December 4, 2013

ചിക്കൻ വൾഗർ



ദുബായിലെത്തിയ സൂറാക്ക് ഒരാഴ്ച കൊണ്ട് തന്നെ ദുബായ് മതിയായി.. ഒരു ദിവസം രാത്രി ജബ്ബാറിന്റെ സപ്ത നാഡികളേയും വെറപ്പിച്ചു കൊണ്ട് സൂറ ഒരു പ്രഖ്യാപനമന്ങു നടത്തി.. 

"ഇക്ക് വയ്യ ഇബ്ടെ ഒറ്റക്കിരുന്നു പിരാന്തു പിടിക്കാൻ.. നാളെ മുതലു ഇന്ങടെ കൂടെ ആപ്പീസീൽക്ക് ഇക്കും വരണം.."
"ന്റെ സൂറാ.. ഇയ്യെന്തായീ പറയണെ..അന്റെ പിരാന്തു മാറ്റാനായിട്ടിയ്യെന്തിനാടീ ഇന്നെ പ്രാന്തനാക്കുന്നേ..?"
"ന്ങളൊന്നും പറയെണ്ട.. ഞമ്മടെ തീരുമാനം അന്തിമമായിരിക്കും.."
"അല്ലാ ഇയ്യെന്റെ കൂടെ വന്നിട്ടെന്തു കാട്ടാനാ അവ്ടെ..?"
"ന്റെ സ്വർണോം പണ്ടോമെല്ലാം വിറ്റിട്ട് തൊടന്ങ്യ കച്ചോടമല്ലെ..? അപ്പോ ഇക്കും അന്ങ്ട് വരാം... ഇക്കറിയണോലാ ഇന്ങളവ്ടെ എന്താ കാട്ടി കൂട്ടണേന്ന്. ഇന്ങളു പോണോടത്തൊക്കെ ഇക്കു വരണം.. "

അന്റെയീ ചൊറിയലു മുന്നേ അറിഞ്ഞിരുന്നെകിൽ ഒരു സ്വർണ്ണ ഖനി തരാന്നു പറഞ്ഞാലും ഞാനീ പരിപാടിക്കു നിക്കൂലായിരുന്നു പൊന്നേന്നു മനസ്സിൽ പറഞ്ഞ് ജബ്ബാർ ഒന്നു നിർത്ത് സൂറാന്നുള്ള ഭാവത്തിൽ ദയനീയമായി നോക്കി.. എന്നിട്ടു സൂറാന്റെ മനസ്സലിയുന്നില്ലാന്നു കണ്ടതോടെ മൂപരടുത്ത അടവെടുത്തു

"തമാശ കളിക്കല്ലേട്ടാ.. ഇയ്യ് വന്നാ ശെര്യാവൂലാ.. ന്റെ മീറ്റിന്ങിനൊക്കെ പോയാ അവ്ടെ തൊള്ളേം തൊറന്നിരിക്കാനേ അന്നെ കൊണ്ട് പറ്റൂ.. അനക്കിംഗ്ലീഷറിയൂലല്ലാ.."

സൂറാനെ ഇരുത്താനുള്ള ഒരേ ഒരു അടവാണു ഇംഗ്ലീഷ്.. ഇനി ഓളു മിണ്ടൂലാ..ഇതിലവളു തോറ്റു തുന്നം പാടും.. ബൂഹഹഹാ.. മനസ്സിൽ പൊന്ങി വന്ന അട്ടഹാസം കഷ്ടപ്പെട്ടു അണ്ണാക്കിൽ തന്നെ ബ്ലോക്ക് ചെയ്ത് ജബ്ബാർ സൂറാനെ ഇടം കണ്ണിട്ട് നോക്കി..

"ഹും.. അല്ലെങ്കിലും ഇന്ങക്കിന്നോട് ഒട്ടും ഇഷ്ടല്യ.. ആപ്പീസിലെ ആ വെള്ള പിശാശിനോടല്ലെ ഇന്ങടെ കൊഞ്ചലു മുഴ്വോനും.. മീറ്റിന്ങ് മീറ്റിന്ങ് ന്നും പറഞ്ഞ് ഇന്ങളോളേം ബണ്ടീ കേറ്റി നടപ്പല്ലെ..? ഓൾടെ ഫോൺ വരുമ്പോ ഇന്ങടെ എളക്കം ഞാൻ കാണണില്ലാന്നൊന്നും വിചാരിക്കെണ്ട.."

പിന്നെ ജബ്ബാറു പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു..
സൂറാ ചുമരിലേക്ക് ചാരി.. താഴോട്ടു നോക്കി നിന്നു നഖം കടിച്ചു..
ഇപ്രാവശ്യം കവിളിലൂടെ ഒലിച്ചിറന്ങാൻ മടിച്ച കണ്ണീർ തുള്ളികൾ കൺപീലികളിൽ തത്തിക്കളിച്ച് താഴോട്ടുരുണ്ട് വീണ് പൊട്ടിച്ചിതറി..
ജബ്ബാറിന്റെ മനസ്സലിയാൻ ഇതിലപ്പുറം വല്ലതും വേണോ.? പക്ഷെ മനസ്സലിയുന്നത് സൂറ അറിഞ്ഞാൽ പിന്നെ അവളതു സ്ഥിരം പരിപാടിയാക്കും എന്നുറപ്പുള്ളത് കൊണ്ട് തന്നെ അലിഞ്ഞ മനസ്സവിടെ തന്നെ നിർത്തി തന്റെ കണ്ണുകളൊന്നു കൂടി ചുവപ്പിച്ച ജബ്ബാർ സൂറാനെ നോക്കി കണ്ണുരുട്ടി..
"അന്നെ കൊണ്ട് വല്ലാത്ത എടന്ങേറായല്ലോന്റെ സൂറാ.. ഇയ്യെന്തു പണ്ടാരമെങ്കിലും കാണിക്ക്.."

പിറ്റേന്ന് രാവിലെ ചായയും കൊണ്ട് വന്ന സൂറാനെ കണ്ട ജബ്ബാറിന്റെ കണ്ണു ബൾബായിപോയി.. കല്യാണം കഴിഞ്ഞ ആദ്യ ആഴ്ചയിൽ മാത്രം കണ്ട സൂറാ ഇതാ തന്റെ മുന്നിൽ.. കുളിച്ച് ഈറനോടെ..
ആദ്യ ഒരാഴ്ച കഴിഞ്ഞതിനു ശേഷം മുഖം പോലും കഴികാതെയായിരുന്നു രാവിലെ ചായ കിട്ടിയിരുന്നത്.. ഇന്നിവൾക്കെന്താണാാവൊ പറ്റിയത്..??
ഒന്നും മനസ്സിലാകാതെ കഷണ്ടി കയറി തുടന്ങിയ സ്വന്തം തലയിൽ ചൊറിയാൻ തുടന്ങിയ ജബ്ബാറിന്റെ ചെവിയിൽ സൂറാന്റെ ശബ്ദം വന്നലച്ചു..

" ഇരുന്ന് മണ്ട ചൊറിയാതെ ണീച്ച് പോയി കുളിക്ക് മൻഷ്യാ.. ഇന്നാപ്പീസീ പോകാനുള്ളതല്ലേ..?"
ഇന്റെ റബ്ബേ.. ഓളപ്പോ ഇന്നലെ പറഞ്ഞത് മുഴുവനും സീരിയസ്സായിട്ടായിരുന്നാ.. ? കെട്ടി രണ്ടാമത്തെ ദിവസം മുതലു തന്നെ ഓൾക്കിച്ചിരി നൊസ്സുണ്ടോന്നു തോന്നി തുടന്ങിയതായിരുന്നു.. ഇപ്പൊ അതൊറപ്പായി.. ഓളൊന്നു തീരുമാനിച്ചാ പിന്നെ തീരുമാനിച്ചത് തന്നെ...
കുളി കഴിഞ്ഞ് പതിവു പോലെ ഭക്ഷണം കഴിക്കാൻ വന്നിരുന്നപ്പോഴായിരുന്നു അടുത്ത ഞെട്ടൽ..

വായിൽ ഒരു പിന്നും കടിച്ചു പിടിച്ച് ചുരിദാറിന്റെ ഷാൾ തോളിൽ കറക്റ്റ് ചെയ്തു പിൻ കുത്തികൊണ്ട് വന്ന സൂറാടെ കല്പന..
"ഇരിക്കാണ്ടു പോയി തുണിയുടുക്ക് മൻഷ്യാ.. പോണ്ടേ..?"
"അല്ല സൂറാ ഇയ്യിതെന്തു ഭാവിച്ചോണ്ടാ.. ഇക്ക് വെശ്ന്നിട്ട് വയ്യ.. കഴിക്കാനൊന്നും ഇല്ലേടീ..."
"അയ്യടാ.. രാവിലെ തന്നെ അട്ക്കളേ കേറി ഒണ്ടാക്കി മേത്തു മുഴ്വോനും മണമായിട്ട് ആപ്പീസീ പോകാൻ ന്നെ കിട്ടൂലാ.. പൊർത്ത്ന്ന് വാന്ങി കഴിച്ചാ മതി. ഇക്കും ഇന്ന് വല്ല ഹോട്ടലീന്നും കഴിച്ചാ മതി.."

ഇപ്രാവശ്യം കണ്ണീന്നുരുണ്ട് വീഴാനുള്ള ചാൻസ് ജബ്ബാറിനായിരുന്നു.. നഖം കടിച്ചാൽ അതു നഖത്തിലു നിക്കാതെ സ്വന്തം വെരലു മുഴുവനും കടിച്ചു പറിക്കും എന്നുറപ്പുള്ളത് കൊണ്ട് ജബ്ബാർ ആ സാഹസത്തിനു മുതിർന്നില്ല..

ഒന്നും മിണ്ടാതെ എഴുന്നേറ്റു പോയി ഡ്രെസ്സ് മാറി വന്നപ്പോഴേക്കും ചുരിദാറും ഹൈ ഹീലു ചെരിപ്പും തലയിൽ ചുറ്റിക്കെട്ടിയ ഷാളും ചുണ്ടിൽ നേരിയ പിങ്ക് നിറം ചാലിച്ച ലാബെല്ലാ ലിപ് ബാമിന്റെ തിളക്കവുമായി സുസ്മേര വദനയായി മുന്നിൽ നിൽകുന്ന സൂറാനെ കണ്ട ജബ്ബാറീന്റെ ദേഷ്യവും പിണക്കവുമെല്ലാം നൂലു പൊട്ടിയ പട്ടം പോലേ എന്ങോട്ടോ പറന്നു പോയി..
ഇന്റെ പൊന്നേന്നും പറഞ്ഞു കെട്ടിപ്പിടിക്കാനാഞ്ഞ ജബ്ബാറിന്റെ തള്ളി മാറ്റി കയ്യിലൊരു പിച്ചും കൊടുത്ത് പിന്നോട്ടാഞ്ഞ് സൂറാടെ ഡയലോഗ് വന്നു..

" നിന്നു ശിങ്കാരിക്കാൻ നിക്കാണ്ടു പോയി വണ്ടി ഓണാാക്കു മനുഷ്യാ.. വണ്ടീ നല്ല തണുപ്പായിട്ട് ഞാൻ വണ്ടീ കേറിക്കോളാം..ഇല്ലേൽ വെയർക്കും.."
വെർതെയല്ല പിശാശെ ന്റെ ബാപ്പ അന്നെ പതിനെട്ട് തെകഞ്ഞപ്പോ തന്നെ ഇന്റെ തലേ കെട്ടി വെച്ചത്.. ഇതു പോലത്തെയാണെങ്കിൽ പതിനാറല്ല ചെലപ്പൊ അതിനും മുന്നേ തന്നെ കെട്ടിച്ചു വിടാനേ വീട്ടികാരു നോക്കൂ.. അല്ല പിന്നെ..!!

വണ്ടിയെടുത്ത് കുറച്ച് നേരം കഴിഞ്ഞപ്പോ ജബ്ബാറു തന്നെ നിശബ്ദത തകർത്തു..
"അനക്കെന്താണ്ടീ കഴിക്കണ്ടേ..?? ഇപ്പം പോയി ഓർഡെർ ചെയ്ത് വെയിറ്റ് ചെയ്യാനൊന്നും സമയം കാണൂല.. അതോണ്ട് പെട്ടെന്നു കിട്ടുന്ന വല്ലോടത്തും പോകാം.. അനക്ക് കെ എഫ് സി വേണോ മാക് ഡോണാൾഡ്സ് വേണോ..?"
"അവ്ടെന്താ ണ്ടാവാ..?"
" ബലാലേ.. കെ എഫ് സീന്നു പറഞ്ഞാ അന്നു നമ്മളു കഴിച്ചില്ലെ. കോഴി പൊരിച്ചതും ബ്രെഡ്ഡും..? അതെന്നെ.. മാക് ഡോണാൾഡ്സീന്നു നല്ല ചിക്കെൻ ബർഗർ കിട്ടും.. "
"അന്നു കയ്ച്ചത് വേണ്ട.. ഇക്ക് ഇന്ങാളു പറഞ്ഞ രണ്ടാമത്തെ സാധനം മതി.. ന്താ ത്..??
"ചിക്കൻ ബർഗർ.."
"ആ.. ഇക്കത് തന്നെ മതി.."
"ന്റെ സൂറാ ചക്കരെ.. ഇയ്യാപ്പീസിലു വന്നിട്ട് അവ്ടെ ആരോടും അധികം മിണ്ടാനൊന്നും നിക്കണ്ടാട്ടാ.. വെർതെ വല്ല പൊട്ടത്തരോം പറഞ്ഞിട്ട് ഇയ്യ് അന്റെ വെല കളയാൻ നിക്കെണ്ട.."
"ഹും... അന്ങനിപ്പ ഇന്ങളേന്നെ ചെർതാക്കെണ്ടാ.. ഇന്ങളു നോക്കിക്കോ.. ഇന്ങളെന്നെ കൊണ്ട് അഭിമാനിക്കും.. ഇല്ലെങ്കിൽ ഞാൻ അഭിമാനിപ്പിക്കും.. ഹും.."

സൂറാന്റെ അവസാനത്തെ ആ 'ഹും'

രണ്ടു കല്പിച്ചുള്ള ഒരു ഹും ആയിരുന്നൂന്നു പിന്നീടാണു ജബ്ബാറിനു മനസ്സിലായത്..
മാക് ഡൊണാാൽഡ്സിലെത്തി ഓർഡെർ ചെയ്യുന്നിടത്ത് ഒരു തമിഴന് ചെക്കൻ.. നേരെ കൗണ്ടറിൽ അവന്റടുത്തേക്ക് ചെന്നു..

"വണക്കം സാർ.. എന്നാ ഓർഡർ പൺറീങ്കെ..?"
ചെക്കൻ ചോദിച്ച് നാക്കെടുത്ത് വായിലിടുന്നതിനു മുന്നു ജബ്ബാറിന്റെ തട്ടി മാറ്റി മുന്നിലേക്ക് വന്ന് സൂറാ ഓർഡർ കൊടുത്തു..

"രണ്ട് ചിക്കൻ വൾഗർ"

ജബ്ബാർ ആദ്യം ഓർഡർ കേട്ടു വായും പൊളിച്ചു നിൽക്കുന്ന അണ്ണാച്ചി ചെക്കനെ നോക്കി...
പിന്നെ നിറഞ്ഞ കണ്ണുകളോടേ സൂറാനേം...
ന്നാലും ന്റെ സൂറാ...!!

July 28, 2013

സെയിം റ്റു യൂ..

കോളേജിലെ മിസ്റ്റർ വളിപ്പൻ പട്ടം അലങ്കരിച്ച് അഹങ്കാരത്തോടെ നടന്നിരുന്നത് കൊണ്ട് സാമാന്യം ഭേദപ്പെട്ട പെൺപിള്ളേരൊന്നും എന്നോടധികം കമ്പനിക്കു വരാറില്ലായിരുന്നു. അധവാ ആരെങ്കിലും മിണ്ടിയിട്ടുണ്ടെങ്കിൽ അധികവും എന്നെ പേടിച്ച് വേറെ നിവൃത്തിയില്ലാതെ മിണ്ടിയവരായിരുന്നു. കൂടെ ഉണ്ടായിരുന്ന ദുഷ്ടന്മാർക്കെല്ലാം ലൈൻ വീണെങ്കിലും പാവപ്പെട്ട എനിക്ക് ആരും വളയുന്നില്ല.. അതെന്ങനെ ആരെങ്കിലും ഒന്നു മിണ്ടികിട്ടിയാലല്ലെ പ്രേമം പറയാൻ പറ്റൂ.. അവസാനം ഒരൈഡിയ കണ്ടു പിടിച്ചു.മുൻപരിചയമില്ലാത്ത ഏതെങ്കിലും കുട്ടിയെ കണ്ടു പിടിച്ച് ഇമ്പ്രഷൻ ക്രിയേറ്റ് ചെയ്ത് കമ്പ്രഷനാക്കി പ്രേമം അവതരിപ്പിക്കുക. സംഭവം ക്ലീനായിട്ട് കയ്യിൽ പോരുമെന്ന് കൂട്ടുകാരെല്ലാം അഭിപ്രായപ്പെട്ടതനുസരിച്ച് അതിനുള്ള പ്ലാനിന്ങ് തുടന്ങി.

ഫൈനൽ ഇയറിൽ സൂപ്പർ ജൂനിയേഴ്സ് വന്നപ്പോൾ കൂട്ടത്തിൽ കാണാൻ കൊള്ളാമായിരുന്ന ഒരെണ്ണത്തിനെ നോട്ടമിട്ട് അവളെ വളക്കാൻ വട്ടം ചുറ്റി നടക്കുന്ന എല്ലാവന്മാർക്കും വാണിന്ങ് കൊടുത്തു. ഫ്രെഷേർസ് വന്ന സമയമായിരുന്നതു കൊണ്ടും റാഗിംഗ് എന്ന പേരിൽ താപ്പിനു കിട്ടുന്ന ജൂനിയേഴ്നസിനെ കൊണ്ട് പാട്ടു പാടിപ്പിക്കുക. ഡാൻസ് ചെയ്യിക്കുക തുടന്ങിയ കലാപരിപാടികൾ യ്ഥേഷ്ടം അരന്ങേറിയിരുന്നത് കൊണ്ടും, സകല ടീച്ചർമാരും ഫുൾ ടൈം പട്രോളിങ്ങ് ശക്തമാക്കി. അതു ക്ണ്ട് തന്നെ ഈ കുട്ടീടടുത്തോട്ടൊന്നു സൗകര്യ പൂർവ്വം അടുക്കാൻ പറ്റിയിരുന്നില്ല. അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോൾ കാര്യന്ങൾക്കെല്ലാം ഒരയവു വന്നു തുടന്ങി. ഒരു ദിവസം കുട്ടിയെ മുന്നിൽ കിട്ടി.. സംസാരിച്ചു തുടന്ങിയപ്പോഴാണു പണി പാളിയത്. കുട്ടിക്കു മലയാളം അറിയില്ല.. എനിക്ക് ഇംഗ്ലീഷും.. ഇതാരോടെങ്കിലും പറയാൻ പറ്റുമോ.? എന്തായാലും ഈ കേസിൽ പിന്നോട്ടില്ലാന്നു തന്നെ ഉറപ്പിച്ചു. അവളു വളയുമെങ്കിൽ അവൾക്കു വേണ്ടി ഒരു റാപ്പിഡെക്സ് ഇംഗ്ലീഷ് സ്പീക്കിങ്ങ് കോഴ്സ് ബുക്ക് വാന്ങിക്കുമെന്നും ദൃഡപ്രതിജ്ഞയെടുത്തു.

പലവഴികളും ആലോചിച്ച് അവസാനം താരതമ്യേന റിസ്ക് കുറഞ്ഞതും ക്ലീഷേ അല്ലാത്തതുമായ ഒരെണ്ണത്തിൽ ലേലമുറപ്പിച്ചു. അവൾകു ചോക്ലേറ്റ് കൊടുക്കുക. ചോക്ലേറ്റ് ഇഷ്ടമില്ലാത്ത പെണ്ണുങ്ങളുണ്ടോ..? ഇനി ഇഷ്ടമാണെങ്കിലും ഇല്ലെങ്കിലും ചുമ്മാ കൊണ്ടു പോയി ചോക്ലേറ്റ് കൊടുക്കാൻ പറ്റുമോ..? ഏപ്രിൽ മാസത്തിൽ കഴിഞ്ഞു പോയ എന്റെ ബർത്ത്ഡേ വീണ്ടും ഓഗസ്റ്റിൽ കൊണ്ടാടുക. അതേ.. അതു തന്നെ വഴി. അന്നു രാത്രി തന്നെ അവളു ചോദിക്കാവുന്ന ചോദ്യന്ങളും അതിനുള്ള ഉത്തരന്ങളും മലയാളത്തിൽ എഴുതി ഒരുത്തനു വയറു നിറച്ചും ഇറച്ചിയും പൊറോട്ടയും വാങ്ങിച്ച് കൊടുത്ത് അവനെകൊണ്ട് ഇംഗ്ലീഷിലേക്ക് ട്രാൻസ്പോർട്ടേഷൻ ചെയ്ത് കഷ്ടപ്പെട്ട് കാണാപ്പാടം പഠിച്ചു വെച്ചു. ഹും.. മനുഷ്യന്മാരുടെ ഒരു കാര്യമേ..? സ്വന്തം വാപ്പയും ഉമ്മയും കയ്യും കാലും പിടിച്ചു പഠിക്കെടാ പഠിക്കെടാന്നു പറഞ്ഞാലും അതിനു പുല്ലു വെല പോലും കൊടൂക്കാത്ത മക്കളാ ഇന്നു കണ്ട ഒരു പെണ്ണിനു വേണ്ടി ഉറക്കമിളച്ചു പഠിക്കുന്നത്. അതാണു പെണ്ണിന്റെ മിടുക്ക്. അതു പോട്ടേ.. പിറ്റേ ദിവസം രാവിലെ തന്നെ കെട്ടിയൊരുങ്ങി കോളേജിലെത്തി. ബസ്സിറന്ങി എല്ലാവരും നടന്നു വരുന്ന റബ്ബർ തോട്ടത്തിലെ നടപ്പാതയും അബ്ദുക്കാന്റെ കാന്റീനും ഒരുമിച്ചു ചേരുന്നിടത്തൊരു കല്ലിന്മേൽ ചൂണ്ടയിട്ടിരിക്കുന്ന മുക്കുവനെ പോലെ ചോക്ലേറ്റ് പെട്ടിയും പിടിച്ച് ഞാനവളെയും കാത്തിരുന്നു.

ഉള്ള ഗ്യാപ്പിൽ തലേന്നെഴുതി വെച്ചിരുന്ന പേപ്പെറെല്ലാം ഒന്നൂടെ വായിച്ച് എല്ലാം മനസ്സിലുറപ്പിച്ചു. പിന്നെ പ്ലാൻ ചെയ്ത കാര്യന്ങളെല്ലാം ഒന്നു റിവൈൻഡ് ചെയ്തു പെർഫെക്റ്റാണോന്നുറപ്പിച്ചു. അവളു മെല്ലെ നടന്നു വരുന്നു.. ഞാൻ സ്ലോമോഷനിൽ എഴുന്നേൽക്കുന്നു.. വിത്ത് എ സൂത്തിന്ങ് റൊമാന്റിക് മ്യൂസിക്.. കണ്ണും കണ്ണും കൂട്ടിമുട്ടുന്നു.. ചിരിക്കുന്നു.. ചോക്ലേറ്റ് കൊടുക്കുന്നു.. വീണ്ടും ചിരിക്കുന്നു.. പിന്നെ ഏതെങ്കിലും മലയുടെ മണ്ടക്കോ കാടിന്റെ നടുവിലോ, മരുഭൂമിയിലോ പോയി ഒരു ലൗ ഡ്യൂയറ്റ്.. കല്യാണം, കുട്ടികൾ.. ഇനിയൊരമ്പത് കൊല്ലത്തേക്കുള്ള സകല കാര്യങ്ങളും വെൽ പ്ലാൻഡ്.. അതു കഴിഞ്ഞിട്ടുള്ള കാര്യന്ങൾ പിന്നെ നോക്കാമല്ലോന്നു വിചാരിച്ചിരുന്ന സമയം കൊണ്ട് അവളെന്നെ കടന്നു പോയത് ഞാനറിഞ്ഞില്ല.

കമ്പ്ലീറ്റ് പ്ലാനിന്ങും അതോടേ തെറ്റി . നടന്നു വരുമ്പോൾ കണ്ണും കണ്ണും മുട്ടാതെന്ങനെ പ്ലാൻ വർക്കൗട്ടാകും? ന്നാലും വേണ്ടില്ല.. വീട്ടീന്നു ഒരാഴ്ചത്തെ ചെലവിനെന്നും പറഞ്ഞ് ഉമ്മ എണ്ണിചുട്ട് തന്ന പൈസയിൽ നിന്നും അഡ്ജസ്റ്റ് ചെയ്ത് വാങ്ങിച്ച ചോക്ലേറ്റാ.. ചാടിയെണീറ്റ് അവളുടെ പിന്നാലെ ഓടി.. മുന്നിലെത്തി കിതച്ചു കൊണ്ട് അവളുടെ വട്ടം നിന്നു. അപ്പൊ തന്നെ സ്വിച്ചിട്ട പോലെ ഇമ്ഗ്ലീഷിലെന്തോ കരഞ്ഞു കൊണ്ട് അവളു പിന്നോട്ടു രണ്ടു ചാട്ടം. ഇവളുടേ ഒടുക്കത്തെ ഒച്ചയും ചാട്ടവും കണ്ടപ്പോ ഞാനും കൂടെ ചാടി. അല്ല അവളേ പറഞ്ഞിട്ട് കാര്യമില്ല. ഒട്ടും പ്രതീക്ഷിക്കാതെ പെട്ടെന്നു മുന്നിലൊരുത്തൻ ചാടി വീണു പട്ടിയെ പോലെ നിന്ന് കിതക്കുന്നത് കണ്ടാൽ ആരാ പേടിക്കാത്തത്..? ഇന്ങനെ രണ്ടു പേരും കൂടേ ചാടി ചാടി നിന്നാൽ കാര്യം നടക്കൂലല്ലോ.. പെട്ടെന്നു തന്നെ ചോക്ലേറ്റ് ബോക്സ് തുറന്നു അവളുടെ മുന്നിലേക്ക് നീട്ടി.. ആ ചോക്ലേറ്റ് ബോക്സ് അതു പോലെ തന്നെ രണ്ടു കൈ കൊണ്ടു തടഞ്ഞ് എന്റെ നേരെ തിരിച്ചു തള്ളി കൊഴ കൊഴാന്നു വീണ്ടും ഇംഗ്ലീഷിലെന്തോ പറഞ്ഞു.. ഇതോടെ എന്റെ സകല ഗ്യാസും പോയികിട്ടി.. ആലോചിച്ചു വന്നതെല്ലാം മറന്നു.. കിതപ്പിന്റെ കൂടെ വിയർപ്പും പിന്നെ ശരീരമാസകലം ഒരു വെറയലും. അവളിംഗ്ലീഷിൽ പറഞ്ഞത് തെറിയാണോ അതോ വേറെന്തെങ്കിലുമാണോ എന്നു ചിന്തിച്ചു അന്തം വിടാൻ ക്ഷമയില്ലാത്തത് കൊണ്ട് വന്ന കാര്യം പറയാൻ തന്നെ തീരുമാനിച്ചു.

വീണ്ടും ചോക്ലേറ്റ് ബോക്സ് മുന്നിലേക്ക് നീട്ടി തലേന്നു പഠിച്ചു വെച്ചത് അന്ങു കാച്ചാൻ തുടന്ങി. പടച്ചോൻ സഹായിച്ചിട്ട് ഒരൊറ്റ ഇംഗ്ലീഷു പോലും വായീന്നു പുറത്തോട്ട് വരുന്നില്ല. അവളുടെ ചുവന്ന മുഖവും ഉരുട്ടി പിഠിച്ച കണ്ണുകളും കണ്ടതോടെ വെറയലു കൂടി ഒരു വിധം പറഞ്ഞൊപ്പിച്ചു..
"ഞാൻ.. അയാം.. ഹാപ്പി ബർത്ത്ഡേ... ചോക്ലേറ്റ് മിഠായി.. റ്റുഡേ.."
സംഭവം ഏറ്റു.. എന്റെ കയ്യിലിരിന്നു വിറക്കുന്ന ചോക്ലേറ്റ് ബോക്സിൽ നിന്നും അവളൊരെണ്ണം എടുത്തു..
"നോ നോ... ഒരെണ്ണം അല്ല.. ഫുൾ ബോക്സ്... യൂ.. എടുത്തോ,,"
അവളുടേ കണ്ണൊന്നു വിടർന്നോ..? കണ്ണിലൊരു തിളക്കം..? അന്ങനെ തന്നെ ആ ബോക്സ് മുഴുവനും അവളുടെ കയ്യിലേക്ക് വെച്ചു കൊടുത്തു.. എനിക്ക് വാസം നേരെ വീണു.. നെഞ്ചിടിപ്പ് താഴ്ന്നു താഴ്ന്നു വന്നു.. അവളു പിന്നേം ഇംഗ്ലീഷിൽ പറഞ്ഞു..
"വിഷ് യൂ മെനി മെനി മോർ ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ...!!"
ഇപ്രാവശ്യം ഇംഗ്ലീഷിൽ തന്നെ തെറ്റാതെ അവളുടെ കണ്ണുകളിലേക്ക് നോക്കി മറുപടി പറഞ്ഞു "താങ്ക്യൂ.. ആന്റ് സെയിം ടു യൂ.." എന്നിട്ട് തെല്ലഹങ്കാരത്തോടെ നെഞ്ചു വിരിച്ച് തിരിഞ്ഞ് നടന്നു.. ഞാനാരാ മോൻ അല്ലെ..??
(ഒരു പ്രത്യേക അറിയിപ്പുണ്ട്.. ഇതിലെ ഞാൻ എന്ന കഥാപാത്രം ശെരിക്കും ഞാനല്ല.. അതു വേറൊരുത്തനാണു കേട്ടോ..)

പാരന്റ്സ് ഡേ

സൂറാനേം പിള്ളാരേം ദുബായിൽ കൊണ്ട് വന്നേപിന്നെ ജബ്ബാറിനു തെരക്കോട് തെരക്ക്. സൂറായാണെങ്കിൽ അതിലും വല്ലാത്ത തെരക്ക്. രാവിലേ എണീക്കണം പിള്ളാരെ എണീപ്പിക്കണം, കുളിപ്പിക്കണം, യൂണിഫോം തയ്യാറാക്കണം ടിഫിനും ബ്രേക് ഫാസ്റ്റും കൊടുക്കണം, ഇതൊന്നും പോരാഞ്ഞിട്ട് കുളിയും ബ്രേക്ഫാസ്റ്റും കഴിഞ്ഞ് യൂണുഇഫോമിട്ട് തോളിൽ ബാഗും തൂക്കി സ്കൂൾ ബസ് വരുന്ന ഗ്യാപിൽ വെരലും ചപ്പി സോഫയിൽ കൂനിക്കൂടീയിരുന്നുറങ്ങുന്ന ഇളയവനെ ഉണർത്തണം. ഈ ഒച്ചയും ബഹളവും കരച്ചിലും എല്ലാം കൂടെ രാത്രി ജോലി കഴിഞ്ഞ് വൈകിയെത്തി എങ്ങനെയെങ്കിലും ആറു മണിക്കൂറെങ്കിലും ഉറക്കം തീർക്കാൻ ശ്രമിക്കുന്ന ജബ്ബാറീന്റെ ഉറക്കത്തിന്റെ കാര്യം കട്ടപ്പൊഹ..!

"ന്റെ സൂറാ.. അന്റെ ഹലാക്കിന്റെ ഒച്ചയൊന്നു കൊറക്കെടീ പഹച്ചീ.. ഒന്നൊറന്ങാൻ സമ്മയ്ക്കെടീ.."

"ന്നെ കൊണ്ടൊന്നു പറേപ്പിക്കണ്ട മൻഷ്യാ.. ബാക്കിയുള്ളോരിവിടെ ചക്ര ശ്വാസം വലിക്കുമ്പഴാ നിന്ങടെ ഒരുറക്കം.. ന്നാ ന്ന്യൊന്നു സഹായിക്കണംന്നു വല്ല വിചാരവും ണ്ടോ..?"

ഡോൾബി ഡിജിറ്റൽ എഫെക്റ്റിൽ ജബ്ബാറീന്റെ പല്ലുകൾ ഞെരിഞ്ഞമർന്നു.. ജബ്ബാറിന്റെ കാലിന്റെടേൽ തിരുകി വെച്ചിരുന്ന തലയിണ ഡ്രെസ്സിന്ങ് ടേബിളിന്റെ സൈഡിലൂടെ പറന്ന് സൂറാടെ നടുമ്പുറത്ത് വീണു, ഇതെന്റെ തെറ്റല്ല എന്ന മട്ടിൽ കസേരയുടെ അടിയിലേക്ക് ചാടി മറിഞ്ഞ് വീണൊളിച്ചു.

"ഹും.. ന്റെ പുറത്തേക്ക് തന്നെ എറിഞ്ഞോ.. ന്നിട്ട് ചൊമയും കൊരയും വന്ന് കിടക്കുമ്പം നിന്ങളു പഠിക്കും.."

"ആഹാ.. അപ്പൊ ഇക്കണ്ടാ ആളോൾക്കെല്ലാം ക്ഷയം വന്നത് ഞാൻ തലയാണി എടുത്തെറിഞ്ഞിട്ടാണല്ലേ..?? ന്നാലും ന്റെ സൂറാ.. ന്തായാലും ഒറക്കം കല്ലത്തായി.. ഇയ്യ് കടുപ്പത്തിലൊരു ചായയിന്ങട്ടെടുക്ക്"

"പിന്നേ.. ഇന്നു മക്കൾടെ ഉസ്കൂളീ പോണംന്നു പറഞ്ഞു.. ഇന്നെന്തോ ഒരു ഡേ ആണത്രേ.."

സ്കൂളീ പോകാൻ നിന്നാൽ ഒരു ദിവസം അന്ങട്ട് പോയിക്കിട്ടും.. അതു മാത്രമല്ല അവ്ടുന്നു വരുന്ന വഴിയാൺ ഹലാക്കിന്റെ സൂപ്പർമാർകെറ്റും ഉള്ളത്. ആ ബോർഡ് കണ്ടാൽ അവളപ്പോ തന്നെ സ്റ്റിയറീന്ങിൽ ചാടി വീണു തിരിച്ചു കളായും. ഇവിടെന്നാണാവോ സ്കൂളിന്റെ വഴിയിലോ പരിസരപ്രദേശന്ങളിലോ സൂപ്പർമാർകെറ്റ് പാടില്ലാന്നുള്ള നെയമം വരാൻ പോണത്.

"പണ്ടാരം.. ഇക്കിന്ന് കൊറേ സ്ഥലത്ത് പൂവ്വാനുള്ളതാ.. ഞാൻ ഡ്രൈവറെ വിടാം.. ഇയ്യ് ഓന്റെ കൂടെ പോയിട്ട് വാ കരളേ."

"ന്നെ കെട്ടിയത് നിന്ങളല്ലെ.. ഡ്രൈവറാണോ..?? ന്നാ പിന്നെ ഞാൻ ആ ഡ്രൈവർടെ..." ബാക്കി പറയുന്നേനും മുന്നെ തന്നെ ജബ്ബാർ ചാടീ സൂറാന്റെ വാ പൊത്തി.

"മതി പിശാശേ.. ഞാൻ വരാം.. എത്ര മണിക്കാ..?"

"പത്ത് മണിക്ക്...!!"

ഒരു വൈധം കഷ്ടപ്പെട്ട് ഏകദേശം പത്തേകാലാകുമ്പോഴേക്കും സ്കൂളിന്റെ മുന്നിലെത്തി. പടച്ചോൻ സഹായിച്ച് ഒരൊറ്റ പാർക്കിന്ങ് പോലും ഒഴിവില്ല.

"നീയൊരു കാര്യം ചെയ്യ്.. പോയി ക്ലാസിന്റവ്ടെ ചെന്നു നിക്ക്.. ഞാൻ എവിടെയെങ്കിലും പാർക്ക് ചെയ്ത് വരാം.. വെർതെ നീയും കൂടെ വെയിലു കൊണ്ട് അന്റെ മൊഞ്ച് കളയെണ്ട..!"

അവസാന പറഞ്ഞ ഡയലോഗിൽ സൂറ മൂക്കും കുത്തി കമിഴ്ന്നടിച്ചു വീണു.. കേട്ടതും മൂപ്പരു ഡോറു തുറന്ന് ചാടിയിറന്ങി സ്കൂളിന്റെ ഗെയിറ്റിന്റെ ഉള്ളിലേക്ക് മറഞ്ഞു. രണ്ടു റൗണ്ടടിച്ചിട്ടും രക്ഷയില്ല.. മൂന്നാമത്തെ റൗണ്ടടിക്കണോ വേണ്ടേ എന്നു ആലോചിക്കുമ്പോഴേക്കും സൂറാടെ ഫോൺ വന്നു..

"ന്റെ മൻഷ്യാ.. ഇന്ങളവ്ടെ സഥലം വാങ്ങി വണ്ടി പാർക്ക് ചെയ്യൊന്നും വേണ്ട.. പെട്ടെന്നിന്ങട്ട് വന്നില്ലെങ്കിൽ ഇന്നെന്റെ മയ്യത്ത് വീട്ടീ കൊണ്ട് പോകാം.. ഇക്കു വയ്യ നാണം കെട്ട് ജീവിക്കാൻ "

അപ്പോഴേക്കും വീണ്ടും ഫോൺ കട്ടായി.. രണ്ടു മൂന്നു പ്രാവശ്യം തിരിച്ച് വിളിച്ചിട്ടും ഫോണെടുക്കുന്നില്ല..പാർക്കിന്ങും കിട്ടിയില്ല.. എന്തു പണ്ടാരമെങ്കിലുമാകട്ടേ .. ഓൾടേ മയ്യത്തും കൊണ്ട് വീട്ടീ പോയാലവൾടെ തന്തപ്പിടി ന്നേം കൊല്ലും. സൂറ ജീവിച്ചിരിക്കേണ്ടത് സ്വന്തം ആരോഗ്യത്തിന്റെ അത്യാവശ്യമായത് കൊണ്ട് റോഡിൽ തന്നെ വണ്ടി പാർക്ക് ചെയ്ത് ജബ്ബാർ സ്കൂളിലേക്കോടി.

തെരഞ്ഞു പിടിച്ച് മീറ്റിന്ങ് നടക്കുന്ന ഹാളിലെത്തിയപ്പോഴുണ്ട് ഹാളിൽ നിരത്തിയിട്ടിരിക്കുന്ന കസേരകളുടേ ഏറ്റവും പിന്നിലെ ജനലിന്റെ സൈഡില്. ഗുരുവായൂർ കേശവനെ വെല്ലുന്ന തലയെടുപ്പോടേ കാലിൽ കാലെല്ലാം കയറ്റി വെച്ചിരിക്കുന്ന സൂറാ..! ശ്ശെടാ.. ഇവളു തന്നെയാണോ ഇപ്പൊ തന്നെ ഫോൺ വിളിച്ച് കരഞ്ഞത്..? അതോ തനിക്ക് തോന്നിയതോ..? ഹാളിലേക്ക് കയറാതേ നേരെ ജനലിന്റെ പുറത്ത് വന്നു അക്ത്തേക്ക് കയ്യിട്ട് സൂറാനെ തോണ്ടി..

പതുക്കെ എന്നാൽ പരമാവധി ദേഷ്യമെല്ലാം പ്രകടമാക്കി കൊണ്ട് ചോദിച്ചു.. "ന്താണ്ടി പന്നീ.. ഇയ്യല്ലെ ഇപ്പ തന്നെ മരിക്കാൻ പോയേ..? ഇരിപ്പു കണ്ടാലനക്കു ലോട്ടറിയടിച്ച പോലെയുണ്ടല്ലോ.. ന്തിനാ വിളിച്ചേ..? "

"ന്റെ മൻഷ്യാ.. അതൊക്കെ ശെര്യായി.. ഇതു ഇക്ക് ഡീൽ ചെയ്യാനുള്ള തേ ഒള്ളു.. ഇന്ങളു പൊയ്ക്കോ.."

"അനക്ക് പ്രാന്തു മൂത്താ..?"

"ല്യ മനുഷ്യാ.. ഇവ്ടെ വന്നപ്പോ ടീച്ചറും കുട്ട്യോളും വരണോരും പോണോരും എല്ലാം ഹലാക്കിന്റെ ഇംഗ്ലീഷ്.. എനിക്കീ ഏ ബീ സി ഡി പിള്ളേർടെ ബുക്കിൽ കണ്ട പരിചയമല്ലാണ്ട് വേറെന്ത് ബന്ധം.. അതു ആ പെണ്ണുന്ങൾടെ മുന്നീ വെച്ചെന്ങാനും ടീച്ചറിന്നോട് ഇംഗ്ലീഷിൽ വല്ലതും ചോദിച്ചാ പിന്നെ സത്യായിട്ടും ഈ ഒന്നാം നെലേന്നെടുത്ത് ചാടാൻ തീരുമാനിച്ചിട്ടാ നിന്ങളെ വിളിച്ചത്. "

"ഡീ മന്ദബുദ്ധീ.. അയ്നു ഇവ്ടുനു ചാട്യാ മോന്തേം കുത്തി വീൺ കുണ്ടിമ്മൽത്തെ തൊലി പോകുന്നല്ലാണ്ട് വേറെ ഒരു ചുക്കും സംഭവിക്കില്ല.. ന്നിട്ടെന്താണ്ടായേ..??"

"ന്നെ കണ്ടപ്പോ തന്നെ ടീച്ചറു പറഞ്ഞു കയറി ബരീൻ. കുത്തിരിക്കീൻ ന്നെല്ലാം.. ടീച്ചറു മലയാളത്തിലാ വർത്താനം പറയണേ.. ന്ങളു പൊയ്ക്കോളീൻ.. ഞാനിതു കഴിഞ്ഞ് വരാം.."

വായിൽ വന്ന തെറിയെല്ലാം കൂടെ ചവച്ചു തുപ്പി വാണം വിട്ട പോലെ ജബ്ബാർ വീണ്ടും പുറത്തേക്കോടി.. ഗെയിറ്റ് കടന്നപ്പോൾ വാച്ച്മാൻ കൈ കാണിച്ച് നിർത്തി..

"എന്ങട്ടാ..??"

"ന്റെ വണ്ടി അപ്പർത്ത് റോഡിലിട്ടിരിക്കുവാ.. പോലീസു വന്നാ ഫൈനടിക്കും.. പെട്ടെന്നു പോയി മാറ്റട്ടെ.."

"ന്നാലൊരു ടാക്സീ കൂടെ പിടിച്ചോ.. ഫൈൻ സ്റ്റേഷനിൽ പോയിട്ട് അടച്ചോ.. ഇന്ങടെ കാറു പോലീസുകാരു വേറെ വണ്ടി കൊണ്ട് വന്നു പൊക്കി കൊണ്ട് പോയി..."

തലേൽ കയ്യും വെച്ച് റോഡിലേക്കും നോക്കി നിന്ന ജബ്ബാറിന്റെ ഫോൺ പിന്നേം അടിക്കാൻ തുടന്ങി..

"ന്താണ്ടീ പോത്തേ,,, അനക്കിപ്പ എന്തിന്റെ പ്രശനമാ..?"

"ന്റെ മനുഷ്യാ.. വെക്കം വാ.. ഇവിടാകെ പ്രശനായി..ഇന്ങളു വെക്കാം വന്നില്ലെങ്കിൽ സത്യായിട്ടും ഞാൻ മൂന്നാം നെലേ കേറി അവ്ടുന്നു ചാടും.. ഇക്കു വയ്യ നാണം കെടാൻ.."

"അന്റൊടുക്കത്തെ ഫോൺ വിളി കാരണം ന്റെ വണ്ടി പോലീസു കൊണ്ട് പോയി.. ഇപ്പെന്താ അന്റെ പ്രശ്നം,,?"

"ന്റെ മൻഷ്യാ.. എല്ലാം കല്ലത്തായി.. ആ പെരട്ട ടീച്ചർ ഒരു പേപ്പറു പൂരിപ്പിക്കാൻ തന്നേക്കുന്നു.. അതിലപ്പടി ഇംഗ്ലീഷാ.. ഇക്ക് കണ്ടിട്ടൊന്നും തിരിയണില്ല.. അപ്പർത്തും ഇപ്പർത്തും ഇരിക്കണോരെല്ലാം എഴ്തി തീരാറായി.. ഇങ്ങളിപ്പം വന്നില്ലെങ്കിൽ ഞാൻ സത്യായിട്ടും ചാടും..!!"

കട്ടാകുന്നതിനു മുന്നു തന്നെ ഫോൺ വാച്ച്മാന്റെ മൂക്കിനെ തൊട്ടു തൊട്ടില്ലെന്ന പോലെ പാഞ്ഞു സ്കൂളിന്റെ മതിലിൽ ഇടിച്ച് തകർന്ന് തരിപ്പണമായി താഴേക്ക് വീണു.. വായും പൊളിച്ച് മൂക്കും തടവി അന്തിച്ചു നിന്ന വാച്ച്മാനേയും കടന്ന് ജബ്ബാർ വീണ്ടും സ്കൂളിന്റകത്തേക്കോടി....!! ഓടുന്ന ഓട്ടത്തിൽ ജബ്ബാറിന്റെ പിറുപിറുക്കൽ വാച്ച്മാനും കേട്ടു.

"ചാടുംന്നു പറഞ്ഞ് പറ്റിച്ചാൽ ഓൾടെ അവസാനം ന്റെ കയ്യോണ്ട് തന്നെ...!!"

ദി ചൈനീസ് റിവെഞ്ച് - രണ്ടാം ഭാഗം

എന്റെ നേരെ കൊലപാതക ശ്രമമുണ്ടായതിന്റെ പിറ്റെ ദിവസം ക്ളാസില്‍ ചെന്നപ്പോള്‍ ജോണിക്കെന്നെ നോക്കാനൊരു വൈക്ളബ്യം. ഞാന്‍ മുഖവും കനപ്പിച്ച് നേരെ അവന്റടുത്തിട്ടിട്ടുള്ളാ എന്റെ സ്ഥിരം സീറ്റില്‍ പോയിരുന്നു. ന്നാലും ലവന്റെ ചമ്മിയ മോന്ത കണ്ടപ്പോ എനിക്കൊരു വെഷമം. പാവങ്ങളല്ലെ, വല്ലപ്പോഴും സൂപ്പും, ന്യൂഡില്‍സും തന്നവരല്ലെ, ഇനി മിണ്ടാണ്ടിരുന്നിട്ട് കുട്ടുന്നതും കൂടി കളയെണ്ടാ എന്നു ഞാന്‍ തീരുമാനിച്ചു. ലഞ്ച് ബ്രേക്കിന്റെ സമയത്ത് വെയ്റ്റിടലൊക്കെ നിര്‍ത്തി വെച്ച് ജോണിയും ജോയും ഇരിക്കുന്ന ടേബിളില്‍ പോയിരുന്നു. എന്നെ കണ്ടപ്പോള്‍ രണ്ടു പേരും ആദ്യം ഒന്നു മുഖത്തോട് മുഖം നോക്കി. പിന്നെ ഒരു വളിച്ച ചിരിയും. 

"പയാസ്.. സോറി. ഇന്നലെ പയാസ് പോയതിനു ശേഷം ഞങ്ങള്‍ കുറേ നേരം അതിനെ കുറിച്ച് സംസാരിച്ചു. അതൊന്നും ഇനി മനസ്സില്‍ വെക്കരുത്."

പയാസെന്നുള്ള വിളി കേട്ടപ്പോള്‍ മുന്നിലിരിക്കുന്ന പ്ളേറ്റെടുത്ത് രണ്ടിന്റേം തലമണ്ടക്കടിച്ച് പൊട്ടിക്കാനാണെനിക്കു തോന്നിയത്. പിന്നെ ചുറ്റുപാടുമിരിക്കുന്ന ഏകദേശം അമ്പതില്‍ കൂടുതല്‍ ചൈനക്കാരെല്ലാം കൂടി എന്നെയെടുത്തിട്ട് കുങ്ങ്ഫൂ കളിച്ചാലുള്ള എന്റെ അവസ്ഥ ആലോചിച്ചപ്പോള്‍ സം‌യമനം പാലിക്കുന്നതാണ് ബുദ്ധി എന്നു ഞാന്‍ എന്നെ തന്നെ ഉപദേശിച്ചു സമാധാനിപ്പിച്ചു. അപ്പൊ പതുക്കെ പ്ളേറ്റ് മാറ്റി.

"ഉം.. ഇറ്റ്സ് ആള്‍ റൈറ്റ്.. സാരമില്ല.."
" അതല്ല ഞങ്ങളോട് ദേഷ്യമൊന്നും തോന്നരുത്.."
പടച്ചോനേ.. ഇന്നലെ വരെ എന്നെ കൊല്ലാന്‍ നടന്ന പെണ്ണാണോ ഈ പറയുന്നത്..? അവളുടെ കുഞ്ഞികണ്ണുകളില്‍ അല്പം ആത്മാര്‍ത്ഥതയുടെ മിന്നലാട്ടം കണ്ടപ്പോ എന്റെ മനസ്സും അലിഞ്ഞു.

"ഹേയ് സാരമില്ല ജോ.. എനിക്കു ദേഷ്യമൊന്നുമില്ല.. ആന്റ് ഐ ലൈക്ക് യൂ...!!"

ഇതു കേട്ടതോടേ ജോണി കൈ ചുരുട്ടി ടേബിളില്‍ ആഞ്ഞിടിച്ചു ചാടിയെഴുന്നേറ്റ. രണ്ടിന്റെയും മുഖം ഇടിവെട്ടു കൊണ്ട പോലിരിക്കുന്നു. എന്നെ കലിച്ചു നോക്കിയിട്ട് അപ്പൊ തന്നെ രണ്ടും കൂടെ കഴിച്ചു കൊണ്ടീരുന്നിരുന്ന പ്ളേറ്റ് എടുത്ത് വേറേ ടേബിളില്‍ പോയിരുന്നു. ചുറ്റുപാടുമിരുന്ന് കഴിച്ചു കൊണ്ടിരുന്നവരെല്ലാം ഞെട്ടി ഞങ്ങളെ നോക്കുന്നു.
ശ്ശെടാ.. ഇതെന്തു പുലിവാലാണാവോ. ഇവനെന്താ വല്ല കൃമി കടിയുമുണ്ടോ ആവോ. ആഹ്.. എന്തെങ്കിലുമാകട്ടേന്നു മനസ്സില്‍ പറഞ്ഞ് ഞാനെന്റെ പണിയിലേക്ക് ശ്രദ്ധ ചെലുത്തി.

പിറ്റേ ദിവസം പതിവു പോലെ തന്നെ കാണുന്നവര്‍ക്കെല്ലാം നല്ലസ്സലു ചിരിയും ഗുഡ് മോണിങ്ങുമെല്ലാം വാരിക്കോരി കൊടുത്തിട്ടും കണ്ടാല്‍ ചിരിച്ചിരുന്ന ചൈനക്കാരുപോലും മുഖത്തേക്ക് നോക്കുന്നില്ല. എന്നെ കാണുമ്പോള്‍ എല്ലാവന്റേയും മുഖം എലി പാഷാണം കണ്ട പോലെ.
ക്ളാസില്‍ കേറിയിരുന്നു.. സെക്കന്റ് ഹവറായപ്പോള്‍ ക്ലാസിലെ ഇന്റര്‍കോമിലൊരു കാള്‍. ഫയാസ് അബ്ദുള്‍റഹ്മാന്‍ ഉടന്‍ തന്നെ ആപ്പീസിലേക്കെത്തെണമെന്നായിരുന്നു നിര്‍ദ്ദേശം. ശെരി.. ഇനിയതിന്റെ ഒരു കുറവും കൂടെ വേണ്ട. നേരെ ആപ്പീസിലേക്ക് കയറി ചെന്നപ്പോള്‍ ഓഫീസ് അഡിമിനിസ്ട്രേറ്ററുണ്ട്, പ്രിന്‍സിപ്പാളുണ്ട്, പിന്നെ ഫുഡ് പ്രൊഡക്ഷന്‍ പഠിപ്പിക്കുന്ന ചൈനക്കാരന്‍ ഷെഫുണ്ട്, നമ്മുടേ ജോണിയും പെണ്ണും.

എന്തൊക്കെയോ എവിടൊക്കെയോ ചീഞ്ഞു നാറുന്നുണ്ടെന്നെനിക്കു മനസ്സിലായി.
"ഫയാസ് ഇവരോട് അപമര്യാദയായി പെരുമാറിയെന്നും മോശമായി സംസാരിച്ചുവെന്നും ഒരു കമ്പ്ലെയിന്റ് ഉണ്ടല്ലോ. എന്താണ് സംഭവം..?"
പ്രിന്‍സിപ്പാളിന്റെ ചോദ്യം കേട്ട പാടെ ഞാന്‍ വാ പൊളിച്ചു.. ഇതെന്തു പണ്ടാരം.. ഇവരാണു എന്നെ കൊല്ലാന്‍ പ്ലാന്‍ ചെയ്തത്. എന്നിട്ടിപ്പൊ എല്ലാം നേരേ തിരിഞ്ഞു എന്റെ പെടലിക്കിട്ടു വെക്കാന്‍ നോക്കുവാണോ..

"അള്ളാണേ സാറെ.. ഞാനൊന്നും ചെയ്തിട്ടില്ല.. ഇവനു റ്റ്യൂഷനെടുത്തൂന്നുള്ളത് നേരാ.. പക്ഷെ അതൊരു തെറ്റാണെന്ന് ഒരു രാജ്യത്തും ആരും പ്രഖ്യാപിച്ചിട്ടുമില്ല.. ഉണ്ടോ..??"
"അതല്ല.. "
"പിന്നെന്താ..?? ഭക്ഷണം കഴിക്കുമ്പോള്‍ അവരുടെ അടുത്ത് പോയിരുന്നതാണോ..??"
അതിനു മറുപടി കിട്ടിയില്ല.. പകരം ചൈനീസ് സാറിന്റെ വക ഒരെണ്ണാം..
"നീയിവന്റെ പെണ്ണിനോട് ഐ ലൈക്ക് യൂ.. എന്നു പറഞ്ഞോ..??"
"ഉവ്വ.. പറഞ്ഞു.. അതിലെന്താ പ്രശ്നം.. ഐ ലവ് യൂ എന്നൊന്നുമല്ലല്ലൊ പറഞ്ഞത്..?"
"ഓഹോ.. നീയതു പറഞ്ഞൂന്നു കൂളായിട്ട് സമ്മതിച്ചല്ലോ.. എനിട്ട് ന്യായീകരിക്കാനും നില്‍ക്കുന്നോ..? ഞാനിപ്പൊ നിന്റെ ഫാദറിനെ വിളിക്കും.. എന്നിട്ട് വിവരങ്ങള്‍ പറയും.."
ഇതു കൊള്ളാം.. ഇവരുടേ വര്‍ത്താനം കേട്ടിട്ട് ഞാനേതാണ്ടാ പെണ്ണിനെ ഗര്‍ഭമാക്കിയ പോലെയാണെനിക്കു തോന്നിയത്.. ഇനിയീ ചൈനാക്കാരോട് ഐ ലൈക്ക് യൂ പറഞ്ഞാല്‍ ഗര്‍ഭമെങ്ങാനും..?? ച്ചേയ്.. അതിനൊന്നും ചാന്‍സില്ല..

"ഫാദറെ വിളിക്കുന്നതൊക്കെ അവിടെ നിക്കട്ടെ.. ഞാന്‍ ചെയ്ത തെറ്റെന്താണെന്നു പറ..?"
"നീ ഐ ലൈക്ക് യൂ എന്നു പറഞ്ഞത് തന്നെയാണ് പ്രശനം.. അതും കല്യാണം ഉറപിച്ച ഒരു പെണ്ണിനോട് പറഞ്ഞത് ഒന്നാമത്തെ തെറ്റ്. അതു അറിഞ്ഞിട്ടും നീ പറഞ്ഞത് ഒരിക്കലും ആക്സെപ്റ്റ് ചെയ്യാന്‍ പറ്റില്ല.."
ഈ തെണ്ടിക്ക് കിച്ചണില്‍ ഒരു പണിയും ഇല്ലേ..?? വെറുതെ എരിതീയില്‍ എണ്ണയൊഴിക്കുന്ന പരിപാടി ഇവിടെയും വന്ന് പ്രയോഗിക്കേണ്ട കാര്യമെന്താണാവോ..

"പിന്നെ നീ അവളെ കെട്ടാന്‍ പോണ ചെക്കന്റെ മുന്നില്‍ വെച്ചു തന്നെ പറയാന്‍ നിനക്കെന്തു ധൈര്യം വേണം..?"
"ന്റെ പൊന്നു സാറേ.. ഇപ്പഴും അതിലെന്താണു കുഴപ്പം എന്നു എനിക്കൊരു പിടുത്തവും കിട്ടുന്നില്ല.. ഐ ലൈക്ക് യൂ എന്നേ ഞാന്‍ പറഞ്ഞിട്ടൊള്ളൂ.. അല്ലാതെ ഐ ലവ് യൂ എന്നു ഞാന്‍ പറഞ്ഞിട്ടില്ല.. അങ്ങനെ ഉദ്ദേശിച്ചിട്ടുമില്ല..."
"അതു തന്നെയാ കാര്യം.. ഐ ലവ് യൂ എന്നു പറഞ്ഞാല്‍ അതൊരു പ്രശ്നവും ഇല്ല.. പക്ഷെ ഐ ലൈക്ക് യൂ എന്നു ഒരു പെണ്ണിനോട് പറയുന്നത് ചൈനക്കാര്‍ക്ക് വേറെ രീതിയിലാണ് തോന്നുക..."

"ആഹാ.. അങ്ങനെ മലയാളത്തില്‍ പറ സാറേ..!! ഞങ്ങള്‍ടെ നാട്ടില്‍ കാര്യങ്ങളു നേരെ മറിച്ചാണ് കല്യാണം ഉറപ്പിച്ചതായാലും അല്ലെങ്കിലും ഏതെങ്കിലും അന്യ സ്ത്രീകളോട് അറിയാതെ പോലും ഒരു ഐ ലവ് യൂ പറഞ്ഞാല്‍ പിന്നെ വായിലെ പല്ലു കാണില്ല.. തണ്ടും തടിയുമുള്ള ആങ്ങളമാരോ സ്വന്തക്കാരോ ഉള്ളവരാണേങ്കില്‍ പറയേം വേണ്ട..!! പക്ഷെ ഐ ലൈക്ക് യൂ ആണ് ഞങ്ങളുടെ നാട്ടില്‍ ഒരു പെണ്ണിനോട് ഡീസന്റായിട്ടു പറയാന്‍ പറ്റിയ കാര്യം.."

അവസാനം എന്റെ കൂടേ വന്ന ബാക്കി മൂന്നു ഇന്ത്യക്കാരേയും വിളിച്ച് വിശദമായ അന്വേഷണങ്ങളുമെല്ലാം നടത്തി ഞാന്‍ തെറ്റുകാരനല്ലെന്ന് വിധി വന്നു..
ഗുണ പാഠം : ഏതു ചൈനാക്കാരെ കണ്ടാലും ധൈര്യമായിട്ട് ഐ ലവ് യൂ പറയാം.. പക്ഷെ ഐ ലൈക്ക് യൂ എന്നെങ്ങാനും പറഞ്ഞാല്‍.. വെവെരമറിയും..!

May 25, 2013

ദി ചൈനീസ് റിവെഞ്ച്

നാലു മലയാളികള്‍, എണ്‍പത് ചൈനീസ്, ബാക്കി സാമ്പാറു കഷണം പോലെ റഷ്യ, സ്പെയിന്‍, ഇറ്റലി, വിയെറ്റ്നാം, പാകിസ്താൻ പിന്നെ അന്നു വരെ കേട്ടിട്ടില്ലാതിരുന്ന വേറേം കുറെ രാജ്യക്കാരും കൂട്ടി ഞങ്ങള്‍ നൂറ്റിയറുപത് പേരായിരുന്നു ആ ബാച്ചിലെ സ്റ്റ്യുഡെന്റ്സ്.

തൊലി വെളുത്തവരെല്ലാം ഇംഗ്ലീഷുകാരല്ലെന്നുള്ള നഗ്ന സത്യം മനസ്സിലായതും അവിടെ വെച്ചു തന്നെയായിരുന്നു. കൂടെയുണ്ടായിരുന്നവരില്‍ ഭൂരിഭാഗത്തിനും ഇംഗ്ലീഷ് വശമില്ലായിരുന്നത് കൊണ്ടും അവിടുത്തെ ഭാഷ ഫ്രെഞ്ച് ആയിരുന്നത് കൊണ്ടും ആദ്യത്തെ രണ്ടു മാസം ഫുള്‍ ഇംഗ്ലീഷും ഫ്രെഞ്ചും മാത്രമായിരുന്നു പഠിപ്പിച്ചിരുന്നത്.

ക്ലാസില്‍ എന്റെ തൊട്ടടുത്തിരുന്നിരുന്നത് ജോണി എന്ന ചൈനക്കാരനായിരുന്നു. ആദ്യ ദിവസം തന്നെ ക്ലാസിലേക്ക് കയറി വന്നപ്പോള്‍ സീറ്റൊഴിവുണ്ടായിരുന്നത് ലവന്റെ അടുത്തായിരുന്നത് കൊണ്ട് എന്റടുത്തിരിക്കാനുള്ള ഭാഗ്യം അവനു കിട്ടീന്ന് പറഞ്ഞാ മതീലോ. ചെന്നപ്പോ തന്നെ അവനിട്ടൊരു ഗുഡ് മോണിങ്ങ് പൂശാന്‍ തീരുമാനിച്ചു.

"ഹെലോ.. ഗുഡ് മോണിങ്ങ്.."
"മ്മ് ഹും.."
"ഗൂഡ് മോണിങ്ങ്.."

അവനെന്റെ മുഖത്തു നോക്കി കണ്ണുരുട്ടി. ആകെ മത്തക്കുരുവിന്റെ അത്രേം പോന്ന ആ പീക്കിരിക്കണ്ണുരുട്ടിയാല്‍ തന്നെ എന്തോരം ഉരുട്ടാനാ.. എന്നിട്ടും അവന്‍ മാക്സിമം ട്രൈ ചെയ്തു. കമാന്നൊരക്ഷരം പോലും മിണ്ടുന്നില്ല. നീയിങ്ങനിരുന്നോടാ മഞ്ഞപ്പിശാശേ.. ചാത്തന്മാര്‍ നിന്നെ എന്റെയടുത്ത് കൊണ്ടു വരും. ഇല്ലെങ്കില്‍ ഞാന്‍ വരുത്തും..
എന്റെ അതേ ഗതി തന്നെയായിരുന്നു എന്റെ കൂടെയുണ്ടായിരുന്ന ബാക്കി മൂന്നു മലയാളീസിനും. പക്ഷെ കൃത്യം ഏഴു ദിവസം തികയുന്നേനും മുന്നു തന്നെ ചാത്തന്‍‌മാരവനെ എന്റെ മുന്നില്‍ കൊണ്ട് വന്നിട്ടു.

ആരെ എപ്പൊ കണ്ടാലും  ഒരു മുടക്കവുമില്ലാതെ ഗുഡ് മോണിങ്ങും ആഫ്റ്റെര്‍നൂണുമെല്ലാം ഫ്രീയായിട്ടു കൊടുക്കുന്നതു കൊണ്ടായിരിക്കാം, അല്ലെങ്കില്‍ കൂട്ടത്തില്‍ സുന്ദരനും അല്പം മനുഷ്യപറ്റുള്ളവനും ഞാന്‍ ആണെന്നുള്ള തെറ്റിദ്ധാരണായായിരിക്കാം. എന്തായാലും ശെരി.. ജോണിയെ ചാത്തന്മാര്‍ കൊണ്ടു വന്നു.

വന്നപാടെ കഴിഞ്ഞാഴ്ച ഞാന്‍ കൊടുത്ത ഒരൊറ്റ ഗുഡ്മോണിങ്ങ് പോലും തിരിച്ചു തന്നില്ലെന്നുള്ള യാതൊരു കുറ്റബോധവും ഇല്ലാതെ ലവനെന്നോടൊരു ചോദ്യം..

"മിസ്റ്റര്‍ പയാസ്.."
"ജോണീ.. പയാസല്ല.. ഫയാസ്.."
"ഓ സോറീ.. മിസ്റ്റര്‍ പയാസ്.."
ഓ.. അപ്പൊ അവന്‍ പറയുന്ന കുഴപ്പമല്ല.. എന്റെ കേള്‍‌വി പ്രശനമാണെന്ന തിരിച്ചറിവു വന്നത് കൊണ്ട് ഞാന്‍ പിന്നെ തിരുത്താന്‍ പോയില്ല.
"ശെരി.. എന്താ ജോണീ കാര്യം..?"
"എനിക്ക് ക്ലാസില്‍ ടീച്ചര്‍ പറയുന്നതൊന്നും മനസ്സിലാകുന്നില്ല.. ഈ ഹോം‌വര്‍ക്കും മറ്റുമെല്ലാം ചെയ്യാന്‍ എന്നെ ഒന്നു സഹായിക്കാമോ..?"

ടാ പരട്ടേ.. വേറെ ആരുടെയെങ്കിലും അടുത്ത് ട്യൂഷനു പോണോ വേണ്ടേ എന്നുള്ള ഡിസിഷന്‍ മേക്കിങ്ങ് പ്രശനത്തില്‍ പെട്ടുഴലുന്ന എന്നെ മാത്രമേ നിനക്കിതിനു കിട്ടിയൊള്ളു.. എന്നു ചോദിക്കാന്‍ നാക്കു തരിച്ചെങ്കിലും മിണ്ടിയില്ല. ഞാനൊടുക്കത്തെ ഇംഗ്ലീഷു കാരനാണെന്നൊരു തെറ്റിദ്ധാരണ അവനുണ്ടെങ്കില്‍ അതവിടെ തന്നെ നിന്നോട്ടേ.. എനിക്കു നഷ്ടമൊന്നുമില്ലല്ലോ..

പഠനം അവന്റെ റൂമിലാക്കാം എന്ന ഡിമാന്റില്‍ കാര്യങ്ങള്‍ മുന്നോട്ട് നീക്കി. ആ തീരുമാനത്തിന്റെ പിന്നിലെനിക്കൊരു രഹസ്യ അജണ്ട ഉണ്ടായിരുന്നു അവനും അവന്റെ ഫിയാന്‍സേയും ഒരുമിച്ചു പഠിക്കാന്‍ വന്നു ഒരേ റൂമിലാണു താമസം. രണ്ടു പേരും അപാര സെറ്റപ്പാ. റൂമില്‍ ആരുമറിയാതെ സ്റ്റൗ വാങ്ങി വെച്ചിട്ടുണ്ട്, പിന്നെ കൊണ്ടു വന്ന ലഗേജില്‍ പകുതിമുക്കാലും ഫുഡ് ഐറ്റംസ്.. എന്തിനു പറയുന്നു, അടുത്ത മാസം അമേരിക്കയില്‍ റിലീസ് ആകാന്‍ പോകുന്ന ഇംഗ്ലീഷ് സിനിമകളുടെ ഒറിജിനല്‍ ഡി വി ഡി വരെയുണ്ട്. ഇഷ്ടം പോലെ സിനിമ കാണാം, ഒറിജിനല്‍ ചൈനീസ് ഫുഡ് അടിക്കാം. (പട്ടിയിറച്ചിയടക്കം ജീവനുള്ള ഏതൊരു സാധനത്തെ കിട്ടിയാലും അവരു തിന്നും എന്നു ഞാനറിഞ്ഞത് ഈയടുത്തായിരുന്നുവെന്നുള്ളത് വേറെ കാര്യം).

പല പല പ്രതീക്ഷകളിലാണ് സംഗതി തുടങ്ങിയെങ്കിലും ആദ്യ ദിവസങ്ങളില്‍ എന്റെ പ്രതീക്ഷകളെല്ലാം ബ്ലെയിഡ് കമ്പനിയില്‍ പണയം വെച്ച സ്വര്‍ണ്ണ പണ്ടം പോലെയായി. ലവനു പഠിപ്പ് മാത്രം. അവന്റെ പെണ്ണാണെങ്കിലോ, എന്നെ കണ്ട ഭാവം പോലുമില്ല. വല്ലപ്പോഴും വല്ല ഒണക്ക ചൈനീസ് സൂപ്പോ പാകറ്റ് ന്യൂഡില്‍സോ ഗ്രീന്‍ ടീയോ കിട്ടിയെങ്കിലായി.

പതിവു പോലെ ഒരു ദിവസം ഞാന്‍ ജോണിയുടെ റൂമില്‍ ചെന്നപ്പോള്‍ അവിടെ ഭയങ്കര ഭഹളം. നല്ല അടി നടക്കുകയാണ്. "ചാന്‍ ചീ ഹ്യൂ ഹാങ് ഷീ..  എന്നു മാത്രമേ എനിക്കു മനസ്സിലാകുന്നൊള്ളു.. ഇടയില്‍ ഒന്നോ രണ്ടോ പ്രാവശ്യം പയാസ് പയാസ് എന്നും പറയുന്നത് കേട്ടു. അതെന്തു കുന്താമായാലും ശെരി, സിനിമയിലു മാത്രം കണ്ടിട്ടുള്ളാ ചൈനീസ് അടി നേരില്‍ കാണാനുള്ള ആഗ്രഹത്തില്‍ ഞാന്‍ നേരേ റൂമിലേക്ക് കയറി. അവളു സോഫയിലിരുന്നു കരയുന്നു, അവന്‍ ദേഷ്യം വന്നു മഞ മുഖമാകെ ഒരു മാതിരി പച്ചക്കളറായി ഇരിപ്പുണ്ട്. അടി കഴിഞ്ഞല്ലോയെന്നുള്ള സങ്കടത്താല്‍ ഞാന്‍ രണ്ടു പേരെയും നോക്കി. എന്റെ മുഖഭാവം കണ്ടപ്പോള്‍ അവരോടുള്ള സഹതാപമാണെന്റെ മുഖത്ത് പ്രതിഫലിക്കുന്നതെന്ന് അവളു കരുതീട്ടുണ്ടാകും. എന്തായാലും ഇപ്രാവശ്യം അവളെഴുന്നേറ്റ് പോകാതെ അവിടെ തന്നെയിരുന്നു. പക്ഷെ രണ്ടു മിനിറ്റു കഴിയുന്നതിനു മുന്നു തന്നെ യാതൊരു ദയയുമില്ലാതെ അവളെന്റെ മുഖത്ത് നോക്കി പറഞ്ഞു.

"പയസ് നീയിനി ഈ റൂമിലേക്ക് വരരുത്. അതു മാത്രമല്ല ജോണിയോട് മിണ്ടാനും പാടില്ല.."
ഏഹ്.. ഇതു കൊള്ളാമല്ലോ.. റൂമിലേക്ക് വരാന്‍ പാടില്ലെന്നു പറഞ്ഞത് സമ്മതിക്കാം.. പക്ഷെ ഒരു ക്ലാസില്‍ ഒരുമിച്ചടുത്തടുത്തിരിക്കുന്നവനോട് മിണ്ടാന്‍ പാടീല്ലാന്നൊക്കെ പറഞ്ഞാല്‍, ഇനിയിവളെങ്ങാനും ഞാനൊരു ഹോമോയാണെന്ന് വിചാരിച്ചിട്ടുണ്ടാകുമോ..??

"അയ്യേ.. ജോയ്, ഞങ്ങള്‍ തമ്മില്‍ നീ വിചാരിക്കുന്ന പോലെ ഒരു എടപാടുമില്ല.. വീ ആര്‍ ജസ്റ്റ് ക്ലാസ്മേറ്റ്സ്.. അത്രേയൊള്ളു.."

"അതൊന്നുമല്ല കാര്യം.. നീയെന്നല്ല ഒരൊറ്റ ഇന്ത്യക്കാരനേയും എനിക്കിഷ്ടമില്ല.."
ഇത്രേം മുറി ഇംഗ്ലീഷിലും ബാക്കി  ചൈനീസിലുമായിരുന്നു പറഞ്ഞത്. പക്ഷെ അവളുടെ മുഖഭാവവും ശബ്ദത്തിന്റെ ഏറ്റക്കുറച്ചിലും സംഗതികളുമെല്ലാം കൂട്ടിച്ചേര്‍ത്ത് വായിച്ചപ്പോള്‍
'ഹും.. നിങ്ങള്‍ ഇന്‍ന്ത്യക്കാരെയെല്ലാം എനിക്കു അറപ്പാണ്, വെറുപ്പാണ്, നിങ്ങളൊക്കെ വെറും തീട്ടക്കണ്ടികളാണ്..' എന്നൊക്കെയാണു പറഞ്ഞതെന്നു എനിക്കു തോന്നി..
എന്റെ മനസ്സില്‍ സ്കൂളിലെ അസംബ്ലിയും റിപ്പബ്ലിക് ഡേയും ആഗസ്റ്റ് പതിനഞ്ചുമെല്ലാം സുനാമിത്തിരമാലകളേക്കാള്‍ ഉയരത്തില്‍ ആഞ്ഞടിച്ചു. 'ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്. ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു..' ഇതെല്ലാം എന്റെ മനസ്സില്‍ മുഴങ്ങി. അതോടെ എന്റെ പ്രഷറും കൂടി.. കണ്ട്രോളു വള്ളി പൊട്ടി.. രാജ്യ സ്നേഹം അണപൊട്ടിയൊഴുകി. ആഹ അത്രക്കായോ.. എന്നാ പിന്നെ നമ്മളും വിട്ടു കൊടുക്കാന്‍ പാടില്ലല്ലോ..

"ഡീ പിത്തക്കാടീ.. മഞ്ഞത്തെണ്ടി പട്ടീ.. ഡാഷ് മോളേ.. ഞങ്ങളു തീട്ടക്കണ്ടികളാണേങ്കില്‍ നിങ്ങളു കക്കൂസ് ടാങ്കാടീ.." എന്നൊക്കെ മനസ്സില്‍ വന്നു.. പക്ഷെ ഇതൊന്നും ഇംഗ്ലീഷിലേക്ക് ട്രാന്‍സ്പോര്‍ട്ടേഷന്‍ ചെയ്ത് നാക്കിലൂടെ വെളിയിലോട്ടെടുക്കാന്‍ പറ്റുന്നില്ല. മര്യാദക്കു പറയാനുള്ള കാര്യങ്ങള്‍ വരെ ഇംഗ്ലീഷില്‍ പറയാന്‍ ബുധ്ധിമുട്ടുന്ന എനിക്കല്ലേ ദേഷ്യം വരുമ്പോള്‍ ഇംഗ്ലീഷ് വരുന്നത്.. അതും തെറി.. ഉം.. അതിനിമ്മിണി പുളിക്കും.. മനസ്സില്‍ കോപം തോന്നിതുടങ്ങുമ്പോള്‍ ചടുലമായി സംസാരിക്കാന്‍ ഇംഗ്ലീഷാണു നല്ലതെന്നു ആ നരേന്ദ്രപ്രസാദിനേതു തെണ്ടീയാണാവോ പറഞ്ഞു കൊടുത്തത്.

അവസാനം ഞാന്‍ ജോണിയോട് ചോദിച്ചു.
"ശെരിക്കും എന്താണു നിങ്ങളുടെ പ്രശ്നം..?"
"അവള്‍ടെ അപ്പൂപ്പനെ കൊന്നത് ഏതോ ഇന്ത്യക്കാരനാണെന്ന്.."
ഏഹ്.. ട്വിസ്റ്റ്... കഥയില്‍ ട്വിസ്റ്റ്..!!
"അതെപ്പോ..?"
പണ്ട് ഇന്ത്യാ ചൈന യുദ്ധമുണ്ടായപ്പോള്‍ ഇവള്‍ടേ അപ്പൂപ്പന്‍ പട്ടാളത്തില്‍ ഡ്രൈവറായിരുന്നു.. അങ്ങനെ യുദ്ധത്തില്‍ മരിച്ചതാണെന്ന്..!"

"പടച്ചോനേ.. അതിര്‍ത്തിയില്‍ വര്‍ഷങ്ങള്‍ക്കു മുന്നേ തന്നെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച കാര്യമൊന്നും ഇവളിതുവരെ അറിഞ്ഞില്ലേ..? തന്നെയുമല്ല. എന്റെ കുടുമ്പത്തിലിന്നു വരെ ആരും പോലീസില്‍ പോലും ചേര്‍ന്നിട്ടില്ല. പിന്നല്ലേ പട്ടാളം.." എന്റെ മുഖത്ത് ദയനീയത..

"എന്റെ മുത്തശ്ശി പറഞ്ഞിട്ടുണ്ട് ഏതെങ്കിലും ഒരിന്ത്യക്കാരനെ തക്കത്തിനു കിട്ടിയാല്‍ അപ്പൊ തന്നെ തട്ടിക്കോ, ബാക്കി വരുന്നിടത്ത് വെച്ച് കാണാന്ന്.."

ഇതു കേട്ടതോടേ ഞാന്‍ പതുക്കെ ഇരുന്നിടത്ത് നിന്നെഴുന്നേറ്റു.. ഞാന്‍ അവരറിയാതെ തന്നെ എമെര്‍ജെന്‍സി എക്സിറ്റെല്ലാം മനസ്സില്‍ മാര്‍ക്ക് ചെയ്ത് വെച്ചു..
ഹും.. ഇനി നിന്റെ സൂപ്പും നൂഡില്‍സുമെല്ലാം എന്റെ പട്ടി കഴിക്കും.. ബാക്കീം കൂടെ അറിയണമല്ലോ..

"എന്നിട്ട്.."
"അപ്പൂപ്പന്‍ മരിച്ചതോടെ മുത്തശ്ശിക്ക് ഇന്ത്യക്കാരെന്നു കേള്‍ക്കുന്നതേ വെറുപ്പായിതുടങ്ങി.. പുള്ളിക്കാരീടെ ഒരേയൊരാഗ്രഹം തന്നെ ഏതെങ്കിലും ഒരിന്ത്യക്കാരനെയെങ്കിലും സ്വന്തം കൈ കൊണ്ട് കൊന്ന് മനസ്സമാധാനത്തോടേ കണ്ണടക്കണമെന്നാണ്.."
പെരട്ട തള്ളേടേ ഒടുക്കത്തെ ആഗ്രഹം.. പോരാഞ്ഞിട്ട് ആകെയുള്ള പേരക്കുട്ടിയേം അതും ഇതും പറഞ്ഞു ചീത്തയാക്കി വിട്ടിരിക്കുവാ..

"ആ.. അതൊക്കെ പണ്ടല്ലേ ജോയ്.. അങ്ങനെ നോക്കുവാണെങ്കില്‍ എത്രയോ ആളുകള്‍ വേറേം മരിച്ചിരിക്കുന്നു.. ഓരോരുത്തരും ഇതു പോലെ പ്രതികാരം ചെയ്യാന്‍ പോയാല്‍ പിന്നെ...?"
"അതു ശെരിയാ.. പക്ഷെ മുത്തശ്ശി പറഞ്ഞ കഥകളൊക്കെ കേട്ടിട്ട് എനിക്ക് ഇന്ത്യ എന്നു കേള്‍ക്കുമ്പോല്‍ തന്നെ പേടിയാ.. അപ്പൂപ്പന്‍ മരിച്ചിട്ട് മുത്തശ്ശി കൊറെ കഷ്ടപ്പെട്ടതാ.. മൂപ്പരു യുദ്ധത്തില്‍ മരിച്ചത് കൊണ്ട് മുത്തശ്ശിക്ക് ആര്‍മിയില്‍ തന്നെ ജോലി കിട്ടി, പിന്നെ കൊറെ കാശും, എന്റെ അച്ചനു ആര്‍മി കോളേജില്‍ മെഡിക്കല്‍ അഡിമിഷന്‍ കിട്ടി ഡോക്ടറായി.."

"ആഹാ.. നിന്റച്ചന്‍ ഡോക്ടറാണോ..?"
" അച്ചന്‍ മാത്രമല്ല അമ്മയും ഡോക്ടറാ.. അവരൊരുമിച്ച് പഠിച്ചതാ..!!"
"ഹും.. ഡീ മന്ദബുദ്ധീ.. ശെരിക്കും പറഞ്ഞാല്‍ നീയും നിന്റെ കുടുംബവുമെല്ലാം എന്ത്യക്കരോട് നന്ദി പറയണം.. അന്നങ്ങേരു യുദ്ധത്തീ തട്ടിപ്പോയത് കൊണ്ടല്ലേ നിന്റച്ചന്‍ ഡോക്ടറായതും നിന്റമ്മേനെ കെട്ടിയതും നിങ്ങളുടെ കുടുമ്പം രക്ഷപ്പെട്ടതും.. അതു കൊണ്ടല്ലേ നീയിന്നീ സ്വിറ്റ്സെര്‍ലാന്റില്‍ പഠിക്കാന്‍ വന്നതും..?? എന്നിട്ട് കൊല്ലാന്‍ നടക്കുന്നു..!"

ജോണിയും ജോയും എന്തോ കണ്ട എന്തിന്റെയോ പോലെ എന്റെ മുഖത്തേക്ക് നോക്കി അന്തിച്ചു നിന്നു. ഇതോടെ എനിക്കുഷാറു കൂടി..
"സ്മരണ വേണമെടീ.. സ്മരണ.. നിന്റെ മുത്തശ്ശിയോട് പറ ഈ ചെയ്തു തന്ന ഉപകാരങ്ങള്‍ക്കെല്ലാം ഇന്ത്യക്കരോട് നന്ദി കാണിക്കണമെന്നു.."

അവരെ ആ നില്പ്പില്‍ തന്നെ നിര്‍ത്തിയിട്ട് മറുപടിക്ക് കാക്കാതെ ഞാനാ റൂമീന്നെറങ്ങി പോന്നു.. തിരിച്ച് റൂമിലേക്ക് നടക്കുമ്പോല്‍ എന്റെ ചിന്ത വേറൊന്നായിരുന്നു..എത്രയോ ഇന്ത്യന്‍ പട്ടാളക്കാര്‍ യുദ്ധത്തിലും മറ്റും വീരമൃത്യു വരിക്കുന്നു... അവരുടെ കുടുമ്പമോ...???

May 22, 2013

വെര്‍ജിന്‍

ഉച്ചയൂണു കഴിഞ്ഞൊന്നു മയങ്ങാൻ തുടങ്ങുമ്പോഴാണു മൂന്നാം ക്ലാസിൽ പഠിക്കുന്ന മകൾ "അച്ഛാ.. അച്ഛാ" ന്നും വിളിച്ചു ഓടി വന്നത്‌.. 
ദൈവമേ പണി പാളി.. ഇന്നത്തെ ഉറക്കത്തിന്റെ കാര്യത്തിനൊരു തീരുമാനമായി... എന്തെങ്കിലും പരട്ട സംശയമായിരിക്കും. 

"എന്താ മോളെ. എന്തു പറ്റി..??
"അച്ഛാ.. ഈ 'വെര്‍ജിന്‍' എന്നു പറഞ്ഞാലെന്തുവാ..??"
സംശയം കേട്ടതോടെ അച്ഛനൊന്നു ഞെട്ടി.. 
ഇതൊരുമാതിരി ഡബിൾ പരട്ട സംശയമായിപോയല്ലോ.. എന്തായാലും സംയമനം പാലിക്കണം. രണ്ടു ദിവസം മുന്നു പോലും കുട്ടികൾക്കു ലൈംഗീക വിദ്യാഭ്യാസം കൊടുക്കുന്നതിന്റെ ആവശ്യകതയെ പറ്റിയും, പ്രാധാന്യത്തെ പറ്റിയുമെല്ലാം പത്രങ്ങളിൽ വായിച്ചതേയൊള്ളു.. ടി വി യിലും കണ്ടു വർദ്ധിച്ചു വരുന്ന ലൈംഗീക പീഢനങ്ങളേയും ചൂഷണങ്ങളേയും കുറിച്ചെല്ലാം കുട്ടികളെ ചെറുപ്പത്തിലേ ബോധവൽകരിക്കണം എന്നും.. പക്ഷെ അതിത്ര പെട്ടെന്നു വേണ്ടി വരുമെന്നു സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല.. അങ്ങനെയാണെങ്കിൽ തന്നെ മൂന്നാം ക്ലാസിൽ പഠിക്കുന്ന ഇവളെ എന്തുന്നും പറഞ്ഞു സെക്സ്‌ എജ്യുക്കേഷൻ കൊടുക്കും..??
ആകെപ്പാടെ എടങ്ങേറായല്ലോ..
എന്തായാലും ശെരി.. അങ്ങോട്ടു പോയി പറയാതെ ഇങ്ങോട്ടു വന്നു ചോദിച്ചത്‌ നന്നായി.. ഒരു സ്റ്റാർട്ടിങ്ങ്‌ കിട്ടിയല്ലോ..
അച്ചന്റെ ഉറക്കമെല്ലാം എങ്ങോട്ടോ പോയി. മകളെ വിളിച്ചടുത്തിരുത്തി ഒന്നേന്നു തുടങ്ങി ഒരു എട്ടു വയസ്സുകാരിക്കു മനസ്സിലാകുന്ന തരത്തിൽ ഒരു വിധം വിശദമായ ക്ലാസു കൊടുത്തു.

"ഇപ്പൊ മനസ്സിലായോ മോളെ എന്താണു വെർജ്ജിനിറ്റി എന്നും അതിന്റെ ഇമ്പോർട്ടൻസുമെല്ലാം..?"
"ഉവ്വച്ചാ.. മനസ്സിലായി.. പക്ഷേ..!!"
"ഇനിയെന്തു പക്ഷേ മോളെ..?? ഒന്നൂടെ പറഞ്ഞു തരണോ..??"
"അതല്ലച്ചാ.. അപ്പോ 'എക്സ്ട്രാ വെർജ്ജിൻ' എന്നു പറഞ്ഞാലെന്തുവാ..??"
ഇപ്രാവശ്യം അച്ഛൻ പെട്ടു.. ജബ ജബാ ആകുന്നതിനു മുന്നു തന്നെ ബാക്കിയും വന്നു...
"അടുക്കളയിലെ കുപ്പിയിൽ എഴുതിയേക്കണത്‌ കണ്ടു 'എക്സ്ട്രാ വെർജ്ജിൻ ഒലീവ്‌ ഓയിൽ' എന്നു..!!"
ഡിം...!! അച്ചന്റെ രാത്രിയിലെ ഉറക്കവും....!!

തട്ടിയും മുട്ടിയും


ഒരു ദിവസം ലുലുവില്‍ പോയപ്പോള്‍ പര്‍ദ്ദയിട്ട ഒരുത്തി ഒരു ചെക്കന്റെ കോളറിനു പിടിച്ച് എടുത്തിട്ട് അലക്കുന്നു. സെക്യൂരിറ്റി വന്നിട്ടും പെണ്ണൊരു തരത്തിലും വിട്ടു കൊടുക്കുന്നില്ല. കനേഡിയന്‍ പൗരയായ പെണ്ണുമ്പിള്ള കലി തീരാഞ്ഞിട്ട് ലവന്റെ ചെകിളക്കൊരു അടിയും കൊടുത്ത് സെക്യൂരിറ്റിക്കു കൈ മാറി.. തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയ അവര്‍ പിന്നേം തിരിഞ്ഞ് ലവന്റെ അണ്ടകടാഹം നോക്കി ഒരു ചവിട്ടും കൂടെ കൊടുത്ത് കേട്ടാല്‍ തെറിയെന്നു തോന്നിക്കുന്ന എന്തൊക്കെയോ ഇംഗ്ളീഷില്‍ വിളിച്ചു പറഞ്ഞു കൊണ്ട് നടന്നകന്നു. സത്യായിട്ടും എന്താ പറഞ്ഞേന്നു മന്‍സിലായില്ല.  ലവന്റെ രണ്ടു ഞരമ്പു വലിഞ്ഞു ഡിങ്കോള്‍ഫിയായി പോയതിന്റെ പരിണിത ഫലമായിരുന്നു മേല്‍ പറഞ്ഞ സംഭവം.

ബസ്സിലെ ഞരമ്പുകളെ കുറിച്ച് ഇഷ്ടം പോലെ കേട്ടിട്ടുണ്ട്, കണ്ടിട്ടുണ്ട്, പലരും പോസ്റ്റിയിട്ടുമുണ്ട്. പക്ഷെ ഇപ്പോള്‍ ബസ്സിനേക്കാള്‍ കൂടുതലായിട്ട് വിവിധ തരത്തില്‍ പെട്ട ഞരമ്പുകളുടെ വിളയാട്ട കേന്ദ്രമാണ് തിരക്കുള്ള ഷോപ്പിങ്ങ് മാളുകള്‍. എവിടെ നോക്കിയാലും ആകെ മൊത്തം ടോട്ടല്‍ ഞരമ്പന്മാരുടെ ഒരു സെന്‍സസ് എടുത്താല്‍ അതില്‍ എണ്‍പത് ശതമാനവും നമ്മളു മലയാളികളായിരിക്കും.

ഇന്നിപ്പൊ ഇതെഴുതാന്‍ കാരണം, ഖത്തറില്‍ തന്നെയുള്ള എന്റെ ഒരു സുഹൃത്ത് ഇന്നലെ രാത്രി വിളിച്ചു കഴിഞ്ഞാഴ്ച്ച അവനുണ്ടായ ഒരു അനുഭവം പറഞ്ഞു.
"ഡാ, ഞാനൊരു സംഭവം പറയാം.. നീ അതൊന്നു നിന്റെ എഫ് ബിയില്‍ പോസ്റ്റണം. ഞാനെങ്ങാനും അതെഴുതിയാല്‍ ആളുകളു വിചാരിക്കും അതു വല്ല തെറിയുമാണെന്നു.. നീയാണെങ്കില്‍ പ്രശ്നമില്ലല്ലോ..!"
" ഏഹ് അതെന്താടാ #$%&$* മോനേ..? എനിക്കെന്താ നാണവും മാനവും ഇല്ലേ..?? "
"കോപ്പ്.. അതല്ല ഞാന്‍ പറഞ്ഞത്.. സംഭവം ഇച്ചിരി 'ഏ' ആണെങ്കിലും അതു വായിക്കുന്നവര്‍ക്കു ബുദ്ധിമുട്ട് തോന്നാത്ത രീതിയില്‍ എഴുതാന്‍ നിന്നെ കൊണ്ട് പറ്റും.. അതാ.. മാത്രമല്ല ആരെങ്കിലും വായിച്ചാല്‍ അവരെങ്കിലും മേലില്‍ ശ്രദ്ധിക്കുമല്ലോ.."
ശ്ശോ.. മറ്റുള്ളവരിങ്ങനെ സുഖിപ്പിക്കുമ്പോ ഇച്ചിരി രോമാഞ്ചം ആര്‍ക്കായാലും വരും.. പക്ഷെ എനിക്കിച്ചിരി അല്ല.. ദേഹമാസകലം രോമാഞ്ചകഞ്ചുകമായിപ്പോയി..
അപ്പൊ തന്നെ ഫോണെടുത്ത് ഞാന്‍ എനിക്കു പരിചയമുള്ള ഫാമിലികളെയെല്ലാം വിളിച്ചു ഇതു പോലെ എന്തെങ്കിലും അനുഭവമുണ്ടായിട്ടുണ്ടോ എന്നൊരു ചെറിയ അന്വേഷണം നടത്തി..
"ഉവ്വ.. ഉണ്ടോന്നോ.. എന്നാ ഇല്ലാതിരുന്നത് എന്നു ചോദിച്ചാ മതി" എന്ന രീതിയിലായിരുന്നു എല്ലാവരുടെയും മറുപടി.

ഖത്തറില്‍ എയര്‍പോര്‍ട്ടിനടുത്തുള്ള ഫാമിലി ഫുഡ്‌ സെന്റർ ആണു ലൊക്കേഷന്‍. താരതമ്യേന നല്ല പച്ചക്കറികളും മീനും ഇറച്ചിയുമെല്ലാം  അവിടെ ലഭിക്കും എന്നാണ് പൊതുവെയുള്ള ഒരു സംസാരം. അതു കൊണ്ട് തന്നെ ഒരുവിധം ഇന്ത്യൻ, പാക്കി, ബംഗാളി സമൂഹങ്ങളെല്ലാം അവിടെയാണു വീക്കെന്‍ഡ് ഷോപ്പിങ്ങിനു പോകാറുള്ളത്. പതിവു പോലെയുള്ള ഷോപ്പിങ്ങില്‍ പച്ചക്കറി സെക്ഷനില്‍ പെണ്ണുങ്ങളുടേ അങ്കം വെട്ട് , ഇടക്കും തലക്കും മൂന്നു നാലു ബാച്ചിലേര്‍സും ഉണ്ട്. പെണ്ണ് പച്ചക്കറി സ്കെഷനിലേക്കും ലവൻ മറ്റു സാധങ്ങള്‍ ഉള്ളിടത്തേക്കും തിരിഞ്ഞു. ലവന്റെ പരിപാടികളെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയിട്ടും പെണ്ണുമ്പിള്ളയുടെ പച്ചക്കറി പര്‍ച്ചേസ് തീര്‍ന്നിട്ടില്ല. അങ്ങനെ ഒരു മൂലയിലേക്കൊതുങ്ങി നിന്ന് അവിടുത്തെ കളക്ഷനെടുത്തു കൊണ്ടിരിക്കുമ്പോഴാണ് വളരെ മാന്യമായി വസ്ത്രം ധരിച്ച ഒരു മധ്യവയസ്കന്‍, വസ്ത്രത്തില്‍ മാത്രമല്ല കണ്ടാലും ആളൊരു മാന്യന്‍ തന്നെ.
ശ്ശെടാ. ഇങ്ങേരിപ്പഴും പച്ചക്കറി വാങ്ങി തീര്‍ന്നില്ലേ.. ഞങ്ങളു വന്നപ്പഴും ആളിവിടെ തന്നെ ഉണ്ടായിരുന്നല്ലോ എന്നാലോചിച്ച് മൂപ്പരെ ശ്രദ്ധിച്ചപ്പോഴാണ് കാര്യം വളരെ ഇന്റ്രസ്റ്റിംഗ്‌ ആയി തോന്നിയത്.
എവിടെയൊക്കെ പച്ചക്കറിയെടുക്കാന്‍ പെണ്ണുങ്ങള്‍ കുനിയുന്നുണ്ടോ അതിന്റെ തൊട്ടു മുന്നിലെ പച്ചക്കറികള്‍ മാത്രമേ മൂപ്പരെടുക്കുന്നൊള്ളു.. അതു മാത്രമല്ല ഒരു ഐറ്റം തന്നെ നാലും അഞ്ചും പ്രാവശ്യം എടുക്കുന്നു. പക്ഷെ നോട്ടം അങ്ങേരെടുക്കുന്ന പച്ചക്കറിയിലോട്ടല്ലെന്നു മാത്രം. അതു കഴിഞ്ഞാല്‍ മൂപ്പരു പെണ്ണുങ്ങളുടേ ഇടയിലൂടെ ഒരു നടപ്പാണ്. ആ നടപ്പില്‍ മൂപ്പരുടെ കയ്യും ഷോള്‍ഡറുമെല്ലാം എവിടെയൊക്കെ മുട്ടുമോ, അവിടെയെല്ലാം എർത്ത്‌ കൊടുത്തിട്ടാണ്‌ മൂപ്പരുടെ നടപ്പ്. പാവം പെണ്ണുങ്ങളോ, ഇങ്ങേരു വന്നു മുട്ടുന്നത് മനപൂർവ്‌വമാണെന്ന് അറിയുന്നില്ല.
ഇതിനുമപ്പുറം തങ്ങള്‍ കുനിയുമ്പോഴും നില്‍ക്കുമ്പോഴും അറിയാതെ വസ്ത്രം സ്ഥാനം തെറ്റുമ്പോഴുമെല്ലാം വെളിവാക്കപ്പെടുന്ന തങ്ങളുടെ മുഴുപ്പും മിനുപ്പുമെല്ലാം നോക്കിയും തക്കം കിട്ടിയാല്‍ എര്‍ത്ത് കൊടുത്തും സംതൃപ്തിയടയുന്നവരുണ്ടെന്നുള്ള യാതാര്‍ഥ്യം മനസ്സിലാക്കാതെ തിരക്കിനിടയില്‍ അബദ്ധത്തില്‍ സംഭവിക്കുന്നതാണെന്നു കരുതി പാവങ്ങള്‍ അതൊട്ടും കാര്യമാക്കാതെ മറ്റുള്ളവരെടുക്കുന്നതിനു മുന്ന് ചീയാത്തതും കേടാകാത്തതുമായ പച്ചക്കറികള്‍ തങ്ങളുടേ കവറുകളിലേക്കിടുന്നതില്‍ ശ്രദ്ധിക്കും.

ഏകദേശം അരമണികൂറോളം ഈ തമാശ കണ്ടാസ്വദിച്ച്‌ നിന്ന നായകന്‍ പെട്ടെന്നായിരുന്നു അപകടം മണത്തത്. മാന്യന്‍ ലവന്റെ ഭാര്യക്കും എര്‍ത്ത് കൊടുക്കാന്‍ ശ്രമിക്കുന്നു. ഈ തെരക്കിന്റെടേല്‍ പെണ്ണിന്റടുത്തെത്തുമ്പോഴേക്കും മാന്യന്‍ എര്‍ത്ത് മാത്രമല്ല ചിലപ്പോള്‍ നൂറ്റിപത്ത് കെവി ഷോക്കും കൊടുത്ത് അടുത്ത സ്ഥാനത്തേക്ക് മാറിയിട്ടുണ്ടാകും. അപ്പൊ തന്നെ ഫോണെടുത്ത് പെണ്ണിനെ വിളിച്ചു. ആരുടെയോ കുരുത്തത്തിന് ആറാമത്തെ പ്രാവശ്യവും ട്രൈ ചെയ്തപ്പോള്‍ പിശാശു ഫോണെടുത്തു. അധികം വിശദീകരിക്കാൻ നില്‍ക്കാതെ ഇപ്പൊ തന്നെ ഇങ്ങോട്ട് വാ എന്നും പറഞ്ഞ് ഫോണ്‍ വെച്ചു. എന്താ കാര്യമെന്നറിയാനുള്ള ആകാംഷയില്‍ എടുത്ത തക്കാളി തിരിച്ച് പെട്ടിയില്‍ തന്നെയിട്ട് ഭാര്യ വന്നപ്പോ ഭാര്യയോട് മാന്യനെ ശ്രദ്ധിക്കാന്‍ പറഞ്ഞു. ഇനിയിപ്പൊ ഇതു കണ്ടീട്ട് തനിക്ക് വെറുതെ തോന്നിയതാണെങ്കിലൊ..?

അഞ്ച് മിനിട്ട് തികഞ്ഞില്ല അതിനു മുന്നേ തന്നെ ഭാര്യയുടെ തൊണ്ടയിലെ വെള്ളം വറ്റി, ട്റോളിയില്‍ നിന്നും കയ്യെടുത്ത് ലവന്റെ കയ്യില്‍ മുറുകെ പിടിച്ചു..
"എന്റെ ചേട്ടാ.. അയാളെന്താ ഈ കാണിക്കുന്നത്..? അപ്പൊ ഈ പെണ്ണുങ്ങളൊന്നും ഇതറിയുന്നില്ലെ..?? കണ്ടിട്ടെനിക്കു കയ്യും കാലും വിറക്കുന്നു..!"
"ആഹ്,,, അത് തന്നെയാണ് എനിക്കു ചോദിക്കാനുള്ളത്.. അങ്ങേരു അഞ്ചു പത്ത് മിനിട്ട് നിന്റടുത്ത നിന്നിട്ടും നിനക്കൊന്നും തോന്നിയില്ലേ..??"
"ഏഹ്.. അയാളെന്റടുത്തും വന്നോ..??"
"അതിനെങ്ങനാ.. നിന്നെ സൂപ്പർമാർക്കറ്റിന്റുള്ളിലേക്ക്‌ കയറ്റി പിട്ടാല്‍ പിന്നെ നിനക്കു ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റില്ലല്ലോ...? ഇപ്പൊ മനസ്സിലായോ തെരക്കുള്ള ടൈമില്‍ ഷോപ്പിങ്ങിനു പോണ്ടാന്നു ഞാന്‍ പറയുന്നതിന്റെ കാര്യം..??"
"ന്റീശ്വരാ.. മതിയായി.. ഞാനിനി അതിന്റുള്ളിലേക്കില്ല.. ഒരു കാര്യം ചെയ്യ്.. ഞാനിവിടെ നിക്കാം ചേട്ടന്‍ പോയി പച്ചക്കറി എടുത്തിട്ട് വാ.. പിന്നേ.. നല്ലത് നോക്കിയെടുത്തില്ലെങ്കില്‍ എന്റെ സ്വഭാവം മാറും കേട്ടാ..."
"ശെരി ശെരി..."
കിട്ടിയ ചാന്‍സില്‍ പച്ചക്കറികൂട്ടത്തിനിടക്ക് നില്‍ക്കുന്ന പെണ്ണുങ്ങളുടെ ഇടയിലേക്ക് ഊളിയിടാന്‍ നോക്കിയ നായകന്റെ കയ്യില്‍ ചാടി പിടിച്ച്ച് ഭാര്യം പറഞ്ഞു...
"അയ്യട പറഞ്ഞപ്പോഴേക്കും പോണ പോക്കു കണ്ട..?? ഇനീ ചേട്ടനും ഇങ്ങനൊക്കെ ചെയ്യില്ലാന്നാരു കണ്ടു...?? അങ്ങനിപ്പൊ സുഖിക്കെണ്ടാട്ടാ.. നമുക്ക് വീട്ടീ പോകാം.. എന്നിട്ട് തിരക്കില്ലാത്ത ദിവസം വല്ലപ്പോഴും വരാം.. ഇല്ലെങ്കില്‍ കാശല്പം കൂടിയാലും വേണ്ടില്ല.. അടുത്തുള്ള ഗ്രോസറീന്നു വാങ്ങിക്കാം.. "
കെട്ട്യോന്റെ കയ്യും പിടിച്ച് വലിച്ച് തിരക്കിട്ട് പുറത്തേക്ക് നടക്കുന്നതിനിടയില്‍ ഭാര്യം പറയുന്നത് ലവന്‍ കേട്ടൂത്രേ..
"ഇനിയിപ്പൊ തിരക്കുള്ള ദിവസങ്ങളാണെങ്കിലും ചേട്ടന്‍ ഒറ്റക്കു പോലും ഒരു സൂപ്പര്‍ മാര്‍ക്കറ്റിലേക്കും പോണ്ട.. വീട്ടിലിരുന്നാ മതി.. ഈ ആണുങ്ങളൊന്നും ശെരിയല്ല !"

കാദര്‍ക്കാ ദി ഗ്രേറ്റ്

പതിവു പോലെ ഇന്നാര്‍ക്കിട്ട് പണി കൊടുക്കണമെന്ന ചിന്തയുമായി കവലയിലെത്തിയ കാദര്‍ക്ക ദേവസ്യേട്ടന്റെ തെറുപ്പ് മേശയില്‍ നിന്നും ചൂണ്ടിയ ബീഡിയും പുകച്ച് ബസ് സ്റ്റോപ്പിലെ സ്ഥിരം ബെഞ്ചിലിരിന്നു. 
'എസ്സെന്‍' ബസ്സിറങ്ങി വന്ന മാന്യ വസ്ത്രധാരിയിലേക്ക് ഫുള്‍ കോണ്‍സണ്ട്റേഷന്‍ അര്‍പ്പിച്ച് കാദര്‍ക്ക അവിടെ തന്നെ പ്രാഞ്ചി പ്രാഞ്ചി നിന്നു. വന്നിറങ്ങിയ മാന്യന്‍ നേരെ ദേവസ്യേട്ടന്റെ കടയിലേക്ക് കയറിയതോടെ കാദര്‍ക്കാടെ ഇരിപ്പുറക്കാതെ ബെഞ്ചില്‍ രണ്ടു കയ്യും കുത്തി ചന്തി രണ്ടു ഭാഗവും പൊക്കിയും താഴ്ത്തിയും കാലുകള്‍ വിറപ്പിച്ചു.

അവസാനം രണ്ടും കല്പിച്ചെഴുന്നേറ്റ കാദര്‍ക്ക കടയിലേക്ക് നല്ല വ്യൂ കിട്ടുന്ന സഥലം നോക്കി കണ്ണട തുടച്ച് മുഖത്ത് ഫിറ്റ് ചെയ്ത് പതുക്കെ കടയുടെ അടുത്തേക്ക് നീങ്ങി. എന്തായാലും ഇവിടുത്തു കാരനല്ല. കടയിലേക്ക് കയറിയ ആളാണെങ്കില്‍ ഒരു സിഗരറ്റ് പോലും വാങ്ങാതെ ദേവസ്യേട്ടനോട് സംസാരിക്കുന്നു. ദേവസ്യേട്ടന്‍ അയാള്‍ പറയുന്നതിനെല്ലാം തലയാട്ടി എന്തോ പറഞ്ഞു കൊണ്ട് വലത്തോട്ടും ഇടത്തോട്ടുമെല്ലാം കൈ ചൂണ്ടുന്നുമുണ്ട്. ലക്ഷണം വെച്ചു ചിന്തിച്ചിട്ട് എന്തോ കല്യാണാലോചന സംബന്ധമാകാനെ സാധ്യതയൊള്ളു... ഹാ.. അങ്ങനെയെങ്ങാനുമാണെങ്കില്‍.. ഞാനിന്നിതൊരു കലക്കു കലക്കും.

ഇനിയും ക്ഷമിച്ച് നിന്നാല്‍ ശെരിയാകില്ല എന്നായപ്പോള്‍ കാദര്‍ക്ക നേരെ കടയിലേക്ക് കയറിച്ചെന്നു.
"ഹാ.. ദോണ്ടെ വന്നല്ലോ..!! ഇതാണ് ഞാനിപ്പൊ തന്നെ പറഞ്ഞ കാദര്‍ക്ക. ഇങ്ങേരോട് ചോദിച്ചാല്‍ സകല വിവരവും കിട്ടും.."
മാന്യന്‍ പ്രതീക്ഷയോടെ കാദര്‍ക്കാനെ നോക്കി ഒരു നെടുവീര്‍പ്പിട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ കല്യാണം മുടക്കലിന്റെ നൂതന സാങ്കേതിക വിദ്യകളിലേക്ക് കാദര്‍ക്കാടെ ചിന്തകളൂളിയിട്ടു. തലച്ചോറിനുള്ളില്‍ ഒരു പാടു നാളായിട്ടു തുറക്കാതെ പൂട്ടിയിട്ടിരുന്ന പല അറകളും തുറക്കപ്പെട്ടു കഴിഞ്ഞു.
"കാദറേ.. നിന്റെ പെങ്ങളുടേ മോന്‍ റസാഖിന്റെ കാര്യത്തിനാ.. നല്ല രീതിയിലെത്തിച്ചാല്‍ ആ ചെക്കന്‍ രക്ഷപ്പെടുംട്ടാ.." എന്നിട്ട് ദേവസ്യേട്ടന്‍ കാദര്‍ക്കാനെ അര്‍ത്ഥം വെച്ചൊരു നോട്ടവും നോക്കി. "ന്റെ പൊന്നു കാദറെ, സ്വന്തം പെങ്ങളുടെ മോനാണ്. അവന്റെ കട കരളുന്ന തൊരപ്പനാകല്ലേട്ടാ നീ.." നോട്ടത്തിന്റെ അര്‍ഥം വായിക്കാന്‍ കാദറിനൊരു ബുദ്ധിമുട്ടും ഉണ്ടായില്ല...

ഇതോടെ കാദറിന്റെ സകല വള്ളിയും പൊട്ടി.. തലയിലെ തുറന്ന അറകളെല്ലാം പട പടേന്നായി അടഞ്ഞു. കാരണം, കഴിഞ്ഞാഴ്ച്ച പെണ്ണന്വേഷണം തുടങ്ങുന്നതിന്റെ തലേന്നു തന്നെ പെങ്ങളും റസാഖും വീട്ടില്‍ വന്നു അവനെ പെണ്ണു കെട്ടിക്കുന്നതിന്റെ സകല ഉത്തരാദിത്ത്വവും മാമാടെ വെടക്ക് തലേല്‍ വെച്ചിട്ടാണ് അന്വേഷണമാരംഭിച്ചത്. കാദറിന്റെ കുടുംബ സ്നേഹവും മാമ എന്ന നിലയിലുള്ള ഉത്തരവാദിത്ത്വവും സട കുടഞ്ഞെഴുന്നേറ്റു. തലച്ചോറില്‍ നിന്നും പാഞ്ഞു വന്ന ഓരോ കൊണഷ്ട് ചിന്തകളെയും സട കുടഞ്ഞ സിംഹം കടിച്ചു കുടഞ്ഞു പെടലി കണ്ടിച്ചൊരു മൂലയിലേക്കെറിഞ്ഞു.

"എന്തായി മോനെ.. റസാഖിന്റെ മാമയാ ഞാന്‍.. ഓന്റെ ബാപ്പ നാടു വിട്ടതിനു ശേഷം ഞാനായിരുന്നു അവന്റെ പഠിപ്പിച്ചതും വളര്‍ത്തിയതും താലകാലികമാങ്കിലും ഒരു ജോലി തരപ്പെടുത്തി കൊടുത്തതും.."
"ഓഹ്.. അല്ല കാദര്‍ക്കാ.. എനിക്കീ റസാഖിന്റെ വീടൊന്നു കാണണം., പിന്നെ പോണ വഴിക്ക് എനിക്കയാളെ പറ്റി വിശദമായിട്ടൊന്നറിയുകയും വേണം.."
"അയ്നെന്താ മോനേ.. ബാ.. നമ്മക്കിപ്പൊ തന്നെ പോകാം. ഓന്‍ പണി കഴിഞ്ഞ് വരുമ്പഴേക്കും ഇരുട്ടും.."
"അതു സാരമില്ല.. ആളെ കാണേണ്ട ആവശ്യമൊന്നുമില്ല.. പിന്നെ ആളെങ്ങനെ? സ്വഭാവം മറ്റുകാര്യങ്ങളും.. അല്ലാ.. കുടുമ്പക്കാരോട് ഈ വക കാര്യങ്ങളോന്നും ചോദിച്ചിട്ട് കാര്യമൊന്നുമില്ലെന്നെനിക്കറിയാം.. ന്നാലും..!!"
"ഹെന്റെ റബ്ബില്‍ ആലിമീനായ തമ്പുരാനെ..കാദര്‍ക്കാനെ മോനു വിശ്വസിക്കാം.. ഇക്കാ ആരെ പറ്റിയാണെങ്കിലും സത്യമേ പറയൂ.. ഈടാരോടു ചോദിച്ചാലും മോനതു മന്‍സിലാവും..."
"അല്ലിക്കാ.. ഞാനതല്ല...!!"
"വേണ്ട വേണ്ട മോനൊന്നും പറയെണ്ട.. ഇക്ക ഇതെത്ര കണ്ടിരിക്കുന്നു.. ഈ നാട്ടിലെ എത്ര കല്യാണങ്ങള്‍ ഈ കാദര്‍ക്ക മുന്നില്‍ നിന്നു നടത്തി കൊടുത്തിരിക്കുന്നു.." ഈ കല്ലു വെച്ച നുണാ സഹിക്കാന്‍ പറ്റാതെ കാദര്‍ക്കാടെ മൂലക്കുരു പോലും ഒന്നനങ്ങി.. അതു കാരണമായിരിക്കാം കാദര്‍ക്ക മുന്നോട്ടൊന്നു വേച്ചു പോയതും. മറ്റേ പാര്‍ട്ടി ചാടിക്കേറി പിടിച്ചതു കൊണ്ട് അതു വീണു പൊട്ടാതെ രക്ഷപ്പെട്ടു.

"അപ്പോ റസാഖിന്റെ സ്വഭാവം.. സത്യം പറഞ്ഞാലെന്റെ മോന്‍ ഷുക്കൂറിനേക്കാള്‍ എനിക്കിഷ്ടം റസാഖിനേയാ.. ഇന്റെ മോന്‍ ഷുക്കൂറ് കാരണമാണെന്റെ ടെന്‍ഷന്‍ മുഴ്വോനും. ഇത്രേം ഹറാമ്പെറപ്പുള്ള ഒരുത്തന്‍ എന്റെ മോനായല്ലോന്നുള്ള വെഷമമേ എനിക്കൊള്ളു മോനേ..!" ഇതു കേട്ടപ്പോള്‍ പെടലിയൊടിഞ്ഞ കൊണഷ്റ്റുകളെല്ലാം കൂടെ കാദര്‍ക്കാടെ തലയില്‍ കോറസ് പാടി കരഞ്ഞു. ഒരൊറ്റ ഗര്‍ജനത്തോടെ സിംഹമാ കോറസു നിര്‍ത്തിച്ചു.
"അല്ല മോനേ.. മോന്റെ പെങ്ങക്കാണോ ആലോചന..?"
ആലോചനയോ.. എന്താലോചന..??"
"ഹമ്പടാ ഇതു കൊള്ളാം.. കല്യാണാലോചനയുടെ അന്വേഷണത്തിനു വന്നതല്ലെ..??"
"അല്ലിക്കാ.. റസാഖ് എസ് ഐ ടെസ്റ്റ് എഴുതിയിരുന്നല്ലോ.. അതിനോടനുബന്ധിച്ചുള്ള വെരിഫിക്കേഷനു ഡിപ്പാര്‍ട്ട് മെന്റീന്നു വന്നതാ.."
കാദര്‍ക്കാടെ ശരീരത്തിലോടിയിരുന്ന രക്തമെല്ലാം ഒരു നിമിഷത്തേക്ക് സ്റ്റക്കായി. ഒന്നൂടെ പിന്നോട്ടാഞ്ഞ് എല്ലാം കൂടെ കാദര്‍ക്കാടെ തലയിലേക്കടിച്ചു കയറി. കണ്ണുകളിലാകമാനം ഇരുട്ട് പടര്‍ന്നു.
റസാഖിനു പറഞ്ഞുറപ്പിച്ചിരുന്ന ഇളയ മോളേ ഒരു ഗള്‍ഫുകരനു കെട്ടിച്ചു കൊടുത്തയന്നു റസാഖിന്റെ കണ്ണുകളിലെരിഞ്ഞ കനലുകളാളിപ്പടര്‍ന്നു തന്നെ പൊതിയാന്‍ വരുന്നത് കാദര്‍ക്ക കണ്ടു. സ്വന്തം പെങ്ങളുടെ വേലി മാന്തി സ്വന്തമാക്കിയ ആറു സെന്റിന്റെ വേലിപ്പത്തലുകളെല്ലാം കൂടെ ചാടി മറിഞ്ഞ് നെഞ്ചിന്‍ കൂടു തുളക്കാന്‍ വരുന്നത് കണ്ട കാദര്‍ക്കാടെ ഹൃദയം കൂടു പൊട്ടിച്ച് പുറത്തേക്ക് ചാടാന്‍ വെമ്പല്‍ കൊണ്ടു. ഇതിലെല്ലാമുപരി തലച്ചോറിന്റെ എട്ടാം നിലവറയുടെയും പൂട്ടു പൊട്ടിച്ച് ചാടിയ കൊണഷ്ടൂകളെല്ലാം കൂടെ മാമ യെന്ന സിംഹത്തെ കീഴ്പ്പെടുത്തി. കാദര്‍ക്കാക്കു പിന്നീടൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല.

"എന്റെ പൊന്നു സാറെ. ഓനേ പോലീസിലേക്കോ പട്ടാളത്തിലേക്കോ എങ്ങോട്ടു വേണമെങ്കിലും കൊണ്ടു പൊയ്ക്കോ. പിന്നെ തിരിച്ചു വിടരുത്. എന്റെ മോന്‍ ഷുക്കൂറിനെയും ബാക്കി ചെക്കന്മാരെയും കൊണ്ടു നടന്നു ചീത്തയാക്കുന്നതും അവനാ. ഈ നാടും നാട്ടാരും പ്രത്യേകിച്ച് നാട്ടിലെ പ്രായം തികഞ്ഞ പെണ്ണുങ്ങളും രക്ഷപ്പെടും, ഒരു നാടിന്റെ പ്രാര്‍ത്ഥന മുഴുവനും സാറിന്റെ കൂടെയുണ്ടാകും.."

May 7, 2013

മീനച്ചൂട്

അവള്‍ക്കെന്നും പരാതിയായിരുന്നു.. 
"ഇങ്ങനെ കഥകളെല്ലാം എഴുതി ആളുകളെ കൊണ്ട് വായിപ്പിച്ച് ലൈക്കുകളും കമന്റുകളും ആസ്വദിച്ച് ഇരുന്നോ മനുഷ്യാ.. ഇത്രേം നാളായിട്ടും എനിക്ക് വേണ്ടി നാലു വരി എഴുതാന്‍ തോന്നിയോ..??"
തികച്ചും ന്യായമായ ചോദ്യമായിരുന്നു.. പറഞ്ഞിട്ടെന്താ.. ഈ നുണകളൊക്കെ എഴുതുന്ന പോലെ കവിത എഴുതാന്‍ പറ്റില്ലല്ലോ.. അതറിഞ്ഞിട്ടും എന്നോട് പരിഭവം. 
ഇന്നു ഞാന്‍ രണ്ടും കല്പിച്ചിരുന്നു കഷ്ടപ്പെട്ട് ഒരു കവിതയെഴുതിയുണ്ടാക്കി ഭാര്യക്കയച്ചു കൊടുത്തു. 

"മീന ചൂടിനെ ജയിച്ച്
വിയര്‍പ്പിറ്റി വരണ്ട ചാലുകളിലമര്‍ന്ന
നിന്‍ നനുത്ത ചുണ്ടിന്‍ കുളിര്‍മ-
യിലലിഞ്ഞ് മിഴി പൂട്ടി ഞാന്‍."

പതിവിലും വൈകി വെശന്നു പൊരിഞ്ഞ് വീട്ടിലെത്തി ഡോറില്‍ മുട്ടി. രണ്ടു ദിവസം മുന്നു ഖത്തറില്‍ മഴ പെയ്തു തീര്‍ന്നു മാനം തെളിഞ്ഞിട്ടും ഭാര്യയുടെ മുഖത്തിപ്പഴും കാര്‍മേഘം ബാക്കി. എന്താടീ കാര്യമെന്നു ചോദിച്ചപ്പോള്‍ മുഖം കനപ്പിച്ചവളകത്തേക്ക് പോയി. പിന്നാലെ പോകാതെ രക്ഷയില്ലല്ലോ.. വീണ്ടും ചോദിച്ച എന്നോടവളൊരു മറു ചോദ്യം ചോദിച്ചു..

"സത്യം പറ... ആരാ ഈ മീന...??"
ചുരുക്കം പറഞ്ഞാല്‍ വെറും ഒരു സ്പേസ്ഇട്ട് പോയതിനു ഉച്ചക്ക് ഞാന്‍ പട്ടിണിയായി..!!

May 6, 2013

കരിങ്കണ്ണന്‍ ഹൈദ്രോസ്


കണ്ടം പൂട്ടാനാളെ കിട്ടാനില്ല, വിതക്കാനാളില്ല, കൊയ്യാനാളില്ല അങ്ങനെ പലരും പലതും  പറഞ്ഞിട്ടും സുലൈമാനിക്ക തീരുമാനത്തില്‍ തന്നെ. ഞാനീ കണ്ടത്തില്‍ വിത്ത് വിതക്കും നൂറു മേനി കൊയ്യുകയും ചെയ്യും എന്ന പിടിച്ച പിടിയില്‍ നിന്നു. പത്തു മുപ്പത് കൊല്ലാം ഗള്‍ഫിലെ ചൂടില്പണിയെടുത്തുണ്ടാക്കിതിന്റെ സമ്പാദ്യം എന്നു പറയാനുള്ളത് രണ്ട് പെണ്മക്കളെ കെട്ടിച്ചയച്ചതും, സാമാന്യം തരക്കേടില്ലാത്ത ഒരു വീടൂം പിന്നെ ഈ പാടവുമാണ്. ആ പാടത്ത് വിത്തിട്ട് കൊയ്തെടുത്ത് തിന്നുന്നതിന്റെ രുചി പീട്യേന്നരി വാങ്ങി തിന്നാല്‍ കിട്ടില്ലെന്നു തന്നെയാണ് സുലൈമാനിക്കയുടെ പക്ഷം. തീരുമാനമെടുത്താല്‍ പിന്നെ റിക്ടെര്‍ സ്കെയില്‍ പത്തില്‍ കൂടുതല്‍ കാണിച്ചാലും സുലൈമാനിക്ക ഇളകില്ല. അതാണ് പ്രകൃതം.

ഇളം പച്ച നിറത്തില്‍ സൂര്യപ്രഭയേറ്റ് തിളങ്ങി  തഴച്ച് വളര്‍ന്നു പൊങ്ങിയ ഞാറു കണ്ടപ്പോള്‍ സുലൈമാനിക്ക മനസ്സും തളരിതമായി. ദിവസവും രണ്ടു നേരം തന്റെ വാക്കിങ്ങ് സ്റ്റിക്കും വീശി പാടത്തെത്തും. കണ്ടത്തിനരികിലുള്ള തെങ്ങിന്റെ മണ്ടയില്‍ ഒണക്ക തേങ്ങയോ പട്ടയോ ഇല്ലെന്നുറപ്പു വരുത്തി  മണിക്കൂറുകളോളം തെങ്ങിന്‍ ചുവട്ടില്‍ ആ പാടത്തേക്ക് കണ്ണും നട്ടിരുന്ന് സ്വപ്നം കാണും. പെണ്ണുമ്പിള്ള മൂത്ത മോളേ പള്ളേല്‍ ചുമന്ന സമയത്തു ഗള്‍ഫിലിരുന്ന് സ്വപ്നം കണ്ടതിന്റത്രയും സുഖം കിട്ടിയില്ലെങ്കിലും ഏകദേശം അതിനോടൊപ്പം നില്‍ക്കുന്ന ഒരു സുഖം. സന്തോഷം.. 

അങ്ങനെയിരിക്കെയാണ് അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ കെട്ട്യോനോടൊപ്പം താമസിക്കുന്ന രണ്ടാമത്തെ മോള്‍ പാത്തുവിന് ആദ്യമായി പള്ളേലായത്. അപ്രതീക്ഷിതമായി കുളി തെറ്റിയപ്പോള്‍ മുതല്‍ ആകെ എക്സൈറ്റഡായ മോളും മരുമോനും എന്തു ചെയ്യണമെന്നറിയാതെ മേലോട്ടും നോക്കി നിന്നു. മോള്‍ക്കാണെങ്കില്‍ എന്തു കാര്യത്തിനും സംശയങ്ങള്‍. എന്താ ഗര്‍ഭപ്പൂതി വരാത്തെ, ച്ചര്‍ദി വരുന്നില്ല, മനം പിരട്ടലില്ല.. ഇടക്കൊന്നുരണ്ടു പ്രാവശ്യം അണ്ണാക്കില്‍ കയ്യിട്ട് ഓക്കാനിച്ചു സമാധാനിക്കേണ്ടി വന്നത് മാത്രം മിച്ചം. 
ആറ്റു നോറ്റിരുന്ന പൂതിയും ചര്‍ദിയും തുടങ്ങിയതോടെ രണ്ടു പേരുടേം ആപ്പീസു പൂട്ടി. പൂതി മൂത്ത് എന്തെങ്കിലും തിന്നാല്‍ അപ്പൊ തുടങ്ങും മനം പിരട്ടലും ചര്‍ദ്ദിയും. അതും ഒരൊന്നൊന്നര ചര്‍ദ്ദി. വന്നു വന്നു ഭക്ഷണം കഴിക്കണമെന്നില്ല, ടിവിയില്‍ എന്തെങ്കിലും പരസ്യം കണ്ടാലും അപ്പുറത്തെ വീട്ടിലെ ഫുഡിന്റെ മണമടിച്ചാലും വയറ്റിലൊന്നുമില്ലെങ്കിലും ഗ്യാസെങ്കിലും ചര്‍ദിച്ചു വിട്ടില്ലെങ്കില്‍ പെണ്ണിനൊരു സമാധാനവുമില്ലാന്നായി. ചെക്കന്‍ ആപ്പീസിലെ പണിയൊക്കെ നിര്‍ത്തി ലീവെടുത്ത് പെണ്ണിന്റെ പുറം തടവലും മേലു കഴുകാന്‍ വെള്ളം ചൂടാക്കലും നടുവിനും ഡീപ് ഹീറ്റിട്ട് തിരുമ്മി ചൂടു പിടിക്കലുമൊക്കെയായി. 
മരുമോന്റെ ബാപ്പാക്ക് രണ്ടാമത്തെ അറ്റാക്കും വന്ന് ഷുഗറിന്റെ സ്കെയില്‍ ഇനിയും എത്ര വരെ മുകളിലേക്കുയര്‍ത്താം എന്ന യച്ഞത്തിലാണ്, എന്തു വന്നാല്ലും ആ പദ്ധതി ഞാന്‍ പൊളിച്ചറുക്കും എന്നു ദൃഡ പ്രതിച്ഞയെടുത്ത് ഉമ്മ ബാപ്പാക്ക് കാവലിരിക്കുന്ന്. ഈ പ്രത്യേക സാഹചര്യവും, പിന്നെ ഗര്‍ഭിണിയായ എന്നെ നോക്കാന്‍ എനിക്കെന്റെ ഉമ്മ തന്നെ വേണം എന്ന പാത്തുവിന്റെ വയറു തടവിയുള്ള ഇമോഷണല്‍ ബ്ലാക് മെയിലില്‍ങ്ങിന്റെയും പരിണിത ഫലമായി  സുലൈമാനിക്കാക്കും ഭാര്യക്കും നറുക്ക് വീണു. അമേരിക്കയിലേക്ക് ഫാമിലി വിസിറ്റ് എന്ന പേരില്‍ മകളെ പരിചരിക്കാനൊരു വിസ.

വിസ വന്നതോടേ സുലൈമാനിക്കാന്റെ ഉറക്കം കല്ലത്തായി. മോള്‍ വേണോ ഞാറു വേണോ.? മരുമകന്റെ ചെലവില്‍ അമേരിക്ക കാണണോ അതോ ഈ തെങ്ങിന്റടിയില്‍ ഒണക്ക തേങ്ങയും പട്ടയും പേടിച്ചിരുന്ന് പാടം കാണണോ..?? അവസാനം സുലൈമാനിക്കയും പാടവും തോറ്റു. അമേരിക്ക ജെയിച്ചു. പാത്തുവിന്റെ പ്രസവവും നാല്പതു കുളിയുമെല്ലാം വിജയകരമായി നടത്തി നാട്ടില്‍ തിരിച്ചെത്തി. 
പിറ്റേ ദിവസം അതിരാവിലെ പാടത്തെത്തിയ സുലൈമാനിക്കയുടെ ഇടനെഞ്ച് തകര്‍ന്നു പോയി. ഞാറു വളര്‍ന്നു കതിരിട്ടു. പക്ഷെ വിതച്ച ഞാറിനേക്കാള്‍ കൂടൂതല്‍ കളകള്‍. ഇങ്ങനെ നിന്നാല്‍ സ്വന്തമായി അരിയുണ്ടാക്കി തിന്നുന്ന സ്വപ്നം ഈ വര്‍ഷം നടക്കില്ല. കള പറിക്കാന്‍ പാടത്തേക്കിറങ്ങിയാല്‍ ഞാറിന്റെ തണ്ടൊടിയും, കതിരു വീഴും, പിന്നെ ഉള്ളതും കൂടി പോകും.

പാടത്ത് പോയ കെട്ട്യോന്‍ വിഷമത്തോടെ വന്നു ചാരു കസേരയിലേക്ക് വീഴുന്നത് കണ്ട ഭാര്യ വിവരമറിഞ്ഞ് താടിക്കു കയ്യും കൊടുത്ത് മുഖത്താകെ സങ്കടം വാരി പൂശി കട്ടിലപ്പടിയില്‍ ചാരി നിന്ന് കെട്ട്യോനു കമ്പനി കൊടുത്തു കണ്ണും കണ്ണും നോക്കി നിന്നു. അല്പം കഴിഞ്ഞപ്പോള്‍ ഭാര്യക്കു പെട്ടെന്നൊരുന്മാദം, ആഹ്ലാദം...
"അല്ല മന്‍ഷ്യേനെ.. നമ്മക്കാ ഹൈദ്രോസിക്കാനെ കൊണ്ടു പോയി ആ പാടമൊന്നു കാണിച്ചാലോ..?"
"ഏഹ്.. നിനക്കെന്താടീ പോത്തേ പ്രാന്തായൊ.. ഹൈദ്രോസിപ്പോ വയസ്സായി പണിക്കൊന്നും പോകാറില്ലെന്ന് നിനക്കറിയില്ലെ..?? പോരാത്തതിന് മക്കളൊക്കെ ഗള്‍ഫിലും. അഥവാ പണിക്ക് വന്നാലും പാടത്തെറങ്ങിയാല്‍ എല്ലാം കൂടെ ചവിട്ടി മെതിച്ച് ഉള്ളതും കൂടെ പോകും.."
"അതല്ല മനുഷ്യാ... ഇതാ പറയണത് ആവശ്യം നേരത്ത് നല്ല ബുദ്ധി പറഞ്ഞ് തരാന്‍ വീട്ടില്‍ പെണ്ണുങ്ങളു തന്നെ വേണമെന്ന്"
ഒന്നും മനസ്സിലാകാതെ സുലൈമാനിക്ക ഭാര്യയുടെ മുഖത്തേക്ക് നോക്കി.
"ന്റെ മനുഷ്യാ.. അങ്ങേരുടെ കരിനാക്കു വെച്ചെന്തെങ്കിലും പറഞ്ഞ് കിട്ടിയാല്‍ നമ്മളു രക്ഷപെട്ടില്ലെ..?? ഇന്നേ വരെ ഹൈദ്രോസിക്കാടെ കരിങ്കണ്ണ് തട്ടിയതൊന്നും തന്നെ നേരെ നിന്നിട്ടില്ല. ഇപ്പഴാണേങ്കില്‍ പാടത്ത് നേരെ ചൊവ്വേ സൂക്ഷിച്ചു നോക്കിയില്ലെങ്കില്‍ ഞാറു പോലും കാണാന്‍ പറ്റൂലാന്നല്ലെ നിങ്ങളു പറഞ്ഞത്..??"
"അതേ.. അതിന്..??"
"ഈ കരിങ്കണ്ണന്മാര്‍ക്ക് എന്തായാലും കൂടുതലുള്ളതല്ലെ കണ്ണില്‍ പെടൂ.. ഹൈദ്രോസിക്ക പാടത്തെത്തി കളകള്‍ കണ്ടാലുറപ്പാ.. എന്തെങ്കിലും പറയും. പിന്നെ ആ കളകളൊക്കെ ചീഞ്ഞ് പൊയ്ക്കോളും.പിന്നെ ഈ വിവരം പറയാതെ ഹൈദ്രോസ്ക്കാനെ പാടത്തെത്തിക്കുന്നത് നിങ്ങളുടെ മിടുക്ക്..."
"ഹോ.. നിന്നെ സമ്മതിച്ചു ന്റെ പഹച്ചീ.. ഇത്രേമധികം കുരുട്ടു ബുദ്ധി വിളയിക്കാന്‍ നീയെന്തു വളമാണ്ടീ ബലാലെ തലേലിടുന്നത്.. ??"
സുലൈമാനിക്കാനെ നോക്കി ഒരു കള്ളച്ചിരിയും ചിരിച്ച് തലയിലെ തട്ടം നേരെയാക്കി കെട്ട്യോളു നേരെ അകത്തേക്ക് നടന്നു.
പിറ്റേ ദിവസം പതിവിലും നേരത്തേ തന്നെ സുലൈമാനിക്ക എഴുന്നേറ്റ് അടുത്തുള്ള രാമേട്ടന്റെ ചായക്കടയില്‍ പോയി ഒരു കാലിച്ചായയും പറഞ്ഞ് ഹൈദ്രോസിക്കാടെ പതിവു ചായക്കുള്ള വരവും കാത്തിരുന്നു. ഹൈദ്രോസിക്ക വന്നപ്പോ ബെഞ്ചിന്റെ ഓരത്ത് നിന്നും നീങ്ങി ഇരിക്കാന്‍ സഥലം കൊടുത്തു ഒരു ചായയും പറഞ്ഞു. രാവിലെ തന്നെ ഒരു ഫ്രീ ചായ കിട്ടിയപ്പോള്‍ ഹൈദ്രോസിക്ക ഹാപ്പി. ചൂണ്ടയില്‍ കൊത്തു കിട്ടിയ മുക്കുവന്റെ സന്തോഷം സുലൈമാനിക്കാടെ മുഖത്ത് അലയടിച്ചു. 

ചായ കുടിയും പത്രം വായനയും കഴിഞ്ഞ ഹൈദ്രോസിക്കായുടെ ഒപ്പം സുലമാനിക്കയും എഴുന്നേറ്റു. പതുക്കെ കൂടെ നടന്ന് അമേരിക്കന്‍ വിശേഷങ്ങള്‍ എടുത്തിട്ടങ്ങലക്കി. അതോടെ ഹൈദ്രോസിക്ക കോടീശ്വരനില്‍ ചോദ്യം ചോദിക്കുന്ന സുരേഷ് ഗോപിയുടെ വീറും വാശിയോടും കൂടെ ചോദ്യങ്ങള്‍ ഓപഷനോടു കൂടിയും ഇല്ലാതെയും വീശി തുടങ്ങി. മണിച്ചിത്രത്താഴില്‍ നാഗവല്ലിയെ ഡാന്‍സ് ചെയ്ത് കൊണ്ടു പോകുന്നത് പോലെ ചോദ്യങ്ങള്‍ക്കുത്തരങ്ങളും കൊടുത്ത് കഥകളും പറഞ്ഞ് സുലൈമാനിക്ക മിഷന്‍ സക്സസ് ആക്കി. പാടവരമ്പിലെത്തി പാടമെല്ലാം കണ്ടിട്ടും ഹൈദ്രോസിക്കാന്റെ കരിനാക്കില്‍ നിന്നൊന്നും വരുന്നില്ല. അവസാനം സുലൈമാനിക്ക തന്നെ വിഷയം എടുത്തിട്ടു.
"അമേരിക്കയില്‍ പോയത് കൊണ്ട് പാടമൊന്നും ശെരിക്കും നോക്കാന്‍ പറ്റിയില്ലെന്റെ ഹൈദ്രോസേ.. മുഴ്വോനും കള നിറഞ്ഞു..."
"ഉം ശെരിയാ.. കള നിറഞ്ഞിട്ടുണ്ട്..."
ആഹ് കൊത്തി.. കൊത്തി.. ചൂണ്ടയില്‍ കൊത്തീട്ടുണ്ട്.. ഒന്നാഞ്ഞു വലിച്ചാ മീനെ പിടിച്ചു കരക്കിടാം എന്നായി.. സുലൈമാനിക്ക മുഖത്ത് മാക്സിമം ദയനീയത വരുത്തി...  " എന്റെ ഹൈദ്രോസേ.. ഈ നിലക്ക് കളനിന്നാല്‍ ഇക്കൊല്ലത്തെ വെളവിന്റെ കാര്യം..." എന്നും പറഞ്ഞ് ഹൈദ്രോസിക്കാന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി.. 
ഇതും കേട്ട് ഹൈദ്രോസിക്ക പാടത്തേക്കും കളകളിലേക്കും നോക്കി.. പാടത്തേക്കിറങ്ങി ഞാറും കതിരുമെല്ലാം പരിശോധിച്ചു.. സുലൈമാനിക്കയാണേങ്കില്‍ പഞ്ച് ഡയലോഗിപ്പം വരും എന്നും പ്രതീക്ഷിച്ച് കാതു കൂര്‍പ്പിച്ച് നിന്നു.. പാടത്തു നിന്നും കയറി വന്ന ഹൈദ്രോസിക്ക സുലൈമാനിക്കായുടെ മുഖത്തേക്ക് നോക്കി ആശ്വസിപ്പിച്ചു.
" ന്റെ സുലൈമാനേ.. നീ പേടിക്കെണ്ടെടാ.. കാര്യം ഇത്രയധികം കളകളെല്ലാം നിറഞ്ഞിട്ടും ഇടക്ക് നില്‍ക്കുന്ന കതിരുകളുണ്ടല്ലോ.. ഹോ.. എന്താ അതിന്റെയെല്ലാം ഒരു മുഴുപ്പും മിനുപ്പും.. എന്തായാലും നീ പ്രതീക്ഷിച്ചതിലും പത്തു പറ നെല്ലു കൂടുതലു കിട്ടിയില്ലെങ്കിലേയൊള്ളു..!!"

അന്നായിരുന്നു സുലൈമാനിക്കാന്റെ ആദ്യത്തെ ഹാര്‍ട്ട് അറ്റാക്ക്...!!

April 13, 2013

നിതാഖാത്തും ഷുക്കൂറും ഒരു ജനലും


സൗദിയില്‍ നല്ല രീതിയില്‍ ഒരു കാര്‍പെന്ററി വര്‍ക്ക്ഷോപ്പ് നടത്തി കയ്യാലപ്പുറത്തെ തേങ്ങ പോലെ, ജീവിതം അങ്ങോട്ടോ ഇങ്ങോട്ടോ എന്ന ക്രൂഷ്യല്‍ പോയിന്റില്‍ നില്ക്കുമ്പോഴാണ് ഇടിത്തീ കണക്കെ ഈ സാധനം വന്നു പതിച്ചത്. 'നിതാഖാത്ത്'. ടീവിയിലും പത്രങ്ങളിലും നിതാക്കാത്ത് വരുന്നു വരുന്നു എന്നു കേട്ടപ്പോഴെല്ലാം ഹിതൊക്കെ നമ്മളെത്ര കണ്ടിരിക്കുന്നു എന്നും പറഞ്ഞ് നെഞ്ചും വിരിച്ച് നടന്നിരുന്ന ഷുക്കൂറിന്ന് രാവിലത്തെ പത്രം കണ്ടപ്പോ മുതല്‍ ജഗ്ഗുവിനെ കണ്ട സീമയെ പോലെ ഒരു മൂലക്ക് ഭയന്ന് വിറച്ച് ഇരിക്കുകയാണ്. നിതാഖാത്ത് നടപ്പില്‍ വരുത്താന്‍ തീരുമാനിച്ചത്രെ. പത്തില്‍ താഴെ ജോലിക്കാരുള്ള കമ്പനികള്‍ടെ നെഞ്ചത്തേക്കാണ് ഈ കുണ്ടാമണ്ടി ചാടിമറിയാന്‍ നില്‍ക്കുന്നത് എന്നുകൂടി വായിച്ചപ്പോ പൂര്‍ത്തിയായി.
കമ്പനിയിലെ മൂത്താശാരിയുമായി കൂലങ്കുഷമായ ഒരു ചര്‍ച്ച നടത്തിയപ്പോളൊരു മാര്‍ഗ്ഗം ഉരുത്തിരിഞ്ഞു വന്നു. മാസാ മാസം കഫീലിന്റെ അണ്ണാക്കിലേക്ക് സ്പോന്‍സര്‍ഷിപ് ഫീ തള്ളിക്കൊടുക്കുന്നത് പോലെ പേരിനൊരു അറബിയെ ജോലിക്കെടുത്ത്  ഒരു ശമ്പളം ലവന്റെ വീട്ടില്‍ കൊണ്ട് ചെന്ന് കൊടുക്കുക. എല്ലാം കൂടെ കൂട്ടിക്കിഴിച്ചു നോക്കുമ്പോ ശമ്പളവും വാടകയും അക്കോമഡേഷനും ബാങ്ക് ലോണും കഫാലാത്തും വാട്ടര്‍ ഇലക്ട്രിസിറ്റി ബില്ലും എല്ലാം കൂടെ അടച്ചു വരുമ്പോഴേക്കും പിന്നെ വയറ്റിലേക്ക് വല്ലതും ചെല്ലണമെങ്കില്‍ ഷുക്കൂറ് വേറെ പണിക്ക് പോകെണ്ടി വരും എന്ന സ്ഥിതിയിലാകും. അതൊരു തരത്തിലും വര്‍ക്കൗട്ടാകില്ല.. അറ്റകൈക്കൊരു തീരുമാനമെടുത്തു. തൊട്ടതിനും പിടിച്ചതിനുമെല്ലാം വെറുതെ തന്നെയിട്ട് എടങ്ങേറാക്കുന്ന മൂത്താശാരിക്ക് തന്നെ കമ്പനി വിറ്റു. അവനനുഭവിച്ച് പണ്ടാരമടങ്ങട്ടെ. ബാങ്കിലെ പേഴ്സണല്‍ ലോണും ക്ലോസ് ചെയ്തു വന്നപ്പോഴേക്കും ടികറ്റ് കാശും കഴിച്ച് കയ്യില്‍ നക്കാപിച്ച ബാക്കിയായി.
നാട്ടിലെത്തിയ ഷുക്കൂര്‍ അത്യാവശ്യം വീട്ടിലെ മെയിന്റനന്‍സെല്ലാം ചെയ്യാന്‍ തീരുമാനിച്ചു. കാരണം ഗള്‍ഫ് റിട്ടേണായ ഒരാളു വന്ന് നാട്ടുകാരെ ബോധിപ്പിക്കാനെങ്കിലും എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പിന്നെ ഒരു തെണ്ടിയും തിരിഞ്ഞു നോക്കില്ല. കയ്യിലാണെങ്കില്‍ പൈസയും കുറവ്. ഒരു കൊഴിക്കൂടെങ്കിലും പണിതില്ലെങ്കില്‍ പിന്നെ നാട്ടുകാരു പോട്ടെ സ്വന്തക്കാരു പോലും തിരിഞ്ഞു നോക്കില്ല. അങ്ങനെ കോഴിക്കൂട് പണിയാനുള്ള ബഡ്ജറ്റ് പാസ്സാക്കി ആശാരിയെ തെരഞ്ഞ് നടപ്പായി. ഒരൊറ്റയൊരുത്തനെയും കിട്ടാനില്ല. അവസാനം തപ്പി പിടിച്ചൊരുത്തനെ കിട്ടിയപ്പോഴോ..??  ഭയങ്കര തെരക്കാ എന്നെങ്കിലും ഫ്രീയാകുമ്പോള്‍ ഫോണ്‍ ചെയ്യാമെന്ന്. കൂലിയാണെങ്കില്‍ ഒരു തച്ചിന് എണ്ണൂറും ആയിരത്തി മുന്നൂറുമൊക്കെയാണ് ചോദിക്കുന്നത്. കൂലി കേട്ടപ്പോള്‍ ജബ്ബാറിന്റെ തല കറങ്ങി.. സൗദിയില്‍ മുതലാളിയായിരുന്ന സമയം ആ തെണ്ടി മൂത്താശാരിയുടെ കൂടെ നിന്ന് എന്തെങ്കിലും പഠിച്ചിരുന്നെങ്കില്‍ ഇവിടെ ഇതെങ്കിലും ചെയ്യാമായിരുന്നു. ആ ഇനി പറഞ്ഞിട്ടൊരു കാര്യവുമില്ല.
വീട്ടില്‍ സ്വന്തക്കാരുടെ ബഹളം.. പുര താമസം, മകള്‍ടെ കല്യാണം, അമ്മായീടെ മോള്‍ടെ മോന്റെ സുന്നത്ത് കല്യാണം ഇതും പോരാഞ്ഞിട്ട് ഭാര്യയുടെ നാത്തൂന്റെ മൂത്ത ജേഷ്ടത്തിയുടെ മോളുടെ വയസ്സറിയിച്ചൂത്രെ. ഇത്രയൊക്കെ വിവരിക്കാന്‍ ഭാര്യക്കെന്താ ഉത്സാഹം.. ഇതിനൊക്കെ പോവുകേം വേണം എന്തെങ്കിലുമൊക്കെ കാര്യമായിട്ട് കൊടുക്കുകേം വേണം. ഓരോരുത്തര്‍ക്കും ആയിരുര്‍പ്യേങ്കിലും കൊടുത്തില്ലെങ്കില്‍ പിന്നെ നാണക്കേടാകുമെന്ന്.
"എന്റെ പടച്ചോനേ.. ഇവരൊക്കെ മക്കളെ ഒണ്ടാക്കിയതും പൊര വെച്ചതുമെല്ലാം എന്നെ കണ്ടിട്ടാണോടീ..??"
"ഓ.. ഈ മനുഷ്യന്റെ ഒരു തമാശ.. ഒന്നു മിണ്ടാതിരി മനുഷ്യാ..!!"
ഭാര്യ നേരെ അടുക്കളയിലേക്ക് പോയി.. ഇതെങ്ങനാ ഈ പെണ്ണുങ്ങളെല്ലാം കല്യാണം കഴിഞ്ഞാ പിന്നെ ഇത്രേം തലതിരിഞ്ഞു പോകുന്നത് പടച്ചോനേ.. ആലൊചിച്ചിട്ടൊരെത്തും പിടിയും കിട്ടുന്നില്ല.
നാട്ടിലെത്തി രണ്ടാഴ്ചയായിട്ടും ഇനിയെന്ത് എന്ന ചോദ്യത്തിനു മത്രം ഷുക്കൂറിനുത്തരം കിട്ടുന്നില്ല. ബിരിയാണി വെക്കാനും മീന്‍ വാങ്ങിക്കാനും പോത്തിറച്ചി വാങ്ങിക്കാനും ഫ്രൂട്ട്സ് വാങ്ങിക്കാനും എന്തിനു പറയുന്നു ഇത്യാതി എല്ലാ കാര്യങ്ങളും ഉഷാറയി നടക്കുന്നുണ്ട്.
"അല്ല മനുഷ്യാ.. നിങ്ങള്‍ടെ കോഴിക്കൂട് പണിയെന്തായി.. ആശാരി വര്വോ..??"
"ഉവ്വ.. ആശാരിയും കൂശാരിയും.. ഇനി ഞാന്‍ തന്നെ പണിയേണ്ടി വരും.."
"അതിന്റേം കൂടെ ഒരു കുറവേയുള്ളു.. ഗള്‍ഫിലെ ആശാരി മുതലാളി വന്ന് ആശാരിപ്പണി ചെയ്യേ..? നാണം കെടാന്‍ വേറെ വല്ലതും വേണൊ മനുഷ്യാ..??"

ഡിം... കിട്ടി... കിട്ടീ.. യൂറേക്കാ...
ഉടുത്ത ലുങ്കിയാലെ തന്നെ ബെഡില്‍ നിന്നും ചാടീയെഴുന്നേറ്റ് ഷുക്കൂര്‍ തുള്ളിക്കളിച്ചു. പിറ്റേ ദിവസം രാവിലെ തന്നെ കുളിച്ചു റെഡിയായി വീട്ടീന്നെറങ്ങി. ജംഗ്ഷനിലെത്തിയപ്പോള്‍ വിചാരിച്ചത് പോലെ തന്നെ..  നിലാവത്തഴിച്ചു വിട്ട കോഴികളെ പ്പോലെ അങ്ങിങ്ങു കൂട്ടം കൂടിയിരിക്കുന്ന ബംഗാളികളും ബീഹാറികളും. നേരെ പോയി കുറച്ചെണ്ണത്തിനെ പിടിച്ചിരുത്തി ഇന്റര്‍‌വ്യൂ നടത്തി. കൂട്ടത്തില്‍ രണ്ടു പേര്‍ക്ക് ആശാരിപ്പണിയറിയാം.. മതി ഇത്രേം മതി.. ഇതു കൊണ്ട് പ്ലാന്‍ വര്‍ക്കൗട്ട് ആകും. ചോദിച്ച കൂലി അഡ്വാന്‍സായി കൊടുത്ത് വീട്ടില്‍ കൊണ്ട് വന്ന് കോഴിക്കൂട് പണിയലും തുടങ്ങി. രണ്‍റ്റു ദിവസം കൊണ്ട് സംഭവം റെഡിയായി. അവരുമായിട്ടുള്ള വിശദമായ ചര്‍ച്ചയില്‍ മറ്റു കാര്യങ്ങളിലും ഒരു തീരുമാനമായി.
കോഴിക്കൂട് പണിഞ്ഞതിന്റെ നാലാം നാള്‍ തൊട്ടടുത്ത ജംഗ്ഷനിലെ ഒറ്റഷട്ടറില്‍ ഒരു ബോര്‍ഡ് തൂങ്ങി. 'ഗള്‍ഫ് കാര്‍പെന്ററി വര്‍ക്ക് ഷോപ്, പ്രോ : ഷുക്കൂര്‍' പള്ളീലെ മുസ്ല്യാരു വന്ന് ഉഷാറായിട്ടൊരു ദുആയിരക്കലും ശേഷം ഭേഷായിട്ട് നെയ്ച്ചോറും പോത്തിറച്ചിയും. എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ ഷുക്കൂറും ബംഗാളികളും മാത്രം ബാക്കിയായി. ഒരു പണിയും നടന്നില്ല. വൈകുന്നേരമായപ്പൊള്‍ പണിക്കാരു വന്നു ശമ്പളം ചോദിച്ചപ്പോഴാണ് ഷുക്കൂര്‍ പോകറ്റില്‍ ബാക്കിയൊന്നുമില്ലെന്നുള്ള ആ നഗ്ന സത്യം മനസ്സിലാക്കിയത്. ഒരു പ്രൊപ്രൈറ്റര്‍ അല്ലേ.. ധൈര്യം കൈ വെടിയാന്‍ പാടില്ലല്ലൊ.. പണിക്കാരെന്തു കരുതും? ഗമയൊട്ടും വിടാതെ തന്നെ ഷുക്കൂര്‍ പറഞ്ഞു..
"ആജ് ജാവോ.. കല്‍ ആവോ.. ശമ്പളം മാസാവസാനം തരാ ഹൈ.. ഏക് കമ്പനീ മേം പണിയെടുക്കുമ്പോള്‍ ശമ്പളം മഹീനേ മേ ഹൈ.."
പണിക്കാരു മുഖത്തോടു മുഖം നോക്കി ഹിങിയില്‍ എന്തൊക്കെയോ പിറുപിറുത്തു തലയും ചൊറിഞ്ഞ് പോയി. ഷട്ടറിടുമ്പോഴാണ് ഹൈദ്രോസിക്ക വന്നത്.
"ഷുക്കൂറെ, വീട്ടിലെ ബെഡ്റൂമിന്റെ ജനലാകെ ചെതലരിച്ചു തൂങ്ങികെടപ്പാ.. നാളെ അതൊന്ന് ശെര്യാക്കണമല്ലോ...  രാവിലെ നടക്കുമോ..?"
ഷുക്കൂറിന്റെ മനസ്സില്‍ ആഹ്ലാദം തിരതല്ലി.. എന്റെ ചിതലു ദൈവങ്ങളേ.. നിങ്ങളാണെന്റെ എല്ലാം. നാട്ടിലെ എല്ലാ വീട്ടിലും പോയി വാതിലും ജനലും മേശയും കസേരയുമെല്ലാം തിന്നു തീര്‍ക്കെന്റെ മക്കളേ.. "ഹാ അതെന്താ ഹൈദ്രോസിക്കാ.. നാളെ തന്നെ പണിക്കാരു വന്നോളും.. സംഭവം റെഡി മണി മുണ്ടക്കയമാക്കി ത്തരാം..."
"ഉം.. ശെരി.. പണ്ടത്തെ പോലെ വല്ല ഉഡായിപ്പ് പണിയും കൊണ്ട് വന്നാല്‍.. എന്നെ നിനക്കറിയാലോ..??"
"എന്തൂട്ട് വര്‍ത്താനാണിതെന്റെയിക്കാ.. ഇത് പണ്ടത്തെ ഷുക്കൂറല്ല.. ഞാന്‍ നന്നായി ഹൈദ്രോസിക്കാ.."
നീട്ടിയൊന്നു മൂളി ഹൈദ്രോസിക്ക യാത്രയായി. ഹൈദ്രോസ്ക്കാടെ ആക്ടീവ അങ്ങു ദൂരെ ചക്രവാളത്തില്‍ ഒരു ചിതലിനോളം വലുപ്പത്തില്‍ ചെറുതായി മറയുന്നതു വരെ ഷുക്കൂര്‍ റ്റാ റ്റാ കാണിച്ചു കൊണ്ടിരുന്നു.
പിറ്റേന്നു രാവിലെ തന്നെ ഷുക്കൂറ് വര്‍ക്ക്ഷോപ്പ് തുറന്നു. ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന മക്കാ മദീനാ ഫോട്ടത്തിനു താഴെ ഒരു കൂടി ചന്ദനത്തിരി കത്തിച്ച് വെച്ചു.  ആദ്യത്തെ പണിയാ.. ഐശ്വര്യത്തോടെ തുടങ്ങണം.. ഇതില്‍ പിടിച്ചാല്‍ പിന്നെ ഉഷാറായിക്കോളും.. പിന്നെ വച്ചടി വച്ചടി.. ശ്ശോ.. ആലോചിച്ചിട്ട് തന്നെ ഷുക്കൂറിനാകെ രോമാഞ്ചമായി.
എട്ടുമണിയും കഴിഞ്ഞു.. ഒന്‍പതും കഴിഞ്ഞു പത്തായിട്ടും പണിക്കാരെ കാണുന്നില്ല. കള്ള ബംഗാളികള്‍ ഇന്നലെ ശമ്പളം കൊടുക്കാഞ്ഞിട്ട് നൈസായിട്ട് പണി തന്നതാണെന്ന് മനസ്സിലാക്കാനുള്ളത്രയും ബുദ്ധിയില്ലാഞ്ഞിട്ടോ അതോ വെറുതെ അങ്ങനെ കരുതി ടെന്‍ഷനടിക്കണ്ടെന്ന് കരുതീട്ടോ എന്തോ... ഷുക്കൂറ് പിന്നേം അക്ഷമനായി പണിക്കാരേം നോക്കി നിപ്പായി.
അങ്ങനെ നിക്കുമ്പോ കണ്ടു.. ദൂരെ നിന്നും സ്പീഡില്‍ഹോണ്ട ആക്ടീവയും പായിച്ചു വരുന്ന ഹൈദ്രോസ്ക്കാ. പണ്ടാരം.. ആദ്യമായി കിട്ടിയ പണിയാ.. ഇതു കളയാന്‍ പറ്റില്ല. രണ്ടും കല്പിച്ച് ഷുക്കൂര്‍ ടൂള്‍ കിറ്റുമെടുത്ത് കടയുടെ ഷട്ടറിട്ടു.. തിരിഞ്ഞ് നോക്കിയപ്പോള്‍ തൊട്ടു മുന്നില്‍ ആക്ടീവയില്‍ നിന്നിറങ്ങാതെ തന്നെ ഹൈദ്രോസ്ക്ക.
"ഇന്നലെ നിന്നെ പണിയേല്പിച്ചപ്പോ തന്നെ എനിക്കുറപ്പായിരുന്നു നീയിന്നും പണ്ടത്തെ സ്വഭാവം എടുക്കുമെന്ന്.. നിനക്കൊന്നു നന്നായിക്കൂടേടാ ഹമുക്കേ.."
"അല്ല ഹൈദ്രോസിക്കാ.. പണിക്കാരു ചെക്കന്മാരു കാലത്തെ തന്നെ വേറൊരു പണിക്കു പോയതാ. ഒരു മണിക്കൂറത്തെ പണിയൊള്ളൂന്നും പറഞ്ഞ് പോയിട്ടിതു വരെ വന്നില്ല.."
"ന്നാ പിന്നെ നിനക്കതൊന്നു വിളിച്ച് പറഞ്ഞൂടെ..?? ഞാന്‍ വേറെ വല്ല പണിക്കാരെം വിളിക്കൂലേ ഹിമാറെ..? "
"ഇക്ക പേടിക്കേണ്ട, വണ്ടിയെടുക്ക്..ഇതെനിക്ക് ചെയ്യാവുന്നതെയൊള്ളു.. ഇക്ക ആദ്യായിട്ട് ഏല്പിച്ച പണിയല്ലെ.. ഞാന്‍ തന്നെ ചെയ്തു തരാം.. "  ഷുക്കൂര്‍ നേരെ വണ്ടിയിലേക്ക് ചാടിക്കയറി.
"അതാണെനിക്കു പേടി.. നീ വന്നിട്ടെന്തു കാട്ടാനാണ്ടാ..??"
"എന്റിക്കാ.. ഞാനവിടെ കാര്‍പെന്ററി നടത്തുവായിരുന്നില്ലേ..?? ഇതിലെന്നെ വെട്ടാന്‍ ആര്‍ക്കും പറ്റൂല്ലാ.. ഇക്ക വണ്ടിയെടുക്ക്.. ഞാന്‍ ശെര്യാക്കി തരാം.. "
എന്നിട്ടും വുശ്വാസം വരാതെ മനസ്സില്ലാ മനസ്സോടേ ഹൈദ്രോസ്ക്ക വണ്ടിയെടുത്തു.

ജനലിന്നടുത്തെത്തിയ ഷുക്കൂറ് ജനലൊക്കെ ഇളക്കി പിടിച്ച് നോക്കി.. എവിടുന്ന് എങ്ങനെ തുടങ്ങണമെന്നൊരു എത്തും പിടിയും കിട്ടുന്നില്ല. പടച്ചോനെ പണി പാളിയോ.? സൗദിയില്‍ കാര്‍പെന്ററി വര്‍ക്ക് ഷോപ്പ് നടത്തീന്നല്ലാണ്ട് ഒരു പണിയും ചെയ്യാനറിയില്ല. അവിടെ പിന്നെ പണിക്കാരു  ഇതു പോലെ പറ്റിച്ചു പോകുന്ന ഏര്‍പ്പാടില്ലാത്തത് കൊണ്ട് ഒരു വിധം പിടിച്ചു നിന്നു.. ഇവിടെ ഇതു പോലൊരു പണി കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലല്ലോ.. ലക്ഷണം കണ്ടിട്ട് ജനലു മൊത്തം മാറ്റേണ്ടി വരും.. ഫ്രെയിമില്‍ നിന്നും വിജാഗിരി ഇളകിത്തെറിച്ചു നില്‍ക്കുന്നു.. ഉള്ളു മുഴുവനും ചെതലു തിന്നു പൊള്ളയായിരിക്കുന്നു. ഇതെത്തൂട്ട് പണ്ടാറാ ചെയ്യാ..??
കുറെ നേരം ഉളിയും കൊട്ടുവടിയും സ്ക്രൂഡ്രൈവറുമെല്ലാം പിടിച്ച് പണിത്ത് ഒരു വിധം ജനലു രണ്ടൂം ഊരിയെടുത്തു. ഭാഗ്യത്തിന്‍ ജനല്പാളിയില്‍ പിടിപ്പിച്ചിരിക്കുന്ന വിജാഗിരിക്കൊരു കുഴപ്പവുമില്ല. ഫ്രെയിമിനാണ് പ്രശ്നം. അവസാനം ഒരു വിധം വിജാഗിരി ഉറപ്പിക്കേണ്ട ഭാഗത്ത് ഉളിയെല്ലാം വെച്ച് ചുരണ്ടിയെടുത്ത് അവിടെ സ്യൂട്ടാകുന്ന രീതിയില്‍ രണ്ട് മരക്കുറ്റി ചെത്തിയെടുത്ത് ആ ഗ്യാപ്പില്‍ വെച്ച് ആണിയടിച്ചുറപ്പിച്ച് ജനലും ഫിറ്റ് ചെയ്തു..!!
സക്സസ്.. മിഷന്‍ അക്കമ്പ്ലിഷ്ഡ്..!! അങ്ങനെ ആദ്യമായി ഒരു പണി ചെയ്തിരിക്കുന്നു.. ഇത്രേയൊള്ളു കാര്യം.. ഇതിനെന്തിനാ ബംഗാളി..?? ഞാന്‍ തന്നെ ധാരാളം. പട ജയിച്ച സുല്‍ത്താന്റെ ഗമയില്‍ നെഞ്ചും വിരിച്ച് നേരെ ചാരുകസേരയില്‍ പത്രം വായിച്ച് കിടന്നിരുന്ന ഹൈദ്രോസ്ക്കാനടുത്തേക്ക് ചെന്നു..
"ഇക്കാ.. അതു കഴിഞ്ഞൂട്ടാ.. "
"ആഹ്.. ശെരിക്കും ചെയ്തോടാ..??"
"അതെന്തു ചോദ്യമാണെന്റെയിക്കാ.. ഈ ഷുക്കൂറൊരു പണിയേറ്റാല്‍ പിന്നെ ഏറ്റതാന്നിക്കാക്കറിയില്ലേ..?"
പണ്ടും നീ പണിയേല്‍ക്കലു മാത്രല്ലേ ഉണ്ടായിരുന്നൊള്ളു.. ചെയ്യാറില്ലായിരുന്നല്ലഓ.. ന്തായാലും നീ പൊയ്ക്കോ..ഞാനിതൊന്നു തീര്‍ക്കട്ടെ.. ആമിനാന്റടുത്തുന്ന് കാശു മേടിച്ചോ.. "
ഹൈദ്രോസ്ക്ക പത്രത്തിലേക്ക് മുഖം പൂഴ്ത്തി..
ആമിനാത്താന്റെ കയ്യില്‍ നിന്ന് ആദ്യ കൂലിയും വാങ്ങി സന്തോഷത്തോടെ ഷുക്കൂര്‍ വീട്ടിലേക്ക് നടന്നു. ഉച്ചക്ക് ഭേഷായിട്ടുള്ള തീറ്റയും കഴിഞ്ഞ് റൂമിലെത്തിയപ്പോഴാണ് ഹൈദ്രോസ്ക്കാക്ക് ജനലു നോക്കാനുള്ള സമയം കിട്ടിയത്. ഒറ്റ നോട്ടത്തില്‍ കുഴപ്പമൊന്നും കാണാനില്ല. കനലു രണ്ടു മൂന്നു പ്രാവശ്യം തുറന്നടച്ചു.. കുഴപ്പമില്ല.. ചെറിയൊരു ഇളക്കം പോലെ തോന്നുന്നുണ്ടോ..?? ഇപ്രാവശ്യം കുറച്ച് സ്ട്രോങ്ങായിട്ടു തന്നെ ഹൈദ്രോസ്ക്കാ ജനല്‍ വലിച്ചടച്ചു. ഇത്രയും ആയപ്പോഴേക്കും ജനലിന്റെ ഫ്രെയിമും എല്ലാം കൂടെ പറിഞ്ഞ് ദാ കിടക്കുന്നു താഴെ.
ഹദ്രോസ്ക്കാ ദേഷ്യം കൊണ്ട് വിറച്ചു.. അപ്പൊ തന്നെ ഫോണെടുത്ത് ഷുക്കൂറിനെ വിളിച്ചു.. "ഡാ ഹിമാറെ.. നീയിപ്പൊ തന്നെ ഇങ്ങ് ബാ.. നിന്റെയൊരു ജനലു പണിയല്‍.."
എന്തോ പ്രശ്നമുണ്ടെന്ന് ഷുക്കൂറിനു മനസിലായി.. പക്ഷെ അതിത്രയും കടുത്ത പ്രശനമാണെന്ന് അവിടെത്തുന്ന വരെ ഷുക്കൂറ് പ്രതീക്ഷിച്ചിരുന്നില്ല.
"ഇതെന്താണ്ടാ പന്നീ നീ കാണിച്ചു വെച്ചേക്കുന്നത്..??"
ഷുക്കൂറിനൊരെത്തും പിടിയും കിട്ടിയില്ല.. ന്നാ പിന്നെ കിടന്നുരുളാന്‍ തന്നെ തീരുമാനിച്ചു..
" എന്റിക്കാ. ഇതു ഞാന്‍ ശെരിക്കും ശെരിയാക്കിയതായിരുന്നലോ.. പിന്നെങ്ങനെ.."
തക്കാളി പഴുത്ത് നില്‍ക്കുന്നത് പോലെയുള്ള ഹൈദ്രോസ്ക്കാടെ മുഖം കണ്ടത്തോടെ പിന്നൊന്നും പറയാതെ താഴെ കുത്തിയിരുന്ന് വീണു കിടക്കുന്ന ജനലും ഫ്രെയിമുമെല്ലാം ഇളക്കിയും വലിച്ചും നോക്കാന്‍ തുടങ്ങി. എന്തെങ്കിലും പറഞ്ഞ് തല്‍ക്കാലം രക്ഷപ്പെട്ടാലെ മതിയാകൂ.. രക്ഷപ്പെടാന്‍ തക്ക വണ്ണം ശക്തമായ കാരണങ്ങളൊല്ലും നോക്കീട്ട് കാണുന്നുമില്ല. അവസാനം, വരുന്നത് വരട്ടെ എന്നു തീരുമാനിച്ച് നേരെ ഹോദ്രോസ്ക്കാന്റെ മുന്നിലേക്ക് നടന്നു..
"ഉം.. എന്താണ്ടാ..?"
"ഇക്കാ.. ഇതിനൊരു പ്രശ്നവും കാണുന്നില്ലല്ലോ.."
"പിന്നെങ്ങനാടാ നായെ അതു പറിഞ്ഞ് താഴെ പോയത്.." ഹോദ്രോസിക്കാടെ ടെമ്പര്‍ വലിഞ്ഞ് ഇപ്പൊ പൊട്ടും എന്ന നിലയിലായി..
"അതു പിന്നെ ഇക്കാ.. ഒന്നുകില്‍ ഇക്ക ഈ ജനലടച്ചിട്ടുണ്ട്.. അല്ലെങ്കില്‍ തുറന്നിട്ടുണ്ട്.. അല്ലാതെ ഇതിങ്ങനെ സംഭവിക്കില്ല..."
ട്ടേ...!!
അപ്പുറത്ത് കിണറ്റില്‍ നിന്നും വെള്ളം കോറ്യി കൊണ്ടിരുന്ന ആമിനാത്താനെ കയ്യില്‍ നിന്നും പിടിവിട്ട് ബ്ലൂം ശബ്ദത്തോടെ ബകറ്റ് കിണറ്റില്‍ വീണു..
വീടിന്റെ മച്ചില്‍ കൂടു കൂട്ടിയിരുന്ന പ്രാവുകള്‍ ചിറകിട്ടടിച്ച് ആകാശത്തേക്ക് പറന്നുയര്‍ന്നു സ്റ്റില്ലായി നിന്നു..
രണ്ടു വട്ടം കറങ്ങി താഴെ വീണ ഷുക്കൂറിന്റെ കണ്ണിലേക്ക് ആകാശത്ത് അങ്ങിങ്ങായി ചിതറിക്കിടന്നിരുന്ന നക്ഷത്രങ്ങളോക്കെയും കൂട്ടത്തോടെ വിരുന്നു വന്നു.. തലയിലെ പെരുപ്പും ചെവിയിലെ ബീപ്പുമെല്ലാം നിന്നു കഴിഞ്ഞിട്ടും ഹൈദ്രോസിക്കാന്റെ അടിയുടെ ചൂടില്‍ നിന്നും റിലേ കിട്ടുന്നില്ല..
കവിളു തടവി അതവിടെ തന്നെയുണ്ടെന്നുറപ്പു വരുത്തി ഇതെന്തു പണിയാണിക്കാ എന്ന ഭാവത്തില്‍ മുഖത്ത് മാക്സിമം ദയനീയത് വിളിച്ചു വരുത്തി നോക്കി..
" നീ നോക്കെണ്ട ഷുക്കൂറെ. ഒന്നുകില്‍ ഞാന്‍ നിന്നെ അടിച്ചിട്ടുണ്ട്.. അല്ലെങ്കില്‍ നീ അടി കൊണ്ടിട്ടുണ്ട്.. ഇല്ലെങ്കില്‍ നീയിങ്ങനെ താഴെ വീഴില്ല... പിന്നെ എണീച്ചു പോകുമ്പോള്‍ എന്റേന്നു വാങ്ങിയ കാശാ തിണ്ണയില്‍ വെച്ചിട്ട് നീ പോയാ മതി.."
ഹൈദ്രോസ്ക്കാ അകത്തേക്ക് നടന്നു..
അന്ധാളിച്ച് നിന്ന ഷുക്കൂറിന്റെ മനസ്സില്‍ വേറൊന്നുമുണ്ടായിരുന്നില്ല.. "സൗദീന്റുമ്മാടെ ഒരു നിതാഖാത്ത്... #%#%^$^&* "

February 26, 2013

ഇങ്ങക്കിന്നോട് തീരെ ഇഷ്ടല്യ


ആദ്യായിട്ട് സൂറ ജബ്ബാറിനോടീ കാര്യം പറയുന്നത് അവരുടെ അദ്യ ഗള്‍ഫ് യാത്രയിലായിരുന്നു. തെരക്കു പിടിച്ച് കഷ്ടപ്പെട്ട് ഓടി ട്രാഫിക് ബ്ലോക്കും ഗട്ടറും കുഴിയുമെല്ലാം കടന്ന് എയര്‍പോര്‍ട്ടിലെത്തുമ്പോഴേക്കും സൂറാന്റേം ജബ്ബാറിന്റേം പേരുകള്‍ അവ്ട്ത്തെ പെണ്ണുങ്ങള്‍ മൈക്കിലിങ്ങനെ ഒറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. സൂറാക്ക് രേയൊരു അസുഖമേ ഒള്ളു.. വെശപ്പ് സഹിക്കാന്‍ പറ്റൂല.. വീട്ടിന്നെറങ്ങി വഴിയില്‍ ഓരോ ഹോട്ടലു കാണുമ്പഴും  "ഇനിക്ക് പള്ള പയ്ക്കിണിക്കാ.." ന്നും പറഞ്ഞോണ്ടിരുന്നു. നല്ലൊരു ദിവസമായിട്ട് ഒന്നും മിണ്ടെണ്ടാന്നു കരുതി റൂട്ട് കനാലു ചെയ്ത പല്ലു ഞെരിച്ച് സ്ട്രെസ്സ് കൊടുത്ത് ജബ്ബാര്‍ മുന്നിലെ സീറ്റിന്റെ പിന്നിലുള്ള ചെറിയ സ്ക്രീനില്‍ ചാനലു മാറ്റാന്‍ ശ്രമിച്ചു. സൂറാക്കറിയില്ലല്ലോ വൈകിയാല്‍ പിന്നെ ഫ്ലൈറ്റ് പോകുംന്നും പിന്നേം ഫ്ലൈറ്റ് സംഘടിപ്പിച്ച് അവിടെ എത്തുമ്പോഴേക്കും സീറ്റില്‍ വേറാരെയെങ്കിലും കാണേണ്ടിവരുമെന്നും. 

എയര്‍പോര്‍ട്ടീന്ന് ഫ്ലൈറ്റില്‍ കയറുനതിനിടക്ക് മൂന്നു പ്രാവശ്യം കൂടി സൂറാടെ പള്ള പയ്ച്ചു..
"ന്റെ സൂറാ.. മുത്തേ.. കൊര്‍ച്ച് നേരം കൂടെ ഒന്നടങ്ങിരിക്കീന്‍.... ബീമാനത്തീ കേറ്യാ അതിന്റുള്ളീന്നു കിട്ടും തോനെ കയ്ക്കാന്‍..,.."
അതോടെ സൂറാ അടങ്ങി.. 
ബഡ്ജറ്റ് ഫ്ലൈറ്റ് ആങ്ങി തൂങ്ങി നാട്ടുകാരെ മുഴുവനും വെറപ്പിച്ചും വെറുപ്പിച്ചും മെല്ലെ യാത്ര തുടങ്ങി.. കുറച്ചു കഴിഞ്ഞപ്പോള്‍ ട്രോളിയും തള്ളി ജനിച്ചിട്ടിന്നു വരെ ഭക്ഷണം കാണാത്ത കോലത്തിലുള്ള ഒരു സീറോ ഫിഗര്‍ ആദ്യ സീറ്റിനടുത്തെത്തി..
രണ്ടു സീറ്റ് പിന്നിലായിരുന്ന സൂറാ ആ ട്രോളിയിലും പെണ്ണിന്റെ കയ്യിലെ ട്രേയിലുമെന്താണെന്നറിയാന്‍ ഏന്തി വലിഞ്ഞു നോക്കാന്‍ ശ്രമിച്ചു. പെണ്ണെന്താ പറയുന്നതെന്നറിയാന്‍ സൂറാ ചെവി കൂര്‍പ്പിച്ചു.. 
"യൂ വാണ്ട് പായസം..??"
ന്റുമ്മാ.. ബീമാനത്തില്‍ കേറുമ്പോഴേക്കും പായസം കിട്ടുമല്ലോ..സൂറ സന്തോഷത്തില്‍ സീറ്റിലൊന്നെളകിയിരുന്നു.. സൂറാന്റെ മുഖത്ത് പതിന്നാലാം രാവുദിച്ചു.. രണ്ടാമത്തെ സീറ്റിനടുത്തും വന്നു ആ പെണ്ണ് ചോദിക്കുന്നത് സൂറ കേട്ടു.. 
"യൂ വാണ്ട് പായസം..??"
അടുത്തത് ഇങ്ങോട്ടാണല്ലോന്നു കണ്ട സൂറ ജബ്ബാറിനെ തോണ്ടി വിളിച്ചു.. 
ഇക്കാ.. ഇങ്ങളൊറങ്ങല്ലെ.. ആ മൊഞ്ചത്തിങ്ങട്ടെത്തി.."
വായില്‍ വന്ന തെറി പുറത്തേക്ക് തെറിക്കുമ്പോഴേക്കും സീറോ ഫിഗര്‍ ജബ്ബാറിന്റടുത്തെത്തി.. വശ്യമായ ചിരിയോടെ അവള്‍ ജബ്ബാറിനോട് ചോദിക്കുന്നത് സൂറ കേട്ടു..
"യൂ വാണ്ട് പായസം..??"
യേസ് പറയാന്‍ ചാടിയ സൂറാന്റെ കയ്യില്‍ പിടിച്ച് അമര്‍ത്തി ജബ്ബാര്‍ തിരിച്ചടിച്ചു.. "നോ"..!!
ഇതു കേട്ട് സൂറാന്റെ ഇടനെഞ്ച് പിടച്ചു.. 

അന്നാദ്യായിട്ട് ആ ഫ്ലൈറ്റിലിരുന്ന് സൂറാ ചങ്ക് പൊട്ടി ജബ്ബാറിനോട് പറഞ്ഞു.. 
"ങ്ങക്ക്ന്നോട് തീരെ ഇഷ്ട്ല്യ.."
അതോടെ ജബ്ബാറിന്റെ സകല വിധ ഞരമ്പും വലിഞ്ഞു മുറുകി പൊട്ടി.. 
സൂറാടെ കൈ പിടിച്ച് ഞെരിച്ച്  പല്ലു കടിച്ച് അടുത്തിരിക്കുന്നവരൊന്നും കേള്‍ക്കാതെ, എന്നാല്‍ വന്ന കലിപ്പ് മുഴുവനും പ്രകടമാക്കി സൂറാനോട് ചോദിച്ചു..
"ന്താടീ പോത്തേ.. അന്ക്കെന്തിന്റെ കേടാ..?"
സൂറാടെ ഉണ്ടകണ്ണുകള്‍ രണ്ടും മഴപെയ്ത് തുളുമ്പി പൊട്ടാന്‍ നില്‍ക്കുന്ന ഡാം പോലെയായി..എന്നാലും വിടാതെ സൂറ പറഞ്ഞു.. 
" ഇതെന്ന്യാ ഞാമ്പറഞ്ഞേ.. ന്തായിരുന്നു ഇങ്ങടെ ബര്‍ത്താനം.. ബീമാനത്തീ കേറ്യാ അവരു തോനേ കയ്ക്കാന്‍ തരുംന്നൊക്കെ പറഞ്ഞതല്ലേ..? ഇങ്ങടെ വാക്കും ഇന്ത്യക്കാരു ബിടണ റോകറ്റും ഒരുപോലാ.. രണ്ടും ബിശ്വസിക്കാന്‍ പറ്റൂല..!" 
"അയ്നിപ്പിവ്ടെന്താണ്ടീ ണ്ടായേ..ബലാലെ..??"
ആ പെണ്ണ് പായസം തന്നപ്പോ ഇങ്ങളെന്താ ബേ?ണ്ടാന്നു പറഞ്ഞേ..?? ഇങ്ങളെ പോലെ പഠിപ്പു പത്രാസോന്നും ല്യാങ്കിലും 'നോ' ന്നു കേട്ടാലൊക്കെ ഇനിക്ക് മന്‍സിലാവുംട്ടാ...!"
"ഡീ പോത്തേ... അയ്നവളു പായസം വേണോന്നല്ല ചോദിച്ചത്.. 'യൂ വാണ്ട് ടു ബയ് സം' ന്നാ ചോയ്ച്ചേ.. നു വെച്ചാ എന്തെങ്കിലും വേണോങ്കില്‍ കാശു കൊടുക്കണംന്ന്.. മന്‍സിലായാ..?? കൊര്‍ച്ചു കഴിഞ്ഞാ ഫ്രീ സാന്‍ഡ്‌വിച്ച് കിട്ടും.. അതു വരെ ഇയ്യൊന്ന് സബൂറാക്ക്ന്റെ സൂറാ..." കാട്ടു കോഴിക്കെന്തു സംക്രാന്തി എന്നു പറയും പോലെ സൂറാ വരാന്‍ പോകുന്ന സാന്‍ഡ്‌വിച്ച് സ്വപ്നം കാണാന്‍ തുടങ്ങി..

ഈ സംഭവത്തിനു ശേഷം ജബ്ബാറിന്നാണ് സൂറാന്റെ സെയിം ഡയലോഗ് കേട്ടത്.. 
"ങ്ങക്ക്ന്നോട് തീരെ ഇഷ്ട്ല്യ.."
"അതെന്താ ഇന്റെ സൂറാ ഇജ്ജങ്ങനെ പര്‍ഞ്ഞേ..?? ഇന്റെ മുത്തല്ലെ ബലാലേ ഇയ്യ്..?? "
"ങ്ങളെ ഏനാന്തോം കൊണ്ട്ങ്ങോട്ട് വെരണ്ട... ഇതൊക്കെ ബെറും വര്‍ത്താനം മാത്രോള്ളൂന്നിനിക്കറ്യാം.."

കാര്യങ്ങളിന്ന് ഒരു പാകറ്റ് സിഗരറ്റിലൊതുങ്ങുന്ന ഒരു ലക്ഷണവും കാണുന്നില്ലല്ലോ പടച്ചോനെ.. ഈ പാതിരാക്കിനി അബ്ദൂന്റെ ഗ്രോസറീ പോയാ ഒരു ബീഡി പോലും കിട്ടൂന്ന് തോന്നണില്ല.. ഇനിയും എന്തേലും മിണ്ടി വെറുതെ അബ്ദൂന്റെ തെറി കേള്‍ക്കെണ്‍റ്റാന്നു തീരുമാനിച്ച് വേഗം തന്നെ കട്ടിലിന്നടിയില്‍ കിടന്നിരുന്ന വനിതയെടുത്ത് നിവര്‍ത്തി 
"അല്ലെങ്കിലും ഇങ്ങളീയിട്യായിട്ടിങ്ങനാ.. ഞമ്മളെന്തേലും പറഞ്ഞാ അപ്പൊ ങ്ങളൊടുക്കത്തെ ബുക്ക് വായന.. വെല്യ മയിസ്ട്റേറ്റാകാമ്പോവല്ലെ..??"
ഇത്രയുമായപ്പോഴേക്കും ജബ്ബാര്‍ കട്ടിലിന്റെ മോളീന്ന് ക്ലച്ച് പൊട്ടിയ ബജാജ് സ്കൂട്ടര്‍ കണക്കെ ചാടിയെണീറ്റു.. വനിതയിലെ മുഖചിത്രത്തില്‍ പല്ലുമുഴുവനും കാട്ടി ചിരിച്ച് താടിക്ക് കയ്യും കൊടുത്തിരുന്നിരുന്ന ഭാവന ജബ്ബാറിന്റെ ഇടം കയ്യിനുള്ളില്‍ ഞെരിഞ്ഞമര്‍ന്നു.. 
"ന്താ ങ്ങക്കൊരു ചാട്ടം.. ഏഹ്..? ന്നെ അടിക്യാനാ..?? ഈടെ ചോയ്ക്ക്യാനും പറയാനും ആരൂല്യാന്നുള്ള ധൈര്യല്ലെ..??"
അണപ്പല്ലിലെ റൂട്ട് കനാല് ചെയ്ത വെള്ളിക്കഷണം പല്ലിനുള്ളിലേക്കമര്‍ന്ന് പല്ലിന്റെ  എടപാടു തീരുംന്നായപ്പൊ ജബാറൊന്നടങ്ങി.. 
"ന്റെ സൂറാ.. ജ്ജ് കാര്യന്താന്ന് വെച്ചാ ഒന്നു പണ്ടാറടക്ക്.. ഇക്ക് രാവിലെ ജോലിക്ക് പൂവ്വാനുള്ളതല്ലെ.."??
"കാര്യൊന്നൂല്ല്യാ.. ങ്ങക്ക് ന്നോട് തീരെ ഇഷ്ടല്യാ.. അതെന്നെ..!!"

ഡിം.. ദാ പിന്നേം...!!

"ന്താന്റെ സൂറാ ഇയ്യിങ്ങനെ..? ജോലി കഴിഞ്ഞ് വന്നാ കൊര്‍ച്ച് നേരം മനസ്സമാധാനം തന്നൂടേ..? അനക്കിവ്ടെന്തിന്റെ കൊറവാ..?? തിന്ന് തിന്ന്  ശീമ പോര്‍ക്കു പോലായില്ലെ ഇയ്യ്..?? ഇഷ്ടള്ള ഉടുപ്പും ബാക്കിയെല്ലാം ഇയ്യ് ചോയ്ക്കുമ്പോ ചോയ്ക്കുമ്പോ കൊണ്ടന്ന് തരണില്ലേ..??"
"ഇതാപ്പോ വെല്യ കാര്യം.. ഇതെല്ലാ പുത്യാപ്ലമാരും ഓരെ പെണ്ണുങ്ങള്‍ക്ക് കൊട്ക്ക്ണതല്ലെ..?? ഇയ്‌ലെന്താപ്പോ ഇത്ര പുതുമ..??"

"രാവിലെണീച്ചാ രാത്രി വരെ അനക്കു ടി വി കാണലു മാത്രല്ലേ ഒള്ളു.. അടിക്കാനും തൊടക്കാനും ബെയ്ക്കാനുമെല്ലാം ആ ശ്രീലങ്കക്കാരി പെണ്ണില്ലെ..?? പോരാത്തതിനിയ്യിപ്പോ തമിഴും നല്ലാ പേശുന്നില്ലേ..??"
"ഇതാപ്പോ വെല്യ കാര്യായേ.. തമിയ് പഠിച്ചൂന്നറിഞ്ഞ് ഇന്നെ ഫാസിലു ബിളിച്ചേക്ക്ണ്.. മൂപ്പര്‍ടെ മണിച്ചിത്രതായിന്റെ രണ്ടാമത്തേലഭിനൈക്കാന്‍..,.. ശോഭനക്ക് ബയ്സ്സായീത്രെ.. ങ്ങളിന്നെ കൊണ്ടൊന്നു പറയിപ്പിക്കല്ലെ മന്‍ഷ്യാ.. "
"ന്റെ സൂറാ പടച്ചോനോര്‍ത്ത് ഇയ്യാ കോമഡി ഫെസ്റ്റിവല്‍ കാണലൊന്ന് നിര്‍ത്ത്.. അന്റെ ബര്‍ത്താനം കേട്ടിട്ട് സഹിക്കാമ്പറ്റണില്ല.. ആ പണ്ടാരം ടി വി ഞാന്‍ തല്ലിപ്പൊട്ടിച്ച് കളയുംട്ടാ.."

"ഇങ്ങളൊന്നും പറയെണ്ട.. ങ്ങക്ക്ന്നോട് തീരെ ഇഷ്ട്ല്യ.. അത്രന്നെ..!"
"ഇയ്യ് കളിക്കാണ്ട് കാര്യം പറയെന്റെ സൂറാ.. ഞാനിനി അനക്കെന്താ ബാങ്ങിച്ച് തരേണ്ടേ..??"
"അങ്ങനിപ്പോ ഞാമ്പറഞ്ഞിട്ട് ഇങ്ങളൊന്നും ബാങ്ങിച്ച് തരണ്ട.. ന്റെ മനസ്സിലുള്ളത് മന്‍സിലാക്കീട്ട് ന്നോട് ചോയ്ക്കാതെ ഓരോന്നും ബാങ്ങിച്ച് തരണം..അതാണ് ശെരിക്കിനുള്ള സ്നേഹം.. ശെരിക്കും സ്നേഹോണ്ടെങ്കില്‍ നമ്മളു പറയാതെ തന്നെ പുയ്യാപ്ലക്ക് എല്ലാം മന്‍സിലാകുന്നാ ഇന്നലെ ടീവീല്‍ വനിതാ വേദീലെ ഡോക്ടറ് പറഞ്ഞേ...!!"

ഇതില്‍ കൂടുതല്‍ സഹിക്കാന്‍ പറ്റാതെ, അപ്പോഴും പാടി കൊണ്ടിരിക്കുന്ന പുതിയ എല്‍ ഇ ഡി ടീവി അപ്പാടെ വലിച്ചെടുത്ത് ജബ്ബാര്‍ ചുവരിലേക്കെറിഞ്ഞു.. ഫോണെടുത്ത് കമ്പനിയിലെ എച്ച് ആറിലേക്ക് വിളിച്ചു.. 
"ടാ ജോസപ്പേ.. ഇക്ക് എത്രേം പെട്ടെന്ന് നാട്ടീക്കൊരു ഖുറൂജും(എക്സിറ്റ് പെര്‍മിറ്റ്) ടിക്കെറ്റും വേണം.. ഇന്നാണെങ്കില്‍ ഇന്നു തന്നെ.. ന്റെ പേരീ മതി..  ഞാന്‍ മാത്രേ പോണൊള്ളു.. ആ പിന്നെ. നാട്ടിലുള്ള എല്ലാ ജോല്‍സ്യന്മാരുടേം, പണിക്കന്മരുടേം, തങ്ങള്‍ മാരുടേം അഡ്രസ്സും ഫോണ്‍ നമ്പരും ഞാന്‍ നാട്ടിലെത്തുമ്പോഴേക്ക് കിട്ടണം..!"
"ന്തൂട്ടാ ജബ്ബാര്‍ക്കാ.. ന്താ പ്രശ്നം..?? ന്തായാലും മ്മക്ക് റെഡ്യാക്കാന്നേ.."
"ഇല്ല ജോസപ്പേ.. ഇപ്പഴ്ത്തെ കാലത്ത് സമാധാനത്തോടെ കുടുംബം നടത്തണമെങ്കില്‍ മാജിക്കും പ്രശ്നം വെപ്പും പിഞ്ഞാണമെഴുത്തും മഷിനോട്ടവുമെല്ലാം പഠിക്കണം..! ആ പിന്നെ പെറ്റീ ക്യാഷീന്നു കാശെടുത്ത് നമ്മളു കഴിഞ്ഞാഴ്ച്ച വാങ്ങിയ അതേ ടീവി ഒന്നൂടെ വാങ്ങി വീട്ടിലേക്ക് കൊടുത്തയച്ചേക്ക്..!!"

ഫോണ്‍ വെച്ച് സോഫയിലിരുന്ന ജബ്ബാര്‍ 'ന്നാലും ന്റെ സൂറാ..  ഇജ്ജിന്യൊന്നും മിണ്ടല്ലേന്നുള്ള ഭാവത്തില്‍ അതി ദയനീയമായി സൂറാനെ നോക്കി.. ഇനി ടീവിയല്ലാ എന്തു തല്ലിപൊട്ടിച്ചാലും തനിക്കൊരു പ്രശ്നവുമില്ലെന്ന രീതിയില്‍ ചുമരും ചാരി നിന്ന് നഖം കടിച്ച് തുപ്പുന്ന സൂറാടെ മുഖത്തെ ഉണ്ടക്കണ്ണുകളിലൊളിഞ്ഞിരിക്കുന്ന പരിഭവം ജബ്ബാറ് വായിച്ചു..

"ങ്ങക്ക്ന്നോട് തീരെ ഇഷ്ട്ല്യ.."


January 24, 2013

കോയിബിര്യാണി


"നാളെ ഞാറാഴ്ചയല്ലെ..?"
പടച്ചോനേ... തിന്നാനിരിക്കുമ്പോ എന്തു പുലിവാലാണാവോ എഴുന്നള്ളിച്ചോണ്ട് വരുന്നത്.. ഉരുട്ടിയ ഉരുള വായിലോട്ടിട്ട് ചവച്ചരച്ച് ഞാന്‍ സൂറാടെ തിളങ്ങുന്ന മുഖത്തേക്ക് നോക്കി.. "ന്ത്യേ സൂറാ..?? അനക്കെന്തേലും വെണാ..?"
''ഇക്കൊന്നും വേണ്ട.. ഇങ്ങള് ചോറുരിട്ടി മിണ്ങ്ങണ കാണാനെന്തു ശേലാ.."
ഇതെനിക്കുള്ള പണി തന്നെ.. അറുക്കുന്നതിനു മുന്നുള്ള വെള്ളം തരലാണിതെന്നെന്റെ മനസ്സെന്നെ ഉദ്ബോധിപ്പിച്ചു ..
"അതെന്താ സൂറാ.. ഇന്നലേം മിനിഞ്ഞാന്നും ഇക്കണ്ട കാലമത്രയും ഞാന്‍ ഉരുട്ടി മിണുങ്ങുമ്പോ നീ അട്ടത്തോട്ട് നോക്കിയിരിപ്പായിരുന്നോ...?"
അടുത്ത ഉരുള ഉരുട്ടാതെ തന്നെ വായിലോട്ടാക്കി.. വീണ്ടും ഉരുട്ടി മിണുങ്ങണത് കണ്ടാലവളുദ്ധേശിച്ച കാര്യം പറഞ്ഞാലോന്നായിരുന്നു പേടി.. എന്തും സഹിക്കാം.. ഇമ്മാതിരി സമയത്ത് അഗ്നി പര്‍‌വ്വതം പൊട്ടുന്ന ചൂടോടെയായിരികും സൂറാടെ ഓരോ പൂതി പൊട്ടുന്നത്..
"എത്ര കണ്ടാലും ശേല് ശേലല്ലാണ്ടാവോ മന്‍ഷ്യാ..??" ഇവളിന്ന് രണ്ടും കല്പിച്ചിട്ടു തന്നെ.. ഇനി രക്ഷയില്ല.. തുരുപ്പെറക്കി കളിക്കാം...!
"സൂറാ.. ജ്ജ് നാളെ ഭക്ഷണണ്ടാക്കണ്ടട്ടാ.. ബദറൂന്റെ മോന്റെ ബര്‍ത്ത്ഡേ പാര്‍ട്ടിക്ക് വിളിച്ചിട്ടുണ്ട് .. നല്ല ബിര്യാണീണ്ടാവും.."
"എന്നിട്ട് ഇങ്ങള് അങ്ങട്ട് പൂവ്വാന്‍ നിക്കാ..??"
ഇജ്ജു ഇല്ലാണ്ട് ഞമ്മള് എങ്ങോട്ടെങ്കിലും പോയിട്ടുണ്ടോ...?
''പോയിട്ടില്ലാ ..ല്ലേ ..'' സൂറാടെ നിഷ്കളങ്കമായ ഇമ്മാതിരി ചോദ്യം കേട്ടാലരിച്ചു കേറാറുള്ളതാ.. ഇന്നത് സുഖത്തോടെ കേട്ടു.. നേരത്തെ പൊട്ടിക്കാന്‍ വെച്ച ബോംമ്പിന്റെ കാര്യം ബലാല് മറന്നൂന്നു തോന്നുന്നു.. രക്ഷപെട്ടു..!! ആ സമാധാനത്തോടെ അടുത്ത ഉരുള ഉരുട്ടി..
"ആ. ഇങ്ങളുരുട്ടുന്ന കണ്ടപ്പഴാ ഓര്‍ത്തത്.. ന്നാലും പാര്‍ട്ടിക്ക് പോണ്ട..!! "
ബോംമ്പിന്റെ പിന്നൂരുന്നതിനു മുന്നെ ഞാനിടയില്‍ ചാടി വീണു.. " ഇയ്യൊന്നു മുണ്ടാണ്ടിരിക്കിണ്‍‌ണ്ടാ സൂറാ..? ഇജ്ജോന്നു അപ്പ്രത്തെക്ക് പോയെ.."
''ഇന്നാ ഇഞ്ഞി ഞമ്മള് മുണ്ടണില്ല ." സൂറ പെണങ്ങി മുഖം വീര്‍പ്പിച്ചു.. വായടച്ചു.. ആ സമാധാനത്തില്‍ അടുത്ത ഉരുള ഉരുട്ടി.. അപ്പോഴേക്കും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു അവള്‍ വാ തുറന്നു .
"പിന്നെ മനുഷ്യാ.. ഇങ്ങളിങ്ങനെ നടന്നാട്ടാ.. ഇത്ര നാളിങ്ങനെ ഉരുട്ടി മിണ്‌ങ്ങാന്നാ വിചാരം?? " വെശപ്പ് മാറ്റാന്‍ ഞാനുരുട്ടുന്ന ഓരോ ഉണ്ടയും എനിക്കു നേരെ വരുന്ന ബോമ്പുകളാവുകയാണല്ലോ പടച്ചോനെ.. വെശന്നെടങ്ങേറായത് കൊണ്ട് ചോറ് തീറ്റ നിര്‍ത്താനും തോന്നുന്നില്ല..
"അതിനിപ്പോ ഇവടെ എന്താ ഉണ്ടായേ. ..??".ഞാന്‍ കൈചുരുട്ടി അവളുടെ നെഞ്ചിന്റെ നൂറ്റിപത്താം നിലയിലേക്ക് ഇടിച്ചിറക്കന്‍ തയ്യാറായി പിന്നിലേക്ക്‌ ചുവടുവെച്ച് ഞെരിഞ്ഞമര്‍ന്നു ..
"ഇങ്ങളെന്തോര്‍ത്തിട്ടാ നാളെ പാര്‍ട്ടിക്കു പോണത്..??
"പാര്‍ട്ടിക്ക് പോകുമ്പോ ബദറൂന്റെ മോനു പ്രസെന്റേഷന്‍ കൊടുക്കണ്ടെ.. ഇങ്ങള് എവടെ നിന്നെടുത്തു കൊടുക്കും ..?? . ബിസിനസ്സ് ബിസിനസ്സ് എന്നും പറഞ്ഞ് നടക്കലല്ലേ ഒള്ളു..വല്ല വരുമാനം ഉണ്ടാ കയ്യില് ." പൊട്ടാന്‍ പോണ ബോംമ്പിന്റെ ഏകദേശ ശക്തി മനസ്സിലായി.. ഞാന്‍ ധൈര്യത്തോടെ നെഞ്ചും വിരിച്ച് ചോറുരുട്ടി വിഴുങ്ങി..
"ഇന്റെ സൂറാ.. ഇയ്യെന്താ പറയണെ..? ബാക്ക്യുള്ളോരും ബിസിനസ്സ് നടത്തണില്ലെ..?? അവര്‍ക്കൊക്കെ കിട്ടുന്നില്ലെ..?? ഇയ്യിങ്ങനെ വളര്‍ന്നു വരുന്ന ഒരു ബിസിനസ്സ് കാരനെ തളര്‍ത്തെല്ലെന്റെ പൊന്നേ..." ഇത്രയും പറഞ്ഞ് ദയനീയമായി ഞാന്‍ സൂറാടെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കി..
"പിന്നേ.. എട്ടു കൊല്ലായിട്ടും ങ്ങള് ബളര്‍ന്നിട്ടില്ല..പിന്നേം പുളൂസിന്റെ വര്‍ത്താനത്തിനും ഒരു കുറവുമില്ല .! ന്തായാലും പാര്‍ട്ടിക്ക് കയ്യും ബീശി പോകാനെന്നെ കിട്ടൂല.. ബദറൂന്റെ കൂട്ടാരന്‍ ചന്ദ്രന്റെ പെണ്ണ് ശശി.. ന്റെ കൂടെ പഠിച്ചതാ.."
"ഏഹ്.. ചന്ദ്രന്റെ ഭാര്യ ശശിയോ.. അതെന്റെ തെറ്റാണോ സൂറാ.. "?
"ന്റെ റബ്ബേ.. ശശികല..!! ഓളെന്തായാലും ഒരയ്യായിരം രുപ്പ്യെന്റെ പ്രെസെന്റേഷനും കൊണ്ടേ പോകൂ.. ഇക്ക് വയ്യ ബെര്‍തെഡേക്ക് പോയി ഓള്‍ടെ ലിഫ്റ്റിക് തേച്ച ചുണ്ട്മ്മലത്തെ പുഛം കാണാന്‍..''
ന്റെ റബ്ബുല്‍ ആലിമീനായ തമ്പുരാനെ.. ഇന്റെ സൂറ തന്നെയാണോ ഈ പറയുന്നത്..?? എവിടേങ്കിലും കല്യാണമോ പാര്‍ട്ടിയോ ണ്ടെങ്കി വീട്ടുകാര്‍ക്കു മുന്നെ അവ്ടെ പോയി പെറ്റു കെടക്കണ സാധനമാണ്... ഇവള് മേത്തു വെള്ള ജിന്ന് കേറിയോ..
"സൂറാ.. ഇന്നല്‍ത്തെ ബണ്ടി കച്ചോടത്തിന്റെ കമ്മീഷന്‍ അയ്യായൊരുറ്പ്യ കിട്ടീട്ട്ണ്ട്.. പ്രെസെന്റേഷനില്ലാതെ പാര്‍ട്ടിക്ക് പോണ വെഷമം വേണ്ട.." ഇതു പറയുന്നതിനിടക്ക് ഞാന്‍ അവളറിയാതെ, കൊതിയോടെ സൂറാടെ കയ്യീ കെടന്നു പൊള പൊളാ പൊളക്കുന്ന വളയില്‍ നോക്കി വെള്ള മിറക്കി.. ഈ ഗ്യാപ്പില്‍ അടുത്താഴ്ച പണയം വെക്കാന്‍ ചോദിക്കാനുള്ളതാ...
"ന്റെ മന്‍ഷ്യാ.. ഇങ്ങളിങ്ങനെ പാര്‍ട്ടിക്കും കല്യാണത്തിനുമൊക്കെ പോയി ബെര്‍തെ കാശു ചെലവാക്കെണ്ട.. ഇപ്പഴ്ത്തെ കാലത്ത് വീട്ടിലെ പെണ്ണുങ്ങളും കൂടെ ശ്രദ്ധിച്ചാലെ ഒരു കുടുമ്പം നല്ലക്കം പോലെ നടത്താന്‍ പറ്റൂന്ന് ഇന്നലേം കൂടെ ജയന്തി പറഞ്ഞതാ..!"
"ജയന്തിയോ.. അതേതാ ആ പിശാശ്.. ഞാനറിയാത്ത ഒരു ജയന്തി??"
ഇന്റള്ളാ ഇങ്ങക്ക് മ്മടെ കുങ്കുമപ്പൂവ് സീരിയലിലെ പ്രൊഫസര്‍ ജയന്തീനെ അറിഞ്ഞൂടെ..??
"ഇന്റെ സൂറാ.....!!"
"ഇങ്ങള് കേക്ക് മന്‍ഷ്യാ.. നമ്മക്ക് ഒരു നല്ല സ്ഥലമൊക്കെ വാങ്ങിച്ച് നല്ല ഒരു പെരേം കുടീമൊക്കെ വേണ്ടേ..?? എന്നും ഇങ്ങനെ ഈ ചെറ്യേ പൊരേല് കെട്ന്നാ മത്യാ..?? പാര്‍ട്ടിക്ക് പോണ്ട..."
"ശെരി. ഇയ്യിപ്പൊ മ്മടെ നാഗവല്ലീന്റെ കൂട്ട് രണ്ടു മൂന്ന പ്രാവശം പോണ്ടാന്ന് പറഞ്ഞാ ഇക്കെങ്ങനെ പൂവ്വാന്‍ പറ്റും..? നല്ലോരു ബിരിയാണി കയ്ക്കാന്‍ കൊതിച്ചതായിരുന്നു.. ന്നാ ശെരി.. അന്ക്ക് വേണ്ടി ബിരിയാണിപ്പൂതി ഞാന്‍ വേണ്ടാന്ന് വെച്ചു.." വെണ്ണയില്‍ നെയ്യു പൊരട്ടിയ ചേലില്‍ ഞാന്‍ ഒരു ഇരയിട്ട് കൊടുത്തു...
"മന്‍ഷ്യാ.. ന്നാലും ഇങ്ങള്‍ടെ ബിര്യാണിപ്പൂതി ഇല്ലാണ്ടാക്കണ്ട.. ഇക്കത് സഹിക്കാന്‍ കയ്യൂല.." പടച്ചോനേ.. ഇത്രേം സ്നേഹോള്ള എന്റെ പാവം സൂറാനെയല്ലെ ഞാന്‍ തരം കിട്ടുമ്പോഴെല്ലാം ഹിമാറേന്നും ബലാലേന്നും പോത്തെന്നും ഒക്കെ വിളിക്കണത് .. ആത്മ നൊമ്പരം താങ്ങാന്‍ വയ്യാതെ ഞാന്‍ മേസപ്പുറത്തിരുന്ന ജഗ്ഗിലെ വെള്ളം മുഴുവനും ഒറ്റയടിക്ക് കുടിച്ച് തീര്‍ത്തു. സൂറ തുടര്‍ന്നു....
"ടൗണിലെ സല്‍ക്കാരേല് നല്ലസ്സല് ബിരിയാണി കിട്ടും.. മ്മക്ക് രണ്ടാക്കും തിങ്ക്ലാഴ്ച അവ്ടെ പോയി ബിര്യാണി തിന്നാം.. എങ്ങനെ വന്നാലും നൂറ്റ്യമ്പതുര്‍പ്യേ കൂടൂല.. ഇങ്ങക്ക് പ്രെസെന്റേഷന്‍ വാങ്ങുന്ന അയ്യായിരുര്‍പ്യേം ലാഭിക്കാം, ബിരിയാണീം തിന്നാം..."
കുടിച്ച വെള്ളം മുഴുവനും അപ്പൊ തന്നെ കണ്ണീക്കൂടെ ചാടുംന്നായപ്പോള്‍ "ന്റെ പുന്നാര പഹച്ചീ" ന്നും പറഞ്ഞ് കെട്ടിപ്പിടിക്കാന്‍ വെമ്പിയതാ.. അപ്പഴേക്കും സൂറാ ശ്വാസമെടുത്ത് പറഞ്ഞു നിര്‍ത്തീതിന്റെ ബാക്കി തുടങ്ങി.. ഞാനൊന്നടങ്ങി..
"സല്‍ക്കാരേന്റടുത്തുള്ള തുണിക്കടയില്‍ പുത്യേ മോഡലു സാരി വന്നൂത്രെ.. ഇന്നലെ അമ്മായി വന്നപ്പോ പറഞ്ഞതാ.. അതിന്റെ കൂടെ അതിന്റെ മാച്ച് ബ്ലൗസിന്റെ തുണീം കിട്ടും.. ആകെ നാലായിഇരുന്നൂറുര്‍പ്യേ ആവൂത്രെ.. ഇക്ക് ആ സാരി വാങ്ങി തന്നാ മതി.."
തീര്‍ന്നില്ല... ദാ വരുന്നു സൂറാടെ ക്ലൈമാക്സ് പഞ്ച്... "ഇങ്ങളെന്നെ നോക്ക്വോന്നും വേണ്ട.. എങ്ങനെ പോയാലും ഇങ്ങക്ക് പത്തഞ്ഞൂറുപ്യാ ലാഭം...!!"
ഹാവൂ.. പറമ്പ് വാങ്ങാനും വീട് വെക്കാനുമുള്ള സമ്പാദ്യത്തിന്റെ ആദ്യ പടി.. ജഗ്ഗിലെ വെള്ളം മുഴുവനും നേരത്തെ കുടിച്ച് തീര്‍ത്തതു കൊണ്ട് തല്‍ക്കാലം ഉമിനീരിറക്കി സമധാനിക്കേണ്ടി വന്നു... ന്നാലും ഇന്റെ പഹച്ചീ.. ഏതു ഹിമാറാണ്ടീ പറഞ്ഞേ അനക്ക് ........

*മ്മടെ നായിക സൂറാ എന്ന കഥപാത്രത്തിന്റെ കോപ്പിറൈറ്റ് ശ്രീമാന്‍ ഗുണ്ട എന്ന പേരില്‍ അറിയപ്പെടുന്ന ഷാഹുക്കാക്ക് മാത്ര്ംഅവകാശപ്പെട്ടതാണ്. ഈ പോസ്റ്റ് വായിച്ച് വേണ്ട തിരുത്തലുകള്‍ ചെയ്ത് തന്ന ഗുണ്ടക്ക് ഒരുപാട് നന്ദി..

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com