April 9, 2015

അല്‍കുല്‍ത്ത് കോമ്പ്രമൈസ് - PART 1

പാത്രത്തില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന ചായക്കറയും ചാരം മുക്കിയ ചകിരിയും തമ്മിലുള്ള യുദ്ധം മുറുകിയ സമയത്താണു അകത്തു നിന്നും എന്തൊക്കെയോ തട്ടി മറിയുന്ന ശബ്ദം സൂറാന്റെ ചെവിയില്‍ വന്നലച്ചത്..
ഒച്ച കേട്ട സൂറ കയ്യിലിരുന്ന പാത്രവും ചകിരിയും കൂടെ വാഷ് ബേസിനിലെ വെള്ളത്തിലേക്കിട്ട് അകത്തേക്കോടി. ഓടുന്ന ഓട്ടത്തില്‍ അടുക്കള സ്ലാബിന്റെ മുകളില്‍ അന്നത്തേ തേങ്ങ വെട്ടു കഴിഞ്ഞ ക്ഷീണത്തില് വിശമിച്ച് മൂളിപ്പാട്ടും പാടി കിടന്നിരുന്ന വെട്ടുകത്തിയും കൂടെ വലിച്ചെടുത്ത് "ഇന്നന്റെ മാര്‍ക്കം ഞാന്‍ കഴിക്കും കള്ളപ്പൂച്ചേ.. കളിച്ച് കളിച്ച് ഇന്റെ ബെഡ് റൂമിലായാ അന്റെ കളി..." എന്നു ചോദിച്ച് പാഞ്ഞു വന്ന സൂറ ബെഡ്റൂമിലെ കാഴ്ച കണ്ട് സഡന്‍ ബ്രേക്കിട്ടു. സൂറ അറിയാതെ തന്നെ കയ്യിലിരുന്ന വെട്ടുകത്തി ടിം എന്ന ശബ്ദത്തോടേ താഴെ വീണു..
സ്ലാബിന്റെ മുകളില്‍ ഒരു ശല്യവുമില്ലാതെ കിടന്നിരുന്ന എന്നെയെന്തിനാ അവിടുന്നു എടുത്ത് ഇവിടെ കൊണ്ടു വന്നിട്ടതെന്നു മനസ്സിലാകാതെ ഒന്നു തലപൊക്കിയ വെട്ടുകത്തി കിട്ടിയ ചാന്‍സില്‍ വീണിടത്ത് തന്നെ കിടന്ന് വീണ്ടും ഉറങ്ങനുള്ള വട്ടംകൂട്ടി.
റൂമില്‍ അലമാരയിലെ തുണികളെല്ലാം വലിച്ച് താഴെയിട്ട് അതിന്നുള്ളില്‍ വെച്ചിരുന്ന പഴയ ഇരുമ്പുപെട്ടി തുറന്ന് തന്റെ പഴയ വള്ളി നിക്കറെടുത്ത് കുടയുന്ന ജബ്ബാറിനെയാണു സൂറ കണ്ടത്. കല്യാണം കഴിഞ്ഞ അന്ന് ഇനിയൊരിക്കലും അതെടുക്കില്ലെന്നു സത്യം ചെയ്യിച്ച് പെട്ടിയിലിട്ടു പൂട്ടിയ നിക്കറാണത്. തീര്‍ന്നില്ല ജബ്ബാറതാ ടവ്വലില്‍ കെട്ടി സൂക്ഷിച്ചു വെച്ചിരുന്ന കരിങ്കല്‍ ചീളുകള്‍ എടുക്കുന്നു.. തന്റെ പ്രധാന ആയുധം കൂടെ എടുക്കുന്നത് കണ്ടപ്പോള്‍ സൂറാന്റെ ബാക്കി ജീവനും കൂടെ പോകുമെന്ന അവസ്ഥയായി..
സൂറ ഓടിച്ചെന്ന് ജബ്ബാറിന്റെ കയ്യില്‍ കേറിപ്പിടിച്ചു..
"ഇങ്ങളിതെന്തു ഭാവിച്ചാ മനുഷ്യാ..?? എന്താ ഇങ്ങടെ ഉദ്ധേശം..??"
"അനക്കെന്താണ്ടീ പോത്തേ.. മനുഷ്യന്‍ ഒരു നല്ല കാര്യത്തിനെറങ്ങുമ്പഴാണോ അന്റെ ഒരു അല്‍കുല്‍ത്ത് വര്‍ത്താനം..?"
"ന്റെ മന്‍ഷ്യാ ഇങ്ങളു തല്ലുണ്ടാക്കാന്‍ പോകുമ്പഴല്ലേ ഈ നിക്കറിടുന്നതും കല്ലെടുത്ത് കീശേലിടുന്നതും.. ഇന്നാരോട് തല്ലുണ്ടാക്കാനാ ഇങ്ങടെ ഈ പൊറപ്പാട്..?"
"ഇയ്യൊന്നു മിണ്ടാണ്ടിരിക്കിണുണ്ട സൂറാ.. ഞാനാരോട് തല്ലുണ്ടാക്കീന്നാ ഇയ്യീ പറയണത്..?"
"ഇങ്ങളീ ട്രൗസറിടുമ്പോ ഇക്ക് പേടിയാ.. മര്യാദക്കിങ്ങളതൂരിക്കോ.."
ഇതും പറഞ്ഞ് സൂറ നിക്കറിന്റെ വള്ളിയില്‍ കേറിപ്പിടിച്ചു.. അപ്രതീക്ഷിതമായ ആക്രമണം താങ്ങാനാകാതെ താഴേക്കു പോണോ അതോ ജബ്ബാറിന്റെ അരയില്‍ തന്നെ അള്ളിപ്പിടിച്ച് നിക്കണോ എന്ന കണ്‍ഫ്യൂഷനില്‍ നിന്ന നിക്കറിനു സപ്പോര്‍ട്ട് കൊടുത്ത ജബ്ബാര്‍ നിക്കര്‍ വലിച്ചു കയറ്റി വള്ളിതിരിച്ചു വാങ്ങി അരയില്‍ കെട്ടിയുറപ്പിച്ചു.
സൂറാ നിന്നു കരയാന്‍ തുടങ്ങി.. കരച്ചില്‍ കണ്ട ജബ്ബാര്‍ ഒന്നൊതുങ്ങി..
"ഇയ്യൊന്നടങ്ങ് പൊന്നേ.. ഞാനൊരു പ്രശ്നത്തിനു പോണില്ല.."
"ന്റിക്കാ.. ഇങ്ങളൊരു പ്രശ്നത്തിനും പോണ്ടാ.. ഈ വള്ളിസൗസറിട്ടാ പ്രശ്നം ഇങ്ങടടുത്തേക്ക് വന്നോളും. അതോണ്ടാ ഇങ്ങളിനി ഇതിടരുതെന്നു ഞാന്‍ സത്യം ചെയ്യിച്ചത്.."
"അനക്ക് പിരാന്താടീ.."
"പിരാന്തൊന്നുമല്ല.. ഇങ്ങളു പണ്ട് ഇന്നോട് ഇഷ്ടാന്നു പറയാന്‍ വന്നതോര്‍മ്മണ്ടാ..?"
"ഉം.. ഇണ്ട്.. അന്റെ മാമാന്റെ മോന്റെ കല്യാണം കഴിഞ്ഞു വരുമ്പ.."
"അന്നിങ്ങടെ വര്‍ത്താനം കേട്ട് പേടിച്ച് ഞാന്‍ ഇന്റുപ്പാന്നുറക്കെ വിളിച്ച് കരഞ്ഞപ്പോ, ഉപ്പ വരുന്നൂന്നു വിചാരിച്ച് ഇങ്ങളു പേടിച്ചോടീലേ..?"
"അതു ഞാന്‍ പേടിച്ചോടീതല്ല.. ഇച്ചിരി തെരക്കുണ്ടാര്‍ന്നതോണ്ട് സ്പീഡില്‍ നടന്നതാ.. ഇയ്യ് കാര്യം പറ.."
"ഹും.. ഇന്നിട്ട് ഇന്റെ മുന്നില്‍ മൂക്കും കുത്തി വീണു മൂക്കീന്നു ചോര വന്നില്ലേ.. അന്നു ഇങ്ങളിട്ടിരുന്നത് ഈ വള്ളി ട്റൗസറായിരുന്നു..."
"ഇയ്യെന്തൂട്ട് തേങ്ങ പിണ്ണാക്ക് കാണാനാണ്ടീ ഞാന്‍ വീണപ്പോ ഇന്റെ ട്രൗസറു നോക്കീത്.." എന്നു പറഞ്ഞ് ജബ്ബാററിയാതെ തന്നെ തന്റെ മൂക്കു തടവി..
"അതു മാത്രല്ല.." സൂറ പിണക്കത്തോടെ മുഖം കോട്ടി...
"പിന്നെ..?"
"ന്നെ കെട്ടിച്ച് തരൂലാന്നു പറഞ്ഞ ദേഷ്യത്തിനു ഇന്റുപ്പാനെ കല്ലെടുത്തെറിയാന്‍ ഇങ്ങളാ കലുങ്കിന്റെ അപ്പര്‍ത്തെ തെങ്ങിന്റെ താഴെ ഒളിച്ചിരുന്നപ്പോ തലേല്‍ ഒണക്ക മടലു വീണു ബോധം കെട്ടില്ലേ..?"
"ന്റെ റബ്ബേ..." അറിയാതെ തന്നെ തലയിലേക്ക് പോയ കയെടുത്ത് അരയില്‍ കുത്തി ജബ്ബാര്‍
"അന്നു ഓടിക്കൂട്യോരുടെ കൂട്ടത്തില്‍ ഞാനും ഇണ്ടായിരുന്നു.. അന്നും ഇങ്ങളിട്ടിരുന്നത് ഈ ട്രൗസറു തന്നെയാ.."
"ഹോ..."
"ഇനീംണ്ട് പറയാന്‍.. ഇങ്ങളു പണ്ടു പാടത്ത് ഫുട്ട്ബാളു ഹെഡ് ചെയ്യാന്‍ ചാടിയപ്പോ ചളീ ചവിട്ടി ഊരേം കുത്തി വീണേന്റന്നും ഇതെന്നെയായിരുന്നു ഇങ്ങളിട്ടിരുന്നത്.."
"പണ്ടാരം മതി.. അന്റെ ട്രൗസര്‍ പുരാണം.. ഇയ്യൊന്നു മന്‍സിലാക്കിക്കോ.. ഇന്റെ വീഴ്ചകളും ഈ വള്ളി ട്രൗസറും തമ്മില്‍ യാതൊരു ബന്ധവുമില്ല.. പിന്നെ ഞാന്‍ പ്രധാന ഓപ്പെറേഷനുകള്‍ക്കെല്ലാം പോകുമ്പോ ഇതിടുന്നു എന്നേ ഒള്ളൂ..."
"ആഹാ.. ഇന്നിങ്ങളാരെ ഓപ്പ്രഷന്‍ ചെയ്യാനാ പോണത്..?"
"കുന്തം.. നമ്മടെ കഴിഞ്ഞ അഷര്‍പ്പും പാത്തുമ്മയും തമ്മില്‍ നല്ല തല്ലാണത്രെ.. അവരു മിണ്ടാറില്ല.. ഇന്നതു ഒത്തു തീര്‍പ്പാക്കാന്‍ സ്വന്തക്കാരും ബന്ധൂക്കാരും എല്ലാം കൂടുന്നുണ്ട്.. ഇന്നെയാ മധ്യസ്ഥം പറയാന്‍ വിളിച്ചേക്കണേ.."
"അയ്നെന്തൂട്ടിനാ ഇങ്ങളീ കരിങ്കല്ലും പണ്ടാറോം കൂടെ കൊണ്ടോണാത്.. തല്ലാനല്ലല്ലോ ഇങ്ങളു പോണത്.. ആണോ..?"
"അതല്ലെടീ പോത്തേ.. ആ പാത്തൂന്റെ ആങ്ങളമാരു തടിമാടന്മാരു ശെരിയല്ല.. ഇപ്പ അവരാണു നാടു ഭരിക്കുന്നത്.. പിന്നെ പണ്ട് ഇന്റെ കൂടേ കൊറെ നടന്നതിന്റെ ബഹുമാനത്തിലാ ഇന്നെ വിളിച്ചേക്കണത്.."
"ന്നാ ശെരി.. ഇങ്ങളു നിക്കറിട്ടോ.. കല്ലു കൊണ്ടോണ്ടാ.. " എന്നും പറഞ്ഞ് ജബ്ബാറിന്റെ കയ്യിലിരുന്ന കല്ലുകെട്ടിയ കിഴി തട്ടിപ്പറിച്ചു വാങ്ങി... അലമാരയിലേക്കിട്ടു..
ആ ഗ്യാപ്പിനു സൂറ കാണാതെ മേശപ്പുറത്തിരുന്നിരുന്ന നഖംവെട്ടിയെടുത്ത് അതിലെ കത്തി നിവര്‍ത്തി തന്റെ മീശയുടെ ഒരു രോമം ചെത്തി മൂര്‍ച്ച ഉറപ്പു വരുത്തി പെട്ടെന്നു തന്നെ അരയില്‍ താഴ്ത്തി.. ഒരു ധൈര്യത്തിനിതിരിക്കട്ടെ എന്നു മനസ്സില്‍ പറയുകയും ചെയ്തു.. കല്ലൊളിപ്പിച്ച് കഴിഞ്ഞ് സൂറ തിരിഞ്ഞു..
"ന്റെ മന്‍ഷ്യാ ഒരു കാര്യം പറയാം.. ഈ കെട്ട്യോനും കെട്ട്യോളും തമ്മിലുള്ള തല്ലെല്ലാം കൂടുന്നത് സ്വന്തക്കാരു എടപെടുമ്പഴാണു.."
"അതു അനക്കെങ്ങനെ അറിയാം..?"
"ഹും.. അതൊക്കെ ഇക്കറിയാം.. ഞാനേ ഈ സീരിയലുകളു മുഴുമേനും കാണണത് വെര്‍തെയല്ല.. ഇങ്ങളീ കാര്യത്തില്‍ ഞാന്‍ പറയണ പോലെ ചെയ്യോ..?"
"അതെന്തൂട്ടാടീ...? പെണ്‍ ബുദ്ധി പിന്‍ബുദ്ധീന്നാ പറയാറു.. ന്നാലും ഇന്റെ മുത്തൊരു കാര്യം ചോയ്ചതല്ലേ.. പറ കേള്‍ക്കട്ടെ.."
ഇതു കേട്ടപ്പോള്‍ സൂറാക്കുഷാറു കൂടി.. തന്റെ മനോഹരമായ കണ്ണുകള്‍ വിടര്‍ത്തി ജബ്ബാറിന്റെ അടുത്ത് വന്ന് കാര്യ ഗൗരവത്തോടേ പറഞ്ഞു..
"ഇങ്ങളിന്നൊരു കാര്യം ചെയ്യ്.. അവ്ടെ ചെന്നിട്ട് എല്ലാരും കൂടെ സംസാരിക്കുന്നതിനു മുന്നേ ചെക്കനും പെണ്ണും കൂടേ ഒറ്റക്ക് സംസാരിക്കട്ടെ എന്നു പറ.. എന്നിട്ടെന്താകുംന്നു നോക്കലോ..?"
ആഹാ.. ഇവളു കൊള്ളാലോ.. ന്നാലും ഇന്റെ സൂറാന്നു പറഞ്ഞ് കെട്ടിപ്പിടീക്കാന്‍ പോയപ്പഴേക്കും ജബ്ബാറ് കണ്ട്രോള്‍ ചെയ്തു.. ഇവളീപറഞ്ഞതിനു വെല്യ വില കൊടുക്കെണ്ട.. കൊടുത്താല്‍ പിന്നെ അഹങ്കാരം കൂടി ഇന്റെ തലേ കേറിയിരിക്കും..
"ആഹ്... ഇതാണാ അന്റെ വെല്യ ആഗോള ബുദ്ധി.. നോക്കട്ടെ.." എന്നും പറഞ്ഞ് ഒരു പുച്ചം കലര്‍ത്തി വീട്ടീന്നെറങ്ങി.. കോലായില്‍ ചാരി വെച്ചിരുന്ന തന്റെ പഴേ സൈക്കിളെടുത്ത് ഇടത്തോട്ടും വലത്തോട്ടും ചരിഞ്ഞ് ആഞ്ഞു ചവിട്ടി ഗെയ്റ്റ് കടന്നു പോയി..
വീട്ടുകാരെല്ലാവരും കൂടെ സംസാരിച്ച് കൊളമായി ഒരു മൂന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടും എന്ന മട്ടില്‍ നിക്കുമ്പഴാണ് യുനൈറ്റെഡ് നാഷന്‍ പ്രതിനിധി പോലെ ജബ്ബാറിന്റെ അരങ്ങേറ്റം നടന്നത്. വന്ന പാടെ അരയില്‍ നിന്നും നഖംവെട്ടിയെടുത്ത് ഹാളില്‍ കിടന്നിരുന്ന ടീപ്പോയിലേക്കിട്ടു തലയുയര്‍ത്തി മീശ പിരിച്ച് നെഞ്ചു വിരിച്ച് എല്ലാവരേയുമൊന്നു നോക്കി..
(തുടരും)

0 comments:

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com