December 14, 2015

സർപ്രൈസ് ബുഫേ



"സൂറാ ഞാനിപ്പൊ വീട്ടിലെത്തുംട്ടാ.. ഇയ്യ് റെഡിയായിട്ട് നിന്നോ.. ഒരു സ്ഥലത്ത് പൂവ്വാനുണ്ട്?"
"എങ്ങട്ടാ മൻഷ്യാ..?? ഇക്ക് കുളിക്ക്യൊക്കെ വേണം.."
"അന്റെ ഒടുക്കത്തെ കുളി..!! ഇക്കറിയാടി പോത്തേ.. അതോണ്ടാ ഇപ്പ തന്നെ വിളിച്ച് പറഞ്ഞേ..."
"പിന്നേ.. വീട്ടിലു വേലക്കാരെ നെരത്തി നിർത്തീക്കല്ലേ ഇവ്ടത്തെ പണികളു നോക്കാൻ.. ഇങ്ങളിന്നെകൊണ്ടൊന്നും പറയിക്കെണ്ട.. "
ഇനീം അധികം പറഞ്ഞാ ചെലപ്പോ ഇന്നു തന്നെ വീട്ടിലു വല്ല വേലക്കാരേം നിർത്തി കൊടുക്കേണ്ടി വരും.. ഈ പിശാശിനെ കൊല്ലാൻ പിടിച്ചാലും വളർത്താൻ പിടിച്ചാലും ഒരേ സ്വഭാവമാണല്ലോ... തൽകാലം അടക്കി നിർത്തുന്നതാണു ബുദ്ധി..
"ഇയ്യൊന്നടങ്ങിന്റെ സൂറാ.."
"അല്ല മൻഷ്യാ.. എങ്ങട്ടാ പോണേന്നു പറ.. ഇന്നിട്ട് ബേണം ഇക്ക് ഡ്രെസ്സ് തീരുമാനിക്കാൻ.."
"അതു സർപ്രൈസാ.. ഇയ്യു നല്ല തുണ്യൊക്കെ ഉടുത്ത് തന്നെ നിന്നോ.. ഞാൻ അര മണിക്കൂറോണ്ടെത്തും.."
"ന്റെ റബ്ബേ.. ഇങ്ങക്കു പ്രൈസടിച്ചാ..??"
"ഹോ.. അന്റെ വീട്ടിലിജ്ജാതി വേറില്ലാഞ്ഞത് ഭാഗ്യം.."
അത്രേം പറഞ്ഞ് ജബ്ബാർ ഫോൺ കട്ട് ചെയ്തു..
വീടിന്റെ മുന്നിലെത്തുന്നതിനു മുന്നേ തന്നെ ജബ്ബാറു സൂറാക്ക് മിസ്കോളടിച്ചു.. എന്തായാലും എത്തി പിന്നേം അര മണിക്കൂറു തെറി പറഞ്ഞാലെ അവൾടെ ഒടുക്കത്തെ ഒരുക്കം കഴിയൂ.. ഒരു സിഗരറ്റ് വലിക്കാനുള്ള സമയം എന്തായാലും ഉണ്ടെന്നുറപ്പിച്ച് വീടിന്റെ മുന്നിലെത്തിയ ജബ്ബാറിനെ ഞെട്ടിച്ചു കൊണ്ട് ഗെയിറ്റ് തുറന്ന് സൂറ ഇറങ്ങിവന്നു. നല്ല വെള്ളയിൽ പലതരത്തിലുള്ള കല്ലുകൾ പതിപ്പിച്ച ഒരു ഉശിരൻ ചുരിദാറുമിട്ട്, അതേ ഡിസൈനിലുള്ള വെള്ള തട്ടവുമിട്ട് പടിയിറങ്ങി വരുന്ന സൂറാനെ കണ്ടപ്പോ തന്നെ ജബ്ബാറു വാ പൊളിച്ചു.. കണ്ണു രണ്ടും വെളിയിൽ ചാടാൻ പാകത്തിനുരുണ്ട് കേറി വന്നു..
സുബർക്കത്തിലെ ഹൂറിയിറങ്ങി വരുന്ന ചേലിൽ വരുന്ന സൂറാനെ കണ്ട് ഡോർ അൺലോക്ക് ചെയ്യാൻ പോലും മറന്ന് വായും പൊളിച്ചിരിക്കുന്ന ജബ്ബാറിനെ ഡോറിൽ തട്ടി വിളിക്കേണ്ടി വന്നു സൂറാക്ക്.. ഡോറു തുറന്നകത്ത് വന്ന സൂറാ ഉണ്ടക്കണ്ണുരുട്ടി ജബ്ബാറിനെ നോക്കി..
"ന്റെ മൻഷ്യാ.. ഇന്ങളേന്തിനാ പന്തം കണ്ട പെരുച്ചാഴീന്റെ കണക്കിരുന്ന് ആലോയ്ച്ചേ..? വെയിലു കൊണ്ട് ഇന്റെ മോത്തെ പൗണ്ടറും ചുണ്ടത്തെ ലിഫ്റ്റിക്കുമെല്ലാം പോയേനേ.. "
ഹോ.. കണ്ടാൽ സുബർക്കത്തിലെ ഹൂറിയൊക്കെ തന്നെ..
പക്ഷേ.. മിണ്ടിയാൽ സകലതും പോയി... മിണ്ടെണ്ട...!!
"ഇയ്യൊന്നു മിണ്ടാണ്ടിരിക്ക് ന്റെ സൂറാ.. അന്നെ കണ്ട സന്തോഷത്തിൽ ഞാനീ ദുനിയാവു പോലും മറന്നതാണ്ടീ.."
"ഒന്നു പോ മൻഷ്യാ.. ഇങ്ങളാാപ്പീസിലെ ആ വെള്ളച്ചി പിശാശിനെ ഓർത്തിരുന്നതാവും.. ഇക്കറിയാം.."
"ന്റെ മുത്തേ.. നല്ലോരു കാര്യത്തിനു പോവുമ്പോ നീ അതും ഇതു പറഞ്ഞ് അലമ്പുണ്ടാക്കല്ലെ... ഇക്കിയ്യു മാത്രല്ലേ ഒള്ളൂ.. ന്റെ സൂറാ.."
"ഉം.. അങ്ങനെ ആയാൽ ഇങ്ങക്ക് കൊള്ളാം.. ഇല്ലെങ്കി ഇങ്ങളേ ഞാനീ ദുനിയാവീന്നു പറഞ്ഞയക്കും.."
"ഏഹ്...? അതെന്താടീ.??"
"ഇങ്ങളേ ഞാൻ കൊല്ലുംന്ന്.. കിന്നരിച്ചോണ്ട് നിക്കാണ്ട് വണ്ടിയെടുക്ക് മൻഷ്യാ.. അല്ല മൻഷ്യാ.. ഇങ്ങക്കെന്തു പ്രൈസാ അടിച്ചേ..??"
"ന്റെ റബ്ബേ.. " ജബ്ബാറു വണ്ടി സ്റ്റാർട്ട് ചെയ്തു തലയിൽ കൈ വെച്ചു.. എന്നിട്ട് തുടർന്നു..
"പ്രൈസും പിണ്ണാാക്കുമൊന്നുമില്ല.. നമ്മക്കിന്ന് ഒരു ഹോട്ടലീ പോയി ഭക്ഷണം കഴിക്കാം..അതിനാ..!!"
"ഇതിനാണോ മൻഷ്യാ ഇന്നെ കൊണ്ടീ വേഷമെല്ലാം കെട്ടിച്ചത്..? അട്ത്താഴ്ച്ച ആ മറ്റേ വമ്പത്തീന്റെ അനിയത്തീടെ നിശ്ചയത്തിനു പോവുമ്പോ ഇടാൻ വെച്ച ചുരിദാറാ.. പ്രൈസു വാങ്ങാൻ പോവല്ലേ.. കൊറേ ആൾക്കാരൊക്കെ ണ്ടാവൂലേന്ന് വചാരിച്ചിട്ടാ ഞാനിതിട്ടത്.. "
"അതിനെന്താ.. വന്നിട്ട് മാറ്റിയിട്ടാ മതി.. അടുത്താഴ്ച ഇടാം.."
"ഇന്റെ പട്ടിയിടും ഇതെന്നെ. ഇക്കിന്നു തന്നെ പുത്യേതു
വാങ്ങിത്തരണം.."
അപ്പഴേക്കും സൂറാന്റെ കണ്ണിൽ മുത്തുമണികൾ ഉരുണ്ടു കൂടി.. മുഖം വീർപ്പിച്ചു.... തെളിഞ്ഞിരുന്നിരുന്ന ആകാശത്ത് കാർമേഘം ഉരുണ്ട് കേറിയ പോലെയായപ്പോ തന്നെ ജബ്ബാറിനു ടെൻഷൻ ആയി.. അതിന്റെ പ്രതിഫലനമെന്നോണം ജബ്ബാർ ആക്സിലെറേറ്ററിൽ ആഞ്ഞു ചവിട്ടി.. അപ്രതീക്ഷിതമായ ആ ആക്രമണം താങ്ങാൻ പറ്റാതെ കാറൊന്നു മുരണ്ടു.. പിന്നെ കുറെ പൊട്ടലും ചീറ്റലും. കരിയും പുകയും..
"ഇയ്യിനി അതിനു കരഞ്ഞ് ഇന്നത്തെ ദിവസം പണ്ടാരടക്കെണ്ട.. അന്റെ ഒടുക്കത്തെ ഒരു നിശ്ചയവും കല്യാണവും... ഏതു തെണ്ടിയാണാവോ ഈ നിശ്ചയം കണ്ടു പിടിച്ചത്..."
"അല്ലെങ്കിലും....."
"എന്തൂട്ടാ അന്റെ അല്ലെങ്കിലും ഇല്ലെങ്കിലും..."
"ഇങ്ങക്കിന്നോട് ഒട്ടും ഇഷ്ടല്ല്യാ.. അതെന്നെ..!!"
റേസ്റ്റോറന്റിലെത്തിയ ജബ്ബാറിനേം സൂറാനേം മാന്യമായി തന്നെ അവരു വരവേറ്റു.. സപ്ലയറു ചെക്കൻ വന്നു മെനു കൊടുത്തു..
"ഇതിന്റൊന്നും ആവശ്യല്യ.. ഇപ്പൊ റെഡി ഫ്രെഷ് ആയിട്ടെന്താ ഉള്ളേ.. അതു പറഞ്ഞാ മതി.."
" അതു പിന്നെ സാറേ.. അങ്ങനാണേൽ ബുഫേ ഉണ്ട്.. പെർ ഹെഡ് നാപ്പത്തേഴ് റിയാലേ ഒള്ളൂ.. അതു നോക്കിയാലോ...??"
ജബ്ബാർ സൂറാനെ നോക്കി.. "ന്നാ പിന്നെ അതായാലോ സൂറാ..??"
"ഇക്കതൊന്നും വേണ്ട.. ഇങ്ങളു കഴിച്ചോ..!!"
പണ്ടാരം.. ഇവളാ ചുരിദാറിന്റെ കേസിപ്പഴും വിട്ടിട്ടില്ലാന്നാ തോന്നുന്നത്.. വാങ്ങി കൊടുക്കാന്നു പറഞ്ഞതാണാല്ലോ.. പിന്നേം എന്താണാവോ പ്രശ്നം ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടാത്ത ജബ്ബാർ, തീരുമാനിച്ചിട്ട് വിളിക്കാന്നു പറഞ്ഞ് സപ്ലയറു ചെക്കനെ പറഞ്ഞു വിട്ടു.. അവൻ സ്ഥലം വിട്ട പാടെ സൂറാനെ നോക്കി കണ്ണുരുട്ടി കയറ്റം കയറുന്ന പെട്ടിയോട്രഷ പോലെ മുരണ്ടു..
"ഡീ ബലാലേ.. ന്താപ്പൊ അന്റെ പുത്യേ പ്രശ്നം.. ഇന്നെന്നെ ചുരിദാറു വാങ്ങിത്തരാന്നു പറഞ്ഞതല്ലെ..?"
"ന്റെ മനുഷ്യാ.. ഇങ്ങളെന്തിന്നാ ന്നെ തിന്നാൻ വരണേ.. ഇക്ക് ബുഫേ വേണ്ടാന്നല്ലേ പറഞ്ഞേ..?"
" അതെന്താ അനക്ക് വേണ്ടാത്തെ..??"
"ഇക്ക് പരിചയില്ലാത്തതൊന്നും കയ്ച്ചാ വയറ്റീ പിടിക്കൂല മൻഷ്യാ.. ഇക്ക് വല്ല പൊറോട്ടയോ ബിരിയാണിയോ മതി.."
ഇവളെയിനി എന്തൂട്ടാ ചെയ്യേണ്ടതെന്നു കരുതി മീശ വിറപ്പിച്ച് പല്ലു കടിച്ച് ജബ്ബാർ പറഞ്ഞു..
"ന്റെ കരളേ.. ബുഫേന്നു പറഞ്ഞാ തിന്നുന്ന സാധനമല്ല.. എന്നു വെച്ചാ അവ്ടെ പോയി അനക്കിഷ്ടമുള്ളതൊക്കെ എടുത്ത് കഴിക്കാന്നാ അർത്തം.. നാട്ടിലു നീ കല്യാണത്തിനൊന്നും കണ്ടിട്ടില്ലേ..? അതു പോലെ..!!"
കേട്ട പാടെ ചാടിയെണീറ്റ് സൂറ ചോദിച്ചു..
"ഏഹ്.. അപ്പൊ ഫ്രീയാ..ന്നാ ബാ കയിക്കാം..??"
ഫ്രീയെന്നു കരുതി ചാടിയെഴുന്നേറ്റ സൂറാന്റെ കൈ പിടിച്ച് തിരിച്ച കസേരയിലേക്ക് തന്നെ വലിച്ചിട്ടു ജബ്ബാർ..
"ഉം.. അന്റെ ബാപ്പാന്റെ ഹോട്ടലല്ലെ ഇത്.. അപ്പൊ ഒരാൾക്ക് 47 റിയാലെന്ന് ആ ചെക്കൻ പറഞ്ഞത് നീ കേട്ടില്ലേടീ പോത്തേ.."
"ഉം ശെരി.. ബുഫേങ്കി ബുഫേ..!!"
ബൊഫേ ഹാളിലെത്തി അവിടെ നിരത്തി വെച്ചിരിക്കുന്ന ഭക്ഷണ സാധനന്ങളും ഡെക്കറേഷനും ലൈറ്റുമെല്ലാം കണ്ട സൂറാന്റെ കണ്ണിൽ പൂത്തിരി കത്തി..
"ന്റെ റബ്ബേ.. ഇതെന്തായീ കാണണേ.. ഇതൊക്കെ നമ്മക്ക് തിന്നാനാ..??"
"പിന്നല്ലാണ്ട്.. എല്ലാറ്റീന്നും എടുത്ത് വയറു നിറച്ചും കഴിച്ചോ. കാശു മുതലാക്കാനുള്ളതാ.."
"അള്ളാ.. ഇതൊക്കെ കൂടെ എങ്ങനാ കഴിക്ക്യാ.. മൻഷ്യാ.. ഇന്റെ പള്ള പൊട്ടും.."
"അനക്ക് പറ്റണതൊക്കെ കഴിച്ചോ ന്റെ സൂറാ."
"ഇക്കെല്ലാം തിന്നണം.. പക്ഷേ. ഇങ്ങളൊന്നാലിചിച്ച് നോക്യേ..?? എല്ലാം കൂടി ഇങ്ങളെ കൊണ്ടും പറ്റൂലാ.."
"ന്തെങ്കിലും ആകട്ടെ സൂറാ.. ഇയ്യ് സമയം കളയാണ്ട് തിന്നാൻ നോക്കെടീ... പറ്റണത് കഴിച്ചാ മതി.."
" അപ്പൊ ഇങ്ങളല്ലെ കാസു മുതലാക്കണംന്നു പറഞ്ഞേ..? ആ അതേ.. ഒരു കാര്യം ചെയ്യാം.. "
"എന്തൂട്ട്..??"
അപ്പോഴേക്കും അങ്ങോട്ടേക്ക് കയറി വന്ന സപ്ലയറെ ശൂ.. ശൂ എന്നു പറഞ്ഞ സൂറ അടുത്തേക്ക വിളിച്ചു.. എന്താ കാര്യംന്നു ചോദിക്കാൻ വന്ന ജബ്ബാറിനെ തടഞ്ഞ് സൂറ സപ്ലയറോട് പറഞ്ഞു...
"അതേ ഞങ്ങക്കിച്ചിരി തെരക്കുണ്ടേ,, അതോണ്ട് ഞങ്ങക്ക് രണ്ട് ബുഫേ പാർസൽ എടുത്തോ..!!"
ഇതു കേട്ടതോടു കൂടെ സപ്ലയറു പയ്യന്റെ കയ്യിലിരുന്ന ട്രേ താഴെ വീണു.. കയ്യിലിരുന്ന ടിഷ്യൂ പേപ്പർ ചുരുട്ടി പല്ലുകടിച്ച് ജബ്ബാർ സൂറാനെയും താഴെ വീണ ട്രേയെടുക്കാൻ മറന്ന സപ്ലയറേയും മാറി മാറി നോക്കി..
ഞാൻ പറഞ്ഞതിലെന്തെങ്കിലും കറക്റ്റുണ്ടോ എന്ന മട്ടിൽ ജബ്ബാറിനേ നോക്കി നിൽകുന്ന സൂറാ..
അപ്പൊ തന്നെ ജബ്ബാറിനെ പിന്നേം ഞെട്ടിച്ചു കളഞ്ഞു സപ്ലയരു ചെക്കൻ...
"എന്തായാലും നിങ്ങടെ ബുഫേ ഞാൻ പാർസൽ തരാം..
വേറാരോടും പറയെണ്ട.."
തന്നെ നോക്കി കണ്ണിറുക്കി ചിരിച്ച് പാർസലെടുക്കാൻ പോകുന്ന ചെക്കനെ നോക്കി നിസ്സഹായനായി അടുത്ത് കണ്ട കസേരയിലേക്ക് ചായുകയായിരുന്നു ജബ്ബാർ..!!

April 9, 2015

പല്ലാസ്പത്രി

പല്ലു വേദന സഹിക്കാന്‍ വയ്യാതായപ്പോള്‍ മരുന്നു വാങ്ങിക്കണമെന്ന മോഹവുമായി എത്തി പെട്ടത് ഒരു പല്ലാസ്പത്രിയിലെ ഡോക്ടര്‍ സഫ്‌വാന്‍ ഡെന്റല്‍ സര്‍ജന്റെ മുന്നില്‍.. ആവശ്യമറിയിച്ചപ്പോള്‍ ഐഡി വെക്കാന്‍ പറഞ്ഞു.ഊരും തെണ്ടി ഓട്ടപ്പല്ലും വെച്ച് ചെന്ന നുമ്മ ഖത്തറില്‍ എത്തിയപാടെ റെസിഡന്‍സ് പെര്‍മിറ്റ് അടിച്ചു തന്നെ മിനിസ്റ്ററി ഓഫ് ഇന്റീരിയേര്‍സിനെ മനസ്സില്‍ ധ്യാനിച്ച് ഐഡി എടുത്ത് കൊടുത്തു.. ഐഡി വായിച്ചു മുഴുമിപ്പിച്ചില്ല.. അതിനു മുന്നേ തന്നെ അതു നഴ്സിന്റെ കയ്യില്‍ കൊടുത്ത് ഫോട്ടോ കോപ്പി എടുക്കാന്‍ പറഞ്ഞു. അവ്ടെ കേറി കെടെന്നു വാ പൊളിക്കാന്‍ പറഞ്ഞ് കസേരയുമല്ല ബെഡുമല്ലാത്ത ഒരു സാധനം ചൂണ്ടിക്കാണിച്ചു തന്നു.. പല്ലു വേദനയുമായി തലമുതല്‍ കഴുത്തു വരെ വേദനിച്ച് പണ്ടാരമടങ്ങി ചെന്ന ഞാന്‍ നേരെ അതിലേക്ക് പൊത്തിപ്പിടിച്ച് കയറി മലര്‍ന്നു കെടെന്ന് വാ പൊളിച്ചു..
ഡോകടര്‍ ഒരു തുണിയെടുത്ത് സ്വന്തം വായും മൂക്കുമെല്ലാം മൂടിക്കെട്ടി, രണ്ടു കയ്യിലും ഗ്ലൗസിട്ട് അതിന്റെ ഇലാസ്റ്റിക് വലിച്ച് ടക് ടക് എന്ന ശബ്ദമുണ്ടാക്കി അടുത്ത് വന്നു.. അതു കണ്ടപ്പോള്‍ എനിക്കൊരു ടെന്‍ഷന്‍, പല്ലു വേദനയുമായി വന്ന എന്നെ കയ്യില്‍ ഗ്ലൗസെല്ലാം ഇട്ട് ഇയാളെന്തു ചെയ്യാന്‍ പോകുകയാണെന്ന് മനസ്സിലാകാതെ കണ്ണു തള്ളി.. വായിന്റുള്ളില്‍ നിന്നും ഗ്ലും എന്ന സൗണ്ട് എഫെക്റ്റോടെ കൊറേ ഉമിനീരും ഓക്സിജനുമെല്ലാം കൂടെ വയറ്റിലേക്കിറങ്ങി പോയി..
"കമിഴ്ന്നു കെടക്കണോ ഡോക്ടറേ..?"
എന്റെ ചോദ്യം കേട്ട ഡോക്ടര്‍ വായില്‍ കെട്ടിയ തുണിയഴിച്ച് വാ പൊളിച്ച് എന്നെ നോക്കി.. "ഡോ.. തനിക്ക് പല്ലു വേദനയാണെന്നല്ലേ പറഞ്ഞത്.. മൂലക്കുരു അല്ലല്ലോ..? ഇയ്യെന്താണ്ടാ തമാശാക്കാ..??"
'ഏഹ്..? അല്ല... ഇതു പോലെ ഗ്ലൗസിട്ട് ടക് ടക് എന്ന് ഇലാസ്റ്റിക് വലിച്ച് ഒച്ചയുണ്ടാക്കി വഷളന്‍ നോട്ടവുമായി വരുന്ന ഒരു ഡോക്ടറെയേ ഞാന്‍ കണ്ടിട്ടൊള്ളു.. പണ്ട്.. വീട്ടിലെ പശൂനു ഗര്‍ഭണ്ടോന്നു നോക്കാന്‍ വന്ന ഡോക്ടറെ' എന്നു പറയാന്‍ മുട്ടിയതാ.. ഒന്നും മിണ്ടാണ്ട് പിന്നേം വാ പൊളിച്ചു..
വായിന്റെ ഉള്ളില്‍ സ്റ്റീലിന്റെ കയിലു പോലെയുള്ള ഒരു സാധനവും ഒരു ചെറ്യേ കുന്തവും വെച്ച് ഇളക്കി ഉള്ള പല്ലിലൊക്കെ ചെണ്ട കൊട്ടുന്ന പോലെ കൊട്ടാന്‍ തുടങ്ങി.. ഇങ്ങേരിതെന്താ വീടു പൊളിക്കുമ്പോ കട്ട തല്ലിയിളക്കുന്ന പോലെ ഇട്ടു കൊട്ടി ഉള്ള പല്ലു മുഴുവനും തട്ടിപ്പൊട്ടിക്കാന്‍ പോവുകയാണോ പണ്ടാരം.. വേദനയടുത്തപ്പോള്‍ കയ്യും കാലുമെല്ലാം ഇളക്കി ഡോക്ടറുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വായില്‍ കണ്ട സാധങ്ങളെല്ലാം കുത്തികയറ്റി വെച്ചത് കൊണ്ട് മിണ്ടാനും പറ്റുന്നില്ല.
അവസാനം പടച്ചോന്റെ കുദ്‌റത്ത് കൊണ്ട് വേദനയുള്ള അണപ്പല്ലില്‍ വന്നു കൊട്ടവസാനിപ്പിച്ചു.. എന്നിട്ട് ഏ ആര്‍ റഹ്മാന്റെ പാട്ടിനു ഡ്രംസടിച്ച് കഴിഞ്ഞ ആശ്വസിക്കുന്ന ശിവമണിയുടെ പോലെ എന്നെ നോക്കി ഒരു ചിരി..
"ഇവനാണു പ്രശ്നക്കാരന്‍ അല്ലേ..?" അതേ എന്ന അര്‍ത്ഥത്തില്‍ മുക്കിയും മൂളിയും ഞാന്‍ അപ്രൂവല്‍ കൊടുത്തു. പിന്നെ ആ പല്ലിന്റെ പൊറത്തായി അഭ്യാസം മുഴുവനും.. ഒരു ഡില്ലിങ്ങ് മെഷീന്‍ എടുത്തോണ്ട് വന്ന് പല്ലൊക്കെ കുത്തി തൊരന്ന് ഗുഹ പോലെ ആക്കി.. ആകെപ്പാടെ ഒരു തരിപ്പും പൊകച്ചിലും പുളിയും.. എല്ലാം സഹിക്കാം.. പക്ഷേ പല്ലിനും ഇക്കിളിയാകും എന്നു മനസ്സിലായത് അപ്പഴായിരുന്നു. ചിരിക്കണോ കരയണോ എന്നൊന്നും അറിയാത്ത അവസ്ഥ..
"റൂട്ട് കനാല്‍ പറ്റൂല.. എല്ലാറൂട്ടും പോയി കിടക്കുവാ.. നമുക്കിവനെ അങ്ങട്ട് എടുത്താലോ.. ഇല്ലെങ്കില്‍ വേദന മാറൂല കോയാ.."
പല്ലുമ്മെ ഇക്കിളിയായി ചിരി വന്നിട്ട് വയ്യ.. എല്ലാം കൂടെ കുത്തി പൊട്ടിച്ചിട്ട് അതും ഇതു പറഞ്ഞിട്ടെന്ത് കാര്യം..എന്തു പണ്ടാരമെങ്കിലും കാണിക്ക് എന്ന അര്‍ത്ഥത്തില്‍ പിന്നേം കയ്യാട്ടി അനുവാദം കൊടുത്തു. ഒരു സിറിഞ്ചെടുത്ത് വന്നു ചുണ്ട് പിടിച്ച് വലിച്ച് പൊട്ടിക്കാന്‍ പാകത്തിനു അകത്തി ഒരു ക്ലിപ്പിട്ട് മറ്റേ പല്ലിന്റെ താഴെ ഒരു കുത്ത്.. കൊറച്ച് കഴിഞ്ഞപ്പോല്‍ ഇക്കിളി പോയി.. പിന്നെ വായവിടെ തന്നെ ഉണ്ടോന്നായി സംശയം.. ഞാന്‍ കവിളു ചൊറിയുന്ന പോലെ പതുക്കെ ഒന്നു തൊട്ടു നോക്കി.. ഭാഗ്യം.. എല്ലാം അവിടെ തന്നെ ഉണ്ട്..
പിന്നെയായിരുന്നു കലാ പരിപാടി.. കുന്തമെടുത്ത് കുത്തുന്നു വലിക്കുന്നു.. പിന്നേം കുത്തുന്നു.. എന്നിട്ടു നഴ്സിനോടു പറയുന്നു.. ആ വണ്ണമുള്ളതെടുക്ക്.. കൊറച്ച് കഴിയുമ്പോള്‍ ഇതു പോരാ.. കുറച്ചൂടെ ബലമുള്ളതെടുത്തേ.. അതല്ല മറ്റേത്.. മൂര്‍ച്ചയുള്ളത്.. എന്നൊക്കെ പറയുമ്പോള്‍, കമ്പിപ്പാരയെടുക്ക്.. വടിവാളെടുക്ക് അമ്പും വില്ലുമെടുക്ക് എന്നൊക്കെ കേള്‍ക്കുന്ന ഫീലിങ്ങാണു വരുന്നത്. എല്ലാം കൂടെ എടുത്ത് വായിലിട്ടിളാക്കി ദമ്മ് പൊട്ടിച്ച ബിരിയാണിചെമ്പില്‍ മസാല മിക്സ് ചെയ്യുന്ന പോലെ ഒരു മാതിരി കളി...
ഡോക്ടറുടെ നെറ്റിയൊക്കെ വിയര്‍ത്തു തുടങ്ങി.. ഇടക്ക് എന്റെ വായില്‍ ടോര്‍ച്ചടിച്ചു നോക്കുന്നു.. നഴ്സിനെ നോക്കുന്നു.. പിന്നേം വായിലേക്ക് നോക്കുന്നു.. എന്നെ നോക്കുന്നു.. എന്നിട്ട് ഒരു ചവണ വെച്ച് വലിക്കുന്നു.. പിന്നേം കുത്തിയിളക്കുന്നു.. ഒരു രക്ഷയുമില്ല.. റ്റിഷ്യൂ പേപ്പറെടുത്ത് നെറ്റിയിലെ വിയര്‍പ്പെല്ലാം തുടച്ച് ചോര നിറഞ്ഞ ഗ്ലൗസ് മാറ്റി അടുത്ത ഗ്ലൗസ് ഫിറ്റ് ചെയ്തു.. പിന്നേം ടക് ടക്.. ഈ ടക് ടക് ശബ്ദം തൃശൂര്‍ പൂരത്തിന്‍ പൊട്ടിക്കുന്ന ഗര്‍ഭം കലക്കി അമിട്ടിനേക്കാള്‍ എഫെക്റ്റിലാണു എന്റെ ചെവിയില്‍ വന്നലക്കുന്നത്.
"ഒരു ട്രിപ്പൂടെ നോക്കാം.. ഇല്ലെങ്കില്‍ പിന്നെ മോണ പൊട്ടിക്കേണ്ടി വരും.." വാശിയാണെങ്കില്‍ വാശി.. ഇന്നിവനെ എടുത്തിട്ടേ എനിക്കു വിശ്രമമൊള്ളു എന്ന മട്ടില്‍ കയ്യിന്റെ വിരലൊക്കെ മടക്കി പൊട്ടിച്ച് ആയുധങ്ങള്‍ എടുത്തു..
കത്തിയെടുത്ത് പല്ലിന്റെ അടിയില്‍ ഒരു കീറു കീറി.. ഡോകടറുടേ ഇടതു കൈ എടുത്ത് എന്റെ നെഞ്ചത്ത് കുത്തിപ്പിടിച്ചു.. പിന്നെ വലത് കാല്‍ മുന്നോട്ട് വെച്ച്കസേരക്കാലില്‍ കുത്തി കാല്‍ മുട്ട് മടക്കി മറ്റേ കാല്‍ പിന്നോട്ട് വലിച്ച് വെച്ച് സ്റ്റെപ്പെടുത്തു. ഇതും കൂടെ ആയപ്പോള്‍ പല്ലു വേദനയുടെ കൂടെ നെഞ്ചു വേദനയും ശ്വാസം മുട്ടലും.. വായില്‍ ആക്രിക്കടയില്‍ നിരത്തി വെച്ച പോലെ കുന്തവും വടിവാളും കമ്പിപ്പാരയും കെട്ടു കമ്പിയുമൊക്കെ കുത്തി കയറ്റി വെച്ചിട്ട് ശ്വാസം വിടാന്‍ വയ്യാത്ത അവസ്ഥ. ഇടക്കിടക്ക് പമ്പു വെച്ച് വായില്‍ നിന്നും വാട്ടര്‍ ഇറിഗേഷനും നടത്തുന്നുണ്ട്. ഹോ.. ഒരു തെങ്ങു പറിക്കാന്‍ ഇണ്ടാവില്ല ഇത്ര കഷ്ടപ്പാട്..
ഈ കലാപരിപാടിയുടെ അനുബന്ധമെന്നോണം ചവണയെടുത്ത് പല്ലില്‍ പിടിച്ചു.. എന്നിട്ട് എന്തോ മന്ത്രിച്ച് കണ്ണുമടച്ച് ഒരൊറ്റ വലി.. ഹാവൂ.. സമാധാനം.. ഇത്തവണ സാധനം ഊരി കയ്യില്‍ പോന്നു.. "സക്സസ്.." എന്നലറി തുള്ളിച്ചാടിയ ഡോക്ടരുടെ ചിരി സ്വന്തം കയ്യിലേക്ക് നോക്കിയപ്പോള്‍ വോള്‍ട്ടേജ് പോയ പണ്ടത്തെ ടിവി പ്രോഗ്രാം പോലെ ആയി..ഊരി പോന്നത് പല്ലല്ല.. ചവണയുടെ റബ്ബര്‍ ഗ്രിപ്പ്..
"തന്റെ വായിലെന്താണ്ടോ ഷോപ്പിങ്ങ് കോമ്പ്ലെക്സ് പണിയാന്‍ വല്ല പ്ലാനും ഉണ്ടായിരുന്നോ..? പില്ലറടിച്ച് ഫൗണ്ടേഷന്‍ ഇട്ട പോലെയാണല്ലോ പല്ലു ഫിറ്റ് ചെയ്തിരിക്കുന്നത്..?" എന്നൊരു ആത്മഗ്തത്തോടേ അടുത്ത ചവണയെടുത്ത് മേല്‍ പറഞ്ഞ കളരി സ്റ്റെപ്പെല്ലാമെടുത്ത് ഒരു വലി കൂടി വലിച്ചപ്പോള്‍ ഡോക്ടര്‍ ജെയിച്ചു.. പല്ലു തോറ്റു.. സന്തോഷം കൊണ്ട് ഡോക്ടറുടെ കണ്ണുകളില്‍ ആനന്ദാശ്രു പൊടിഞ്ഞു. കൊറെ പഞ്ഞിയെടുത്ത് എന്റെ വായില്‍ കുത്തിക്കയറ്റി വെച്ച് പുറം കൈ കൊണ്ട് സ്വന്തം നെറ്റിയിലെ വിയര്‍പ്പു തുടച്ച് എന്റെ തോളത്ത് തട്ടി പറഞ്ഞു.. "വെല്‍ഡണ്‍ മൈ ബോയ്.. വെല്‍ഡണ്‍..."
ഇതെന്തിനാ ഇപ്പോ എനിക്ക് വെല്‍ഡണ്‍ എന്നാലൊചിച്ച് തല ചൊറിഞ്ഞ് എണീറ്റ ഉടനെ ഒരു ഏ ഫോര്‍ സൈസ് പേപ്പറില്‍ കൊറെ മരുന്നിനെഴുതി ഒരു കവറു നിറച്ച് പഞ്ഞിയും തന്ന് പോയി രണ്ട് ഐസ്ക്രീമൊക്കെ കഴിച്ച് വിശ്രമിക്ക് എന്നും പറഞ്ഞ് വിട്ടു. ഇപ്പ ദാ രണ്ട് ലോഡ് ആന്റിബയോട്ടിക്കും മൂന്നാലു ലിറ്റര്‍ ഐസ്ക്രീമും വാങ്ങി വീട്ടില്‍ വന്ന് ഐസ്ക്രീം കഴിച്ച് സില്‍മയും കണ്ട് വിശ്രമവേള ആനന്ദകരമാക്കി കൊണ്ടിരിക്കുന്നു.

സ്വിമ്മിങ്ങ് സ്യൂട്ട്

ഡിഗ്രിക്കു പഠിക്കുമ്പോൾ‍ സ്വിമ്മിംഗ് ടീമില്‍ ഉണ്ടായിരുന്നു.. ടീമിലുണ്ടായിരുന്ന ഓരോരുത്തര്‍ക്കും സ്വിമ്മിംഗ് സൂട്ടും തന്നു. കണ്ണടച്ച് ചെറുപ്പത്തിലേ നീന്തല്‍ പഠിപ്പിച്ച ഗുരുകരണവന്മാരേ മനസ്സില്‍ ധ്യാനിച്ച് വലതു കൈ കൊണ്ട് പീട്ടി സാറിന്റെ കയ്യില്‍ നിന്നും അതേറ്റു വാങ്ങുമ്പോള്‍ അതിനു കേടുപാടുകളൊന്നും ഇല്ലാതെ കണ്ട് ബോധിച്ച് കൈപറ്റി എന്നു എഴുതി ഒപ്പിട്ടു കൊടുത്തു..
നീന്തലും പരിപാടികളുമെല്ലാം കഴിഞ്ഞ് കൊല്ലാവസാനം ടിസി ആപ്ലിക്കേഷന്‍ കൊടുക്കുമ്പോഴാണു യഥാര്‍ത്ഥ ചൊറ വരുന്നത്.. എല്ലാ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും നമ്മള്ങ്ങോട്ടു ഫീസോ മരു സ്ഥാവര ജംഗമ വസ്തുക്കളോ കൊടുക്കാനില്ലെന്നു ഡിപ്പാര്‍ട്ട്മെന്റ് ഹെഡുകളില്‍ നിന്നും സൈന്‍ വാങ്ങിക്കണം. ബി ബി ഏ കാരായ ഞങ്ങള്‍ക്കുള്ള മെയിന്‍ തലവേദന ലൈബ്രറിയും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപാര്‍ട്ട്മെന്റും തന്നെ...
എല്ലായിടത്തു നിന്നും സൈന്‍ വാങ്ങി അവസാനം പീടി സാറിന്റെ അടുത്തെത്തി. മൂപ്പരെന്റെ രെജിസ്റ്റെര്‍ എടുത്ത് നോക്കിയിട്ട് ഒരു കള്ളച്ചിരി..
"എടോ ഫയാസേ.. തന്റെ സ്വിമ്മിങ്ങ് സ്യൂട്ട് തിരിച്ച് കിട്ടിയില്ലല്ലൊ..."
" അതു പിന്നെ സാറേ.. അതു തിരിച്ചു തരാനുള്ളതാണോ..??"
"അല്ലതെ പിന്നെ.. അതു കോളേജ് പ്രോപ്പെര്‍ട്ടിയല്ലേടോ.. ഡിപ്പാര്‍ട്ട്മെന്റ് കാശു കൊടുത്ത് വാങ്ങിച്ചതാ.. തിരിച്ചേല്പ്പിക്കണം.."
"ഇതെന്തൂന്നാണു സാറേ.. ഒരു കൊല്ലം ഇട്ടു ഊപ്പാട് വന്ന ഷഡ്ഡി തിരിച്ചേല്പ്പിക്കണം എന്നൊക്കെ പറഞ്ഞാല്‍.. അതിനി ആര്‍ക്കിടാനാണു സാറേ..?"
"അതൊന്നും താനറിയെണ്ട.. ഒരെണ്ണത്തിനു 75 രൂപയാണു.. അല്ലാണ്ട് ഇരുപതുർപ്പ്യേടെ കുന്നത്ത് ഷഡ്ഡിയല്ല ഇതു.."
"ആഹ് അതൊക്കെ കീറിപ്പോയി സാറെ.."
"എന്നാ ഒരു കാര്യം ചെയ്യ് ഒരു 75 രൂപ അടച്ചോ.. ഒപ്പിട്ടു തരാം.."
"അപ്പൊ ഒരു കൊല്ലം ഉപയോഗിച്ചതിന്റെ ഡിപ്രീസിയേഷന്‍..?? അതു കുറക്കണ്ടേ സാറേ..??"
"എറങ്ങിപ്പോടോ.. തനിക്കൊപ്പിട്ടു തരാന്‍ എനിക്ക് സൗകര്യമില്ല... എം കോം കാരനായ എന്നെയാണു താന്‍ ഡിപ്രീസിയേഷന്‍ പറഞ്ഞ് പേടിപ്പിക്കുന്നത്.. !!"
പിറ്റേ ദിവസം സാറിന്റെ റൂമിന്റെ മുന്നില്‍ വന്‍ ആള്‍ക്കൂട്ടം ചിരി..ബഹളം.. ഞാന്‍ പോയി നോക്കിയപ്പോള്‍ "പീട്ടി സാറിന്റെ പീഡനത്തില്‍ മനം നൊന്ത് ഞാന്‍ ആത്മഹത്യ ചെയ്യുന്നു.." എന്ന ഒരു ആത്മഹത്യാ ക്കുറിപ്പിനോടൊപ്പം കീറിപ്പറിഞ്ഞ ഒരു ഷഡ്ഡി ഡോറിന്റെ മുന്നില്‍ തൂങ്ങിക്കിടന്നാടുന്നു..
എന്റെ പൊന്നോ..!! അതിനു ശേഷം ആ ഫോമൊന്നൊപ്പിട്ടു കിട്ടാന്‍ പെട്ട പാടു.. ഷഡ്ഡിയെ തല്ലി കൊന്ന് കെട്ടിത്തൂക്കിയത് ഞാനല്ല എന്നു ആയിരത്തഞ്ഞൂറു പ്രാവശ്യം കരഞ്ഞു പറഞ്ഞിട്ടും അവരു സമ്മതിച്ചില്ല.. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ സാഹചര്യത്തെളിവുകളുടേ അടിസ്ഥാനത്തില്‍ എന്നെ കുറ്റക്കാരനാക്കി പ്രഖ്യാപിച്ചു.. പിന്നെ 150 രൂപ ഫൈനും മാപ്പു പറച്ചിലുമൊക്കെ കഴിഞ്ഞിട്ടാണു എനിക്കു ടിസി കിട്ടിയത്..
പതിനഞ്ചു കൊല്ലം മുന്നു 150 ഉർപ്പ്യാന്നൊക്കെ പറഞ്ഞാൽ അതു വലിയൊരു സൂംഖ്യ തന്നെ ആയിരുന്നൂട്ടോ.. നുമ്മളൊക്കെ ചെയ്തു കൂട്ടിയ ചെയ്ത്തുകളും കുരുത്തക്കേടുകളുമെല്ലാം കൂട്ടി നോക്കിയാൽ ഈ സാറുമ്മാരൊന്നും നമ്മളോടിങ്ങനെ ചെയ്താൽ പോരാ...!!

പണി പാളീട്ടാ...

കുറെ നാളുകളായിട്ടുള്ള ഒരു ദുരാഗ്രഹമായിരുന്നു കവിത എഴുതണമെന്ന്.. ഇന്നലെ രാത്രി മുതല്‍ ഒരു ത്രെഡ് വന്നു മനസ്സില്‍ വീണു പൊട്ടി മുളച്ച് കവിതയായി പുറത്ത് ചാടാന്‍ വെമ്പല്‍ കൊള്ളുകയാണ്. പക്ഷേ സംഭവം ഇങ്ങട്ട് ചാടുന്നില്ല.. ആകെപ്പാടെ അസ്വസ്ഥത.. ആ വേദനയില്‍ ഇരിക്കുമ്പഴാണു ഓഫീസിലെ സെയില്‍സ് ടീമിലെ പയ്യന്‍ വന്നത്..
"സാറേ... ഒരു ഹെല്പ് വേണം.."
ഹും.. മനുഷ്യന്‍ ഇവിടെ കവിത എഴുതാന്‍ മുട്ടി ഇരിക്കുമ്പഴാ അവന്റെ ഒരു ഹെല്പ്പ്..
"പോഡേയ് പോഡേയ്.. ഇന്ന് ഹെല്പ്പില്ല.. വീക്കെന്റ് ആണു.."
"എമര്‍ജെന്‍സി ആണു സാറേ.. പെട്ടെന്നു റിപ്ലൈ ചെയ്യേണ്ട മെയിലാ.."

"ഞാന്‍ ഒരു സീരിയെസ് കാര്യം ചെയ്തോണ്ടിരിക്കുവാ.. please don't disturb.."
"വല്ല ടെണ്ടര്‍ പ്രിപ്പെറേഷനും ആണോ...?"
"നോ നോ..!! ഞാന്‍ ഒരു കവിത എഴുതാന്‍ ശ്രമിക്കുവാ.."
അതു കേട്ടപ്പോള്‍ അവനത്ഭുതം..
"ഏഹ്.. അപ്പോ സാറു കവിത എഴുതുമോ..?"

ദുഷ്ടന്‍.. Stupid Fellow ഒരു കവിയോട് ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ചോദ്യം.. സാരമില്ല.. തല്‍ക്കാലം ക്ഷമിക്കാം..
"ശ്ശ്ശ്ശ്ശ്ശ്ശ്ശ്... മിണ്ടല്ലെടാ.. കവിത തെറ്റിപ്പോകും.."
കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുന്നതിനേക്കാള്‍ പേപ്പറില്‍ എഴുതുന്നതാണു കവിതയുടെ ഭംഗി.. മാത്രമല്ല സിനിമയിലൊക്കെ കാണുന്ന പോലെ എഴുതിയിട്ട് ശെരിയാകാതെ ചുരുട്ടിക്കൂട്ടി താഴെയിടണം.. അവസാനം വെട്ടി തിരുത്തി തിരുത്തി മനോഹരമായ ഒരു കവിത പൊട്ടി മുളക്കും എന്നുള്ളതില്‍ ഒരു സന്ദേഹവും വേണ്ട..

അവസാനം പേനയിലെ മഷിയും കൊറേ പേപ്പറും വേയ്സ്റ്റായല്ലാതെ നാലു വരി പോലും ശെരിയായില്ല.. ഇതു നമുക്ക് പറ്റിയ പണിയല്ലെന്നു തീരുമാനിച്ച് പേന താഴെ വെച്ചു കസേരയിലൊന്നു ചാരി കയ്യും കാലും നിവര്‍ത്തി ഒരു ദീര്‍ഘ നിശ്വാസമങ്ങു പെടച്ചു..
"എന്തായി സാറേ.. വല്ലതും നടന്നോ..?"
"നോ... ഞാന്‍ നിര്‍ത്തി.. ഇതൊന്നും നമ്മളെകൊണ്ട് പറ്റുന്ന പണിയല്ലെഡേയ്.."
"എന്താ സബ്ജക്റ്റ്.."
"As usual.. പ്രണയം..!! ലവ്.. നിനക്ക് കാണണോ..??"
"എനിക്ക് വായിക്കാനറിയൂല.."
ഹാവൂ ഭാഗ്യം.. എന്നാല്‍ എഴുതിയെടത്തോളം  വായിച്ച് കേള്‍പ്പിച്ച് ഇവനെ കൊല്ലാം.
"എന്നാ നീയിവിടെ വന്നിരിക്ക്.. ഞാന്‍ കവിത വായിക്കാം "
മുരടനക്കി ചെറുതായി ഒന്നു ചുമച്ച് തൊണ്ട ശെരിയാക്കി ഞാന്‍ കവിത ചൊല്ലാനുള്ള സ്റ്റെപ്പെടുത്തു
"'നിഴലായ് നീ കൂടെയുണ്ടാകുമെങ്കില്‍
ഇരുട്ടാണെനിക്കിഷ്ടം..
എന്നെ പൊതിയുന്ന ഇരുട്ട്..' - എങ്ങനെയുണ്ട്..?"
എന്തോ വലിയ സംഭവം ആണെന്ന മട്ടില്‍ കസേരയില്‍ ഒന്നു ഞെളിഞ്ഞിരുന്ന് ഞാന്‍  കഴുത്തില്‍ മുറുകി കിടന്നിരുന്ന ടൈ ഒന്നു ലൂസാക്കി
"കൊള്ളാം.. പക്ഷേ ഇതിലെവിടെ പ്രണയം..?"
ആഹാ.. മലയാളം വായിക്കാനറിയാത്ത ഇവന്‍ പ്രണയം എന്നൊക്കെ പറയാനായാ..?? "ഡാ പൊട്ടാ.. പണ്ടത്തെ കവികള്‍ പാടിയിട്ടില്ലെ.. കരയുമ്പോള്‍ കൂടേ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും എന്നു..?"
"ഞാന്‍ കേട്ടിട്ടില്ല.."
"ആഹ് എന്നാല്‍ അങ്ങനെ ഉണ്ട്.. അതായത്.. നമ്മുടെ നല്ല കാലത്തും കഷ്ടകാലത്തും നമ്മുടെ നിഴല്‍ മാത്രമേ കൂടെയുണ്ടാകൂ എന്നു.."
"ഉം..."
"അപ്പോ കാമുകി പറയുകയാണു എന്നും കൂടെയുണ്ടാകുന്ന നിഴല്‍ ആയി വരാമെന്നു.."
"എന്നിട്ട്..?"

കൊള്ളാം.. ചെക്കനു ആവേശം മൂത്തു വരുന്നുണ്ട്.. ഒരു കവിയുടെ എല്ലാ ശക്തിയും ആവാഹിച്ച് ഞാന്‍ വിശദീകരിക്കാന്‍ തയ്യാറെടുത്തു..
"അപ്പോള്‍ കാമുകന്‍ പറയുന്നു.. എങ്കില്‍ നീ നിഴലാകെണ്ട.. ഇരുട്ടായാല്‍ മതി.."
"ഇതു പ്രണയമല്ലല്ലോ.. കാമം അല്ലേ.. നല്ലസ്സലു സെക്സ്..?"
ചെക്കന്‍ വിചാരിച്ചോടത്ത് നിക്കും എന്നു തോന്നുന്നില്ല.. മിക്കവാറും ഇവനെന്നേം കൊണ്ടേ പോകൂ..
"ഏഹ്..??"
"ഇരുട്ട് രാത്രിയല്ലേ.. നിഴല്‍ പകലും.. അപ്പോ പെണ്ണിനെ രാത്രി മാത്രം മതി എന്നാണോ കാമുകന്‍ ഉദ്ധേശിച്ചത്..? രാത്രി മാത്രം എന്നു പറഞ്ഞാല്‍..."
ഇതും പറഞ്ഞ് മുഖത്തൊരു പുച്ചഭാവത്തോടേ ഇരിക്കുന്നു അവന്‍.. പടച്ചോനേ... ഇങ്ങനെയെല്ലാംചിന്തിക്കാന്‍ മാത്രം ബുദ്ധി ഇവനുണ്ടായിരുന്നോ..? ഇവനെ ജോലീന്ന് പിരിച്ചു വിടുന്നതായിരിക്കും ബുദ്ധി..
"നീ ശെരിയാവൂല.... പോയേ പോയേ.. ഞാനില്ല ഈ കളിക്ക്.."
എന്റെ മുഖഭാവം കണ്ടിട്ടാണോ എന്തോ.. ഒന്നും മിണ്ടാതെ അവന്‍ എഴുന്നേറ്റ് പോയി..
എന്നാലും അങ്ങനെ വിടാന്‍ പറ്റില്ലല്ലോ.. മാത്രമല്ല വെല്യ കവിയാണെന്നും പറഞ്ഞിരുന്ന എന്നെ മലയാളം പോലും വായിക്കാനറിയാത്ത ഒരു ചീളു പയ്യന്‍ ആക്കി പോകുക എന്നൊക്കെ പറഞ്ഞാല്‍..?? എന്തായാലും ഒന്നു മാറ്റി പിടിച്ച് നോക്കാം.. കുറച്ച് കഴിഞ്ഞപ്പോള്‍ അവനെ പിന്നേയും വിളിച്ചു..
"ഡാ ഇങ്ക്ട് വന്നേ.. ഞാന്‍ മാറ്റിയെഴുതി.. ദാ കേട്ടു നോക്ക്.."
ഇപ്രാവശ്യം വെല്യ താല്പര്യമില്ലാത്ത രീതിയിലാണാവന്‍ വന്നത്.. ഞാന്‍ അതു മൈന്‍ഡ് ചെയ്യാതെ പിന്നേയും കവിത വായിക്കാന്‍ തുടങ്ങി.. ഞാനും സീരിയെസ്സായി.."

'എനിക്കെന്നും നിന്‍ നിഴലായ് കൂടെയുണ്ടാകണം..'
'അങ്ങനെയെങ്കില്‍
ഒരു ഭാഗത്ത് മാത്രം ഒതുങ്ങുന്ന നിഴലാകുന്നതിനേക്കാള്‍ നീയിരുട്ടാകുന്നതാണെനിക്കിഷ്ടം..
എന്നെ പൊതിയുന്ന ഇരുട്ട്..' - ഇതെങ്ങനെയുണ്ട്..??"
അടുത്ത ചോദ്യം ചോദിച്ചു.. അവനെന്നെ പിന്നേം ഞെട്ടിച്ചു 
"സാറെന്തിനാണീ ഈ ഇരുട്ടില്‍ കേറി പിടിച്ചേക്കുന്നത്.. ഇരുട്ട് എന്നു പറഞ്ഞാല്‍ darknessഅല്ലേ..? Darkness is the symbol of Sorrow and agony.. So sad...!! "
ഓഹ്.. ഇവന്‍ ഇപ്പൊ English ല്‍ പിടിച്ചായ കളി..
"ആണല്ലേ.. എന്നാ നീ പൊയ്ക്കോ.. ഞാന്‍ കവിത എഴുതല്‍ നിര്‍ത്തി.. ന്നെ കൊണ്ട് നടക്കൂല.." പിന്നെയും പേന താഴെ വെച്ചു കീഴടങ്ങി..
"ഹേയ്.. അല്ലല്ല സാറിനെ കൊണ്ട് പറ്റും.. നിര്‍ത്തെണ്ട.. Try something pleasant.."
ഹോ ഇവനിന്നെന്നെ മോട്ടിവേറ്റ് ചെയ്തു കൊല്ലും എന്നാണു തോന്നുന്നത്.. പണ്ടാരം.. പക്ഷേ ഞാന്‍ പ്രതികാരദാഹിയായി മാറി.. ഇത്രേം ഹൃദയ ഭേദകമായി പരിശുദ്ധ പ്രണയത്തെ വിവരിക്കാന്‍ ശ്രമിച്ച എന്റെ കവിതയെ വെറും കാമമാക്കി മാറ്റിയ ഇവനെ വെറുതെ വിടാന്‍ പാടില്ല..
"ആണല്ലേ.. ദിപ്പ ശെര്യാക്കിത്തരാട്ടാ..."
"Okay.. All the very best sir..!!."
അവന്‍ Thumbs Up കാണിച്ചു പിന്നേ സീറ്റിലേക്ക് പോകാന്‍ എണീച്ചു..
"ആഹാ.. നിക്ക് നിക്ക്.. അങ്ങനങ്ങു പോകാതെ.. ഞാന്‍ പണ്ടെഴുതിയ ഒരു സന്തോഷ കവിതയുണ്ട്.. കേക്കണോ..??"
"ആണോ.. Lets hear it then.. "
"പിന്നല്ലാണ്ട്..? ദാ കേള്‍ക്ക് മോനേ.."
"Okay"
"അത്തള പുത്തള തവളാച്ചീ..
ചുക്കുമരിക്കണ ചൂളാപ്പാ..
മറിയം വന്നു വിളക്കൂതി..
ഫൂ.. ഫൂ.. ഫൂ..." - എങ്ങനെയുണ്ട് മോനേ..??"
ഇതു കേട്ട് ചമ്മിയ മുഖത്തോടേ ഇരിക്കുന്ന അവനേ നോക്കി ചിരിക്കാനുള്ള ക്രൂരമോഹവുമായിഞാൻ അവന്റെ മുഖത്തേക്ക് നോക്കി.. പക്ഷെ അവന്റെ മുഖത്ത് ഒടുക്കത്തെ സീരിയെസ്നെസ്..

"പോരാ..!!"
"ഏഹ്..?" ഇവനെന്നെ കളിയാക്കുന്നതാണോ..??
"This is again Sad.. So Negative."
അവനിപ്പഴും സീരിയസ്സായിട്ട് തന്നെ..
"Why..??"
"വിളക്കൂതിയാല്‍ പിന്നേം Darkness അല്ലെ.. in that point of view, this is negative.."
"ന്റെ റബ്ബേ...!!" എനിക്ക് വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല..
" Why don't you change it to മറിയം വിളക്ക് കത്തിച്ചു എന്നു ..? it would be positive.. വെളിച്ചം വരുന്നതല്ലെ..?"
ഇവന്‍ പൊട്ടനാണോ അതോ എന്നെ പൊട്ടനാക്കാന്‍ ശ്രമിക്കുന്നതാണോ എന്ന് എത്ര ശ്രമിച്ചിട്ടും പിടി കിട്ടുന്നില്ല.. പിന്നൊന്നും നോക്കാണ്ട് ഒരു കാച്ചങ്ങ് കാച്ചി...
"അതേയ് ഒരു കാര്യം ചെയ്യ് നീ വീട്ടീ പൊയ്ക്കോ.. ഇന്നു നിനക്ക് പേയ്ഡ് ലീവ്... എഞ്ചോയ് യുവര്‍ വീക്കെന്റ്.."

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com