September 30, 2014

ഓരോരോ ഗര്‍ഭപ്പൂതികളേ..

ജബ്ബാറിന്നു ഭയങ്കര സന്തോഷത്തിലാണു.. ഓഫീസിലെ എല്ലാവർക്കും ജിലേബി കൊടുക്കുന്നു.. മിഠായി കൊടുക്കുന്നു.. എന്തിനു പറയുന്നു വല്ലപ്പോഴുമൊക്കെ തോന്നുമ്പോ തോന്നുമ്പോ പൊട്ടിച്ചു കളിക്കാൻ സൂക്ഷിച്ചു വെച്ചിരുന്ന ലഡ്ഡു വരെ എടുത്ത് കൊടുത്തു.. എന്താന്നു ചോദിച്ചപ്പോള് ജബ്ബാറിന്റ മുഖത്ത് വാക പൂത്ത പോലെ വല്ലാത്ത നാണം പൂത്ത് വിടര്ന്നു.. എപ്പോ നോക്കിയാലും ഇപ്പോ കുത്തും എന്ന മട്ടില് നില്ക്കുന്ന മീശയെല്ലാം കൂടെ വിനയ കുനിയാന്വിതനായി താഴോട്ടിരുന്നു.. കയ്യിലിരുന്ന പലഹാര പാത്രം മേശപ്പുറത്ത് വെച്ച്, തല കുനിച്ച്, കയ്യിലെ നഖം കടിച്ച് തുപ്പി രണ്ട് സൈഡിലേക്കും ആടി ഷൂസു കൊണ്ട് താഴെ ടൈല്സില് പടം വരക്കാന് തുടങ്ങി.. എന്നിട്ട് മുഖം തിരിച്ച് ഓഫീസ് സ്റ്റാഫിനെ നോക്കി കണ്ണിറുക്കി കാണിച്ച് പറഞ്ഞു..
"വിശേഷായീട്ടാ..."
"ഏഹ്.. എന്തു വിശേഷം...??"
"ഓഹ്.. ഇയ്യൊന്നു പോയെ ഒന്നും അറിയാത്ത പൊലെ.. ന്റെ സൂറാക്ക് വിശേഷായീന്ന്.."

സൂറാക്ക് വിശേഷമായി എന്നു പറഞ്ഞാൽ അതു ഒരു വിശേഷ വാർത്ത തന്നെയാണു. കാരണം കല്യാണം കഴിഞ്ഞ് വർഷങ്ങളായി ശ്രമിച്ചിട്ടും നടക്കാതെ പല പല ട്രീറ്റ്മെന്റുകളുമെല്ലാം കഴിഞ്ഞപ്പഴാണു ഈ അത്ഭുതം സംഭവിച്ചിരിക്കുന്നത്. നേരാത്ത നേർച്ചകളുമില്ല.. അവസാനം വന്നപ്പോൾ വല്ല പത്താം നിലയുടെ മുകളിൽ നിന്നും തല കുത്തി ചാടിയാൽ കുട്ടിയുണ്ടാകും എന്നു ആരെങ്കിലും പറഞ്ഞാൽ അതു ചെയ്യാനും തയ്യാറായിട്ടായിരുന്നു ജബ്ബാറീന്റെയും സൂറാന്റെയും നടപ്പ്.

സൂറായാണെങ്കിൽ ഈയിടെയായിട്ട് വല്ലാത്ത വിഷമത്തിലായിരുന്നു. ഒരു കല്യാണത്തിനോ മരിച്ച വീട്ടിലോ ഒന്നും പോകാൻ കഴിയാത്ത അവസ്ഥ. കുട്ടികളില്ലാത്ത വേദന മറക്കാൻ ശ്രമിച്ചാലും നാട്ടുകാരും ബന്ധൂക്കാരും അതു സമ്മതിക്കില്ല. ഇവരുടെയെല്ലാം ആകാംഷ കാണുമ്പോൾ തോന്നും സൂറാ പെറ്റിട്ടു വേണം അവരുടെ സ്വത്തു വകകളൊക്കെ ആ കുട്ടിക്ക് എഴുതി കൊടുക്കാൻ എന്നു. എന്തായാലും ഇപ്പോ സൂറായും ജബ്ബാറും ഹാപ്പിയാണു.. വെറും ഹാപ്പിയല്ല.. ഒടുക്കത്തെ ഹാപ്പി..
സൂറാക്ക് വിശേഷമായതോടേ ജബ്ബാർ വീടിന്റെ പരിസരത്തുള്ള എല്ലാ വീടുകളിലും പറമ്പുകളിലും ഉള്ള പുളിമരം, മാവ്, പ്ലാവ്, പതിനെട്ടാം പട്ട തെങ്ങ്, ലൂവിക്ക എന്നു വേണ്ട സകലമാന മരങ്ങളുടെയും ലിസ്റ്റ് എടുത്ത് വെച്ചു. ഈ മരങ്ങൾ നിൽക്കുന്ന പറമ്പിന്റെയെല്ലാം ഉടമസ്ഥന്മാരെ കണ്ട് ഏതു നിമിഷം വേണമെങ്കിലും ഈ മരങ്ങളിലെല്ലാം കയറാനും ആവശ്യത്തിനുള്ളത് പറിക്കാനുമുള്ള ഒരു ഉടമ്പടിയുണ്ടാക്കി അതിലൊപ്പു വെച്ച് കാത്തിരിപ്പ് തുടങ്ങി. ഒരു 3 കിലോമീറ്റർ ചുറ്റളവിലുള്ള ഹോട്ടലുകളിലെല്ലാം പോയി അവിടുത്തെ മെനു കാർഡും സംഘടിപ്പിച്ച് അതിൽ അവരെപ്പൊ തുറക്കും എപ്പോ അടക്കും എന്നെല്ലാം എഴുതി വെച്ചു. കാരണം, വിശേഷമായത് കൊണ്ട് തന്നെ നാട്ടു നടപ്പനുസരിച്ച് ഒരു സാധാരണ പെണ്ണീനുണ്ടാകാവുന്ന ഗർഭപ്പൂതി സൂറാക്കും ഉണ്ടാകും. അങ്ങനെ ഉണ്ടായാൽ അപ്പോ തന്നെ അതു സാധിപ്പിച്ചു കൊടുക്കണം. കൂട്ടുകാരും ബന്ധൂക്കാരുമെല്ലാം അവരുടെ ഭാര്യമാരുടെ പൂതിയും അതെല്ലാം സംഘടിപ്പിച്ചു കൊടുക്കാൻ അവർ പെട്ട പാടുകളുമെല്ലാം വിവരിച്ച് അങ്കം ജയിച്ച ചേകവരെ പോലെ നെഞ്ചും വിരിച്ച് നിൽക്കുമ്പോൾ ഇതൊക്കെയെന്ത് എന്ന ഭാവത്തിൽ അവരെയെല്ലാം ആക്കി ചിരിക്കുമ്പോഴും തനിക്കിതിനൊന്നുമുള്ള ഭാഗ്യം പടച്ചവൻ തരുന്നില്ലല്ലോ എന്ന വേദന ജബ്ബാറിന്റെ മനസ്സിലുണ്ടായിരുന്നു

എല്ലാ ദിവസവും സൂറാനെ കാണുമ്പോൾ ജബ്ബാർ കൊതിയോടെ നോക്കും.. എന്തെങ്കിലും പറയാൻ സൂറ വാ തുറക്കുമ്പ്ഴേക്കും ജബ്ബാർ ഓടി വല്ല മരത്തിലും കയറാൻ തയ്യാറായി സ്റ്റാർട്ടിങ്ങ് പോയിന്റിൽ വെടിയൊച്ചക്കു വേണ്ടി കാത്തു നിൽക്കുന്ന ഓട്ടക്കാരെ പോലെ സ്റ്റെപ്പെടുക്കും. പക്ഷേ ജബ്ബാറിന്റെ നിരാശനാക്കി സൂറ പറയുന്നത് അന്നത്തെ കറിക്കെന്തുണ്ടാക്കണം കറന്റു ബില്ലടച്ചില്ല, പാൽ കാരനു കാശു കൊടുത്തില്ല തുടന്ങി ജബ്ബാർ വർഷങ്ങളായി കേട്ടു കേട്ടു വെറുത്ത കാര്യങ്ങളായിരിക്കും.
അഞ്ചാം മാസമായിട്ടു സൂറാക്കു ഗർഭപൂതി വരുന്നില്ല.. ഒരു ഭാഗത്ത് നിന്നും തന്റെ പ്രതീക്ഷകളെല്ലാം പൊട്ടിപ്പൊളിഞ്ഞ് പാളീസായ നിരാശ ജബ്ബാറിനെ കാർന്നു തിന്നുമ്പോൾ സൂറാക്കെന്താ പൂതിയൊന്നും വരാത്തത്, ഇനിയിപ്പോ വയറ്റിൽ കിടക്കുന്ന കുട്ടിക്കെന്തെങ്കിലും പ്രശ്നമുണ്ടോ എന്ന ആധി വേറൊരു വശത്തു നിന്നും ആക്രമിക്കാൻ തുടങ്ങി. അങ്ങനെ ജബ്ബാറിന്റെ പതിവു ജീവിത ശൈലിയിൽ വനിത, മലയാള മനോരമ, മംഗളം, മനോരാജ്യം എന്തിനു ബാലരമയിലും പൂമ്പാറ്റയിലും വരെ ഡോക്ടറോടു ചോദിക്കുക എന്ന പംക്തിയുണ്ടോ എന്നു പരിശോധിക്കലും കൂടെ സ്ഥാനം പിടിച്ചു. ദിവസവും ഇന്നത്തെ പ്രോഗ്രാം ചെക്ക് ചെയ്തു ചാനലുകളായ ചാനലുകളിലെല്ലാം വരുന്ന ആരോഗ്യ പരിപാടികൾ മുടങ്ങാതെ കാണാൻ തുടങ്ങി. പക്ഷേ ഒരിക്കൽ പോലും സൂറാനോട് അനക്ക് പൂതിയൊന്നും ഇല്ലേടീ എന്നു ചോദിക്കാനുള്ള മനസ്സു ജബ്ബാറിനുണ്ടായില്ല. കാരണം അങ്ങനെ ചോദിച്ച് പറയുന്ന പൂതിക്കൊരു ത്രില്ലുണ്ടാകില്ല എന്നായിരുന്നു ജബ്ബാറിന്റെ പക്ഷം.

ഇടക്കൊരിക്കൽ സൂറാക്കെന്തോ ബുദ്ധിമുട്ടു തോന്നിയപ്പോൾ ഡോക്ടറേ കാണിക്കാൻ പോയപ്പോൾ അതി രഹസ്യമായി ഡോകടറോട് ഈ കാര്യം സൂചിപ്പിച്ചപ്പൊൾ ഡോക്ടർ ജബ്ബാറിന്റെ കളിയാക്കി..
"ഒന്നു പോ ജബ്ബാറെ.. അതൊക്കെ ഇത്ര കാര്യമാക്കാനൊന്നും ഇല്ല.. ഇപ്പഴത്തെ കാലം മാറിയില്ലെ.. ഈ ഗർഭപൂതിയെല്ലാം പണ്ടത്തെ പെണ്ണുങ്ങൾക്കാ.. ആ പിന്നെ കുട്ടിയുടെ പൊസിഷനിൽ ചില പ്രശ്നങ്ങൾ കാണുന്നുണ്ട്. അതു കൊണ്ട് ഒന്നു ശ്രദ്ധിച്ചേക്കണേ.. സൂറാനോട് പറഞ്ഞ് ഓളേ ടെൻഷനാക്കെണ്ട.."
അന്നു രാത്രി എന്തൊക്കെയോ സ്വപ്നങ്ങൾ കണ്ട് പേടിച്ച് വിജ്രംഭിച്ച് വിയർത്ത് കുളിച്ച് കിടക്കുമ്പഴാണു ജബ്ബാറിന്റെ തലയിൽ സൂറ മാന്തുന്നത്. കയ് തട്ടിക്കളഞ്ഞ് തിരിഞ്ഞു കിടന്നപ്പോൾ ചെവിയിൽ പിടിച്ചു വലിക്കാനും വയറ്റത്ത് ഇക്കിളിയിടാനും തുടങ്ങി.. അവസാനം സൂറ ജബ്ബാറീന്റെ മുഖം പിടിച്ച് തിരിച്ച് മൂക്കു പൊത്തിപ്പിടിച്ചതോടേ ശ്വാസം മുട്ടി ജബ്ബാർ ചാടിയെഴുന്നേറ്റു. സൈഡിലെ ബെഡ്ലാമ്പിന്റെ വെളിച്ചത്തിൽ കണ്ടു കട്ടിലിന്റെ ഹെഡ് റെസ്റ്റിൽ തലയിണ ചാരി കാലു നീട്ടി വെച്ച് ചാരിയിരുന്ന് ഒരു കൈ കൊണ്ട് വയറു തടവി മറ്റേ കൈ കൊണ്ടാണു ഈ വക വേലത്തരങ്ങളെല്ലാം ഒപ്പിച്ചത്. ആ ഇരിപ്പും നോട്ടവുമെല്ലാം കണ്ടപ്പോൾ ജബ്ബാറിനു ആധി കയറി..
"ന്തു പറ്റി മുത്തേ.. അനക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടാ.. ഡോക്ടറെ വിളിക്കണോ..?"
"ഏയ്.. ഇക്കൊന്നും ഇല്ലിക്കാ.. ഉറക്കം വരുന്നില്ല.. ഇക്ക കെടന്നൊറങ്ങുന്നത് കണ്ടിട്ട് ഇക്ക് സഹിക്കാനും പറ്റണില്ല.."
" ന്റെ സൂറാ.. അനക്ക് ഗർഭായത് അന്റെ ഭാഗ്യ.. ഇല്ലെങ്കിൽ ഇന്റെ കയ്യിപ്പോ അന്റെ തലമണ്ടേലിരുന്നേനെ.." പലുകടിച്ച് ദേഷ്യം കണ്ട്രോൾ ചെയ്ത് ജബ്ബാർ തുടർന്നു..
" സൂറാ.. ഡീ പോത്തേ.. പടച്ചോനെ ഓർത്ത് ഇയ്യൊന്നു കെടന്നൊറങ്ങ്.. ഈ സമയത്ത് ഇങ്ങനെ ഉറക്കം കളയാൻ പാടില്ല.."
"അതല്ലിക്കാ.. ഇക്കൊറക്കം വരാത്തേനു വേറൊരു കാരണംണ്ട്.. ഇന്നലെ ആ സീരിയൽ കണ്ടപ്പം മുതൽ ഇക്ക് വല്ലാത്തൊരാഗ്രഹം.."

ഇത് കേട്ടതോടേ ജബ്ബാറിന്റെ ഉറക്കമെല്ലാം പമ്പ കടന്നു.. അടിച്ചു മോനേ.. അടിച്ചു.. അവസാനം ആറ്റു നോറ്റിരുന്ന് സൂറാക്ക് ഗർഭപ്പൂതി വന്നു.. ബെഡിൽ നിന്നും ചാടിയെഴുന്നേറ്റ ജബ്ബാർ തന്റെ പൈജാമയുടെ വള്ളിയെല്ലാം ഒന്നൂടെ അഴിച്ചു മുറുക്കി കെട്ടി സ്റ്റാന്റിൽ തൂക്കിയിട്ടിരുന്ന ടീ ഷർട്ട് എടുത്തിട്ടു.. എന്നിട്ട് അലമാരിയ്ൽ ഭദ്രമായി സൂക്ഷിച്ചിരുന്ന കയറിന്റെ കഷണമെടുത്ത് വട്ടം ചുറ്റി മരത്തേൽ കയറുമ്പോൾ കാലിലിടാനുള്ള തളപ്പുണ്ടാക്കാൻ തുടങ്ങി.. അതു വട്ടത്തിലാക്കി ഒരു തലേക്കെട്ടു പോലെ തലയില്ലിട്ടു തന്റെ ഉണ്ടക്കണ്ണുരുട്ടി മീശ വിറപ്പിച്ച് സൂറാന്റെ അടുത്ത് ചെന്നു.. മുന്നോട്ടൊന്നു കുനിഞ്ഞ് തന്റെ രണ്ടു കൈപത്തിയും സൂറാന്റെ രണ്ടു കവിളിലും സ്നേഹത്തോടേ പിടിച്ച് കണ്ണുകളിലേക്കുറ്റു നോക്കി പരുക്കൻ ശബ്ദം പരമാവധി റൊമാന്റിക് ടോണിലാക്കി പതിഞ്ഞ ശബ്ദത്തിൽ ജബ്ബാർ ചോദിച്ചു..
"ന്റെ മുത്തിനെന്താണ്ടീ വേണ്ടത്.. അനക്ക് ലൂവിക്ക വേണോ..? ചാമ്പക്കാ വേണോ..? പുളി വേണോ..? മാങ്ങ വേണോ..? കരിക്കു വേണോ.. ഇയ്യ് പറയെന്റെ മുത്തേ ഏഴു കടലും നീന്തിക്കടന്ന് അതിന്റപ്പുറത്തെ മലേന്റെ മോളിലെ ഏറ്റവും വലിയ മരത്തുമ്മേ കേറി അനക്കു ഞാൻ ഒതളങ്ങ വരെ പറിച്ചന്റെ കയ്യിലോട്ടിട്ടു തരും അന്റെ ജബ്ബാറിക്ക.."

ജബ്ബാറിന്റെ ഈ ഭാവ വ്യത്യാസവും ഉത്സാഹവും കാട്ടിക്കൂട്ടലും വെപ്രാളവും ഡയലോഗുമെല്ലാം കണ്ട് പേടിച്ച സൂറാ തന്റെ കവിളത്ത് നിന്നും ജബ്ബാറിന്റെ രണ്ട് കൈകളും പറിച്ചെടുത്ത് വലിച്ചെറിഞ്ഞ് മീശയിൽ പിടിച്ചൊരു വലി വലിച്ചു..
"ന്റെ മൻഷ്യാ.. ഇങ്ങക്കെന്തിന്റെ കേടാ.. ഒറക്കം മൂത്ത് പ്രാന്തായാ.. ഇങ്ങളെന്തൂട്ടാ ഈ കാട്ടണതും പറയണതും..? പോയി മുഖം കഴുകീട്ടു വാ ന്റെ മൻഷ്യാ.. നട്ടപ്പാതിരാക്കാ ഇങ്ങടെ ഒരു കുട്ടിക്കളി..."
ഇതോടെ ജബ്ബാറിന്റെ പാതി ഗ്യാസ് പോയി.. എന്നാലും പ്രതീക്ഷ അസ്തമിച്ചില്ല.. പാതിരാക്ക് ഉറക്കം പോലും വരാതെ എന്തെങ്കിലും ആഗ്രഹിച്ചിരിക്കുന്നുണ്ടെങ്കിൽ 100 ശതമാനവും അതു ഗർഭപ്പൂതി തന്നെയാ.. നോ ഡൗട്ട് ഇൻ ദാറ്റ്..
"അല്ല സൂറാ അനക്കെന്തോ ആഗ്രഹം ഇണ്ടെന്ന് പറഞ്ഞു.. എന്താ അന്റെ പൂതി..?"
" ആഹ് അങ്ങനെ മര്യാദക്ക് ചോദിക്ക്.. ഞാൻ പറയട്ടെ..??"
ജബ്ബാറിന്റെ കണ്ണുകൾ വിടർന്നു.. മുഖം തുടുത്തു...
"ഇയ്യെന്താണെങ്കിലും പറ ന്റെ സൂറാ.. ഞാൻ ശെര്യാക്കി തരാം.."
"അതേ,, ഇനിക്കേ... "
"ഉം അനക്ക്..."
"ഇനിക്കേ..."
"ഉം ഇയ്യ് പറയെടീ പോത്തേ. അനക്ക് എന്തൂട്ട് ഒലക്കയാ വേണ്ടത്.." ജബ്ബാറിന്റെ ക്ഷമ നശിക്കാൻ തുടങ്ങി..
"ന്റെ മനുഷ്യാ.. ഇനിക്ക് സ്കൂട്ടി ഓടിക്കാൻ പഠിക്കണം... ഇന്നെന്നെ പഠിക്കണം.. ആ സീരിയലിൽ ആ പെണ്ണെന്തു രസായിട്ടാ സ്കൂട്ടി ഓടിക്കുന്നത്.. അതു കണ്ടപ്പ തൊട്ട് ഇക്ക് പൂതി കേറീതാ..
ജനിച്ചിട്ടിന്ന് വരെ ഒരു മൂന്നു ചക്രം സൈക്കിൾ പോലും ഓടിച്ചിട്ടില്ലാത്ത സൂറാടെ ഗർഭപ്പൂതി കേട്ട് സ്വന്തം തല എവിടെ കൊണ്ട് പോയി തല്ലി പൊട്ടിക്കണം എന്നാലോചിച്ച് ഒന്നും മിണ്ടാതെ ലൈറ്റും ഓഫാക്കി കിടന്ന് തല വഴി പുതപ്പിട്ട് മൂടി. അപ്പോഴും എന്താണു സംഭവിച്ചതെന്നു മനസ്സിലാവാതെ, ഇങ്ങേർക്കിതെന്തിന്റെ കേടാണെന്നോർത്ത് മേപ്പട്ടും നോക്കി സ്കൂട്ടിയോടിക്കുന്നത് സ്വപ്നം കണ്ട് ഇരിക്കുകയായിരുന്നു സൂറ...

June 13, 2014

റേഷന്‍ കാര്‍ഡ്

"ന്റെ സൂറാ... ബലാലേ.. അന്നോട് ഞാൻ പറഞ്ഞതല്ലെ ഞായറാഴ്ച കൊണ്ടോവാന്നു..?"
ജബ്ബാറു ദേഷ്യം കൊണ്ട് വിറച്ചു..

വിറയലിന്റെ എഫെക്റ്റ് കൂട്ടാനായിട്ടാണോ എന്തോ, ജബ്ബാറീന്റെ കട്ടി മീശയെല്ലാം കൂടെ കാർട്ടൂണിൽ കാണുന്ന പെരുച്ചാഴിക്കു ഷോക്കടിച്ച പോലെ നിൽക്കുന്നു... കണ്ണുരുട്ടി മീശ കൈപത്തികൊണ്ട് താഴ്ത്താൻ ശ്രമിക്കുന്ന ജബ്ബാറിനെ ഇടങ്കണ്ണിട്ട് നോക്കി സൂറ പിറുപിറുത്തു...

"ഉം... ഞായറാഴ്ച്ച ഇങ്ങടെ രണ്ടാം കെട്ടിലെ അമ്മോശൻ തൊറന്നു വെച്ചേക്കല്ലെ സൂപ്പെര്‍ മാര്‍കറ്റ്.. "
"ന്താടീ.. ഇയ്യ് വായിലിട്ട് ചവച്ചെറെക്കാതെ പറയാനുള്ളതിങ്ങട്ടെന്റെ ചെവീലോട്ട് തുപ്പിക്കോ..."

വേണമെങ്കില്‍ ഒന്നങ്ങു തരും എന്നുള്ള രീതിയില്‍ ജബ്ബാര്‍ നാക്കു കടിച്ച് ഒന്നുകൂടെ കണ്ണുരുട്ടി കാണിച്ചു.. ഇത്രയും ആയപ്പോഴേക്കും കടിച്ചു പിടിച്ചു കണ്ട്രോളു ചെയ്തു വെച്ചിരുന്ന സൂറാന്റെ സങ്കടമെല്ലാം മഴക്കാലത്തു ഡാമിന്റെ ഷട്ടറു തുറന്ന കണക്കെ കണ്ണിലൂടേ കുതിച്ചു ചാടി.. ആ കുത്തൊഴുക്കില്‍ ജബ്ബാറിന്റെ ദേഷ്യവും ഒലിച്ചു പണ്ടാരമടങ്ങി പോയി.. മുകളിലോട്ടിരുന്ന മീശയൊന്നാകെ തോഴോട്ടീരുന്ന് ജബ്ബാറിന്റെ മേൽ ചുണ്ടിനെ മൂടി..

"ന്റെ സൂറാ.. ഇയ്യെന്താണ്ടീ പോത്തേ ഇങ്ങനെ..? ഇക്കു സമയല്ലാണ്ടല്ലേ.. അന്നേം കൊണ്ട് കടേ സാധനം വാങ്ങാന്‍ പോയാ പിന്നെ അന്നത്തെ ദിവസം പോയി കിട്ടൂലേ..? ഇയ്യ് കരയല്ലേ.. ഇന്ന് ഇക്കൊരു മീറ്റിങ്ങുള്ളതാ... അന്നെ ഞാൻ നാളെ കൊണ്ടോവാം.. പടച്ച റബ്ബാണേ സത്യം.."

സമാധാനിപ്പിക്കാൻ വന്ന ജബ്ബാറിന്റെ കൈ തട്ടി മാറ്റി  സൂറ അപ്പുറത്തേക്ക് മുഖം വെട്ടിച്ച് ചുണ്ട് കോട്ടി..
"അല്ലെങ്കിലും ഇങ്ങക്കിന്നോട് തീരേം ഇഷ്ടല്യാ...ഇക്കറ്യാം.. ..  ഇങ്ങനെ കഷ്ടപ്പെട്ത്താനല്ലേ ഇങ്ങളെന്നെ കെട്ടികൊണ്ടന്നേ..?"
"ഇയ്യിങ്ങനെചങ്കീ കൊള്ളണ വർത്താനം പറയല്ലെന്റെ സൂറാ.. "

"ന്നാ ഇങ്ങക്കെന്നെ ഒറ്റക്കു വിട്ടാലെന്താ പ്രശ്നം.. ഇക്കെന്താ എയ്താനും ബായിക്കാനൊക്കെ അറിയൂലേ.. ന്നെ ആരും പിടിച്ചോണ്ടൊന്നും പോകൂല.."

"അള്ളാ.. ആരെങ്കിലും പിടിച്ചോണ്ടു പോകാണെങ്കില്‍ അന്നെ ഞാൻ പത്തു പ്രാവശ്യം ഒറ്റക്കു വിട്ടേനേ.. അല്ല പിന്നെ..  ന്റെ ബലാലേ ഇയ്യൊറ്റക്കു പോയാ പോണോടത്ത് എന്തൊക്കെയാ ഒപ്പിക്കാന്ന് വല്ലോം പറയാൻ അറ്റ്വോ..? അല്ലാണ്ട് അന്നെ വിശ്വാസില്ലാഞ്ഞിട്ടല്ല..."

"എന്തായാലും ശെരി.. ഇക്കിന്നു തന്നെ ഷോപ്പിങ്ങിന്റങ്ങട്ടു പോണം... ഇങ്ങളു കൊണ്ടോയില്ലെങ്കി ഞാനൊറ്റക്ക് പോകും.."
"ന്റെ സൂറാ.. നാളെ കൊണ്ടോവാന്നു പറഞ്ഞില്ലേ,.,, ഇക്കിന്നൊരു മീറ്റിങ്ങുണ്ടെന്നു പറഞ്ഞില്ലേ..?"

"പറ്റില്ല.. ഇക്കിന്നു തന്നെ പോണം.."
അതു പറഞ്ഞപ്പോ സൂറാന്റെ നോട്ടവും ഭാവവും കണ്ട ജബ്ബാറൊന്നു ഞെട്ടി.. മണിചിത്രത്താഴില്‍ സുരേഷ് ഗോപി ഗംഗേ.. എന്നു വിളിച്ച പോലെ സൂറാന്നെങ്ങാനും വിളിക്കെണ്ടി വന്നാ പിന്നെ പറഞ്ഞിട്ടൊരു കാര്യവും ഇല്ല.. ഇപ്പൊ തന്നെ ഇവളെ പിടിച്ചാ കിട്ടുന്നില്ല.. എന്തായാലും അല്ലിക്കാഭരണമെടുക്കാനൊന്നുമല്ലല്ലോ പോണത്.. അതു കൊണ്ട് തല്‍കാലം തോറ്റു കൊടുക്കുന്നതാണു ബുദ്ധിയെന്നു കണ്ട് തല്‍കാലം പിന്‍‌വലിഞ്ഞു.

"ന്നാ ഇയ്യെന്തു പണ്ടാറാന്നു വെച്ചാ ചെയ്യ്.. ഇക്കൊന്നും പറയാനില്ല.."
"ഹും.. ഇക്കറ്യാം ന്താ ചെയ്യെണ്ടേന്നു.. എക്കൗണ്ടീ കായീണ്ടല്ലോ ല്ലേ..? ബെർതെ മൻഷ്യൻ നാണം കെട്വോ പടച്ചോനേ.."

"ഡീ പിശാശേ.  കച്ചോടത്തിൽ അന്റെ പേരും കൂട്ടീന്നു വെച്ച് ഇയ്യധികം തലേകേറല്ലേട്ടാ... ഇന്തെങ്കിലും പ്രശ്നം ഇണ്ടായാ പടച്ചോനാണേ.. ഇയ്യെന്നെ വിളിക്കാൻ നിക്കെണ്ട.."

ഇവളിന്നു മിക്കവാറൂം തന്റെ കണ്ട്രോളു വള്ളി പൊട്ടിക്കും എന്നുറപ്പായതോടെ ജബ്ബാര്‍ പെട്ടെന്നു തന്നെ സ്കൂട്ടാകാന്‍ തീരുമാനിച്ചു.. എന്നാലും പറയാണ്ടിരിക്കാന്‍ പറ്റ്വോ.. കെട്ട്യോളായി പോയില്ലെ..

"അന്റെ പോക്കും വരവുമൊക്കെ കൊള്ളാം മക്കളു സ്കൂളും റ്റ്യൂഷനും കഴിഞ്ഞു വരുമ്പഴത്തേക്കും ഇയ്യിങ്ങോട്ടെത്തിക്കോണം..  ആ പിന്നെ അന്റെ ആ തിരിച്ചറിയല്‍ കാർഡും വേറെന്തൊക്കെയാന്നു വെച്ചാല്‍ അതൊക്കെ എടുത്ത് ബാഗിലു വെച്ചോ.. സദാചാര പോലീസുകാരു നാടു ഭരിക്കുന്ന കാലമാ.."

"ഇങ്ങളെന്താ മനുഷ്യാ ആദ്യായിട്ടു ഉസ്കൂളീ പോണാ കുട്ട്യോളോടു പറയണാ പോലെ ഇന്നോട്..?? ഇക്കറ്യാട്ടാ എന്ത്ക്കെ എടുക്കണംന്നു.. ന്നെ പഠിപ്പിക്കാന്‍ നോക്കെണ്ട.. ഒരു ഉസ്കൂളുമാഷു വന്നേക്കുന്നു...." ഇതും പറഞ്ഞ് സൂറ ചവിട്ടിക്കുലുക്കി ബെഡ് റൂമില്‍ കടന്ന് വാതിലടച്ചു.."

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു കാണും.. ക്ലയന്റ് മീറ്റിങ്ങിനിടയില്‍ സൈലന്റില്‍ വെച്ചിരുന്ന ജബ്ബാറിന്റെ ഫോണ്‍ വെറച്ചു വെറച്ചു മേശയില്‍ കിടന്നു ഇഴയാന്‍ തുടങ്ങി.. വിളിക്കുന്നതാരാണെന്നു പോലും നോക്കാതെ ജബ്ബാര്‍ ഫോണ്‍ കട്ട് ചെയ്തു. കട്ട് ചെയ്ത വിരലെടുക്കുന്നതിനു മുന്നു തന്നെ ഫോണ്‍ പിന്നേം വെറയലു തുടങ്ങി.. ആര്‍ക്കാണാവോ ഈ സമയത്ത് എളകിയിരിക്കുന്നത് എന്നും മനസ്സിലോര്‍ത്ത് ഫോണെടുത്ത ജബ്ബാര്‍ അറിയാണ്ട് പല്ലു കടിച്ചു പോയി. സൂറായാണു വിളിക്കുന്നത്.. "ഹും.. വല്ല പാകറ്റിന്റെയും പേരു വായിക്കാനറിയാതെ എന്താന്നറിയാൻ വിളിക്കുന്നതാകും..ഹും.. എന്റെ പട്ടി അറ്റെന്റ് ചെയ്യും" വീണ്ടു ഫോൺ കട്ട് ചെയ്തു.. പിന്നേം പിന്നേം ഇതു തുടർന്നപ്പോൾ ക്ലയന്റിനു ഒരു എക്സ്ക്യൂസ്മീ കൊടുത്ത് ദിപ്പോ വരാന്നു ചെറുവെരലു പൊക്കികാണിച്ച് പുറത്ത് കടന്ന് ഫോണ്‍ അറ്റെന്റ് ചെയ്തു..

വെറുതെ ചൂടായി ഇന്നത്തെ മീറ്റിങ്ങ് കൊളമാക്കെണ്ടെന്നു തീരുമാനിച്ച് വളരെ മയത്തില്‍ തന്നെയാണ് ജബ്ബാര്‍ സംസാരിച്ചത്.
"ന്റെ സൂറാ.. അന്നോട് ഞാമ്പറഞ്ഞതല്ലെ ഇക്കൊരു മീറ്റിന്ങുണ്ടെന്നു.. അനക്ക് വല്ല സംശയോണ്ടെങ്കിൽ അന്റെ ബാപ്പാനെ വിളിച്ചൂട്രീ.. മൂപ്പരവിടെ വെർതേ ഇരിപ്പല്ലേ.. ഇയ്യെന്തിനാ ചക്കരെ ഇന്നെ എടങ്ങേറാക്കാന്‍ നിക്കുന്നേ..??"

"ഇന്റിക്കാ ഇങ്ങളിങ്ങട്ട് വേഗം വരീൻ.. ഇക്ക് പേട്യായിട്ട് വയ്യ.. " പിന്നെ കേട്ടത് സൂറാന്റെ പൊട്ടിക്കരച്ചിലായിരുന്നു...
"ന്റള്ളാ.. ന്താ സൂറാ.. അനക്കെന്താ പറ്റ്യേ.. ഇയ്യിപ്പെവ്ടാ ഉള്ളേ..? ഇയ്യ് കരയാണ്ട് കാര്യം പറയെന്റെ മുത്തേ.."

ജബ്ബാറിനാകെപ്പാടെ എടങ്ങേറിലായി.. ചെറുവിരലില്‍ നിര്‍ത്തിയ ക്ലയനിന്റെ പോലും നോക്കാതെ ഫോണ്‍ കട്ട് ചെയ്യാതെ തന്നെ ഓടി കാറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്തു..  ഫോണില്‍ ചെവിയോര്‍ത്തു നോക്കി.. അപ്പുറത്ത് നിന്നും പിന്നേം കരച്ചിൽ മാത്രം..

'മോളാ ഫോണിങ്ങു താ' എന്നു മറ്റാരോ പറയുന്നതു കേട്ടു.. പിന്നെ ആ ശബ്ദം തന്നെ ഫോണിൽ സംസാരിച്ചു..
"ഹെലോ...  ആരാത്.. എന്താ പറ്റീത്..??"
"ആഹ്.. മോനീ കുട്ടീടെ ആരാ..?"
"ഞാനോള്‍ടെ കെട്ട്യോനാ..ഇങ്ങളാരാ.. ഓള്‍ക്കെന്താ പറ്റ്യേ..?"

"എന്താന്നൊന്നും അറിയൂല മോനേ.. ഈ കുട്ടിയിവ്ടെ കൊറേ നേരായി നിക്കുന്നു.. ഫോൺ ചെയ്യുന്നും കണ്ടു കരയുന്നതും കണ്ടു.. "
"അതുശെരി.. നിങ്ങളിപ്പം എവിടാന്നു പറഞ്ഞാ മതി ഓള്‍ക്കു അപകടമൊന്നും ഇല്ലല്ലോ അല്ലേ..?? "
"ഇല്ലല്ല.. കൊഴപ്പൊന്നും കാണണില്ല.. ഇവിടെ മേനകാ ബസ്റ്റോപ്പിലാ മോനേ.."
"ശെരി ചേട്ടാ.. ഞാനിപ്പം തന്നെ അങ്ങോട്ടെത്തും.. ഓളെ ഒന്നു നോക്കിക്കോണേ.."

ട്രാഫിക്കും സിഗ്നലുമൊന്നും നോക്കാതെ ജബ്ബാർ വണ്ടി ചവിട്ടി വിട്ടു.. ചെന്ന പാടെ കണ്ടു.. ബസ്റ്റോപ്പിൽ നിന്ന് ഏങ്ങി കരയുന്ന സൂറാ.. അതും നോക്കി കാര്യമറിയാതെ പൊട്ടന്‍ കൊട്ടുകാണുന്ന പോലെ ചുറ്റിനു കൂടി നിൽക്കുന്ന ആളുകൾ.. തൊട്ടടുത്ത് തന്നെ സൂറാനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന രണ്ടു മൂന്നു പെണ്ണുങ്ങളും.. കരയുന്നതൊരു പെണ്ണായതു കൊണ്ട് എടപെടണോ വേണ്ടേ എന്ന അങ്കലാപ്പോടെ അടുത്തൊരു ട്രാഫിക് പോലീസുകാരന്‍ നിന്നു വയര്‍ലെസ്സില്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്....

വണ്ടി പാര്‍ക്ക് ചെയ്തു വരുന്ന വരവിലതാ ഒരു ന്യൂ ജെനറേഷന്‍ നിന്നു മൊബൈലില്‍ സൂറ കരയുന്ന വീഡിയോ പിടിക്കുന്നു.. നേരെ ചെന്ന് അവന്റെ ചെകിള നോക്കി തന്റെ മന്തന്‍ കൈകൊണ്ടൊന്നു പൊട്ടിച്ചു.. അടികൊണ്ട  ചെക്കന്‍ രണ്ടു വട്ടം കറങ്ങുന്ന സമയത്തിനുള്ളില്‍ തന്നെ അവന്റെ മൊബൈല്‍ തട്ടിപ്പറിച്ച് താഴെയിട്ട് ചവിട്ടി ഞെരിച്ചു അതിന്റെ പരിപ്പു പുറത്തു ചാടിച്ചു.. ചെവിയെ മൂളിച്ചു കൊണ്ട് തന്റെ കണ്ണിനു മുന്നില്‍ ഡാന്‍സ് ചെയ്യുന്ന പൊന്നീച്ചകളെ എന്തു ചെയ്യണാമെന്നറിയാതെ ചെവിയും പൊത്തി കണ്‍ഫ്യൂഷനില്‍ നില്‍ക്കുന്ന ന്യൂ ജെനറേഷനെ അങ്ങനെ തന്നെ വിട്ട് ഓടി വന്ന ജബ്ബാറീനെ കണ്ട പാടെ സൂറാന്റെ ഏങ്ങലും കരച്ചിലും മൂർച്ചിച്ചു..

"എന്താന്റെ സൂറാ അനക്കു പറ്റീത്.. ഇയ്യ് കാര്യം പറ.."
ചുറ്റിലും ഉള്ള ആൾകാരെ ഒന്നും മൈന്റാക്കാതെ സൂറ ഓടി വന്നു ജബ്ബാറിനെ കെട്ടിപ്പിടിച്ചു ഏങ്ങലടിച്ചു..അല്ലെങ്കിൽ അടുത്താരെങ്കിലും ഉണ്ടെങ്കിൽ ഒരടി ദൂരെ മാറി നടക്കുന്ന പെണ്ണാ.. ജബ്ബാറെന്തായാലും ഒന്നും മിണ്ടാതെ കുറച്ചു നേരം സൂറാനെ കരയാൻ വിട്ട് പുറത്ത് മെല്ലെ തലോടി..

"ഇയ്യ് കാര്യം പറ മോളേ.. ആളോളൊക്കെ നോക്കണ കണ്ടില്ലേ.. അനക്കെന്താ പറ്റ്യേ.. ഇയ്യിന്നോട് പറ.. അന്നെ ആരെങ്കിലും ഉപദ്രവിച്ചാ.. ന്നാലവന്റെ പണ്ടം ഞാനിന്നു കലക്കും.. ഇയ്യ് വെഷമിക്കാണ്ടിരിക്ക്.."

"എന്റിക്കാ.. ഇങ്ങളിത് കണ്ടാ..ഏതോ ഹറാമ്പെറപ്പ് ചെയ്ത പണി കണ്ടാ.. ഞാനിനിനീപ്പോ എന്താ ചെയ്യാ..?? " എന്നും പറഞ്ഞ് സൂറാ തനെ ഹാന്റ്ബാഗ്  തുറന്നു കാണിച്ചു.. ബാഗ് തുറന്ന പാടെ ചുറ്റിലും കൂടി നിന്നിരുന്നവരെല്ലാം കൂടെ ബാഗിന്റുള്ളിലേക്ക് തലയിട്ടു.. ആ തലകളൊക്കെ വകഞ്ഞു മാറ്റി ആ ഗ്യാപിലൂടെ ജബ്ബാറീന്റെ തലയും ചെന്നു..  ബാഗിന്റെ സൈഡീന്നു താഴോട്ട് അടിഭാഗം പകുതി വരെ ആരോ ബ്ലെയിഡ് വെച്ചിരിക്കുന്നു..

"ന്റെ സൂറാ.. ഇതിനാണാ നീയിത്ര ബേജാറാക്കിയേ..?? അനക്കപ്പോ തന്നെ ആ പോലീസുകാരനോട് പറഞ്ഞാ മത്യാരുന്നില്ലെ..? "
"കൊറേ നേരം കാത്ത് നിന്നിട്ടും ഓട്രഷ കിട്ടാതെ വന്ന ബസ്സീ കേറി വന്നതാ.. ഇവിടെറങ്ങി കൊടയെടുക്കാൻ ബാഗീ കയ്യിട്ടതാ.. പുട്ട് കുറ്റീ കയ്യിട്ട പോലെ മോളീകൂടെ ഇട്ട കൈ അതേ കൂട്ട് തന്നെ താഴേക്ക് വന്നു.. അപ്പഴാ ഞാനറിഞ്ഞേ.. പിന്നെ ഇക്കെന്തു ചെയ്യണോന്നറിഞ്ഞില്ല.. അപ്പ്ഴാ ഇങ്ങളെ വിളിച്ചേ.."

അപോഴാണെന്നു തോന്നുന്നു പോലീസുകാരന്റെ കര്‍ത്തവ്യ ബോധമുണാര്‍ന്നത്.. മെല്ലെ അടുത്തേക്ക് വന്നു.. കാര്യം തിരക്കി..
"ബാഗീന്നെന്തൊക്കെ പോയി പെന്ങളേ...? ആ ബസ്സിന്റെ പേരോർമയുണ്ടാ..??"
സൂറ മിണ്ടുന്നില്ല..
"ന്റെ സൂറാ.. ഇയ്യിന്ങനെ പന്തം കണ്ട പെരുച്ചാഴീനെ പോലെ നിക്കാണ്ട് കാര്യം പറ.. അന്റെ ബാഗിലെന്തൊക്കെ ണ്ടാർന്നു..?"
"ന്റെ കൊടേം.. ടവ്വലും പിന്നെ ന്റെ കുഞ്ഞ്യേ പേഴ്സും..."

"കാശോ സ്വർണ്ണോ വല്ലോം ഉണ്ടായിരുന്നോ..?" പോലീസുകാരന്റെ ചോദ്യം  അതിനുള്ള മറുപടി സൂറ തന്നെ പറഞ്ഞു..
"ഉം.. സ്വര്‍ണ്ണമൊന്നും ഇല്ല.. പക്ഷേങ്കിലു കാശുണ്ടാരുന്നു.. "
"എത്ര..??"
എല്ലാം കൂടെ ഒരു മൊന്നൂറ്റയ്മ്പത് ഉർപ്യേണ്ടാകും.."

അതു കേട്ടതോടെ പോലീസുകാരന്റെ സ്വഭാവം മാറി..
"മുന്നൂറ്റയ്മ്പതു ഉര്‍പ്യാത്രെ.. ഇതിനാണോ ഇവിടെ ഇത്രേം വെല്യ സീനുണ്ടാക്കിയത്" എന്നും മുറുമുറുത്ത് മൂപ്പരു പിന്നെ കൂടി നിക്കുന്ന ആളുകളുട്ര് അടുത്തേക്കായി.. "നീയൊക്കെ എന്തു കാണാന്‍ നിക്കുവാടാ.. പോകിനെടാ എല്ലാം.." എന്നും പറഞ്ഞ് ലാത്തി വീശി.. ആളുകളൊക്കെ ഒഴിഞ്ഞപ്പോള്‍ മൂപ്പരു പിന്നേം അടുത്തേക്ക് വന്നു..

"ഇനിയെന്താക്കാനാ നിങ്ങടെ ഉദ്ദേശം.. കേസാക്കാനാണെങ്കില്‍ സ്റ്റേഷനീ പോണം.. ഇല്ലെങ്കില്‍ പിന്നെ ഞാനങ്ങു പോകുവാ.."

"ഇല്ല സാറെ.. നിക്ക്.." എന്നിട്ട് ജബ്ബാറപ്പഴേക്കും സ്ഥലകാല ബോധത്തിലെത്തിയ സൂറാനെ നോക്കി.. "ആകെ മുന്നൂറ്റയ്മ്പത് രൂപേം കൊണ്ടാണോ ന്റെ സൂറാ ഇയ്യ്  ഷോപ്പിങ്ങിനു വന്നേ..?"

"ന്റെ മന്‍ഷ്യാ.. ഇങ്ങടെ ക്രെഡിറ്റ് കാര്‍ഡും ന്റെ ക്രെഡിറ്റ് കാര്‍ടും പിന്നെ ഏടീയെം കാര്‍ഡും ന്റെ കയ്യിലുണ്ടാരുന്നില്ലേ.. പിന്നെന്തിനാ കാശെടുകുന്നത്..??"
"എന്നിട്ടതെവിടെ..?"

"അതു ന്റെ ചെറ്യേ പേഴ്സിലല്ലേ മനുഷ്യാ.. അതു കള്ളന്‍ കൊണ്ടു പോയില്ലേ..?"
"ഇയ്യാകെ ഹലാക്കിലാക്കിയല്ലോ ന്റെ സൂറാ... സാറെ പോകല്ലേട്ടാ.. ഇതു കേസാക്കണം.. കാശു മാത്രമല്ല പിന്നേം പലതും പോയിട്ടുണ്ട്.."

പിന്നേം സൂറാനെ നോക്കി...
"നീയാ കാര്‍ഡിന്റെ മുകളില്‍ തന്നെ മറന്നു പോകുംന്നു പറഞ്ഞു പിന്‍ നമ്പരെഴുതി വെച്ചിരുന്നില്ലേ.. അതൊക്കെ ഇപ്പഴും അതിമ്മെ തന്നെ ഉണ്ടോ..??"
"ഇല്ല മന്‍ഷ്യാ.. അത് ഇങ്ങളന്നു ന്നെ ചീത്ത പറഞ്ഞപ്പോ തന്നെ മായ്ച്ച് കളഞ്ഞ്ക്കിണു.. "

"ഹാവൂ ഭാഗ്യം.." ജബ്ബാറൊന്നാശ്വസിച്ചു.. പക്ഷേ അപ്പോഴേക്കും സൂറാന്റെ ബാക്കി ഡയലോഗ് വന്നു..
"എന്നിട്ട് ഞാനാ നമ്പരൊക്കെ ഒരു കടലാസിലെഴുതി കാര്‍ഡിന്റെ ഒപ്പരം തന്നെ വെച്ചു.. എങ്ങാനും നമ്പരു മറന്നു പോയാ പിന്നെ ഇങ്ങളേ ഫോണ്‍ ബിളിക്കണ്ടല്ലാ.."
"ന്റെ പഹച്ചീ.. അനക്കെവ്ട്ന്നാണ്ടീ ഇത്രേം വെല്യ ബുദ്ധി വന്നത്..??"

ഒന്നും മനസ്സിലാകതെ കണ്ണും മിഴിച്ച് നില്‍കുന്ന സൂറാനെ കണ്ടപ്പോ ജബ്ബാറിനധികമൊന്നും പറയാനും തോന്നിയില്ല.. പോരാത്തതിനു നടു റോഡും തൊട്ടടുത്ത് പോലീസുകാരനും...

"ഹും.. അതു പോട്ടേ വേറെ വല്ലോമുണ്ടായിരുന്നോ...?"
"ഉം.. ഉണ്ടായിരുന്നു..!!"
"ന്റെ റബ്ബേ... ഇനിയെന്താണ്ടീ....??"
"അലമാരീ നമ്മടെ എല്ലാരടേം തിരിച്ചറിയല്‍ കാര്‍ഡും, ആധാര്‍ കാര്‍ഡും, ഇങ്ങടെ പാന്‍ കാര്‍ഡും.. പിന്നെ നമ്മടേ എല്ലാര്‍ടേം പാസ്പോര്‍ട്ടും വെച്ചിരുന്ന ആ കുഞ്ഞേ ബാഗും ണ്ടാര്‍ന്നു.. അതും ഞാനെന്റെ പേഴ്സില്‍ വെച്ചിരുന്നു.."
"അപ്പോ അതും പോയല്ലോ പടച്ചോനേ..."

വിയര്‍ത്ത തലയില്‍ കൈ വെച്ചു എന്തു ചെയ്യണമെന്നറിയാതെ ആ ബസ്റ്റോപ്പി കുത്തിയിരുന്നു ജബ്ബാര്‍... ഇവരുടെ സംസാരം കേട്ട് കോഴി കഞ്ചാവടിച്ച പോലായി നമ്മുടെ പോലീസുകാരന്‍.. അങ്ങേരു ജബ്ബാറിന്റെ അവസ്ഥയും താനെന്തു കുറ്റം ചെയ്തിട്ടാ കെട്ട്യോനിങ്ങനെ ചെയ്യുന്നേന്നും ആലോചിച്ച് നിക്കുന്ന സൂറാനേം നോക്കി..

"പെങ്ങളേ... ഒരു കാര്യം ചോദിക്കട്ടെ..?"
ഇത്രയായപ്പോഴേക്കും പോലീസുകാരോടുള്ള പേടിയൊക്കെ മാറി നല്ല ബോള്‍ഡ് സെറ്റപ്പിലേക്കെത്തിയിരുന്നു സൂറ.. അതേ ആറ്റിറ്റ്യൂഡില്‍ തനെ എന്താന്നുള്ള ഭാവത്തില്‍ സൂറ പോലീസുകാരനെ നോക്കി..

"അല്ല പെങ്ങളേ.. എന്തായാലും എല്ലാ കാര്‍ഡും, കുടുമ്പകാരുടെ എല്ലാവരുടെയും പാസ്പോര്‍ട്ടും വരെ എടുത്ത് ബാഗില്‍ വെച്ചതല്ലെ..?? എന്നാ പിന്നെ ആ റേഷന്‍ കാര്‍ഡും കൂടെ എടുത്ത് വെക്കായിരുന്നില്ലേ..??"

ഉടന്‍ വളരെ നിഷ്കളങ്കമായി സൂറാന്റെ മറുപടി വന്നു..
"അത് ഞാനെങ്ങനെ എടുക്കാനാ..? എളേ കുട്ടീടെ പേരു ചേര്‍ക്കണോന്നും പറഞ്ഞ് ഈ മന്‍ഷ്യന്‍ റേഷന്‍ കാര്‍ഡ് കൊണ്ടു പോയി ആപ്പീസീ വെച്ചേക്കുവല്ലേ..??"

ഇപ്രാവശ്യം തലയില്‍ കൈ വെച്ചു തറയിലേക്കിരുന്നത് പാവം പോലീസുകാരനായിരുന്നു..!!

നൊസ്റ്റാൾജിയ

"ദേ മന്‍ഷ്യാ.. ഇങ്ങട്ട് നോക്ക്യേ.. ന്തൂട്ടാ ഈ നൊസ്റ്റാള്‍ജിയാന്നു പറേണ സംഭവം..?"

ഹോ, കാലത്ത് തന്നെ ഒടുക്കത്തെ സംശയവും കൊണ്ടെറെന്ങീട്ടുണ്ട്.. എന്റെ നെഞ്ചത്തു കേറാൻ തന്നെയാണെന്നു തോന്നുന്നു ഇന്നത്തെ വരവ്.. പണ്ടാറം പിടിച്ച ഈ വാക്ക് ആദ്യായിട്ടു കാണുന്നത് തന്നെ ഫേസ് ബുക്കിലു വന്നേ പിന്നാ.. ഏതാണ്ടു ലക്ഷണം വെച്ചുള്ള അർഥം പറഞ്ഞു കൊടുക്കാന്നു വെച്ചാലീ പിശാശിനു ശെരിക്കും അറിഞ്ഞിട്ടാണു ചോദിക്കുന്നതെങ്കിൽ പിന്നെ, തന്നത്താന്‍ കുത്തി ചത്താ മതി..

ഓളൊന്നു പേടിച്ചോട്ടേന്നു കരുതി  കണ്ണു രണ്ടും തുറിപ്പിച്ച് മീശ വെറപ്പിച്ച് ഒരു കലിപ്പു ലുക്ക് അങ്ങു കൊടുത്തു.. "അനക്കിപ്പൊ ഏവ്ടുന്നു പൊട്ടി മൊളച്ചതാ ഈ സംശയം ന്റെ സൂറാ..??"

"ഇങ്ങടെ മേത്തെന്താ.. ജിന്നു കേറ്യാ..? കണ്ണൊക്കെ പൊറ്ത്ത്ക്ക് വീഴാന്‍ പോണുണ്ടല്ല.."
ആഹാ.. വന്നു വന്നിപ്പൊ ഇവള്‍ടെ പേടിയും പോയി തുടങ്ങിയോ..? വെര്‍തെ ഒരു കണ്ണുരുട്ടല്‍ വേയ്സ്റ്റായി.. ന്തായാലും നാളെ രാവിലെ താഴത്തെ പഠാണിയുടെ കൊച്ചുങ്ങളെ കണ്ണുരുട്ടി പേടിപ്പിച്ച് പ്രാക്റ്റീസ് ചെയ്തിട്ടു ഒന്നൂടെ ശ്രമിച്ചു നോക്കണം.. ഇവളു പേടിക്കോന്നറിയണോലോ..

"എല്ലാ അനക്ക്പ്പോ ന്താ വേണ്ട്യേ..??"
"വെല്യ പഠിപ്പും പത്രാസും എല്ലാമുള്ള ആളായിട്ട് ന്റെ ചോദ്യത്തിനുള്ള ഉത്തരം ഇങ്ങടെ കയ്യീമ്മലില്ലെ മന്‍ഷ്യാ.?"

"ഇയ്യതിനെന്തു ഹലാക്കിന്റെ അവലും കഞ്ഞിയാ ചോയ്ച്ചേ..?? ഇനിക്ക് ശെരിക്കും കേക്കാന്‍ കയിഞ്ഞില്ല.. ഇയ്യൊന്നൂടെ ചോയ്ച്ചേ.."
"ന്റിക്കാ.. കഞ്ഞിയും കൂട്ടാനും ഒന്നുമല്ല.. ന്തൂട്ടാ ഈ നൊസ്റ്റാള്‍ജിയ.. അത് പറഞ്ഞ് തരാന്‍ ഇങ്ങളേ കൊണ്ട് പറ്റ്വോ..? ഇല്ലെങ്കി പറഞ്ഞോ.. ഞാന്‍ ഇന്റാങ്ങളോടു ചോയ്ച്ചോളാം.. "

ആഹാ... ഇവളു ഇന്നു തയ്യാറായി തന്നെ.. എന്തു വന്നാലും വിട്ടു കൊടുക്കാൻ പാടില്ല.. കെട്ട്യോനോടു ചോയ്ച്ചിട്ട് കിട്ടിയില്ലെങ്കിൽ ആങ്ങളയോട് ചോദിക്കും എന്ന് പറയുന്ന ഈ മൂരാച്ചി സ്വഭാവം ഏതു പന്നിയാണാവോ ഇവൾക്ക് പഠിപ്പിച്ചു കൊടുത്തത്..

"ഓ.. ന്നാ പിന്നെ ഇയ്യ് പോയി അന്റാങ്ങളോട് പറ ഇന്നോട് അയ്മ്പയ്നായിരം ഉർപ്യ ചോയ്ചിട്ട് കിട്ടീലാ അതു തരാൻ.. ഓനെന്തു ചെയ്യുംന്നു നോക്കാലോ..? "
"അയ്യടാ.. ഇന്ങടെ പൂതി കൊള്ളാലോ.. അല്ലെങ്കിലും ഇങ്ങളീയിടായിട്ടിങ്ങനെ തന്നാ..ഇന്നെ ഒരു മൈൻഡും ചെയ്യണില്ല.. ന്തു ചോയ്ച്ചാലും ഇന്നെ കളിയാക്കല്ലേ..?"

സൂറാന്റെ പതിനാലാം രാവു പോലെയുള്ള ആ മുഖത്ത് കാർമേഘം പടർന്നത് സഹിക്കാൻ കഴിയണില്ല.. രണ്ടു കല്പിച്ച് നൊസ്റ്റാൾജിയ എന്താണെന്ന് പറഞ്ഞു കൊടുക്കാൻ ജബ്ബാര്‍ തീരുമാനിച്ചു..

"ഇയ്യെന്റെ കൽബല്ലേടീ പോത്തേ.. അന്നെല്ലാണ്ട് പിന്നെ വേറാരെയാണ്ടീ ഞാൻ കളിയാക്കാ..?? അന്നോടുള്ള മൊഹബ്ബത്തല്ലേ ഇതൊക്കേ..?"
കൊഞ്ചിക്കാൻ ശ്രമിച്ച കൈ തട്ടി മാറ്റി സൂറ പിന്നോട്ട് ചാഞ്ഞു.. തട്ടത്തിന്റെ അറ്റം കൊണ്ട് കണ്ണു തുടച്ച് മൂക്കും പിഴിഞ്ഞ് നഖം കടി തുടങ്ങി..

"വേണ്ടാ.. ഇങ്ങക്കിന്നോട് തീരേം ഇഷ്ടല്യാ..!!"
ശ്ശോ കളഞ്ഞു.. ഓൾക്കെന്റെ വീക്ക്നെസ് പിടി കിട്ടീക്കണു.. അതീമ്മെ തന്നെ കേറി പിടിച്ചല്ലോ..

"അങ്ങനെ പറയെല്ലെന്റെ സൂറാ. അനകിപ്പൊ നൊസ്റ്റാൾജിയ എന്താന്നറിഞ്ഞാ പോരേ..? ഇക്കത്ര പരിജയമൊന്നും ഇല്ല.. ന്നാലും പറയാം.. അതൊരു പ്രത്യേക സാധനമാണു.. നമ്മക്കു മറക്കാൻ പറ്റാത്ത കാര്യങ്ങളും സംഭവങ്ങളും പിന്നെ കൊറേ നാളു കഴിഞ്ഞു എന്തെങ്കിലും കാണുമ്പോ ഓർമ്മ വന്നു സങ്കടം വരൂലേ..അതിനാണു ഈ നൊസ്റ്റാൾജിയ എന്നു പറയുന്നത്..!! ഇപ്പം മൻസിലായാ..?"

മേഘം പെയ്തൊഴിഞ്ഞു.. സൂറാടെ മുഖത്ത് നിലാവുദിച്ചു.. കൂടെ ജബ്ബാറിന്റെ നെഞ്ചിലും..!! എന്തോ വലിയ ഒരു കാര്യം ചെയ്തു തീർത്ത സമാധാനത്തോടേ ജബ്ബാർ കൈ രണ്ടും പിണച്ച് തലക്കു പിന്നില്‍ വെച്ച് സോഫയിലേക്ക് ചാരി ചെറു ചിരിയോടെ ഒരു മൂളിപ്പാട്ടു എടുത്ത് വെറുതെ  ചുണ്ടുമ്മെ ഫിറ്റ് ചെയ്തു.

"ആഹാ.. അപ്പൊ ഇക്ക് മട്ടൻ ബിരിയാണി കാണുമ്പ സങ്കടം വരണതിനാണു ഈ നൊസ്റ്റാൾജിയാന്നു പറയണതല്ലേ..??"
ഡിം... പെയ്തൊഴിഞ്ഞ് പ്രകാശം പരന്ന മാനത്ത് ഇടിവെട്ടുമോ.? പക്ഷേ ഈ ഇടി  ജബ്ബാറിന്റെ നെഞ്ചിൽ തന്നെ വെട്ടി.. ചുണ്ടിൽ ഫിറ്റ് ചെയ്ത മൂളിപ്പാട്ടു തെറിച്ച് ഫാനിൽ തട്ടി കറങ്ങി ചുമരിലിടിച്ച് താഴെ വീണു ഞെരങ്ങി അവസാനിച്ചു..

"ഇന്റെ സൂറാ.. ഇയ്യെന്നെ തെറ്റിദ്ധരിച്ചിരിക്യാ..  മട്ടൻ ബിരിയാണു കാണുമ്പോ ആക്രാന്തമല്ലാതെ നൊസ്റ്റാൾജിയയുടെ ഒരു തുമ്പു പോലും ഞാൻ അന്റെ മോത്തു ഇതു  കണ്ടിട്ടില്ല.. പിന്നെ കണ്ടേക്കണത് ചുണ്ടിൽ പറ്റി പിടിച്ചിരുന്ന നെയ്യും ചോറിന്റെ വറ്റും ആണു.. "

"ഒന്നു പോയെ... മട്ടൻ ബിര്യാണി കാണുമ്പോ ഇക്കു സങ്കടം വരും.. ന്റെ മനസ്സിന്റെ സങ്കടം ന്റെ പള്ളക്കറിഞ്ഞൂടല്ലാ.. അതോണ്ട് തിന്നണതാ.. ഇക്കതു കണ്ടാലപ്പൊ ന്റെ കിച്ചൂന്റെ ഓർമ്മ വരും.."

"ഏഹ്. ഏതവനാടീ കിച്ചു.. അന്റെ ബാപ്പാന്റെ രണ്ടാം കുടീലെ മോനാണോ..? ഓനെന്താ മട്ടൻ ബിര്യാണി തിന്ന് വയറെളകി ചത്താ.."

"ഹും.. ഇങ്ങളേ പോലൊരു കാട്ടു പോത്തിനു ഇന്നെ കെട്ടിച്ചു തന്നതും പോരാ.. ന്നിട്ട് ന്റെ ബാപ്പാനെ പറഞ്ഞോട്ടാ.. ദുഷ്ടനിക്കാ.."
ഹാവൂ ഭാഗ്യം.. ചീത്ത വിളിക്കുമ്പഴും അവൾക്കു ബഹുമാനമൊക്കെയുണ്ട്.. സമാധാനം..

"ഇയ്യടങ്ങിന്റെ ബലാലെ. ആരാ അന്റെ മട്ടൻ ബിര്യാണിയിൽ നൊസ്റ്റാൾജിയ കലക്കിയ ഈ കിച്ചു..? പറ.. ഇക്കതറിഞ്ഞാലെ ഇന്നു സമാധാനം കിട്ടൂ.."

"ആ അതോ? ഇക്ക് കിച്ചൂനെ ഭയങ്കര ഇഷ്ടായിരുന്നു.. ഇന്റുമ്മ അറിയാതെ ഞാൻ പാൽകഞ്ഞി വരെ ഇണ്ടാക്കി കൊട് ത്തേക്കുന്നു.. നേരം മൂന്തിയായാ പിന്നെ പൊറത്തോട്ടെറങ്ങാത്ത ഞാൻ രാത്രി പത്തു മണിക്ക് എല്ലാരും ഒരങ്ങ്യേപ്പോ പൊറത്തേക്കെറങ്ങി പോയിട്ടാ ഓനെ കണ്ടത്.. ഇങ്ങക്കറ്യോ..?"

പാൽകഞ്ഞിക്കു പകരം ആ ഹറാമ്പെറന്നവൻ ഇവൾക്കു മട്ടൻ ബിരിയാണി വാങ്ങി കൊടുത്തിട്ടുണ്ടാകും.. അല്ലാണ്ട് ഇവൾക്കവനെ ഓർമ്മ വരാൻ സാധ്യതയില്ല.. വേറെന്തൊക്കെ ഇവരു കൈ മാറിക്കാണുവോ ആവോ.. സംയമനം പാലിക്കേണ്ട സമയമാണിത്.. ന്റെ റബ്ബേ. ഇക്ക് കണ്ട്രോളു തരണംട്ടാ ഇയ്യ്.. സൂറ സങ്കടത്തോടെ താടിക്കു കയ്യും കൊടുത്തിരുന്നു തുടർന്നു..

"ബീരാന്‌കാന്റെ വീട്ടീന്നു വാങ്ങിച്ചോണ്ട് വന്നതാ ഓനേ.. കണ്ട പാടെ ഇക്ക് ഓനോട് വല്ലാത്ത ഇഷ്ടം മൂത്തു.. പക്ഷേങ്കിലു രണ്ടൂസം കഴിഞ്ഞ് പെരുന്നാളിന്റെ തലേന്നാണു ബാപ്പ പറഞ്ഞത്.. ഓനേ നാളെ അറക്കാൻ കൊണ്ടു വന്നതാണെന്നു.."

അതു കേട്ടതോടെ ജബ്ബാറിന്റെ നെഞ്ചിലെ ഭാരമെല്ലാം കാറ്റഴിച്ചു വിട്ട ബലൂൺ പോലെ എന്ങോട്ടെന്നില്ലാ തെ പറന്നു പോയി.. "അയ്നിയ്യെന്തിനാണ്ടീ പാതിരാക്കു പൊറത്തോട്ടു പോയത്..??"

"ആഹ്.. അതോ.. ബാപ്പ അറിയാണ്ട് ഓനേ കെട്ടഴിച്ചു വിടാൻ പോയതാ.. ഞാൻ അന്നു രാത്രി ഓന്റെ കെട്ടഴിച്ചു കൊറേ പറഞ്ഞയക്കാൻ നോക്കി..ഓൻ പോയില്ല.. ഇയ്യ് പോ കിച്ചൂ.. ഇയ്യെവ്ടെങ്കിലും പോയി രക്ഷപ്പെട്ടോ. ഇല്ലെങ്കിലെന്റുപ്പ അന്നെ കൊല്ലുംന്നൊക്കെ പറഞ്ഞു തള്ളി വിട്ടു.. പക്ഷെ ഓൻ പോയില്ല..!!"

"അന്നോടൂള്ള മൊഹബ്ബത്ത് കൊണ്ട് പോകാഞ്ഞതായിരിക്കും ടീ..."
"അതല്ല മൻഷ്യാ.. ഇക്കറിയണ വർത്താനത്തിലല്ലെ  പറഞ്ഞു കൊടുക്കാൻ പറ്റൂ.. ആടിന്റെ ഭാഷ ഇക്കെങ്ങനെ അറിയും.. ഞാൻ പറഞ്ഞതൊന്നും ഓനു മനസ്സിലായില്ല..പിറ്റേ ദിവസം പള്ളീന്നെറങ്ങി വന്നിട്ടു ഓനേ അറുത്തു ബിര്യാണീണ്ടാക്കി.."

ഓൾടെ സങ്കടം കണ്ടിട്ട് വന്ന ചിരി അടക്കാൻ കഷ്ടപ്പെട്ട ജബ്ബാർ ഓളെ ചേർത്തു പിടിച്ച് തലയിൽ തലോടി ആശ്വ്വസിപ്പിച്ചു.. ഏങ്ങലോടെ സൂറ തുടർന്നു..
"ഞാൻ കരഞ്ഞു കരഞ്ഞു കെടന്നൊറങ്ങി പോയീനു.. പിന്നെ ഉമ്മ വന്നു വിളിച്ചപ്പഴാ ണീച്ചു പോയത്.."
"ഇന്റെ ചക്കരെ.. ഇയ്യിതു പറ.. ന്നിട്ടാ ബിര്യാണി എങ്ങനുണ്ടായിരുന്നു.. രുചിയുണ്ടായീനാ?"

ഇതു കേട്ടതോടെ സൂറാ ജബ്ബാറിന്റെ മേത്തൂന്നടർന്നു ചാടി.. ദേഷ്യത്തോടെ ജബ്ബാറിനെ നോക്കി...
"ഹും.. ഇങ്ങളു തന്നെ ഇതു ചോദിക്കണം.. ന്റുമ്മ ഇണ്ടാക്കണ ബിര്യാണി അണ്ണാകു നെറച്ചും മിണുങ്ങീട്ട് ചോയ്ക്കണ ചോദ്യം കേട്ടില്ലേ.. രുച്യൂണ്ടോന്നു..?? ഇങ്ങളു ഞങ്ങടെ കുടുമ്പത്തുള്ള ആരോട് വേണേലും ചോയ്ച് നോക്കിക്കോ.. ഇന്റുമ്മാന്റത്രേം രുചീം മണോമുള്ള ബിര്യാണി ആ നാട്ടിൽ വേറാരും ഇണ്ടാക്കൂല.. മരിച്ചു കെടക്കണ മയ്യത്തു വരെ ഓടി വന്നു തിന്നിട്ടേ കബറിലേക്കു പോകൂ....!!"

"അപ്പൊ ഇയ്യാ ബിര്യാണീ തിന്നൂലേ...??"
"ഉം... തിന്നു.."
"കള്ളീ,,"
"ഓ.. ഒന്നു പോ മനുഷ്യാ.. ഇനിക്കറിയാം ഇങ്ങക്കിന്നോട് തീരേം ഇഷ്ടല്ല്യാന്നു..!!"

സൂറ തന്റെ സ്വതസിദ്ധമായ ആ കള്ള നോട്ടത്തോടെ നഖം കടിച്ച് ജബ്ബാറിന്റെ നെഞ്ചിലേക്ക് വീണ്ടും ചാരി. ആ നൊസ്റ്റാൾജിക് ബിരിയാണിയുടെ രുചി അവളുടേ വായിലൂറിയതും അത് തൊണ്ടയിലൂടെ ഇറന്ങി പോയതും സൂറാന്റെ പുറത്ത് സ്നേഹത്തോടെ തലോടിയിരുന്ന ജബ്ബാറിന്റെ കൈകളറിയുന്നുണ്ടായിരുന്നു..

May 29, 2014

കാള കെടക്കും കയറോടും

"എന്റിക്കാ.. ചായക്കു നേരം വൈക്യാ ഇന്നെ പറയണ്ടാട്ടാ.. പറഞ്ഞില്ലാന്നു വേണ്ട.." പടച്ചോനേ.. ഒരു ചായ തരാന്‍ പറഞ്ഞതിനു ഇവളെന്തിനാ ഇങ്ങനെ പുക്കാറക്കണത്..? പുതച്ചിരുന്ന പുതപ്പു വലിച്ചെറിഞ്ഞ് കട്ടിലിന്റെ മൂലയിലെവിടെയോ ചുരുണ്ടു കൂടി കെടന്നിരുന്ന ലുങ്കി തപ്പിയെടുത്ത് അരയില്‍ കെട്ടി നേരെ അടുക്കളയിലേക്കു പാഞ്ഞു..
"ന്താ സൂറാ.. ന്താപ്പോ അന്റെ പുത്യേ പ്രശ്നം?"
"എത്ര നാളായി പറയുന്നു ആ ഫ്ലാസ്ക് ഒന്നു ശെര്യാക്കിക്കാന്‍.. പിന്നെ അയ്നെ പറ്റി ഒരു ചിന്തേമില്ല.."
അതിരാവിലെ തന്നെ മന്‍ഷ്യനെ ഇങ്ങനെ ബേജാറക്കല്ലേട്ടാ ന്റെ പടച്ചോനേ... കണ്ണടച്ചൊരു നിമിഷം പ്രാര്‍ത്ഥിച്ച് മാക്സിമം മയം വരുത്തി
"ഹിതു കൊള്ളാം.. ജ്ജെന്താണ്ടീ അങ്ങനെ പറേണേ.. അനക്കറിയൂലെ ഇന്റെ ബിസി?"
"ഉവ്വ ഒലക്കേടെ മൂട്.. ന്നെ കൊണ്ടോന്നു പറയിപ്പിക്കേണ്ടാട്ടാ മന്‍ഷ്യാ.. ഇക്കറ്യാ ഇങ്ങക്കൊരു ബിസീമില്ല കുന്തോമില്ലാന്ന്.."
ശ്ശെടാ.. ഇതൊരു നടക്കു പോകൂന്നു തോന്നണില്ലല്ല.. ഇവളിന്നും ഒടക്കു മൂഡിലു തന്നെ.. ന്നാലും കണ്ട്റോളു കളഞ്ഞില്ല
"ന്താപ്പോന്റെ പ്രശ്നം ന്റെ കരളേ.. ഇജ്ജ് പറ.. മ്മക്ക് വഴീണ്ടാക്കാം.."
അപ്പഴേക്കും കാര്‍മേഘം തങ്ങി നിന്നിരുന്ന സൂറാന്റെ കണ്ണീന്ന് രണ്ടൂ തുള്ളി അടര്‍ന്നു വീണു പൊട്ടി..
"ഇക്ക ആപ്പീസും കഴിഞ്ഞു വന്നു തെരക്കിലു ഒരു ചായ ചോയ്ച്ചാ ഞാനെവ്ടുന്ന് എട്ത്ത് തരും..? ഇങ്ങക്കാണേങ്കില്‍ വന്നപാടേ ചായേം കിട്ടണം.. ന്നാ കാത്തിരിക്കാനൊട്ടു പറ്റൂമില്ല.. വരണ സമയം വിളിച്ച് പറയാന്‍ പറഞ്ഞാ അതും ചെയ്യൂലാ... ഞാനെന്താ ചെയ്യാ...?"
"ആഹ് മതി.. ബലാലേ.. ഞാന്‍ വരുമ്പോ അനക്ക് സീരിയലു നിര്‍ത്താന്‍ പറ്റൂലാന്നു പറഞ്ഞാ പോരേടീ.. ന്താപ്പോ അന്റെ ഫ്ലാസ്കിനു പ്രശ്നം..?"
"അതീന്നു ചൂട് വെള്ളം കിട്ടണില്ല.. അതന്നെ..!!"
"ശെരി.. ഇപ്പ തന്നെ ഞാനതാ ബംഗാളീടെ കടേ കൊട്ത്ത് നന്നാക്കിക്കാട്ടാ..ന്റെ കരളിനി ഇക്കാക് ചായ തരാന്‍ പറ്റാണ്ട് വെചമിക്കെണ്ടാട്ടാ.."
താടി പിടിച്ചു കൊഞ്ചിക്കാന്‍ ചെന്ന ജബ്ബാറിന്റെ കൈ തട്ടി മാറ്റി ഒരു പിച്ചും കൊടുത്തു സൂറ.. "അയ്യട.. വെശ്മിക്കാന്‍ കണ്ട ഒരു സാമാനം.. ഇക്കും പെട്ടെന്നു ചായ കുടിക്യാന്‍ തോന്ന്യാ കുടീക്കാനാ.. അല്ലാണ്ടുങ്ങളോട് സ്നേഹണ്ടായിട്ടാണെന്നാരാ പറഞ്ഞേ..?"
അന്നു വൈകീട്ടു ജോലി കഴിഞ്ഞു വന്ന പാടെ തന്നെ ബംഗാളിക്കു ഇരുപത്തഞ്ച് റിയാലും കൊടുത്ത് നന്നാക്കിയ ഫ്ലാസ്കു വാങ്ങി തെളിവിനായി അവന്‍ നിറച്ച് വെച്ച ചൂടു വെള്ളത്തോടു കൂടെ തന്നെ വീട്ടിലെത്തി സൂറാന്റെ പൊന്നോമന കയ്യിലേക്ക് വ്ച്ചു കൊടുത്തു..
"ഇതീലിപ്പൊ ചൂടു വെള്ളണ്ടോന്നു നോക്കിയേ നീ.. പിന്നെ അതു മുഴുവനും എട്ക്കണ്ടാ.. രണ്ടു മൂന്നു മണിക്കൂറ് കഴിഞ്ഞിട്ടും ചൂടുണ്ടോന്നു നോക്കാം.. ഇരുപത്തഞ്ച് റിയാലാ അവന്‍ വാങ്ങിച്ചേ.. പത്തു റിയാലും കൂടെ കൊട്ത്താ പുത്യേ ഫ്ലാസ്കൊരെണ്ണം വാങായിരുന്നു.. ഹും.."
പിറ്റേന്നു രാവിലെയെണീറ്റ് റൂമീന്നു പുറത്തേക്ക് വന്ന പാടെ തന്നെ ജബ്ബാറെന്തോ ഒരു പ്രശ്നം മണത്തു..
ഒരു നിമിഷം, സൂറാക്ക് സേതുരാമയ്യരുടെ ബാധ കേറിയോന്നൊന്നു സംശയിച്ചു.. സി ബി ഐ ഡയറിക്കുറിപ്പില്‍ മമ്മൂട്ടി നടക്കുന്ന പോലെ കയ്യും പിന്നില്‍ കെട്ടി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന സൂറ..
"ജ്ജെന്താടീ നേരം വെള്‍ത്തപ്പ തന്നെ മരപ്പട്ടീനെ കൂട്ടിലിട്ട പോലെ മുറീക്കെടന്ന് പായണത്..?"
"ഇന്നും ഫ്ലാസ്കീന്നു ചൂടു വെള്ളം കിട്ടണില്ല മന്‍ഷ്യാ.."
ഏതു നായിന്റെ മോനാണാവോ ബാക്കിയുള്ളോന്റെ ആപ്പീസു പൂട്ടിക്കാനായിട്ടു ഈ ഫ്ലാസ്ക് കണ്ടു പിടിച്ചത്.. ആഹ് എന്തെങ്കിലുമാകട്ടേന്നു വെച്ച് ഒന്നും മിണ്ടാതെ സെറ്റിയിലിരുന്നു ടിവി റിമോട്ട് ഞെക്കി..
"ഇരുപത്ത്ഞ്ചുര്‍പ്യ കളഞ്ഞപ്പ സമാധാനമയല്ലോ അല്ലേ...? ഇങ്ങടെ ഒരു ബംഗാളീം തക്കാളീം.. ഇക്ക് പെരുത്ത് കേറണുണ്ട്ട്ടാ മന്‍ഷ്യാ.."
ജബ്ബാറീന്റെ വിരലിന്നടിയില്‍ അമര്‍ന്നിരുന്ന റിമോട്ടിന്റെ ബട്ടന്‍ ശ്വാസം മുട്ടി പിടക്കാന്‍ തുടങ്ങി.. അതിന്റെ പ്രതിഫലനമെന്നോടം ടിവിയില്‍ ചാനലുകള്‍ നിര്‍ത്താതെ മാറി മറിഞ്ഞു.. അവസാനം അതു 'കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്‍' എന്ന പാട്ടിലു വന്നു നിന്നതു കൊണ്ടാണോ എന്നറിയില്ല.. ജബ്ബാറ് ശാന്തനായി.. കണ്ണടച്ച് ശ്വാസം വെലിച്ചു വിട്ടു..
"ന്റെ പൊന്നു സൂറാ.. ജ്ജൊന്ന് ക്ഷമിക്ക്.. അതു ഞാന്‍ തന്നെ ശെര്യാക്കാന്‍ പറ്റൊന്നു നോക്കാം.. നേരം വെളുത്തിട്ടല്ലേ ഒള്ളു.. ഇക്കൊന്ന് കണ്ണ് തെളിയാനുള്ള സമയം താ ന്റെ മുത്തേ.."
"അല്ലെങ്കിലും അതങ്ങനെ തന്നേയേ വരൂ.. പണ്ടാരോ പറഞ്ഞ പോലെ.. 'കാള കെടക്കും കയറോടൂം..' അല്ല പിന്നെ.."
ഡിം...!! ജബ്ബാറൊന്നു ഞെട്ടി.. ഉറക്കം തൂങ്ങിയ കണ്ണുകള്‍ രണ്ടും വെളിയിലേക്കു ചാടാന്‍ വെമ്പി.. ഇവളെന്തൂട്ട് കുന്തത്തിനാ ഈ നേരോം കാലോമില്ലാത്ത നേരത്ത് കടം കഥ പറയാന്‍ നിക്കണേ..
"ന്റുമ്മാ..തെന്തൂട്ടാണ്ടീ...??"
"ന്താ ഇങ്ങളു ഞെട്ട്യാ..? ഇങ്ങക്കു മാത്രല്ലാ.. ഇക്കും പറ്റും പഴമൊഴിയൊക്കെ പറയാന്‍.."
"ഏഹ്.. പഴമൊഴിയോ...? അല്ല സൂറാ, ഈ പഴമൊഴീ ഫ്ലാസ്കും തമിലെന്താ ബന്ധം?"
"ആ.... ബന്ധോം കുന്തോമൊന്നു ഇങ്ങളു നോക്കെണ്ടാ.. ഇക്കും കൊതീണ്ടാവൂലെ ഇങ്ങനൊക്കെ പറയാന്‍.. ന്തെങ്കിലും പറയണ്ടേന്നു വെച്ചു പറഞ്ഞതാ.. ഇങ്ങക്കിഷ്ടള്ള ബന്ധം ഇണ്ടാക്കിക്കോ..."
ഇതു പഴമൊഴിയല്ലെന്നും കടം കഥയാണെന്നും എന്റടുത്ത് പറഞ്ഞ പോലെ ഇമ്മാതിരി പൊട്ടത്തരങ്ങള്‍ വേറാര്‍ടടുത്തും പറയല്ലെ സൂറാന്നു പറയാന്‍ പോയതാ.. പക്ഷെ, ജീവിതത്തിലാദ്യമയി പഴമൊഴി പറഞ്ഞ് ഇക്കാനെ ഞെട്ടിച്ച സന്തോഷത്തില്‍ പൂത്തിരി കത്തിച്ച മുഖവുമായി നിക്കുന്ന സൂറാനെ കണ്ടപ്പോള്‍ പാവത്തിന്റെ മനസ്സു തകര്‍ക്കെണ്ട എന്നു തീരുമാനിച്ചു.
"ന്നാ പിന്നെ ഇയ്യൊരു കാര്യം ചെയ്യ്.. വേഗം തന്നെ ആ അടുപ്പ് കത്തിച്ച് ഇച്ചിരി വെള്ളം ചൂടാക്ക്.. ഞാന്‍ തന്നെ ആ ഫ്ലാസ്ക് ശെര്യാക്കി തരാം.. നീ ചെലപ്പം വെള്ളമൊഴിച്ചിട്ട് അടപ്പ് മര്യാദക്കടക്കുന്നുണ്ടാവൂല.."
"ന്റെ റബ്ബേ.. ഇങ്ങളെന്തൊരു മൊയന്താ മന്‍ഷ്യാ.. വെള്ളം സറ്റൗവില്‍ കത്തിച്ചു ചൂടാക്കാനാണെങ്കില്‍ പിന്നെ ഫ്ലാസ്കെന്തിനാ..??" സൂറാക്ക് അത്ഭുതം...
"ചൂടു വെള്ളമൊഴിക്കാതെങ്ങനാണ്ടീ ബലാലെ ഫ്ലാസ്കിനു പ്രശ്നമുണ്ടോന്നറിയുന്നത്..?"
"ന്റെ മന്‍ഷ്യാ.. ഫ്ലാസകില്‍ വെള്ളമൊഴിച്ചു വെച്ചാലല്ലേ ചൂടാകൂ.. ചൂടുവെള്ളമൊഴിച്ചിട്ടു പിന്നേം അതെങ്ങനാ ചൂടാക്കാ...??"
ഇനിയും പിടിച്ചു നിക്കാനുള്ള ത്രാണി ജബ്ബാറിനുണ്ടായില്ല.. നേരെ പോയി ഫ്രിഡ്ജീന്നു കുപ്പിയെടുത്ത് നല്ല തണുത്ത വെള്ളം അണ്ണാക്കിലേക്കൊഴിച്ച് നാക്കിന്റെ തുമ്പുവരെ വന്ന തെറി മുഴുവനും ഇറക്കി.. അടുത്തുള്ള കസേരയില്‍ നെഞ്ചു വിരിച്ചിരുന്നു.. ആ ഹിമാറു ബംഗാളി പറ്റിച്ച സങ്കടം വേറെ.. ഇവളെ ഇനിയെന്താ ചെയ്യണ്ടേന്നുള്ള അങ്കലാപ്പു വേറെ വശത്ത്..!!
ജബ്ബാറിന്റെ പരവേശവും വെള്ളം കുടിയും എല്ലാം കണ്ടപ്പോള്‍ താന്‍ ചെയ്തതിലെന്തെങ്കിലും കറക്റ്റുണ്ടോ എന്നും ആലോചിച്ചു പേടിച്ച് ഉണ്ടക്കണ്ണും നിറച്ച് സൂറാ ചുമരില്‍ ചാരി നഖം കടി തുടങ്ങി.. മുഖത്തു കളിയാടുന്ന സൂറാന്റെ ഓമനത്തം തുളുമ്പുന്ന നിഷ്കളങ്കത...
"അല്ല സൂറാ.. അന്റെ വീട്ടില്‍ അടുക്കളേം ഫ്ലാസ്കും ഒന്നും ഇണ്ടായിരുന്നില്ലേ..?? ഈ ഫ്ലാസ്ക് വെള്ളം ചൂടാക്കാനാന്നു അനക്കാരാ പറഞ്ഞു തന്നേ.."
"ആ.. ഇക്കൊന്നും അറിയൂല.. അതീല്‍ക്കു വെള്ളമൊഴിക്കുന്നത് ഞാന്‍ ഇതു വരെ കണ്ടിട്ടില്ല.. ന്റുമ്മ ഫ്ലാസ്കീന്നു ചൂടുവെള്ളമെടുക്കണത് മാത്രേ ഞാന്‍ ഇതു വരെ കണ്ടിട്ടൊള്ളൂ.."
"ന്നാലും ന്റെ സൂറാ..!! ജ്ജ് പറഞ്ഞത് ശെര്യാ.. 'കാള കെടക്കും കയറോടും'...!!"

March 15, 2014

എസ്സെല്‍സി

ഇക്ക് പത്താംക്ലാസ് പഠിക്കണം...!!
സൂറാന്റെ വായീന്നു യാതൊരു പ്രകോപനവും ഇല്ലാതെ ഈ വാക്കുകള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ജബ്ബാറൊന്നു ഞെട്ടി..
ടിവിയില്‍ ഇലക്ഷന്‍ പ്രചരണത്തിന്റെ കോലാഹലങ്ങള്‍ സാകൂതം വീക്ഷിക്കുകയാണ് ജബ്ബാര്‍.. ഒരു പേപ്പറെടുത്ത് അതില്‍ കള്ളികള്‍ വരച്ച് ഓരോ പാര്‍ട്ടികളുടെയും പേരുകളെഴുതി അവരവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ അതാതു കള്ളികളില്‍ ശ്രദ്ധാ പൂര്‍വം എഴുതിയെടുക്കുന്നതിനിടയിലായിരുന്നു സൂറാടെ ഈ പ്രഖ്യാപനം നടന്നത്..
"ഇക്ക് പത്താംക്ലാസ് പഠിക്കണം.. ഇക്കും വേണം ഒരെസ്സെല്‍സി ബുക്ക്..!!"
ഇതു കേട്ടപാടെ നൂറേ നൂറില്‍ പായുന്ന ബ്രേക്ക് പൊട്ടിയ സൈക്കിളില്‍ വളവെടുത്ത പോലെ ജബ്ബാറിന്റെ കയ്യിലിരുന്ന പേനയൊന്നു പുളഞ്ഞു. ഇടതുപക്ഷത്തിന്റെ കള്ളിയില്‍ എഴുതികൊണ്ടിരുന്ന വാഗ്ദാനത്തിന്റെ പകുതി വലതു പക്ഷത്തിന്റെ കള്ളിയില്‍ കയറി അവിടെ അള്ളിപ്പിടിച്ചിരുന്നു. അതു വലിച്ചു പറിച്ചെടുത്ത് തിരിച്ചു കൊണ്ടു വരാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ നിരാശയില്‍ വെള്ളപ്പേപ്പറിന്റെ നെഞ്ചത്തിട്ട് തന്നെ ഒരു കീറു കീറീ ദേഷ്യം തീര്‍ത്ത് പേന പണിമുടക്കാരമ്പിച്ചു..
ഇവള്‍ക്ക് പെട്ടെന്നു ജിന്നു കേറിയോ ന്റെ റബ്ബേന്നു ചിന്തിച്ച് പണിമുടക്കിയ പേനയുടെ തുമ്പത്ത് പിടിച്ച് കുടഞ്ഞു നോക്കുന്നതിനിടയില്‍ തിരിഞ്ഞ് സൂറാനെ നോക്കി.
ഭാഗ്യം..!!
ഓള്‍ടെ കയ്യകലത്തിലല്ല.. അപ്പൊ ധൈര്യായി എന്തും പറയാം.. ഇല്ലെങ്കില്‍ സൂറാന്റെ കയ്യീന്ന് എപ്പോ പണി കിട്ടീന്നു നോക്ക്യാ മതി. ഈയിടെയായിട്ട് പിച്ചും മാന്തുമല്ലാതെ ഓളു പൊതിയൊരു പീഡന മുറയും പ്രയോഗിച്ച് തുടങ്ങീട്ടുണ്ട്.
ഇന്നാളൊരു ദിവസം അടുക്കളയില്‍ ചെരകി വെച്ചിരിക്കുന്ന തേങ്ങ കട്ടു തിന്നുന്നത് കണ്ട സൂറ മീന്‍ മുറിച്ചോണ്ടിരിക്കുന്ന കത്തിയുമായി ഓടി വന്ന് അതി ഭയാനകമായി ചുണ്ടോക്കെ വക്രിച്ച് പരമാവധി ദേഷ്യം പ്രകടമാക്കി ഒരു മാന്തും രണ്ടു പിച്ചും.. ഓള്‍ടെ ഓട്ടവും വരവും കണ്ടപ്പോ മിക്കവാറും കയ്യിലിരുന്ന കത്തിയെന്റെ പള്ളക്കു കേറ്റും എന്നു കരുതീതാ.. ഭാഗ്യം കൊണ്ട് പിച്ചിലും മാന്തിലും അവസാനിച്ചു.. ഈ സംഭവ വികാസം നടക്കുമ്പോള്‍ ഒരുറുമ്പു കടിക്കുന്ന വേദനയില്ലെങ്കിലും ശെരി ആന കുത്തിയാലുണ്ടാകുന്ന വേദനയുടെ എക്സ്പ്രെഷന്‍ തിരിച്ചു കൊടുത്തേക്കണം, ഇല്ലെങ്കില്‍ ഓളു കരയാന്‍ തുടങ്ങും. എന്തൊക്കെയായാലും ശെരി.. ഓള്‍ടെ കണ്ണു കലങ്ങിയാല്‍ ജബ്ബാറീനു സഹിക്കൂല..
പക്ഷെ അന്നു ചെരകിയ തേങ്ങക്ക് മണ്ടരിയുണ്ടായിരുന്നില്ലെന്നു തോന്നുന്നു.. നല്ല മധുരം.. വായിലിട്ട് ചവച്ച് അലിയിച്ച് നല്ല തണുപ്പും മധുരവും നിറഞ്ഞ തേങ്ങാപാല്‍ ഇറക്കുന്നതിന്റെടേലാ ഓള്‍ടെ ഒരു പിച്ച്.. ആ പിച്ചിന്റെ വേദന അഭിനയിക്കാന്‍ മറന്നു പോയി.. പിന്നേം ആസ്വദിച്ച് തേങ്ങാ പീര ചവച്ചിറക്കി. പിന്നെല്ലാം പെട്ടെന്നായിരുന്നു. ആ ആ സ്വാദനം സഹിക്കാന്‍ വയ്യാതെ പൂച്ച ചാടുന്ന പോലെ ചാടി സൂറ ജബ്ബാറിന്റെ മീശ പിടിച്ച് ഒരു വലി.
ഹൗ..!! ഈരേഴു പതിനെട്ട് ലോകവും ഒന്നാകെ കറങ്ങി കണ്ണീന്നു പൊന്നീച്ചയും തേനീച്ചയു എല്ലാം കൂടെ അങ്ങ് പറന്നു. ആ വേദനയില്‍ ഒരു ചാമ്പങ്ങ് ചാമ്പിയാ പിന്നെ പശ്ചാത്തപിക്കേണ്ടി വരും എന്നു നൂറു ശതമാനവും ഉറപ്പുണ്ടായിരുന്ന ജബ്ബാര്‍ മീശമാധവനെ മനസ്സില്‍ ധ്യാനിച്ച് മീശയുടെ തുമ്പു പിടിച്ചു പിരിച്ച് ഉണ്ടക്കണ്ണുരുട്ടി പല്ലു ഞെരിച്ച് പതിഞ്ഞ ശബ്ദത്തിനു പരമാവധി ബാസ് കൊടുത്ത് സൂറാനെ നോക്കി ഒരൊറ്റ ഡയലോഗില്‍ സീന്‍ കട്ട് ചെയ്തു..
"മീശ പിടിച്ചു വലിച്ചാലേ.. ഭയങ്കര വേദനയാ ന്റെ സൂറാ.."
ഹും... ഇപ്രാവശ്യം അവളു എത്ര ചാടിയാലും മീശയല്ല ന്റെ ഷര്‍ട്ടിന്റെ തുമ്പു വരെ പിടിക്കാന്‍ പറ്റൂലാന്നുള്ളാ കാര്യം ഉറപ്പാ.. അപ്പറത്തെ സെറ്റിയില്‍ നിന്നും കളരി പരമ്പര ദൈവങ്ങളേ മനസ്സില്‍ ധ്യാനിച്ച് വലിഞ്ഞമര്‍ന്ന് ചാടി മറിഞ്ഞ് സൂറ സ്റ്റെപ്പെടുത്ത് വരുമ്പഴേക്കും എണീറ്റോടാനുള്ള ഗ്യാപുണ്ട്.. എന്നാലും ഒരു മയത്തില്‍ തുടങ്ങാം.. വെറുതെ റിസ്ക് എടുക്കെണ്ട..!!
"അനക്കെന്തിന്റെ സൂക്കേടാ ന്റെ മുത്തേ.. ഇക്കൊന്നും മന്‍സിലാവണില്ലല്ലാ.. ?"
"ഇക്കിപ്പൊ പത്താം ക്ലാസ് പഠിക്കണം പരീഷെഴ്തണം.. പാസ്സാവണം. അത്രന്നെ..!! ഈ പറഞ്ഞേല് ഇങ്ങക്കെന്താ മന്‍സിലാവാത്തേ..??"
ഹോ.. ഈ പോത്തിന്റെ ഒരു കാര്യം.. ഓരോ നേരത്തു ഓരോ തോന്നലുകളാ.. ഇനി രക്ഷയില്ല.. ഓളു 'അത്രെന്നെ' ന്നു പറഞ്ഞാ അത്രെന്നെ.. അതിലു പിന്നെ ഒരു മാറ്റവും ഉണ്ടാകില്ല. പണ്ട് സൂറ ഒരു 'അത്രെന്നെ' പറഞ്ഞതിന്റെ ഗതികേടാണീ അനുഭവിക്കുന്നത്.
പെണ്ണു കാണാന്‍ പോയന്ന് ഓള്‍ടെ മൊഞ്ച് കണ്ട് കണ്ണ് തള്ളി ഇവളു തന്നെ ന്റെ ഹൂറി എന്നു തീരുമാനിച്ചുറപ്പിച്ച് മനസ്സിലുറപ്പിച്ചതാ ഈ പഹച്ചീനെ.. കാണാന്‍ വന്നേക്കുന്ന ചെക്കനു കട്ടി മീശയും കഷണ്ടിയും ഉണ്ടക്കണ്ണും മാത്രമല്ല സാഹിത്യം കൂടിയുണ്ടെന്ന് പെണ്ണറിഞ്ഞാല്‍ പോലീസൊന്നും പിടിക്കൂലല്ലോ എന്നു കരുതി ആ സംഭവ്ം ഒട്ടും ചോരാതെ തന്നെ ഒരു അലക്കങ്ങട്ടലക്കി.
"സൂറാ.. അനക്കെന്നെ ഇഷ്ടായാ..?? ന്റെ വീട്ടില് സുബ്രു തെങ്ങുമ്മെ കേറി വെട്ടിയിടുന്ന തേങ്ങാ പെറുക്കിയെടുക്കാനും ഓലയും കൊതുമ്പും കോഞ്ഞാട്ടയും വലിച്ചു കൂട്ടാനും അന്നെ ന്റെ വീട്ടിലേക്ക് കൊണ്ടോട്ടെ ഞാന്‍..?? ന്റെ മക്കളെ പെറാനും അവരെ അപ്പിയിടീക്കാനും മുള്ളിക്കാനും കുളിപ്പിക്കാനും ഇക്ക് വെശക്കുമ്പോ നല്ല പോത്തു ബിരിയാണി ണ്ടാക്കി തരാനും ഇയ്യ് തയ്യാറാണോ..? "
സാഹിത്യം കൊറച്ച് കൂടിപ്പോയോ ആവോ.. സൂറ ഞെട്ടി പിന്നോട്ട് ചാടീ.. പടച്ചോനേ.. പറഞ്ഞതു വെല്ലോം തെറ്റിപ്പോയോ ആവോ.. മുഖഭാവം കണ്ടിട്ട് ബലാല്‍ ഒടക്കി നിക്കുവാണന്നു തോന്നുന്നു. ചോദ്യ രൂപേണ ഒന്നൂടെ നോക്കി 'ഇങ്ങടെ കൂറെ തേങ്ങാ പെറുക്കാന്‍ മാത്രമല്ല.. സഹാറ മരുഭൂമിയില്‍ പോയിരുന്ന് അക്കുത്തിക്കുത്താനവരമ്പില്‍ കളിക്കാനാണേലും ഈ സൂറ വരും' എന്നു പറ എന്റെ പെണ്ണേ എന്ന ഭാവത്തില്‍ സൂറാനെ നോക്കി അതി ദയനീയമായി കണ്ണുരുട്ടി.. പക്ഷേ.. പറഞ്ഞു തീര്‍ത്തതും ജബ്ബാര്‍ അത്രയും സമയും കൊണ്ട് കെട്ടിയ മനക്കോട്ടയുടേ ഉരുക്കുവാതില്‍ തകര്‍ത്തു സൂറാടെ ഡയലോഗ് വന്നതും പെട്ടെന്നായിരുന്നു..
"ഇപ്പറ്ഞ്ഞ പണിക്കൊന്നും ഇന്നെ കിട്ടൂല.. ഇന്റുപ്പ ഇതിനൊന്നും അല്ല ന്നെ വളര്‍ത്തി കൊണ്ട് വന്നത്.. വീട്ടിലു വല്ല വേലക്കാരേം നിര്‍ത്തിക്കോ.. ഹും..!!"
ഇതും പറഞ്ഞ് രണ്ടു കയ്യും പിന്നില്‍ കെട്ടി സൂറ ചുമരിലേക്ക് ചാരി തന്റെ മാന്‍ മിഴികള്‍ സീലിങ്ങില്‍ കത്തി കറങ്ങി കൊണ്ടിരുന്ന ഫാനിലേക്ക് ഫോക്കസ് ചെയ്തു
പടച്ചോനേ.. സാഹിത്യം പണി തന്നു.. ദുഖം തളം കെട്ടി നില്‍ക്കുന്ന ഹൃദയവും, എങ്ങാനു ചിമ്മിപ്പോയാല്‍ തളം കെട്ടിയ ദു:ഖമെല്ലാം ഒഴുകിപ്പോകുമോ എന്ന ഭയത്താല്‍ ചിമ്മാന്‍ മടിച്ച കണ്‍പോളകളുടെ ഭാരവും പേറി ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു..
ആ നടത്തതിലാണു പെട്ടെന്ന് ജബ്ബാറിനെ ഞെട്ടിച്ചു കൊണ്ട് ശ്.. ശ്ശ്.. എന്നൊരു വിളി തൊട്ടു പിന്നീന്ന്.. പണ്ടാരം വല്ല പാമ്പുമാണോന്നു പേടിച്ച് രണ്ടു ചാട്ടം ചാടി അപ്പുറത്തെ സൈഡില്‍ വെച്ചിരുന്ന ടീപ്പോയിയുടെ മുകളിലായിരുന്നു ലാന്റ് ചെയ്തത്. തിരിഞ്ഞു നോക്കി. തൊട്ടി മുന്നില്‍ നിന്ന് ടീപോയിനെ മുകളില്‍ നിക്കുന്ന എന്നെ നോക്കി കഴുത്ത് പൊക്കി നോക്കി കഷ്ടപ്പെട്ട് കാല്‍ വിരലു കൊണ്ട് മൊസൈക്ക് ഫ്ലോറില്‍ കളം വരക്കുന്ന സൂറ..
"അതേ.. ഇങ്ങളെ മീശയും ആ മേശേടേ മോളിലേക്കുള്ള ചാട്ടോം.. ഇക്ക് പെരുത്തിഷ്ടായി.. ഇങ്ങള്‍ വീട്ടിലു വേലക്കാരെ നിര്‍ത്തോ.??"
"ഏഹ്.. വേലക്കാരോ..??"
"അതെന്നെ.. വേലക്കാരെ നിര്‍ത്തണം.. ഇക്ക് വയ്യ അവ്ടെ വന്നു ഇങ്ങളീ പറഞ്ഞ പ്ണിയൊന്നും ചെയ്യാന്‍.. ഇക്കിതൊക്കെ നോക്കി നിക്കാനാ ഇഷ്ടം.. അത്രന്നെ..!!"
അന്നു മുതല്‍ അനുഭവിക്കാന്‍ തൊടങ്ങീതാ ഓള്‍ടെ ഈ അത്രന്നെയുടെ പവ്വറ്.
എന്താ ചെയ്യാ.. എന്തായാലും, ഇപ്പൊ ഇവള്‍ക്കെവിടുന്നാണാവോ ഈ പത്താംക്ലാസ് പൂതി പൊട്ടി മുളച്ചത്.. ഇതിനെ സകലശക്തിയും ഉപയോഗിച്ച് എതിര്‍ക്കേണ്ടത് തന്നെ.. തന്റെ എസ് എസ് എല്‍സി ബുക്കിന്റെ ബലം ഒന്നു കൊണ്ടു മാത്രമാണു ജബ്ബാറീ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലെങ്കിലും പിടിച്ച് നിന്നത്.. അവളും കൂടെ ഒരു എസ്സെല്‍സി ബുക്ക് മൊതലാളിയായാല്‍ പിന്നെ തന്റെ കാര്യം കട്ടപ്പൊക. ജീവന്‍ പണയം വെച്ചിട്ടായാലും ശെരി ഇതിനെതിരെ ശക്തമായി പോരാടണം
"ഇയ്യിപ്പൊ പഠിച്ചിട്ടെന്തു പിണ്ണാക്കുണ്ടാക്കാനാണ്ടീ ബലാലേ..??"
"അതെന്താ ഞാന്‍ പഠിച്ചാല്..??"
ഈ ചോദ്യത്തില്‍ സൂറാന്റെ അന്നു വരെയില്ലാത്ത ഒരു ഭാവമാണു ജബ്ബാറ് കണ്ടത്.. ഭാവമെല്ലാം മാറി, രണ്ടു പെറ്റിട്ടും മങ്ങാത്ത ആ വശ്യസുന്ദരമായമുഖമെല്ലാം ചുവന്ന്, കണ്ണൊക്കെ തള്ളി.. ഒറ്റ നോട്ടത്തില്‍ സൂറയിലേക്ക് നാഗവല്ലി പ്രവേശിച്ചത് പോലെ.. ഇനിയും എന്തെങ്കിലും പറഞ്ഞു ഒടക്കാന്‍ നിന്നാല്‍ ചെലെപ്പൊ അവളു ഡൈനിങ്ങ് ടേബിളു പൊക്കി വീശിക്കളയും.. പിന്നെ അതു വേറെ വാങ്ങാന്‍ നടക്കണം.. വെറുതെ റിസ്ക് എടുക്കെണ്ട..
"അല്ലിന്റെ സൂറാ.. ഇയ്യിതു പോലെ പണ്ട് ഡ്രൈവിങ്ങ് പഠിക്കണം എന്നും പറഞ്ഞ് അവസാനം എന്തായി..?? ഫീസു മുഴുവനും കൊടുത്തത് പോട്ടേ.. അവസാനം ഒരു പുത്യേ വണ്ടി ഡ്രൈവിങ്ങ് സ്കൂളുകാര്‍ക്ക് ഞാന്‍ വാങ്ങി കൊടുക്കേണ്ടി വന്നില്ലെ..??"
"അതു പിന്നെ.. ആ ആശാന്‍ ഇന്നെ ചതിച്ചതല്ലെ ഇക്കാ..? അങ്ങേരു പാലത്തിന്റെ മോളീ കേറി കാറു നിര്‍ത്തി ഇന്നോട് ഫസ്റ്റ് ഇട് സെകന്റ് ഇട്ന്നെല്ലാം പറഞ്ഞു പേടിപ്പിച്ചോണ്ടെല്ലേ കാറു തോട്ടീ ചാട്യേ..?? തോട്ടീ വെള്ളമില്ലാതിരുന്നോണ്ട് ഇന്നെ ഇങ്ങക്ക് ജീവനോടെ കിട്ടിയത് ഭാഗ്യംന്നു കരുതാതെ ഇങ്ങളിപ്പഴും കാറിന്റെ കാശും കണക്കു കൂട്ടി കൊണ്ടിരിക്യാണോ..?? അല്ലെങ്കിലും ഈ ആണുങ്ങളൊക്കെ ഇങ്ങനാ..!!"
ആണുങ്ങളൊക്കെ ഇങ്ങനാണെന്നു പറയാന്‍ ഇയ്യെത്രാഅണുങ്ങളേ അറിയുംടീ എന്നു ചോദിക്കാന്‍ നാവു തരിച്ചതാ.. എന്നാലും ഇപ്പഴത്തെ പ്രശ്നം സൂറ ആരെയൊക്കെ അറിയും എന്നുള്ളതല്ലല്ലോ.. അവള്‍ടെ എസ്സെല്‍സി സീസ് ചെയ്യേണ്ടതാണല്ലോ.. ആ വഴിക്കു നോക്കാം..
"ഇയ്യും അന്റൊരു തോടും.. ആ ആശാന്റെ കാലു ശെര്യായി അങ്ങേരൊന്നെണീറ്റ് നിന്നിട്ട് വന്നിട്ടു വേണം ഇക്കയാളേ ഒന്നു പോയിക്കാണാന്‍.."
"ഇന്റെ റബ്ബേ.. ഇങ്ങളു പോയി അയാളേ ഇനി ഒന്നും കാണിക്കെണ്ട.. പാവം കാലു രണ്ടും ഒടിഞ്ഞ് നട്ടെല്ലു തകര്‍ന്ന് കെടക്കണ കെടപ്പ് കണ്ടിട്ട് ഇക്കു പോലും സഹിക്കാന്‍ പറ്റീല.... ഇങ്ങളു അടങ്ങി ഒതുങ്ങി അവിടിരിക്ക് മനുഷ്യാ...!!
ഡീ ബലാലെ.. ഇനിയെങ്കിലും അങ്ങേരു ബാക്കി പെണ്ണുങ്ങള്‍ക്കു ഡ്രൈവിങ്ങ് പഠിപ്പിക്കുമ്പോ തോട്ടിന്റെ മോളിലെ തൂറ്റാനീസു പാലത്തിന്റെ മോളീ കൊണ്ടു നിര്‍ത്താതെ വല്ല ഡാമിന്റെ മോളീ കൊണ്ടോയി നിര്‍ത്തി ഫസ്റ്റ് ഇടൂ സെക്കന്റ് ഇടൂന്നു പറയിപ്പിക്കാന്‍ വേണ്ടിയാടീന്നു പറയാന്‍ വന്നതു ജബ്ബാറങ്ങു വിഴുങ്ങി.. വെര്‍തെ ഇനി അതും പറഞ്ഞ് സ്വന്തം മീശക്കു പണി കൊടുക്കെണ്ട....
"എന്തായാലും ശെരി.. ഇയ്യെന്തു വേണോങ്കിലും കാട്ടിക്കോ.. ബുക്ക് വാങ്ങാനും ഫീസു കൊടുക്കാനും അഞ്ചിന്റെ പൈസ ഇന്റെ കയ്യീനു കിട്ടൂല.. വെര്‍തെ ഫീസടച്ച് ഇയ്യു പഠിക്കേമില്ല.. ഇയ്യു അവടെ പോയി തേരാ പാരാ നടന്നു തോറ്റു തുന്നം പാടി വരുന്നത് കാണാന്‍ കാശു ചെലവാക്കാനായിട്ട് ഇക്കിവിടെ നോട്ടടിക്കലല്ലേ പണി....! "
"അതൊക്കെ ഇങ്ങക്ക് തോന്നണതാ... ഇതു ഞാന്‍ എന്തായാലും പാസ്സാവും.!" സൂറാടെ മുഖത്ത് ഒടുക്കത്തെ കോണ്‍ഫിഡെന്‍സ്.. അതു വെച്ചു പൊറുപ്പിക്കാന്‍ പറ്റാത്തതാണ്..
"ഹും മര്യാദക്ക് മലയാളം വായിക്കാന്‍ പോലും അന്നെ കൊണ്ട് പറ്റുന്നില്ല.. ഈ സീരിയലിന്റെ പേരും സില്‍മാ പേരും അല്ലാണ്ട് വേറെന്തെങ്കിലും അക്ഷരതെറ്റു കൂടാതെ അനക്കു വായിക്കാന്‍ പ്റ്റ്വോ ന്റെ പിശാശെ..??"
ഹും.. ഇനിയിവളെന്തു കാണിക്കുന്നു അറിയണോലാ.. ഇതിലു സൂറ കുടുങ്ങും.. ഈ ഡയലോഗില്‍ എസ്സെല്‍സി തോറ്റു.. ജബ്ബാര്‍ ജെയിച്ചു..!! ബൂഹഹഹഹഹാ...
"അയിനിപ്പോ ഇക്കെന്തിനാ മന്‍ഷ്യാ ഇങ്ങടെ കാശ്..?? ഇന്റെകയ്യിലുണ്ട് പത്ത് പ്രാവശ്യം എസ്സെല്‍സി എഴുതാന്‍ ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കാശ്.. ഇങ്ങളും ഇന്റുപ്പയും ഒന്നുമല്ലല്ലോ ഫീസു കൊടുക്കുന്നത്.. ഞാനല്ലെ.. അപ്പൊ എന്തായാലും ഞാന്‍ കോപ്പിയടിച്ചാണെങ്കിലും പരീക്ഷ ഞാന്‍ പാസ്സാവും ..!!"
"ആയിനു ജെനിച്ചിട്ടിന്നു വരെ മീന്‍ മുറിക്യേം പെര അടിച്ചു വാരേം ചോറു വെക്കേം മാത്രം ചെയ്തിട്ടുള്ള ഇയ്യെപ്പഴാടീ കഷ്ടപ്പെട്ടു കാശുണ്ടാക്ക്യേ..??"
ജബ്ബാറിനു അത്ഭുതം..
"അതൊക്കേണ്ട്.. ഞാന്‍ പറയൂല.. ഇന്റേലയിനുള്ള കാശൊക്കെ ഇണ്ട്.."
ഇതു കേട്ടതോടെ ജബ്ബാറിന്റെ മനസ്സില്‍ ആയിരത്തഞ്ഞൂറു പൂത്തിരികള്‍ ഒരുമിച്ചു കത്തി.. തൃശൂരു പൂരത്തിന്റെ വെടീക്കെട്ട് മുഴുവനോടെ ഒറ്റയടിക്കു പൊട്ടി.. ഇവള്‍ടേലു കാശുണ്ടായിട്ടാണോ ന്റെ റബ്ബേ ഞാനിത്രനാളും കണ്ണീ കണ്ട പലിശക്കാരുടെ തെറി കേട്ടു കൊണ്ടിരുന്നത്..?? എന്തായാലും ശെരി.. ഒരു നമ്പെരെറക്കി നോക്കാം..
"ന്റെ സൂറാ.. ഇയ്യൊന്നടങ്ങ്.. ഞാന്‍ വെര്‍തെ പറഞ്ഞതല്ലെ.. എന്നാലും ഇയ്യെപ്പ്ഴാടീ കാശുണ്ടാക്കാന്‍ കഷ്ടപ്പെട്ടു തൊടങ്ങീത്..??? ഇക്കത് മാത്രം ഇതു വരെ മന്‍സിലായിട്ടില്ല.."
"പോ അവ്ടുന്ന് മന്‍ഷ്യാ.. ഇങ്ങളെന്നെ സോപ്പിടാനൊന്നും നിക്കെണ്ട.. ഞാന്‍ പറയൂല.. ഇതൊക്കെ ഇന്റെ സീക്രട്ടാ.."
"ഓള്‍ടെ ഒരു സീക്രട്ടും തേങ്ങാ പിണ്ണാക്കും. ഓ പിന്നേ ഇതു സീബീ ഐ ഡയറിക്കുറിപ്പല്ലെ സീക്രട്ടാക്കി വെക്കാന്‍.. ഇയ്യു പറ ന്റെ സൂറാ.. ഇന്റെ മുത്തല്ലേടീ ഇയ്യ്..?"
"അല്ല..!!"
"ഇയ്യെന്താണ്ടീ അങ്ങനെ പറഞ്ഞേ..?"
"ഇങ്ങക്കെന്നോട് ഒട്ടും ഇഷ്ടല്ലാ.. ഇക്കറ്യാം അത്.."
"അതനക്ക് തോന്നുന്നതാ.. ഇയ്യ് പറ.. അന്റേലെവ്ടുന്നാ ഇത്രേം കാശ്.. അന്റുപ്പ ഞാനറിയാണ്ട് അനക്കു കാശു തരാറുണ്ടാ..?? അറു പിശുക്കനായ അന്റുപ്പാന്റെ കയ്യീന്നു പത്ത് പൈസ കിട്ടുന്നതിലും എളുപ്പത്തീ എവറെസ്റ്റ് കൊടുമുടി തലകീഴായി ഒറ്റ കൈ കൊണ്ട് മറിച്ചിടാന്‍ പറ്റും.. അലാണ്ട് ഇയ്യു കഷ്ടപ്പെട്ടു കാശുണ്ടാക്കീന്നു പറഞ്ഞാ ഞാനെങ്ങനെ വിശ്വസിക്കും..?"
"ഇന്റെ മന്‍ഷ്യാ.. ഇങ്ങളു ഒറങ്ങുമ്പഴും കുളിക്കാന്‍ പോകുമ്പഴും ഇങ്ങടെ പേര്‍സീന്നു കാശടിച്ചു മാറ്റാനും ഇങ്ങളു കാശു കണ്ടോന്നു ചോയ്ക്കുമ്പം ഒന്നും അറിയാത്ത പോലെ മേപ്പോട്ടു നോക്കി നിക്കാനും എളുപ്പമാണെന്നാണോ ഇങ്ങളു വിചാരിച്ചേ...?? അതിനു നല്ലം പോലെ കഷ്ടപ്പെടെന്ന വേണം...!!"
ന്നാലും ന്റെ സൂറാ... ജബ്ബാറ് തലേല്‍ കൈ വെച്ചു..
"ഞാനിത്രേം കാലത്തിനെടക്ക് പിരിച്ച് വിട്ട ആ വേലക്കാരികള്‍ടെ മുഴുവനും പ്രാക്ക് ഞാന്‍ എവ്ടെ കൊണ്ടോയി തീര്‍ക്കും ന്റെ സൂറാ...??"
പക്ഷെ അവസാനം ജബ്ബാറു തോറ്റു.. സൂറാക്കും കിട്ടി ഒരെസ്സെല്‍സി ബുക്ക്...!!

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com