July 28, 2013

സെയിം റ്റു യൂ..

കോളേജിലെ മിസ്റ്റർ വളിപ്പൻ പട്ടം അലങ്കരിച്ച് അഹങ്കാരത്തോടെ നടന്നിരുന്നത് കൊണ്ട് സാമാന്യം ഭേദപ്പെട്ട പെൺപിള്ളേരൊന്നും എന്നോടധികം കമ്പനിക്കു വരാറില്ലായിരുന്നു. അധവാ ആരെങ്കിലും മിണ്ടിയിട്ടുണ്ടെങ്കിൽ അധികവും എന്നെ പേടിച്ച് വേറെ നിവൃത്തിയില്ലാതെ മിണ്ടിയവരായിരുന്നു. കൂടെ ഉണ്ടായിരുന്ന ദുഷ്ടന്മാർക്കെല്ലാം ലൈൻ വീണെങ്കിലും പാവപ്പെട്ട എനിക്ക് ആരും വളയുന്നില്ല.. അതെന്ങനെ ആരെങ്കിലും ഒന്നു മിണ്ടികിട്ടിയാലല്ലെ പ്രേമം പറയാൻ പറ്റൂ.. അവസാനം ഒരൈഡിയ കണ്ടു പിടിച്ചു.മുൻപരിചയമില്ലാത്ത ഏതെങ്കിലും കുട്ടിയെ കണ്ടു പിടിച്ച് ഇമ്പ്രഷൻ ക്രിയേറ്റ് ചെയ്ത് കമ്പ്രഷനാക്കി പ്രേമം അവതരിപ്പിക്കുക. സംഭവം ക്ലീനായിട്ട് കയ്യിൽ പോരുമെന്ന് കൂട്ടുകാരെല്ലാം അഭിപ്രായപ്പെട്ടതനുസരിച്ച് അതിനുള്ള പ്ലാനിന്ങ് തുടന്ങി.

ഫൈനൽ ഇയറിൽ സൂപ്പർ ജൂനിയേഴ്സ് വന്നപ്പോൾ കൂട്ടത്തിൽ കാണാൻ കൊള്ളാമായിരുന്ന ഒരെണ്ണത്തിനെ നോട്ടമിട്ട് അവളെ വളക്കാൻ വട്ടം ചുറ്റി നടക്കുന്ന എല്ലാവന്മാർക്കും വാണിന്ങ് കൊടുത്തു. ഫ്രെഷേർസ് വന്ന സമയമായിരുന്നതു കൊണ്ടും റാഗിംഗ് എന്ന പേരിൽ താപ്പിനു കിട്ടുന്ന ജൂനിയേഴ്നസിനെ കൊണ്ട് പാട്ടു പാടിപ്പിക്കുക. ഡാൻസ് ചെയ്യിക്കുക തുടന്ങിയ കലാപരിപാടികൾ യ്ഥേഷ്ടം അരന്ങേറിയിരുന്നത് കൊണ്ടും, സകല ടീച്ചർമാരും ഫുൾ ടൈം പട്രോളിങ്ങ് ശക്തമാക്കി. അതു ക്ണ്ട് തന്നെ ഈ കുട്ടീടടുത്തോട്ടൊന്നു സൗകര്യ പൂർവ്വം അടുക്കാൻ പറ്റിയിരുന്നില്ല. അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോൾ കാര്യന്ങൾക്കെല്ലാം ഒരയവു വന്നു തുടന്ങി. ഒരു ദിവസം കുട്ടിയെ മുന്നിൽ കിട്ടി.. സംസാരിച്ചു തുടന്ങിയപ്പോഴാണു പണി പാളിയത്. കുട്ടിക്കു മലയാളം അറിയില്ല.. എനിക്ക് ഇംഗ്ലീഷും.. ഇതാരോടെങ്കിലും പറയാൻ പറ്റുമോ.? എന്തായാലും ഈ കേസിൽ പിന്നോട്ടില്ലാന്നു തന്നെ ഉറപ്പിച്ചു. അവളു വളയുമെങ്കിൽ അവൾക്കു വേണ്ടി ഒരു റാപ്പിഡെക്സ് ഇംഗ്ലീഷ് സ്പീക്കിങ്ങ് കോഴ്സ് ബുക്ക് വാന്ങിക്കുമെന്നും ദൃഡപ്രതിജ്ഞയെടുത്തു.

പലവഴികളും ആലോചിച്ച് അവസാനം താരതമ്യേന റിസ്ക് കുറഞ്ഞതും ക്ലീഷേ അല്ലാത്തതുമായ ഒരെണ്ണത്തിൽ ലേലമുറപ്പിച്ചു. അവൾകു ചോക്ലേറ്റ് കൊടുക്കുക. ചോക്ലേറ്റ് ഇഷ്ടമില്ലാത്ത പെണ്ണുങ്ങളുണ്ടോ..? ഇനി ഇഷ്ടമാണെങ്കിലും ഇല്ലെങ്കിലും ചുമ്മാ കൊണ്ടു പോയി ചോക്ലേറ്റ് കൊടുക്കാൻ പറ്റുമോ..? ഏപ്രിൽ മാസത്തിൽ കഴിഞ്ഞു പോയ എന്റെ ബർത്ത്ഡേ വീണ്ടും ഓഗസ്റ്റിൽ കൊണ്ടാടുക. അതേ.. അതു തന്നെ വഴി. അന്നു രാത്രി തന്നെ അവളു ചോദിക്കാവുന്ന ചോദ്യന്ങളും അതിനുള്ള ഉത്തരന്ങളും മലയാളത്തിൽ എഴുതി ഒരുത്തനു വയറു നിറച്ചും ഇറച്ചിയും പൊറോട്ടയും വാങ്ങിച്ച് കൊടുത്ത് അവനെകൊണ്ട് ഇംഗ്ലീഷിലേക്ക് ട്രാൻസ്പോർട്ടേഷൻ ചെയ്ത് കഷ്ടപ്പെട്ട് കാണാപ്പാടം പഠിച്ചു വെച്ചു. ഹും.. മനുഷ്യന്മാരുടെ ഒരു കാര്യമേ..? സ്വന്തം വാപ്പയും ഉമ്മയും കയ്യും കാലും പിടിച്ചു പഠിക്കെടാ പഠിക്കെടാന്നു പറഞ്ഞാലും അതിനു പുല്ലു വെല പോലും കൊടൂക്കാത്ത മക്കളാ ഇന്നു കണ്ട ഒരു പെണ്ണിനു വേണ്ടി ഉറക്കമിളച്ചു പഠിക്കുന്നത്. അതാണു പെണ്ണിന്റെ മിടുക്ക്. അതു പോട്ടേ.. പിറ്റേ ദിവസം രാവിലെ തന്നെ കെട്ടിയൊരുങ്ങി കോളേജിലെത്തി. ബസ്സിറന്ങി എല്ലാവരും നടന്നു വരുന്ന റബ്ബർ തോട്ടത്തിലെ നടപ്പാതയും അബ്ദുക്കാന്റെ കാന്റീനും ഒരുമിച്ചു ചേരുന്നിടത്തൊരു കല്ലിന്മേൽ ചൂണ്ടയിട്ടിരിക്കുന്ന മുക്കുവനെ പോലെ ചോക്ലേറ്റ് പെട്ടിയും പിടിച്ച് ഞാനവളെയും കാത്തിരുന്നു.

ഉള്ള ഗ്യാപ്പിൽ തലേന്നെഴുതി വെച്ചിരുന്ന പേപ്പെറെല്ലാം ഒന്നൂടെ വായിച്ച് എല്ലാം മനസ്സിലുറപ്പിച്ചു. പിന്നെ പ്ലാൻ ചെയ്ത കാര്യന്ങളെല്ലാം ഒന്നു റിവൈൻഡ് ചെയ്തു പെർഫെക്റ്റാണോന്നുറപ്പിച്ചു. അവളു മെല്ലെ നടന്നു വരുന്നു.. ഞാൻ സ്ലോമോഷനിൽ എഴുന്നേൽക്കുന്നു.. വിത്ത് എ സൂത്തിന്ങ് റൊമാന്റിക് മ്യൂസിക്.. കണ്ണും കണ്ണും കൂട്ടിമുട്ടുന്നു.. ചിരിക്കുന്നു.. ചോക്ലേറ്റ് കൊടുക്കുന്നു.. വീണ്ടും ചിരിക്കുന്നു.. പിന്നെ ഏതെങ്കിലും മലയുടെ മണ്ടക്കോ കാടിന്റെ നടുവിലോ, മരുഭൂമിയിലോ പോയി ഒരു ലൗ ഡ്യൂയറ്റ്.. കല്യാണം, കുട്ടികൾ.. ഇനിയൊരമ്പത് കൊല്ലത്തേക്കുള്ള സകല കാര്യങ്ങളും വെൽ പ്ലാൻഡ്.. അതു കഴിഞ്ഞിട്ടുള്ള കാര്യന്ങൾ പിന്നെ നോക്കാമല്ലോന്നു വിചാരിച്ചിരുന്ന സമയം കൊണ്ട് അവളെന്നെ കടന്നു പോയത് ഞാനറിഞ്ഞില്ല.

കമ്പ്ലീറ്റ് പ്ലാനിന്ങും അതോടേ തെറ്റി . നടന്നു വരുമ്പോൾ കണ്ണും കണ്ണും മുട്ടാതെന്ങനെ പ്ലാൻ വർക്കൗട്ടാകും? ന്നാലും വേണ്ടില്ല.. വീട്ടീന്നു ഒരാഴ്ചത്തെ ചെലവിനെന്നും പറഞ്ഞ് ഉമ്മ എണ്ണിചുട്ട് തന്ന പൈസയിൽ നിന്നും അഡ്ജസ്റ്റ് ചെയ്ത് വാങ്ങിച്ച ചോക്ലേറ്റാ.. ചാടിയെണീറ്റ് അവളുടെ പിന്നാലെ ഓടി.. മുന്നിലെത്തി കിതച്ചു കൊണ്ട് അവളുടെ വട്ടം നിന്നു. അപ്പൊ തന്നെ സ്വിച്ചിട്ട പോലെ ഇമ്ഗ്ലീഷിലെന്തോ കരഞ്ഞു കൊണ്ട് അവളു പിന്നോട്ടു രണ്ടു ചാട്ടം. ഇവളുടേ ഒടുക്കത്തെ ഒച്ചയും ചാട്ടവും കണ്ടപ്പോ ഞാനും കൂടെ ചാടി. അല്ല അവളേ പറഞ്ഞിട്ട് കാര്യമില്ല. ഒട്ടും പ്രതീക്ഷിക്കാതെ പെട്ടെന്നു മുന്നിലൊരുത്തൻ ചാടി വീണു പട്ടിയെ പോലെ നിന്ന് കിതക്കുന്നത് കണ്ടാൽ ആരാ പേടിക്കാത്തത്..? ഇന്ങനെ രണ്ടു പേരും കൂടേ ചാടി ചാടി നിന്നാൽ കാര്യം നടക്കൂലല്ലോ.. പെട്ടെന്നു തന്നെ ചോക്ലേറ്റ് ബോക്സ് തുറന്നു അവളുടെ മുന്നിലേക്ക് നീട്ടി.. ആ ചോക്ലേറ്റ് ബോക്സ് അതു പോലെ തന്നെ രണ്ടു കൈ കൊണ്ടു തടഞ്ഞ് എന്റെ നേരെ തിരിച്ചു തള്ളി കൊഴ കൊഴാന്നു വീണ്ടും ഇംഗ്ലീഷിലെന്തോ പറഞ്ഞു.. ഇതോടെ എന്റെ സകല ഗ്യാസും പോയികിട്ടി.. ആലോചിച്ചു വന്നതെല്ലാം മറന്നു.. കിതപ്പിന്റെ കൂടെ വിയർപ്പും പിന്നെ ശരീരമാസകലം ഒരു വെറയലും. അവളിംഗ്ലീഷിൽ പറഞ്ഞത് തെറിയാണോ അതോ വേറെന്തെങ്കിലുമാണോ എന്നു ചിന്തിച്ചു അന്തം വിടാൻ ക്ഷമയില്ലാത്തത് കൊണ്ട് വന്ന കാര്യം പറയാൻ തന്നെ തീരുമാനിച്ചു.

വീണ്ടും ചോക്ലേറ്റ് ബോക്സ് മുന്നിലേക്ക് നീട്ടി തലേന്നു പഠിച്ചു വെച്ചത് അന്ങു കാച്ചാൻ തുടന്ങി. പടച്ചോൻ സഹായിച്ചിട്ട് ഒരൊറ്റ ഇംഗ്ലീഷു പോലും വായീന്നു പുറത്തോട്ട് വരുന്നില്ല. അവളുടെ ചുവന്ന മുഖവും ഉരുട്ടി പിഠിച്ച കണ്ണുകളും കണ്ടതോടെ വെറയലു കൂടി ഒരു വിധം പറഞ്ഞൊപ്പിച്ചു..
"ഞാൻ.. അയാം.. ഹാപ്പി ബർത്ത്ഡേ... ചോക്ലേറ്റ് മിഠായി.. റ്റുഡേ.."
സംഭവം ഏറ്റു.. എന്റെ കയ്യിലിരിന്നു വിറക്കുന്ന ചോക്ലേറ്റ് ബോക്സിൽ നിന്നും അവളൊരെണ്ണം എടുത്തു..
"നോ നോ... ഒരെണ്ണം അല്ല.. ഫുൾ ബോക്സ്... യൂ.. എടുത്തോ,,"
അവളുടേ കണ്ണൊന്നു വിടർന്നോ..? കണ്ണിലൊരു തിളക്കം..? അന്ങനെ തന്നെ ആ ബോക്സ് മുഴുവനും അവളുടെ കയ്യിലേക്ക് വെച്ചു കൊടുത്തു.. എനിക്ക് വാസം നേരെ വീണു.. നെഞ്ചിടിപ്പ് താഴ്ന്നു താഴ്ന്നു വന്നു.. അവളു പിന്നേം ഇംഗ്ലീഷിൽ പറഞ്ഞു..
"വിഷ് യൂ മെനി മെനി മോർ ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ...!!"
ഇപ്രാവശ്യം ഇംഗ്ലീഷിൽ തന്നെ തെറ്റാതെ അവളുടെ കണ്ണുകളിലേക്ക് നോക്കി മറുപടി പറഞ്ഞു "താങ്ക്യൂ.. ആന്റ് സെയിം ടു യൂ.." എന്നിട്ട് തെല്ലഹങ്കാരത്തോടെ നെഞ്ചു വിരിച്ച് തിരിഞ്ഞ് നടന്നു.. ഞാനാരാ മോൻ അല്ലെ..??
(ഒരു പ്രത്യേക അറിയിപ്പുണ്ട്.. ഇതിലെ ഞാൻ എന്ന കഥാപാത്രം ശെരിക്കും ഞാനല്ല.. അതു വേറൊരുത്തനാണു കേട്ടോ..)

പാരന്റ്സ് ഡേ

സൂറാനേം പിള്ളാരേം ദുബായിൽ കൊണ്ട് വന്നേപിന്നെ ജബ്ബാറിനു തെരക്കോട് തെരക്ക്. സൂറായാണെങ്കിൽ അതിലും വല്ലാത്ത തെരക്ക്. രാവിലേ എണീക്കണം പിള്ളാരെ എണീപ്പിക്കണം, കുളിപ്പിക്കണം, യൂണിഫോം തയ്യാറാക്കണം ടിഫിനും ബ്രേക് ഫാസ്റ്റും കൊടുക്കണം, ഇതൊന്നും പോരാഞ്ഞിട്ട് കുളിയും ബ്രേക്ഫാസ്റ്റും കഴിഞ്ഞ് യൂണുഇഫോമിട്ട് തോളിൽ ബാഗും തൂക്കി സ്കൂൾ ബസ് വരുന്ന ഗ്യാപിൽ വെരലും ചപ്പി സോഫയിൽ കൂനിക്കൂടീയിരുന്നുറങ്ങുന്ന ഇളയവനെ ഉണർത്തണം. ഈ ഒച്ചയും ബഹളവും കരച്ചിലും എല്ലാം കൂടെ രാത്രി ജോലി കഴിഞ്ഞ് വൈകിയെത്തി എങ്ങനെയെങ്കിലും ആറു മണിക്കൂറെങ്കിലും ഉറക്കം തീർക്കാൻ ശ്രമിക്കുന്ന ജബ്ബാറീന്റെ ഉറക്കത്തിന്റെ കാര്യം കട്ടപ്പൊഹ..!

"ന്റെ സൂറാ.. അന്റെ ഹലാക്കിന്റെ ഒച്ചയൊന്നു കൊറക്കെടീ പഹച്ചീ.. ഒന്നൊറന്ങാൻ സമ്മയ്ക്കെടീ.."

"ന്നെ കൊണ്ടൊന്നു പറേപ്പിക്കണ്ട മൻഷ്യാ.. ബാക്കിയുള്ളോരിവിടെ ചക്ര ശ്വാസം വലിക്കുമ്പഴാ നിന്ങടെ ഒരുറക്കം.. ന്നാ ന്ന്യൊന്നു സഹായിക്കണംന്നു വല്ല വിചാരവും ണ്ടോ..?"

ഡോൾബി ഡിജിറ്റൽ എഫെക്റ്റിൽ ജബ്ബാറീന്റെ പല്ലുകൾ ഞെരിഞ്ഞമർന്നു.. ജബ്ബാറിന്റെ കാലിന്റെടേൽ തിരുകി വെച്ചിരുന്ന തലയിണ ഡ്രെസ്സിന്ങ് ടേബിളിന്റെ സൈഡിലൂടെ പറന്ന് സൂറാടെ നടുമ്പുറത്ത് വീണു, ഇതെന്റെ തെറ്റല്ല എന്ന മട്ടിൽ കസേരയുടെ അടിയിലേക്ക് ചാടി മറിഞ്ഞ് വീണൊളിച്ചു.

"ഹും.. ന്റെ പുറത്തേക്ക് തന്നെ എറിഞ്ഞോ.. ന്നിട്ട് ചൊമയും കൊരയും വന്ന് കിടക്കുമ്പം നിന്ങളു പഠിക്കും.."

"ആഹാ.. അപ്പൊ ഇക്കണ്ടാ ആളോൾക്കെല്ലാം ക്ഷയം വന്നത് ഞാൻ തലയാണി എടുത്തെറിഞ്ഞിട്ടാണല്ലേ..?? ന്നാലും ന്റെ സൂറാ.. ന്തായാലും ഒറക്കം കല്ലത്തായി.. ഇയ്യ് കടുപ്പത്തിലൊരു ചായയിന്ങട്ടെടുക്ക്"

"പിന്നേ.. ഇന്നു മക്കൾടെ ഉസ്കൂളീ പോണംന്നു പറഞ്ഞു.. ഇന്നെന്തോ ഒരു ഡേ ആണത്രേ.."

സ്കൂളീ പോകാൻ നിന്നാൽ ഒരു ദിവസം അന്ങട്ട് പോയിക്കിട്ടും.. അതു മാത്രമല്ല അവ്ടുന്നു വരുന്ന വഴിയാൺ ഹലാക്കിന്റെ സൂപ്പർമാർകെറ്റും ഉള്ളത്. ആ ബോർഡ് കണ്ടാൽ അവളപ്പോ തന്നെ സ്റ്റിയറീന്ങിൽ ചാടി വീണു തിരിച്ചു കളായും. ഇവിടെന്നാണാവോ സ്കൂളിന്റെ വഴിയിലോ പരിസരപ്രദേശന്ങളിലോ സൂപ്പർമാർകെറ്റ് പാടില്ലാന്നുള്ള നെയമം വരാൻ പോണത്.

"പണ്ടാരം.. ഇക്കിന്ന് കൊറേ സ്ഥലത്ത് പൂവ്വാനുള്ളതാ.. ഞാൻ ഡ്രൈവറെ വിടാം.. ഇയ്യ് ഓന്റെ കൂടെ പോയിട്ട് വാ കരളേ."

"ന്നെ കെട്ടിയത് നിന്ങളല്ലെ.. ഡ്രൈവറാണോ..?? ന്നാ പിന്നെ ഞാൻ ആ ഡ്രൈവർടെ..." ബാക്കി പറയുന്നേനും മുന്നെ തന്നെ ജബ്ബാർ ചാടീ സൂറാന്റെ വാ പൊത്തി.

"മതി പിശാശേ.. ഞാൻ വരാം.. എത്ര മണിക്കാ..?"

"പത്ത് മണിക്ക്...!!"

ഒരു വൈധം കഷ്ടപ്പെട്ട് ഏകദേശം പത്തേകാലാകുമ്പോഴേക്കും സ്കൂളിന്റെ മുന്നിലെത്തി. പടച്ചോൻ സഹായിച്ച് ഒരൊറ്റ പാർക്കിന്ങ് പോലും ഒഴിവില്ല.

"നീയൊരു കാര്യം ചെയ്യ്.. പോയി ക്ലാസിന്റവ്ടെ ചെന്നു നിക്ക്.. ഞാൻ എവിടെയെങ്കിലും പാർക്ക് ചെയ്ത് വരാം.. വെർതെ നീയും കൂടെ വെയിലു കൊണ്ട് അന്റെ മൊഞ്ച് കളയെണ്ട..!"

അവസാന പറഞ്ഞ ഡയലോഗിൽ സൂറ മൂക്കും കുത്തി കമിഴ്ന്നടിച്ചു വീണു.. കേട്ടതും മൂപ്പരു ഡോറു തുറന്ന് ചാടിയിറന്ങി സ്കൂളിന്റെ ഗെയിറ്റിന്റെ ഉള്ളിലേക്ക് മറഞ്ഞു. രണ്ടു റൗണ്ടടിച്ചിട്ടും രക്ഷയില്ല.. മൂന്നാമത്തെ റൗണ്ടടിക്കണോ വേണ്ടേ എന്നു ആലോചിക്കുമ്പോഴേക്കും സൂറാടെ ഫോൺ വന്നു..

"ന്റെ മൻഷ്യാ.. ഇന്ങളവ്ടെ സഥലം വാങ്ങി വണ്ടി പാർക്ക് ചെയ്യൊന്നും വേണ്ട.. പെട്ടെന്നിന്ങട്ട് വന്നില്ലെങ്കിൽ ഇന്നെന്റെ മയ്യത്ത് വീട്ടീ കൊണ്ട് പോകാം.. ഇക്കു വയ്യ നാണം കെട്ട് ജീവിക്കാൻ "

അപ്പോഴേക്കും വീണ്ടും ഫോൺ കട്ടായി.. രണ്ടു മൂന്നു പ്രാവശ്യം തിരിച്ച് വിളിച്ചിട്ടും ഫോണെടുക്കുന്നില്ല..പാർക്കിന്ങും കിട്ടിയില്ല.. എന്തു പണ്ടാരമെങ്കിലുമാകട്ടേ .. ഓൾടേ മയ്യത്തും കൊണ്ട് വീട്ടീ പോയാലവൾടെ തന്തപ്പിടി ന്നേം കൊല്ലും. സൂറ ജീവിച്ചിരിക്കേണ്ടത് സ്വന്തം ആരോഗ്യത്തിന്റെ അത്യാവശ്യമായത് കൊണ്ട് റോഡിൽ തന്നെ വണ്ടി പാർക്ക് ചെയ്ത് ജബ്ബാർ സ്കൂളിലേക്കോടി.

തെരഞ്ഞു പിടിച്ച് മീറ്റിന്ങ് നടക്കുന്ന ഹാളിലെത്തിയപ്പോഴുണ്ട് ഹാളിൽ നിരത്തിയിട്ടിരിക്കുന്ന കസേരകളുടേ ഏറ്റവും പിന്നിലെ ജനലിന്റെ സൈഡില്. ഗുരുവായൂർ കേശവനെ വെല്ലുന്ന തലയെടുപ്പോടേ കാലിൽ കാലെല്ലാം കയറ്റി വെച്ചിരിക്കുന്ന സൂറാ..! ശ്ശെടാ.. ഇവളു തന്നെയാണോ ഇപ്പൊ തന്നെ ഫോൺ വിളിച്ച് കരഞ്ഞത്..? അതോ തനിക്ക് തോന്നിയതോ..? ഹാളിലേക്ക് കയറാതേ നേരെ ജനലിന്റെ പുറത്ത് വന്നു അക്ത്തേക്ക് കയ്യിട്ട് സൂറാനെ തോണ്ടി..

പതുക്കെ എന്നാൽ പരമാവധി ദേഷ്യമെല്ലാം പ്രകടമാക്കി കൊണ്ട് ചോദിച്ചു.. "ന്താണ്ടി പന്നീ.. ഇയ്യല്ലെ ഇപ്പ തന്നെ മരിക്കാൻ പോയേ..? ഇരിപ്പു കണ്ടാലനക്കു ലോട്ടറിയടിച്ച പോലെയുണ്ടല്ലോ.. ന്തിനാ വിളിച്ചേ..? "

"ന്റെ മൻഷ്യാ.. അതൊക്കെ ശെര്യായി.. ഇതു ഇക്ക് ഡീൽ ചെയ്യാനുള്ള തേ ഒള്ളു.. ഇന്ങളു പൊയ്ക്കോ.."

"അനക്ക് പ്രാന്തു മൂത്താ..?"

"ല്യ മനുഷ്യാ.. ഇവ്ടെ വന്നപ്പോ ടീച്ചറും കുട്ട്യോളും വരണോരും പോണോരും എല്ലാം ഹലാക്കിന്റെ ഇംഗ്ലീഷ്.. എനിക്കീ ഏ ബീ സി ഡി പിള്ളേർടെ ബുക്കിൽ കണ്ട പരിചയമല്ലാണ്ട് വേറെന്ത് ബന്ധം.. അതു ആ പെണ്ണുന്ങൾടെ മുന്നീ വെച്ചെന്ങാനും ടീച്ചറിന്നോട് ഇംഗ്ലീഷിൽ വല്ലതും ചോദിച്ചാ പിന്നെ സത്യായിട്ടും ഈ ഒന്നാം നെലേന്നെടുത്ത് ചാടാൻ തീരുമാനിച്ചിട്ടാ നിന്ങളെ വിളിച്ചത്. "

"ഡീ മന്ദബുദ്ധീ.. അയ്നു ഇവ്ടുനു ചാട്യാ മോന്തേം കുത്തി വീൺ കുണ്ടിമ്മൽത്തെ തൊലി പോകുന്നല്ലാണ്ട് വേറെ ഒരു ചുക്കും സംഭവിക്കില്ല.. ന്നിട്ടെന്താണ്ടായേ..??"

"ന്നെ കണ്ടപ്പോ തന്നെ ടീച്ചറു പറഞ്ഞു കയറി ബരീൻ. കുത്തിരിക്കീൻ ന്നെല്ലാം.. ടീച്ചറു മലയാളത്തിലാ വർത്താനം പറയണേ.. ന്ങളു പൊയ്ക്കോളീൻ.. ഞാനിതു കഴിഞ്ഞ് വരാം.."

വായിൽ വന്ന തെറിയെല്ലാം കൂടെ ചവച്ചു തുപ്പി വാണം വിട്ട പോലെ ജബ്ബാർ വീണ്ടും പുറത്തേക്കോടി.. ഗെയിറ്റ് കടന്നപ്പോൾ വാച്ച്മാൻ കൈ കാണിച്ച് നിർത്തി..

"എന്ങട്ടാ..??"

"ന്റെ വണ്ടി അപ്പർത്ത് റോഡിലിട്ടിരിക്കുവാ.. പോലീസു വന്നാ ഫൈനടിക്കും.. പെട്ടെന്നു പോയി മാറ്റട്ടെ.."

"ന്നാലൊരു ടാക്സീ കൂടെ പിടിച്ചോ.. ഫൈൻ സ്റ്റേഷനിൽ പോയിട്ട് അടച്ചോ.. ഇന്ങടെ കാറു പോലീസുകാരു വേറെ വണ്ടി കൊണ്ട് വന്നു പൊക്കി കൊണ്ട് പോയി..."

തലേൽ കയ്യും വെച്ച് റോഡിലേക്കും നോക്കി നിന്ന ജബ്ബാറിന്റെ ഫോൺ പിന്നേം അടിക്കാൻ തുടന്ങി..

"ന്താണ്ടീ പോത്തേ,,, അനക്കിപ്പ എന്തിന്റെ പ്രശനമാ..?"

"ന്റെ മനുഷ്യാ.. വെക്കം വാ.. ഇവിടാകെ പ്രശനായി..ഇന്ങളു വെക്കാം വന്നില്ലെങ്കിൽ സത്യായിട്ടും ഞാൻ മൂന്നാം നെലേ കേറി അവ്ടുന്നു ചാടും.. ഇക്കു വയ്യ നാണം കെടാൻ.."

"അന്റൊടുക്കത്തെ ഫോൺ വിളി കാരണം ന്റെ വണ്ടി പോലീസു കൊണ്ട് പോയി.. ഇപ്പെന്താ അന്റെ പ്രശ്നം,,?"

"ന്റെ മൻഷ്യാ.. എല്ലാം കല്ലത്തായി.. ആ പെരട്ട ടീച്ചർ ഒരു പേപ്പറു പൂരിപ്പിക്കാൻ തന്നേക്കുന്നു.. അതിലപ്പടി ഇംഗ്ലീഷാ.. ഇക്ക് കണ്ടിട്ടൊന്നും തിരിയണില്ല.. അപ്പർത്തും ഇപ്പർത്തും ഇരിക്കണോരെല്ലാം എഴ്തി തീരാറായി.. ഇങ്ങളിപ്പം വന്നില്ലെങ്കിൽ ഞാൻ സത്യായിട്ടും ചാടും..!!"

കട്ടാകുന്നതിനു മുന്നു തന്നെ ഫോൺ വാച്ച്മാന്റെ മൂക്കിനെ തൊട്ടു തൊട്ടില്ലെന്ന പോലെ പാഞ്ഞു സ്കൂളിന്റെ മതിലിൽ ഇടിച്ച് തകർന്ന് തരിപ്പണമായി താഴേക്ക് വീണു.. വായും പൊളിച്ച് മൂക്കും തടവി അന്തിച്ചു നിന്ന വാച്ച്മാനേയും കടന്ന് ജബ്ബാർ വീണ്ടും സ്കൂളിന്റകത്തേക്കോടി....!! ഓടുന്ന ഓട്ടത്തിൽ ജബ്ബാറിന്റെ പിറുപിറുക്കൽ വാച്ച്മാനും കേട്ടു.

"ചാടുംന്നു പറഞ്ഞ് പറ്റിച്ചാൽ ഓൾടെ അവസാനം ന്റെ കയ്യോണ്ട് തന്നെ...!!"

ദി ചൈനീസ് റിവെഞ്ച് - രണ്ടാം ഭാഗം

എന്റെ നേരെ കൊലപാതക ശ്രമമുണ്ടായതിന്റെ പിറ്റെ ദിവസം ക്ളാസില്‍ ചെന്നപ്പോള്‍ ജോണിക്കെന്നെ നോക്കാനൊരു വൈക്ളബ്യം. ഞാന്‍ മുഖവും കനപ്പിച്ച് നേരെ അവന്റടുത്തിട്ടിട്ടുള്ളാ എന്റെ സ്ഥിരം സീറ്റില്‍ പോയിരുന്നു. ന്നാലും ലവന്റെ ചമ്മിയ മോന്ത കണ്ടപ്പോ എനിക്കൊരു വെഷമം. പാവങ്ങളല്ലെ, വല്ലപ്പോഴും സൂപ്പും, ന്യൂഡില്‍സും തന്നവരല്ലെ, ഇനി മിണ്ടാണ്ടിരുന്നിട്ട് കുട്ടുന്നതും കൂടി കളയെണ്ടാ എന്നു ഞാന്‍ തീരുമാനിച്ചു. ലഞ്ച് ബ്രേക്കിന്റെ സമയത്ത് വെയ്റ്റിടലൊക്കെ നിര്‍ത്തി വെച്ച് ജോണിയും ജോയും ഇരിക്കുന്ന ടേബിളില്‍ പോയിരുന്നു. എന്നെ കണ്ടപ്പോള്‍ രണ്ടു പേരും ആദ്യം ഒന്നു മുഖത്തോട് മുഖം നോക്കി. പിന്നെ ഒരു വളിച്ച ചിരിയും. 

"പയാസ്.. സോറി. ഇന്നലെ പയാസ് പോയതിനു ശേഷം ഞങ്ങള്‍ കുറേ നേരം അതിനെ കുറിച്ച് സംസാരിച്ചു. അതൊന്നും ഇനി മനസ്സില്‍ വെക്കരുത്."

പയാസെന്നുള്ള വിളി കേട്ടപ്പോള്‍ മുന്നിലിരിക്കുന്ന പ്ളേറ്റെടുത്ത് രണ്ടിന്റേം തലമണ്ടക്കടിച്ച് പൊട്ടിക്കാനാണെനിക്കു തോന്നിയത്. പിന്നെ ചുറ്റുപാടുമിരിക്കുന്ന ഏകദേശം അമ്പതില്‍ കൂടുതല്‍ ചൈനക്കാരെല്ലാം കൂടി എന്നെയെടുത്തിട്ട് കുങ്ങ്ഫൂ കളിച്ചാലുള്ള എന്റെ അവസ്ഥ ആലോചിച്ചപ്പോള്‍ സം‌യമനം പാലിക്കുന്നതാണ് ബുദ്ധി എന്നു ഞാന്‍ എന്നെ തന്നെ ഉപദേശിച്ചു സമാധാനിപ്പിച്ചു. അപ്പൊ പതുക്കെ പ്ളേറ്റ് മാറ്റി.

"ഉം.. ഇറ്റ്സ് ആള്‍ റൈറ്റ്.. സാരമില്ല.."
" അതല്ല ഞങ്ങളോട് ദേഷ്യമൊന്നും തോന്നരുത്.."
പടച്ചോനേ.. ഇന്നലെ വരെ എന്നെ കൊല്ലാന്‍ നടന്ന പെണ്ണാണോ ഈ പറയുന്നത്..? അവളുടെ കുഞ്ഞികണ്ണുകളില്‍ അല്പം ആത്മാര്‍ത്ഥതയുടെ മിന്നലാട്ടം കണ്ടപ്പോ എന്റെ മനസ്സും അലിഞ്ഞു.

"ഹേയ് സാരമില്ല ജോ.. എനിക്കു ദേഷ്യമൊന്നുമില്ല.. ആന്റ് ഐ ലൈക്ക് യൂ...!!"

ഇതു കേട്ടതോടേ ജോണി കൈ ചുരുട്ടി ടേബിളില്‍ ആഞ്ഞിടിച്ചു ചാടിയെഴുന്നേറ്റ. രണ്ടിന്റെയും മുഖം ഇടിവെട്ടു കൊണ്ട പോലിരിക്കുന്നു. എന്നെ കലിച്ചു നോക്കിയിട്ട് അപ്പൊ തന്നെ രണ്ടും കൂടെ കഴിച്ചു കൊണ്ടീരുന്നിരുന്ന പ്ളേറ്റ് എടുത്ത് വേറേ ടേബിളില്‍ പോയിരുന്നു. ചുറ്റുപാടുമിരുന്ന് കഴിച്ചു കൊണ്ടിരുന്നവരെല്ലാം ഞെട്ടി ഞങ്ങളെ നോക്കുന്നു.
ശ്ശെടാ.. ഇതെന്തു പുലിവാലാണാവോ. ഇവനെന്താ വല്ല കൃമി കടിയുമുണ്ടോ ആവോ. ആഹ്.. എന്തെങ്കിലുമാകട്ടേന്നു മനസ്സില്‍ പറഞ്ഞ് ഞാനെന്റെ പണിയിലേക്ക് ശ്രദ്ധ ചെലുത്തി.

പിറ്റേ ദിവസം പതിവു പോലെ തന്നെ കാണുന്നവര്‍ക്കെല്ലാം നല്ലസ്സലു ചിരിയും ഗുഡ് മോണിങ്ങുമെല്ലാം വാരിക്കോരി കൊടുത്തിട്ടും കണ്ടാല്‍ ചിരിച്ചിരുന്ന ചൈനക്കാരുപോലും മുഖത്തേക്ക് നോക്കുന്നില്ല. എന്നെ കാണുമ്പോള്‍ എല്ലാവന്റേയും മുഖം എലി പാഷാണം കണ്ട പോലെ.
ക്ളാസില്‍ കേറിയിരുന്നു.. സെക്കന്റ് ഹവറായപ്പോള്‍ ക്ലാസിലെ ഇന്റര്‍കോമിലൊരു കാള്‍. ഫയാസ് അബ്ദുള്‍റഹ്മാന്‍ ഉടന്‍ തന്നെ ആപ്പീസിലേക്കെത്തെണമെന്നായിരുന്നു നിര്‍ദ്ദേശം. ശെരി.. ഇനിയതിന്റെ ഒരു കുറവും കൂടെ വേണ്ട. നേരെ ആപ്പീസിലേക്ക് കയറി ചെന്നപ്പോള്‍ ഓഫീസ് അഡിമിനിസ്ട്രേറ്ററുണ്ട്, പ്രിന്‍സിപ്പാളുണ്ട്, പിന്നെ ഫുഡ് പ്രൊഡക്ഷന്‍ പഠിപ്പിക്കുന്ന ചൈനക്കാരന്‍ ഷെഫുണ്ട്, നമ്മുടേ ജോണിയും പെണ്ണും.

എന്തൊക്കെയോ എവിടൊക്കെയോ ചീഞ്ഞു നാറുന്നുണ്ടെന്നെനിക്കു മനസ്സിലായി.
"ഫയാസ് ഇവരോട് അപമര്യാദയായി പെരുമാറിയെന്നും മോശമായി സംസാരിച്ചുവെന്നും ഒരു കമ്പ്ലെയിന്റ് ഉണ്ടല്ലോ. എന്താണ് സംഭവം..?"
പ്രിന്‍സിപ്പാളിന്റെ ചോദ്യം കേട്ട പാടെ ഞാന്‍ വാ പൊളിച്ചു.. ഇതെന്തു പണ്ടാരം.. ഇവരാണു എന്നെ കൊല്ലാന്‍ പ്ലാന്‍ ചെയ്തത്. എന്നിട്ടിപ്പൊ എല്ലാം നേരേ തിരിഞ്ഞു എന്റെ പെടലിക്കിട്ടു വെക്കാന്‍ നോക്കുവാണോ..

"അള്ളാണേ സാറെ.. ഞാനൊന്നും ചെയ്തിട്ടില്ല.. ഇവനു റ്റ്യൂഷനെടുത്തൂന്നുള്ളത് നേരാ.. പക്ഷെ അതൊരു തെറ്റാണെന്ന് ഒരു രാജ്യത്തും ആരും പ്രഖ്യാപിച്ചിട്ടുമില്ല.. ഉണ്ടോ..??"
"അതല്ല.. "
"പിന്നെന്താ..?? ഭക്ഷണം കഴിക്കുമ്പോള്‍ അവരുടെ അടുത്ത് പോയിരുന്നതാണോ..??"
അതിനു മറുപടി കിട്ടിയില്ല.. പകരം ചൈനീസ് സാറിന്റെ വക ഒരെണ്ണാം..
"നീയിവന്റെ പെണ്ണിനോട് ഐ ലൈക്ക് യൂ.. എന്നു പറഞ്ഞോ..??"
"ഉവ്വ.. പറഞ്ഞു.. അതിലെന്താ പ്രശ്നം.. ഐ ലവ് യൂ എന്നൊന്നുമല്ലല്ലൊ പറഞ്ഞത്..?"
"ഓഹോ.. നീയതു പറഞ്ഞൂന്നു കൂളായിട്ട് സമ്മതിച്ചല്ലോ.. എനിട്ട് ന്യായീകരിക്കാനും നില്‍ക്കുന്നോ..? ഞാനിപ്പൊ നിന്റെ ഫാദറിനെ വിളിക്കും.. എന്നിട്ട് വിവരങ്ങള്‍ പറയും.."
ഇതു കൊള്ളാം.. ഇവരുടേ വര്‍ത്താനം കേട്ടിട്ട് ഞാനേതാണ്ടാ പെണ്ണിനെ ഗര്‍ഭമാക്കിയ പോലെയാണെനിക്കു തോന്നിയത്.. ഇനിയീ ചൈനാക്കാരോട് ഐ ലൈക്ക് യൂ പറഞ്ഞാല്‍ ഗര്‍ഭമെങ്ങാനും..?? ച്ചേയ്.. അതിനൊന്നും ചാന്‍സില്ല..

"ഫാദറെ വിളിക്കുന്നതൊക്കെ അവിടെ നിക്കട്ടെ.. ഞാന്‍ ചെയ്ത തെറ്റെന്താണെന്നു പറ..?"
"നീ ഐ ലൈക്ക് യൂ എന്നു പറഞ്ഞത് തന്നെയാണ് പ്രശനം.. അതും കല്യാണം ഉറപിച്ച ഒരു പെണ്ണിനോട് പറഞ്ഞത് ഒന്നാമത്തെ തെറ്റ്. അതു അറിഞ്ഞിട്ടും നീ പറഞ്ഞത് ഒരിക്കലും ആക്സെപ്റ്റ് ചെയ്യാന്‍ പറ്റില്ല.."
ഈ തെണ്ടിക്ക് കിച്ചണില്‍ ഒരു പണിയും ഇല്ലേ..?? വെറുതെ എരിതീയില്‍ എണ്ണയൊഴിക്കുന്ന പരിപാടി ഇവിടെയും വന്ന് പ്രയോഗിക്കേണ്ട കാര്യമെന്താണാവോ..

"പിന്നെ നീ അവളെ കെട്ടാന്‍ പോണ ചെക്കന്റെ മുന്നില്‍ വെച്ചു തന്നെ പറയാന്‍ നിനക്കെന്തു ധൈര്യം വേണം..?"
"ന്റെ പൊന്നു സാറേ.. ഇപ്പഴും അതിലെന്താണു കുഴപ്പം എന്നു എനിക്കൊരു പിടുത്തവും കിട്ടുന്നില്ല.. ഐ ലൈക്ക് യൂ എന്നേ ഞാന്‍ പറഞ്ഞിട്ടൊള്ളൂ.. അല്ലാതെ ഐ ലവ് യൂ എന്നു ഞാന്‍ പറഞ്ഞിട്ടില്ല.. അങ്ങനെ ഉദ്ദേശിച്ചിട്ടുമില്ല..."
"അതു തന്നെയാ കാര്യം.. ഐ ലവ് യൂ എന്നു പറഞ്ഞാല്‍ അതൊരു പ്രശ്നവും ഇല്ല.. പക്ഷെ ഐ ലൈക്ക് യൂ എന്നു ഒരു പെണ്ണിനോട് പറയുന്നത് ചൈനക്കാര്‍ക്ക് വേറെ രീതിയിലാണ് തോന്നുക..."

"ആഹാ.. അങ്ങനെ മലയാളത്തില്‍ പറ സാറേ..!! ഞങ്ങള്‍ടെ നാട്ടില്‍ കാര്യങ്ങളു നേരെ മറിച്ചാണ് കല്യാണം ഉറപ്പിച്ചതായാലും അല്ലെങ്കിലും ഏതെങ്കിലും അന്യ സ്ത്രീകളോട് അറിയാതെ പോലും ഒരു ഐ ലവ് യൂ പറഞ്ഞാല്‍ പിന്നെ വായിലെ പല്ലു കാണില്ല.. തണ്ടും തടിയുമുള്ള ആങ്ങളമാരോ സ്വന്തക്കാരോ ഉള്ളവരാണേങ്കില്‍ പറയേം വേണ്ട..!! പക്ഷെ ഐ ലൈക്ക് യൂ ആണ് ഞങ്ങളുടെ നാട്ടില്‍ ഒരു പെണ്ണിനോട് ഡീസന്റായിട്ടു പറയാന്‍ പറ്റിയ കാര്യം.."

അവസാനം എന്റെ കൂടേ വന്ന ബാക്കി മൂന്നു ഇന്ത്യക്കാരേയും വിളിച്ച് വിശദമായ അന്വേഷണങ്ങളുമെല്ലാം നടത്തി ഞാന്‍ തെറ്റുകാരനല്ലെന്ന് വിധി വന്നു..
ഗുണ പാഠം : ഏതു ചൈനാക്കാരെ കണ്ടാലും ധൈര്യമായിട്ട് ഐ ലവ് യൂ പറയാം.. പക്ഷെ ഐ ലൈക്ക് യൂ എന്നെങ്ങാനും പറഞ്ഞാല്‍.. വെവെരമറിയും..!

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com