April 9, 2015

ഹും.. എന്നോടാ കളി..

ഇന്നലെ ആയിഷാനെ വിളിച്ചപ്പോള്‍ പുള്ളിക്കാരി ജോലി കഴിഞ്ഞ് ഓട്ടോയില്‍ റെയില്‍‌വേ സ്റ്റേഷനിലേക്ക് പോയി കൊണ്ടിരിക്കുകയായിരുന്നു. എല്ലാ ദിവസവും ഓഫീസില്‍ പോകുമ്പോഴും വരുമ്പോഴുമെല്ലാം ചെന്നൈയിലെ ഓട്ടോക്കാരോട് കാശിന്റെ കാര്യത്തില്‍ അടിയുണ്ടാക്കുന്നത് കേള്‍ക്കാറുണ്ട്.. അവരമ്പത് പറയും ഇവളു ഇരുപതില്‍ തുടങ്ങും.. ഇങ്ങനെ കുറേ നേരമുള്ള ലേലം വിളിയില്‍ ഒന്നുകില്‍ കച്ചവടം അലസി പോകും ഇല്ലെങ്കില്‍ ഒരു മുപ്പത് നാല്പത് റേഞ്ചില്‍ പിടിച്ച് അവസാനിപ്പിക്കും.. ഓട്ടോക്കാരുടെ അന്യായങ്ങളെ പറ്റി വാ തോരാതെ പ്രസംഗിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ റെയില്‍‌വേ സ്റ്റേഷന്‍ എത്തിയെന്നു തോന്നുന്നു..
"ഇക്കാ ഒന്നു ഹോള്‍ഡ് ചെയ്യ് കേട്ടോ സ്ഥലമെത്തി..."
"ശെരി..."
ഹോള്‍ഡ് ചെയ്യലല്ലാതെ അപ്പുറത്ത് നിന്നും അനക്കമൊന്നുമില്ല.. രണ്ട് മൂന്നു മിനിറ്റ് കഴിഞ്ഞപ്പോള്‍ ദേഷ്യത്തില്‍ എന്തൊക്കെയോ പിറുപിറുക്കലും കൂട്ടത്തില്‍ അവളുടെ ഹേലോയും..
"ഇതെന്താ ഒരു ഓട്ടോയീന്നെറങ്ങാന്‍ ഇത്രേം നേരമോ...??"
"അതിനു ഞാന്‍ ഇറങ്ങിയില്ലല്ലോ.."
"പിന്നെ നീയെന്തൂട്ട് പൂരം കാണാനാ അതിന്റുള്ളീ ഇരിക്കണെ...?"
"എത്തി.. പക്ഷേ.. ഇറങ്ങീട്ടില്ല.."
"ഉം പിന്നേ.. ഇതു എയറോ പ്ലെയിന്‍ ആണല്ലോ ലാന്റ് ചെയ്ത് റണ്‍വേ മുഴുവനും ഓടിയെത്തീട്ടു ഇറങ്ങാന്‍.. മൂന്നു ചക്രമുള്ള ഓട്ട്രഷാന്നു പറയുന്ന സാധനം തന്നെ അല്ലെ അത്..?"
"ദേ മന്‍ഷ്യാ ബാക്കിയുള്ളോരിവിടെ ദേഷ്യം വന്നിരിക്കുമ്പൊ അവിഞ്ഞ ജോക്കടിക്കല്ലേട്ടാ.. ഇല്ലെങ്കിലീ അണ്ണാച്ചിക്ക് കൊടുത്ത വഴക്കിന്റെ ബാക്കി ഞാന്‍ തരും.."
"ശ്ശെടാ.. നീ കാര്യം പറ.."
"പതിനഞ്ചു രൂപയുടെ ഓട്ടം പോലുമില്ലാത്ത ദൂരത്തിനാണു എന്നോട് നാല്പത് പറഞ്ഞത്.. ഞാന്‍ പിന്നേയും കൊറെ നേരം വായിട്ടലച്ച് തല്ലു കൂടീട്ടാ ഇരുപത്തഞ്ചാക്കിയത്.. "
"എന്തായാലും ഇപ്പൊ സ്ഥലമെത്തിയില്ലേ.. നീ പറഞ്ഞ കാശും കൊടുത്ത് ഇറങ്ങെടീ....??"
"ഇവിടെ എത്തിയപ്പോ പറയുന്നു ഇവന്റേല്‍ ചേഞ്ചില്ലാന്നു.. ചേയ്ഞ്ചാക്കി തരാന്‍ പറഞ്ഞപ്പോ അവന്‍ ഓട്ടോയീന്നെറങ്ങുന്നില്ല.."
"അള്ളാ.. നീയൊന്നടങ്ങെടീ.. അഞ്ചുറ്പ്യല്ലേ...?"
"ആഹാ.. ഇതിങ്ങനെ വിട്ടു കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടില്ല.."
"ഹോ.. നിനക്കിത്രയൊക്കെ തന്റേടം വന്നോടീ...??"
"മിണ്ടാണ്ടിരുന്നോട്ടാ.. എന്റെ വായീന്ന് കേള്‍ക്കെണ്ടാ.. എന്തായാലും ഞാന്‍ അവനോട് പറഞ്ഞു എന്റെ ബാക്കി കാശു തരാണ്ട് എറങ്ങൂലാന്നു.. എന്റെ തല പെരുത്തു വരുന്നുണ്ട്.."
"അവന്റേല്‍ ചേയ്ഞ്ച് ഇല്ലെങ്കില്‍ നിനക്കെങ്ങനെ തരും..? നീ വല്ല കടേന്നും ചേയ്ഞ്ചാക്കി കൊടുക്ക് "
"പിന്നേ.. എന്റെ പട്ടി ചേയ്ഞ്ചാക്കി കൊടുക്കും.. അവനല്ലേ ചേയ്ഞ്ച് തരേണ്ടത്..?? ഇവനെ ഞാനിന്ന് വിടൂല.. ട്രെയിന്‍ മിസ്സായാലും സാരമില്ല.... "
പിന്നെ കുറച്ച് നേരത്തേക്ക് അനക്കമൊന്നുമില്ല.. അവളെന്തോ ആലോചിക്കുകയാണെന്നു തോന്നുന്നു.. ഓട്ടോക്കാരന്റെ ഒച്ചയും ഇല്ല.. ഇവള്‍ടെ ദേഷ്യം കണ്ടിട്ട് അങ്ങേരെറങ്ങി ഓടിയോ എന്തോ..
"ഡീ.... നീയെന്തെടുക്കുവാ.. ഓട്ടോക്കാരന്‍ നിന്നെ തല്ലിയോ അതോ നീ ഓട്ടോക്കാരനെ.."
" നിക്ക് മനുഷ്യാ.... ഒന്നു ഹോള്‍ഡ് ചെയ്യ് "
പിന്നെയും ഒടുക്കത്തെ ദേഷ്യം.. ഹോ.. ഇവളൊരു പുലിയാണല്ലോ.. സാധാരണ ഇവളെന്നോട് ഒച്ചയെടുത്ത് സംസാരിച്ചാല്‍ എന്റെ വായീന്നു നല്ലത് കേള്‍ക്കേണ്ട സമയം കഴിഞ്ഞിരുന്നു.. ഇന്നെന്തോ എനിക്കു ദേഷ്യമൊന്നും വരുന്നില്ല.. പിന്നെയും രണ്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ അപുറത്ത് നിന്നും അവളുടെ തമിഴ് കേട്ടു..
"അണ്ണാച്ചീ ഉങ്കളുടേ പേരെന്താ..??"
അയാളെന്തോ പേരു പറയുന്നത് കേട്ടു.. എനിക്ക് മനസ്സിലായില്ല..
"നിജമാ ഉങ്കിട്ടെ ചെയ്ഞ്ചില്ലാ..??"
"എത്തന വാട്ടി സൊല്ലിയാച്ച് മാഡം.. ഇല്ലൈ ഇല്ലൈ..."
"ആഹ് എന്നാലേ അണ്ണാച്ചി ഒരു കാര്യം ച്യ്യെങ്കോ.... സ്ട്രെയിറ്റാ പോയി അന്ത യൂടേണ്‍ എടുത്ത് തിരുമ്പി വന്ത് എന്നെ ഇങ്കെ ഡ്റോപ് പണ്ണുങ്കോ... അപ്പോ ഈ ബാലന്‍സ് അഞ്ചു രൂപ ശെരിയാകും.."
ഹോ എന്റെ ഭാര്യയുടെ കാഞ്ഞ ബുദ്ധി തന്നെ... അതെല്ലാം പോട്ടെ കണ്ടാല്‍ പച്ചപാവം പോലിരിക്കുന്ന ഇവളാണോ ഇത്ര തന്റേടവും ധൈര്യവും എല്ലാം കാണിച്ച് അങ്ങു ചെന്നൈയില്‍ ഒറ്റക്ക് കണ്ണീകണ്ട ഓട്ടോക്കാരോടെല്ലാം ഇമ്മാതിരി തല്ലു കൂടുന്നത്..? അപാര ധൈര്യശാലി തന്നെ.. എന്റെ ഭാര്യയുടെ ബുദ്ധിയിലും ധൈര്യത്തിലും എനിക്ക് വല്ലാത്ത അഭിമാനവും അഹങ്കാരവുമെല്ലാം വന്ന് ആകെപ്പാടെ രോമാഞ്ച കഞ്ചുകമായിപ്പോയി....
കൂട്ടത്തില്‍ ചെറിയൊരു പേടിയും.. കാരണം ഇനി മുതല്‍ ഇവളെ ചീത്ത വിളിക്കുമ്പോള്‍ ഞാന്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു.. എങ്ങാനും ഇവക്ക് ദേഷ്യം വന്ന് എന്നെ എടുത്തിട്ടലക്കിയാല്‍ അന്നത്തോടേ എന്റെ സകല എടപാടും തീരും.. ഇനി തല്‍ക്കാലം അധികം മിണ്ടാതെ ഫോണ്‍ വെക്കുന്നതാണു ബുദ്ധി..
"ആഹ് ഡീ എന്നാ ഞാന്‍ വെക്കട്ടേട്ടാ.. ഫ്രീ ആകുമ്പോ മിസ് കാള്‍ അടി.."
"അള്ളോ.. എന്റെ പൊന്നാരിക്കാ ചതിക്കല്ലേ.."
"ഏഹ്. എന്ത്യേടീ..?"
ഞാന്‍ ഫോണ്‍ വെക്കുന്നതിനു ഇവളെന്തിനാ ഈ കരയുന്നത്.. ഇത്രേം നേരം തല്ലാന്‍ വരുന്ന മട്ടിലായിരുന്നല്ലോ...
"ഈ ഓട്ടോയുടേ നമ്പരും, ഡ്രൈവറുടെ പേരും, ഈ ഏരിയായുടെ പേരും പോലീസ് ഹെല്പ് ലെയിന്‍ നമ്പരും ഞാന്‍ വാട്ട്സാപ്പ് ചെയ്തിട്ടുണ്ട്.."
"ഇതൊക്കെ ഞാന്‍ എന്തൂട്ട് കാട്ടി പണ്ടാരമടക്കാനാണ്ടീ...??"
അപ്പുറത്ത് നിന്നും മറുപടി വന്നു...
"ഇക്ക ഫോണിലുള്ള ധൈര്യത്തിലാ ഞാനീ അടിയെല്ലാം ഉണ്ടാക്കിയത്.. എങ്ങാനും ഇയ്യാളെന്നെ വല്ലതും ചെയ്താല്‍ അപ്പോ തന്നെ പോലീസ് സ്റ്റേഷനില്‍ അറിയിച്ചേക്കണം.. ഞാന്‍ ട്രെയെനീ കേറീട്ട് ഫോണ്‍ വെച്ചാ മതി.."
ഞാന്‍ പതുക്കെ കയ്യിലും കാലിലുമെല്ലാം രോമാഞ്ചിച്ച് നിന്നിരുന്ന രോമമെല്ലാം തടവി പൂര്‍‌വസ്ഥിതിയിലാക്കി.. ഒരു ദീര്‍ഘ്നിശ്വാസവും ഫിറ്റ് ചെയ്ത് യു ടേണ്‍ അടിച്ച് വരുന്ന ഓട്ടോയും മനസ്സില്‍ കണ്ട് കാത്തിരുന്നു..!!

0 comments:

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com