April 9, 2015

യോഗയും യോഗവും

"ഞാനില്ലാണ്ടായാ അനക്കത് സഹിക്കാന്‍ കയ്യോ ന്റെ സൂറാ...??" ഓഫീസില്‍ നിന്നും വന്നു കയറിയ പാടേ പതിവു കൊഞ്ചലും കുറുകലുമില്ലാതെ ജബ്ബാറിന്റെ ചോദ്യം കേട്ട് സൂറയൊന്നു പകച്ചു..
"ഇങ്ങളെന്തു പിരാന്താ മന്‍ഷ്യാ ഈ പറയുന്നത്..? ഇമ്മാതിരി ചങ്കീ കുത്തണ വര്‍ത്താനൊന്നും പറയല്ലിന്റെ പൊന്നേ..."
വന്ന സ്പീഡില്‍ തന്നെ അടുക്കളയില്‍ പോയി ഒരു കവറെടുത്ത് കൊണ്ട് വന്ന് ഫ്രിഡ്ജിന്റെ‍ ഡോര്‍ തുറന്ന് ജബ്ബാര്‍ മറുപടി പറഞ്ഞു "ന്റെ സൂറാ.. ഞാന്‍ കാര്യത്തില്‍ ചോയ്ച്ചതാണ്ടീ.. ഇന്ന് ഇക്കൊരു നെഞ്ചു വേദന വന്നു.. സഹിക്കാന്‍ പറ്റാണ്ടായപ്പ ഡോക്ടറെ കാണാന്‍ പോയി ചെക്കപ്പ് ചെയ്തു."
സൂറാന്റെ നെഞ്ചൊന്നു കത്തി. ഇരുന്നിടത്ത് നിന്ന് ചാടിയെഴുന്നേറ്റ് ഓടി വന്ന് ജബ്ബാറിന്റെ നെഞ്ചു തടവാന്‍ തുടങ്ങി.. കൂട്ടത്തില്‍ രണ്ടു മൂന്നു തുള്ളി കണ്ണീര്‍ തറയിലിറ്റിക്കാനും സൂറ മറന്നില്ല.
"ന്റെ റബ്ബേ.. നെഞ്ചു വേദനാന്നു പറയുമ്പ ഹാര്‍ട്ടറ്റാക്കല്ലേ മന്‍ഷ്യാ..? ന്നിട്ട് ഇങ്ങക്കൊന്നും പറ്റീലേ..? ഇങ്ങക്കിപ്പ കൊഴപ്പം വല്ലതുംണ്ടാ..?"
"കൊഴപ്പൊന്നൂല്യ, ഗ്യാസിന്റാണെന്നാ ഡോക്ടറു പറഞ്ഞത്.. പക്ഷേ കൊളാസ്ട്രോളു കൂടുതലാ.. "
"ഹും ഇങ്ങക്കങ്ങനെ തന്നെ വേണം മന്‍ഷ്യാ.. കാലത്തെന്നെ ഞാന്‍ കഷ്ടപ്പെട്ട് ഓരോന്നും ഇണ്ടാക്കി വെച്ചാലും നേരം വൈകീന്നും പറഞ്ഞ് കയിക്കാണ്ട് ഓടീട്ടല്ലേ..? ഒരു ഗ്യാസും കൊണ്ട് വന്നേക്കുന്നു"
മുഖം കോട്ടി ജബ്ബാറിന്റെ നെഞ്ചത്ത് നിന്നും അഞ്ചാറു രോമം പറിച്ചെടുത്ത് സൂറ പരിഭവം തീര്‍ത്തു.. '
"ഹും.. അതെന്താ ഗ്യാസാണേന്നു പറഞ്ഞപ്പോ അനക്കൊരു നിരാശ..?"
ഫ്രീസറില്‍ ഉള്ള ഇറച്ചിയും മുട്ടയുമെല്ലാം കയ്യിലിരുന്ന കവറിന്നുള്ളിലേക്ക് എടുത്തിടുന്നതിനിടയില്‍ ജബ്ബാര്‍ ചോദിച്ചു..
"ഇങ്ങളൊന്നു മിണ്ടാണ്ടിരിക്ക്ണുണ്ടാ.. ഇങ്ങനെ തിന്നാണ്ടും കുടീക്കാണ്ടും നടന്നിട്ട് ഇങ്ങടെ വയറു ഗ്യാസും കുറ്റിയാക്കാന്നു വല്ല നേര്‍ച്ച നേര്‍ന്നിട്ടുണ്ടോ..?"
ജബ്ബാറതൊന്നും ശ്രദ്ധിക്കാതെ താന്‍ ചെയ്തു കൊണ്ടിരുന്ന പണിയില്‍ തന്നെ വ്യാപൃതനായി...
"അല്ല, ഇങ്ങട്ട് നോക്ക് മന്‍ഷ്യാ.. ഇങ്ങളീതൊക്കെ ഫ്രിഡ്ജീന്നെടുത്ത് എങ്ങട്ട് കൊണ്ടോവാ..??"
"ഡീ ബലാലേ.. എറച്ചീം മൊട്ടേം തൊട്ടു പോകരുതെന്നാ ഡോക്ടറു പറഞ്ഞേക്കുന്നത്.. ഇതൊക്കെ തിന്ന് തിന്ന് തടി കൂടീട്ടാണാത്രെ. തടി കൊറഞ്ഞാ കൊളാസ്ടോളു കൊറയുംന്നാ ഡോക്ടറു പറഞ്ഞത്. അതു കൊണ്ട് ഇന്നു മുതല്‍ ഈ വീട്ടില്‍ പച്ചക്കറി മാത്രം ഇണ്ടാക്കിയാ മതി.."
ഈ പ്രഖ്യാപനം കേട്ട് സൂറയുടേ സപ്ത നാഡികളും സ്തംഭിച്ചു.. പകച്ച് കണ്ണും തുറിച്ച് വായും തുറന്ന് ഒരു നിമിഷം ശ്വാസം കിട്ടാതായ സൂറ പെട്ടെന്നു തന്നെ പോയ ബോധം വീണ്ടെടുത്ത് നേരെ ജബ്ബാറിന്റെ കയ്യില്‍ ഇരുന്നിരുന്ന കവറില്‍ ചാടി പിടിച്ച് വലിച്ച് ഒരു വമ്പന്‍ ചോദ്യം ജബ്ബാറിനു നേരെ തൊടുത്തു വിട്ടു..
"അയ്നു ഞാനും മക്കളും എര്‍ച്ചീം മൊട്ടേം തിന്നാല്‍ ഇങ്ങക്കെങ്ങനാ മന്‍ഷ്യാ കൊളാസ്ട്റോളു കൂടുന്നത്.." തികച്ചും ന്യായമായ ചോദ്യം തന്നെ.. പക്ഷേ ജബ്ബാറത് സമ്മതിച്ചു വിട്ടു കൊടുക്കാന്‍ തയ്യാറായില്ല...
"ആ.. അതു കൂടും.. അങ്ങനിപ്പോ ഞാന്‍ തിന്നാണ്ട് നിങ്ങളു മാത്രം തിന്നു സുഖിക്കെണ്ട.. ഞാന്‍ സമ്മയ്ക്കൂല.."
"ഇങ്ങളു തിന്നാണ്ടിരുന്നാ പോരേ..? ഇക്ക് എര്‍ച്ചീം മീനുമൊന്നുമില്ലാണ്ട് ചോറെറങ്ങൂലാന്നു ഇങ്ങക്കറിയുന്നതല്ലേ.. അല്ലെങ്കിലും ഇങ്ങക്ക് ഇങ്ങടെ കാരം മാത്രല്ലേ ചിന്തയൊള്ളു.. ഇക്കറ്യാം.. ഇങ്ങക്കിന്നോടൊട്ടും ഇഷ്ടല്ല്യ.." സൂറ പിണങ്ങി മുഖം തിരിഞ്ഞ് നഖം കടിക്കാന്‍ തുടങ്ങി
"ന്റെ മുത്തേ സൂറാ.. ഇജ്ജിങ്ങട്ടൊന്നു നോക്ക്യേ.. ഇതൊക്കെ ഇണ്ടാക്കി മേശപ്പൊറത്ത് നെരത്തി വെച്ചേകണത് കണ്ടാ ഇക്ക് സഹിക്കാന്‍ പറ്റോ..? അതു മാത്രമല്ല, ഇക്ക് തിന്നാന്‍ പാടില്ലാത്ത സാധനം കിട്ട്യാ അനക്കത് സന്തോഷത്തോടെ കഴിക്കാന്‍ പ്റ്റോ ന്റെ മുത്തേ..?"
ഈ ഇമോഷണല്‍ ബ്ലാക്ക്മെയിലിങ്ങില്‍ സൂറാന്റെ നെഞ്ചു പൊട്ടിപ്പോയി.. പിന്നെ ഒരു നിമിഷം പോലും അമാന്തിക്കാതെ സൂറായും പ്രഖ്യാപിച്ചു.. ഇന്നു മുതല്‍ ഈ വീട്ടില്‍ ഇറച്ചിയും മുട്ടയുമില്ല.. ജീവിതത്തില്‍ എന്തൊക്കെ സഹിക്കുന്നു.. പിന്നാ ഈ ഇറച്ചീം മൊട്ടേം ഇല്ലാത്ത ജീവിതം..
പ്രഖ്യാപനമെല്ലാം കഴിഞ്ഞു ആദ്യ രണ്ട് ദിവസം കുഴപ്പോന്നുമില്ലാതെ പോയി. പക്ഷേ അപ്പോഴേക്കും സൂറ ആകെ ഞെളിപിരി കൊള്ളാന്‍ തുടങ്ങി.. പച്ചക്കറി മാത്രം തിന്നു തിന്നു ആകെ ബേജാറിലായ സൂറാന്റെ കയ്യും കാലുമൊക്കെ തരിക്കാന്‍ തുടങ്ങി. ജബ്ബാറാണേങ്കില്‍ പേടിച്ചിട്ട് മീന്‍ പോലും വീട്ടില്‍ കയറ്റുന്നില്ല.. ചുരുക്കം പറഞ്ഞാല്‍ കുടി നിര്‍ത്തിയ കള്ളുകുടിയനെ പോലെയായി സൂറാന്റെ കാര്യം. അന്നു വൈകുന്നേരം ജോലികഴിഞ്ഞെത്തിയ ജബ്ബാര്‍ കാണുന്നത് റൂമില്‍ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്ന സൂറാനെയാണു.. നടക്കുമ്പോള്‍ കാലി തട്ടിയ കസേരയെയും മേശയേയുമെല്ലാം ചീത്ത വിളിക്കുന്നുണ്ട്..
"അല്ല മന്‍ഷ്യാ.. ഇങ്ങളോടാരാ പറഞ്ഞേ എറച്ചീം മുട്ടേമെല്ലാം തിന്നാ തടി വെക്കും എന്നു..??"
ഒരു പ്രകോപനവുമില്ലാതെ പെട്ടെന്നുള്ള സൂറാന്റെ ചോദ്യം കേട്ട് ജബ്ബാറിന്റെ കണ്ണു തുറിച്ചു..
"ഏഹ്.. ഇപ്പൊ ഇങ്ങനായാ...? അനക്കെന്തിന്റെ കേടാ..?"
"അല്ല മന്‍ഷ്യാ ഇക്കൊരും സംശയം.. ഇങ്ങളു വെല്യ ഡിസ്കവറി ചാനലിന്റെ ആളല്ലേ..?"
എന്തോ പൊട്ടത്തരമായിരിക്കും ചോദിക്കാന്‍ പോണ്ടത് എന്നുറപ്പിച്ച് അതു അത് ബ്ലോക്ക് ചെയ്യാന്‍ തയ്യാറായി ജബ്ബാര്‍
"വല്ല പൊട്ടത്തരം ആണേങ്കില്‍ ചോയ്ക്കെണ്ടാട്ടാ.. ഇക്കിപ്പോ അന്റെ മാഞാളം കാണാനുള്ള മൂഡില്ല.."
"എന്നാ പോ.. ഞാന്‍ ചോയ്ക്കണില്ല..!!" സൂറ പിണങ്ങി പിന്നേ ദേഷ്യം കസേരയോട് തീര്‍ത്തു...
"ഹെന്റെ റബ്ബേ.. എന്തു പണ്ടാറാണേങ്കിലും ഇയ്യ് ചോദിക്കെന്റെ സൂറാ.. ഇയ്യിങ്ങനെ ബേജാറാവല്ലെ.."
"ഉം.. അങ്ങനെ വഴിക്കു വാ.. ഞാന്‍ ചോയ്ക്കട്ടെ.. ഇക്ക് ബുദ്ധീണ്ടാ ഇല്ലേന്ന് ഈ ചോദ്യത്തില്‍ ഇങ്ങക്ക് മന്‍സിലാകും.."
സൂറാന്റെ കോണ്‍ഫിഡന്‍സ് കണ്ടപ്പോ ജബ്ബാറിനും ഉഷാറായി.. എന്തു ചോദ്യമായാലും അതു നേരിടാന്‍ തയ്യാറായി നെഞ്ചും വിരിച്ച് നിന്നു..
"ഉം സമ്മയ്ച്ചു... ഇയ്യ് ചോദിക്ക്.."
"ന്റെ മന്‍ഷ്യാ.. ഈ എലേം പുല്ലും മാത്രം തിന്നണ ആനേം ഹിപ്പോ പൊട്ടാമസും എല്ലാം തടിച്ച് കൊഴുത്തിരിക്കണതും.. ഇറച്ചി മാത്രം തിന്നണ സിംഹോം പുലീം കടുവേമെല്ലാം മെലിഞ്ഞ് നല്ല ജിമ്മായിട്ടിരിക്കണതും എന്തു കൊണ്ടാ..?"
സൂറാന്റെ ചോദ്യം കേട്ട് കൊറച്ച് നേരം ജബ്ബാറിന്റെ ശ്വാസം നിന്നു പോയി.. ഉത്തരം കിട്ടാതെ നാക്ക് വായീന്നെറങ്ങി ഓടി ഗേറ്റ് കടന്നു.. എന്തു പറയണമെന്നറിയാതെ അന്തിച്ച് കുന്തം പോലെ നിക്കുന്ന ജബ്ബാറിന്റെ മുന്നില്‍ റിലീസ് പടത്തിനു ആദ്യത്തെ ഷോയുടെ ആദ്യത്തെ ടികറ്റ് കിട്ടിയ ആളേ പോലെ അഭിമാനം സ്ഫുരിക്കുന്ന കണ്ണുകളോടേ സൂറ ജബ്ബാറിന്റെ നോക്കി.
"ഏഹ്.. എന്താ മന്‍ഷ്യാ.. ഇങ്ങക്ക് ഉത്തരം തരാന്‍ കയ്യിണില്ലേ..? ഇങ്ങടെ നാക്കെറെങ്ങി പോയാ..?"
ഓടിപോയി തിരിച്ച് വന്ന നാക്കെടുത്ത് വായിലേക്കിട്ട് ജബ്ബാര്‍ ഒന്നു ഉരുണ്ട് മറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചു.. ഓളേ സമ്മയ്ച്ചു കൊടുത്തില്ലെല്‍ ഓളിനി തലേക്കേറി സൂംബാ ഡാന്‍സ് തുടങ്ങും
"ന്റെ സൂറാ.. അനക്ക് ബുദ്ധീല്ലാന്നാരാണ്ടീ ബലാലേ പറഞ്ഞത്..? അന്റെ കാലു പിടിക്കാം ഞാന്‍, ഇനി മേലില്‍ ഇമ്മാതിരി സംശയോ കൊണ്ട് വന്നേക്കരുത്..."
"അല്ല മന്‍ഷ്യാ.. ന്നാലും ഈ ആനേം പുലീം സിംഹോം.."
"ന്റെ റബ്ബേ.. പ്ലീസ്..!! വന്നു കെടന്നൊറങ്ങെടീ പോത്തേ.. അന്റെ ഹലാക്കിലെ ആനേം പുലീം മണ്ണാങ്കട്ടേം.."
അന്നു രാത്രി ഏകദേശം ഒരു രണ്ടു മണി കഴിഞ്ഞപ്പോള്‍ ഉറങ്ങാതെ എന്തൊക്കയോ ആലോചിച്ച് തിരിഞ്ഞു മറിഞ്ഞും കിടന്നിരുന്ന സൂറ ബെഡില്‍ നിന്നും ചാടിയെഴുന്നേറ്റു ജബ്ബാറീന്റെ മീശ പിടിച്ച് വലിച്ച് വയറ്റത്തൊരു കുത്തും കൊടുത്തു.. ഇല്ലെങ്കില്‍ ഭൂമി കുലുങ്ങിയാലും മൂപ്പരൊറക്കത്തീന്നെണീക്കൂല
"കിട്ടി.. കിട്ടി.. ന്റെ മന്‍ഷ്യാ. ഇങ്ങളൊന്നെണീറ്റേ.. ഇക്കൊരു ഐഡിയ കിട്ടി.."
അപ്രതീക്ഷിതമായ ആക്രമണം താങ്ങാനാകാതെ ഉറക്കത്തില്‍ നിന്നും ചാടിയെഴുന്നേറ്റ ജബ്ബാര്‍ പല്ലു കടിച്ച് അടുത്ത ആക്രമണം ബ്ലോക്ക് ചെയ്യാനുള്ള പൊസിഷനില്‍ കയ് രണ്ടും നെഞ്ചിനും വയറിനുമിടയില്‍ ക്രോസ് ചെയ്ത് വെച്ച് മുന്നോട്ടാഞ്ഞ് സൂറാനെ നോക്കി മുരണ്ടു..
"അന്റെ വെല്ലിപ്പാന്റെ ഐഡിയ.. സത്യായിട്ടും അന്നെ ഞാനിന്നു കൊല്ലും.. അന്റെ ഒടുക്കത്തെ ഐഡിയ.. ഇന്നെ എടങ്ങേറാക്കാനാ..??"
ഐഡിയ കേട്ടില്ലെങ്കില്‍ ബാക്കിയുള്ള ഉറക്കവും കൂടെ കയ്യാലപ്പൊറത്താകും എന്നുറപ്പാ.. എന്തെങ്കിലും പറയണം എന്നു വിചാരിച്ചാ പിന്നെ ഓളു വിടൂല..
"എന്താന്നറിയോ..? ഇക്കിപ്പഴാ ഒരു കാര്യം ഓര്‍മ്മ വന്നത്.. പണ്ട് ടീവീ കണ്ടതാ.. യോഗ ചെയ്താല്‍ കൊളാസ്ട്റോളും പോകും ഹാര്‍ട്ടറ്റാക്കും വരൂലാന്നു.. ഇങ്ങളു നാളേ മുതല്‍ യോഗ ചെയ്തു തൊടങ്ങിക്കോ..."
ഇപ്രാവശ്യം ശെരിക്കും കണ്ണു നിറഞ്ഞത് ജബ്ബാറിനായിരുന്നു..
"ന്റെ റബ്ബേ.. ഇന്റൊരു യോഗം.. അന്നെ കെട്ടീന്നല്ലാണ്ട് വേറെന്തു തെറ്റാണ്ടീ ഞാന്‍ ചെയ്തത് ന്റെ സൂറാ.. അന്റെ മൂത്താപ്പ വരോടീ ന്നെ യോഗ പഠിപ്പിക്കാന്‍..?"
"ഒന്നു പോ മന്‍ഷ്യാ.. ആനക്കാര്യത്തിന്റെടേലാ ഇങ്ങടെ ചേനക്കാര്യം.. ഇന്റെ വീടിന്റടുത്ത് ഒരു യോഗേന്റെ ആളുണ്ട്.. ഞാന്‍ പണ്ട് ഉസ്കൂളിലൊക്കെ പോകുമ്പോ അയ്യാളു വീടിന്റെ പൊറത്തു തല കുത്തി നിക്കണതും സര്‍ക്കസ് കാണിക്കുന്നതുമൊക്കെ കണ്ടിട്ടുണ്ട്.. അയാളും എര്‍ച്ചീം മീനും ഒന്നും കഴിക്കാണ്ട് പച്ചക്കറി മാത്രം തിന്ന് യോഗ ചെയ്യണ ആളാ.. കൊറേ ആള്‍ക്കാരെ പഠിപ്പിക്കുന്നും ഇണ്ട്.."
"ഇപ്പ തന്നെ അയാള്‍ടെ വീട്ടീ പോയി യോഗ പഠിക്കണോ ന്റെ സൂറാ.. നാളേ കാലത്ത് പോരേ...?"
"തമാശ പറയാതെ മന്‍ഷ്യാ.. ഞാന്‍ കാര്യായിട്ടാ.."
"നാളേ കാലത്ത് തന്നെ നമുക്കയാള്‍ടെ വീട്ടീ പോയി യോഗ പഠിക്കാം.. സമാധാനായില്ലെ.. ഇനി ഇയ്യ് കെടന്നൊറങ്ങ്.."
തന്റെ ഐഡിയ ജബ്ബാര്‍ സ്വീകരിച്ച സന്തോഴത്തില്‍ സൂറയും ഇനി ശല്യമുണ്ടാകില്ലല്ലോ എന്ന സമാധാനത്തില്‍ ജബ്ബാറും ഉറക്കത്തിലേക്ക് വഴുതി വീണു.
പിറ്റേന്ന് കാലത്ത് ഉടുത്തൊരുങ്ങി വന്ന് പോകാം എന്നു പറഞ്ഞപ്പോഴാണു സൂറ ഇത്രക്കും സീരിയസ് ആയിരുന്നു എന്നു ജബ്ബാറിനു മനസ്സിലായത്.. രക്ഷപ്പെടാന്‍ ഒരു പഴുതും ഇല്ലാത്തത് കൊണ്ടും അങ്ങനെയെങ്കിലും ഹാര്‍ട്ട് അറ്റാക്കില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു ഓപ്ഷന്‍ ഉണ്ടെങ്കില്‍ അതു മിസ്സാക്കെണ്ട എന്ന തീരുമാനത്തിന്റെയും ഫലമായി ഓഫീസില്‍ വിളിച്ച് ലീവ് പറഞ്ഞ് സൂറാനേയും കൂട്ടി കാറെടുത്തെറങ്ങി.. യോഗാ ഗുരുവിന്റെ വീടിനെടുത്തെത്തിയപ്പോള്‍ വണ്ടി പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ല.. മതിലിന്റെ സൈഡിലും വീടിനെ കോമ്പൗണ്ടിലുമെല്ലാം കൊറേ കാറുകളും ആള്‍ക്കാരുമെല്ലാം ഉണ്ട്..
അതു കണ്ടപ്പോള്‍ പച്ചപ്പാതിരാക്കാണേങ്കിലും സൂറാ പറഞ്ഞ ഐഡിയ കൊള്ളാലോ.. എന്തായാലും ഇത്രേം തെരക്കാണേങ്കില്‍ ആളു വെല്യ ആള്‍ തന്നെ..
"ന്റെ സൂറാ.. ഇയ്യിന്നലെ പറഞ്ഞപ്പോ ഇയാളിത്രേം വെല്യ ആളാണെന്ന് വിചാരിച്ചില്ലാട്ടാ.. ഇയാളേ കാണാന്‍ ഇത്രേം നേരത്തെ തന്നെ എന്തോരം ആള്‍ക്കാരാ.."
താന്‍ പറഞ്ഞത് ഇത്രയും കാര്യായിട്ട് സമ്മതിച്ച പുയ്യാപ്ലേന്റെ കണ്ണുകളിലേക്ക് സ്നേഹത്തോടെ നോക്കി അഹങ്കാരത്തോടെ തലയിലെ തട്ടമൊന്നൂടെ വലിച്ചു നേരെയിട്ട് സന്തോഷം തിളങ്ങുന്ന മുഖത്തോടെ പറഞ്ഞു
"ഹും ഇപ്പം മനസ്സിലായാ ഈ സൂറ ആരാണേന്നു..? അല്ലെങ്കിലും ഞാന്‍ വെറും മൂന്നാം ക്ലാസല്ലേ.. ഇങ്ങളു വെല്യ പഠിപ്പിന്റെ ആളായത് കൊണ്ട് ഞാന്‍ പറയണാതൊക്കെ ഇങ്ങളു കേക്കോ..?"
"അങ്ങനല്ലിന്റെ മുത്തേ.. അന്നോടുള്ളാ മുഹബ്ബത്ത് കൊണ്ടല്ലേ ന്റെ സൂറാ.. ഇയ്യൊരു കാര്യം ചെയ്യ്.. തെരക്കായത് കൊണ്ട് അവിടെ വല്ല ടോക്കണൊക്കെ കൊടുക്കുന്നുണ്ടാകും.. ഞാന്‍ പോയി വണ്ടി പാര്‍ക്ക് ചെയ്തു വരാം.. ഇയ്യ് പോയി ടോക്കണേടുക്ക്.."
കുറേ നോക്കിയിട്ടും പാര്‍ക്ക് ചെയ്യാന്‍ സൗകര്യം കിട്ടാതെ തിരിച്ച് വരുമ്പോ കണ്ടു ഗേറ്റ് കടന്ന് പോയതിലും സ്പീഡില്‍ തിരിച്ച് വരുന്ന സൂറ.. എന്തു പറ്റി, ടോക്കണ്‍ കിട്ടിയില്ലേ എന്ന ചോദ്യത്തിനു മറുപടിയൊന്നും പറയാതെ ചാടി വണ്ടീ കേറിയിരുന്ന് സൂറ പറഞ്ഞു..
"ഇങ്ങളു വണ്ടി വിട്ടോ മനുഷ്യാ.. യോഗയും വേണ്ടാ ഒരു കുന്തവും വേണ്ട.."
"എന്തു പറ്റി സൂറാ.. അയാളു നിന്നെ വല്ലതും പറഞ്ഞാ... എന്നാലാ ഹമുക്കിന്റെ മയ്യത്ത് ഞാനെടുക്കും.." ജബ്ബാര്‍ വണ്ടി ബ്രേക്ക് ചെയ്തു..
"ന്റെ മന്‍ഷ്യാ.. അതൊന്നുമല്ല കാര്യം.."
"പിന്നെന്താണ്ടീ ഹമുക്കേ കാര്യം.."
"ന്റെ മന്‍ഷ്യാ.. അയാള്‍ക്കു രണ്ടൂസം മുന്നു അറ്റാക്ക് വന്ന് ആസ്പത്രീ കൊണ്ടോയി ഓപ്പറേഷന്‍ കഴിഞ്ഞ് കൊണ്ട് വന്നതേയൊള്ളു.. അതു കേട്ടറിഞ്ഞ് വന്ന സ്വന്തക്കാരാ ആ നിക്കണത് മുഴുവനും.. രക്ഷപ്പെടാന്‍ ചാന്‍സൊന്നുമില്ല.. മൂന്നു കൊഴലു ബ്ലോക്കായിരുന്നത്രെ..!!"
ഇതും പറഞ്ഞ് ചമ്മിയ മുഖത്തോടെ തല തിരിച്ച് ഇരിക്കുന്ന സൂറാനെ നോക്കി വന്ന ചിരി കടിച്ചമര്‍ത്തി ജബ്ബാര്‍ വിട്ട് ആക്സിലറേറ്ററില്‍ ചവിട്ടി.. അന്നു വൈകുന്നേരം വീട്ടിലെ ഫ്രിഡ്ജില്‍ ഇറച്ചിയും മുട്ടയും മീനുമെല്ലാം വീണ്ടും നിറഞ്ഞു.. സൂറാന്റെ മുഖത്ത് തെളിഞ്ഞ പതിനാലാം രാവ് കണ്ടപ്പോള്‍ ജബ്ബാറിന്റെ മനസ്സും..!!

0 comments:

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com