April 9, 2015

നൊസ്റ്റാള്‍ജിക്‍ സ്വപ്നം

നല്ല ഉശിരന്‍ ഒരു സ്വപ്നം കണ്ടു...
ഇരുപതു കൊല്ലങ്ങൾക്കു മുന്നത്തെ പ്രീഡിഗ്രീ ക്ലാസ് അതേ പടി.. ഞാനിരുന്നിരുന്ന മൂന്നാമത്തെ വരി.. തൊട്ടു മുന്നില്‍ ഇരുന്നിരുന്ന പഠിപ്പിസ്റ്റുകള്‍.. പിന്നില്‍ ഇരുന്നിരുന്ന അലമ്പന്മാര്‍ wink emoticon
ഫസ്റ്റ് ഇയര്‍ അനുഭവിച്ച റാഗിംഗ്.. പേടിച്ച് വിറച്ച് കോളേജ് വിടുന്നതിനു മുന്നേ ചാടി അടുത്ത ബസ്റ്റോപ്പ് വരെ നടന്നു അവിടുന്നു ബസ് കയറിയിരുന്ന നാളുകള്‍..
കോളേജിലെ സമരം..
സമര ദിവസങ്ങള്‍ ഞങ്ങള്‍ക്കെന്നും പ്രിപ്പെട്ടതായിരുന്നു.. കാരണം തിരക്കുള്ള ബസ് റൂട്ടല്ലാത്തത് കൊണ്ട് വല്ലപ്പൊഴും മാത്രം വരുന്ന ബസ്സുകള്‍ കാത്ത് മണിക്കൂറുകളോളം ചൂള മരത്തിന്നടിയില്‍ മറ്റു ഗ്രൂപ്പുകളിലെ സെയിം ബാച്ച് പെണ്‍കുട്ടികളുമായിരുന്ന് കഥ പറയാം.. തീര്‍ച്ചയായും എന്നും കാണുന്ന സ്വന്തം ക്ലാസിലെ പെണ്‍കുട്ടികളേക്കാള്‍ ഇഷ്ടം വല്ലപ്പോഴും മാത്രം ഫ്രീ ആയി സംസാരിക്കാന്‍ കിട്ടുന്ന അടുത്ത ക്ലാസിലെ പെണ്‍കുട്ടികളോടായിരുന്നു..
അറബിക് ക്ലാസ്..
ചൂള മരങ്ങള്‍..
പരീക്ഷാ സമയത്ത് പരീക്ഷാ ഹാള്‍ ആക്കുന്നത് കൊണ്ടും, ലൈബ്ബ്രഡി കാര്‍ഡ് നിര്‍ബന്ധമായിരുന്നത് കൊണ്ട് അതെടുക്കാനും മാത്രം വര്‍ഷത്തില്‍ ഒന്നോ രണ്ടോ ദിവസം മാത്രം കയറിയിരുന്ന ലൈബ്രറി..
കോള്‍റ്ജിന്റെ ഓപ്പോസിറ്റുള്ള മാഷിന്റെ ബുക്ക് സ്റ്റോര്‍..
എസ്സെന്‍ പുരത്ത് നിന്നും കോളേജിലേക്കുള്ള ആ താടി വെച്ച് വെളുത്ത ചേട്ടന്റെ ട്രക്കറില്‍ തിക്കി തിരക്കി ശ്വാസം മുട്ടിയുള്ള യാത്ര..
കോളേജ് ടൂറെന്നും പറഞ്ഞ് വീട്ടുകാരെ പറ്റിച്ച് ഞങ്ങള്‍ കൂട്ടുകാരു മാത്രം പോയ ഊട്ടി യാത്ര..
ഫിസിക്സ് പ്രാക്റ്റിക്കലും കെമിസ്ടി പ്രാക്റ്റിക്കലും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഉച്ചക്കായത് ഉര്‍‌വശീ ശാപം ഉപകാരമായി എന്നു പറഞ്ഞ പോലേ ആയിരുന്നു എനിക്ക്.. ബയോളജി പഠിക്കാന്‍ മെന്റലി പ്രിപ്പെയേര്‍ഡ് ആയിരുന്നത് കൊണ്ട് ആ വിഷയങ്ങള്‍ വലിയ തൊന്തരവൊന്നും ഉണ്ടാക്കിയില്ല. പക്ഷേ.., ഡോക്ടറാകാന്‍ ബയോളജി മാത്രം പോരാതെ ഫിസിക്സും കെമിസ്ട്രിയും കൂടെ പഠിക്കണം എന്നറിഞ്ഞപ്പോഴുണ്ടായ ഞെട്ടല്‍ മൂലം, ഈ രണ്ടു വിഷയങ്ങളോടും എനിക്ക് അലര്‍ജിയായിരുന്നു. അതു കൊണ്ട് തന്നെ ഈ ദിവസങ്ങളില്‍ ലാബില്‍ കയറാതെ നേരെ കൊടുങ്ങല്ലൂര്‍ക്ക് ബസ് കയറും.. മുഗളിലും മിനി മുഗളിലും നോബിളിലും ശ്രീകാളീശ്വരിയിലും എസ്സെനിലും റിലീസ് പടങ്ങളുണ്ടായിരുന്നത് കൊണ്ട് ആ ഉച്ചകള്‍ ഉഷാറാക്കി.. ശില്പി എന്ന തീയേറ്ററിന്റെ പേരു പറയുന്നത് പോലും അന്ന് പ്രശ്നമായിരുന്നത് കൊണ്ട് ആ തീയേറ്ററിന്റെ പരിസരത്തേക്ക് പോകാറില്ല.. നാട്ടിലുള്ള സകല കാര്‍ന്നോന്മാരും ഉണ്ടാകും അവിടെ ടികറ്റെടുക്കാന്‍.. wink emoticon
ആദ്യ ദിവസം കോളേജില്‍ പോയപ്പോഴുണ്ടായിരുന്ന മഴക്കാറു വന്നു തണുത്ത കടല്‍ക്കാറ്റടിക്കുന്ന ആ മൂടീക്കെട്ടിയ അന്തരീക്ഷം... കോളേജിന്റെ ഒന്നാം നിലയില്‍ ആ തണുപ്പിലും ഇരുട്ടിലും ആരംഭിച്ച ആദ്യ ദിവസത്തെ ക്ലാസ്.. തിങ്കളാഴ്ച്ച ഒന്നാമത്തെ പിരിയേഡ് റസിയ ടീച്ചറുടെ കെമിസ്ട്രി ക്ലാസ് ആയിരുന്നു എന്നാണേന്റെ ഓര്‍മ്മ.. അന്നു തുടങ്ങിയതാ തിരുമേനി കെമിസ്ട്രിയോടുള്ള ആ ഇറെവെറെന്‍സ്.. കാരണം ജനിപ്പിട്ടന്നു വരെ മുഴുവനും ഇംഗ്ലീഷായിട്ടു കണ്ട് പരിചയിച്ചിട്ടുള്ളത് ഇംഗ്ലീഷ് ടെക്സ്റ്റില്‍ മാത്രമായിരുന്നു.. മലയാളം മീഡിയത്തില്‍ നിന്നും പെട്ടെന്ന് എല്ലാം ഇംഗ്ലീഷിലേക്ക് മാറിയപ്പോഴുണ്ടായ ആ ഒരിതും, ഇംഗ്ലീഷ് മീഡിയത്തില്‍ നിന്നും വന്ന് ക്ലാസില്‍ അപാരമായി പെര്‍ഫോം ചെയ്യുന്നവരുടെ മുന്നില്‍ എന്തെങ്കിലും പറഞ്ഞാല്‍ തെറ്റിപോകുമോ എന്ന ചമ്മലും പേടിയുമായിരുന്നു എനിക്ക് എല്ലാ ക്ലാസും കട്ട് ചെയ്യാനുള്ള പ്രേരണ നല്‍കിയിരുന്നത്.. പാവം ഞാന്‍..
ആദ്യ ആഴ്ചകളില്‍ ക്ലാസിലെ പെണ്‍ പിള്ളേരോട് സംസാരിക്കാന്‍ എനിക്ക് പേടിയായിരുന്നു നഴ്സറി മുതല്‍ കൂടെ പഠിച്ചിരുന്ന സരിതയോടൊഴിച്ച്.. കാരണം വേറൊന്നുമല്ല.. എങ്ങാനും അവറ്റകള്‍ ഇംഗ്ലീഷ് മീഡിയം ആണെങ്കില്‍ പിന്നെ നമ്മളു നിന്നു ബബ്ബബ്ബബ്ബാ.. ജബാ ജബാ അടിക്കേണ്ടി വരും.. അതില്‍ പരം നാണക്കേട് വേറെന്താ ഉള്ളത്..
എന്നിട്ടും ഞാന്‍ എം ബി ബി എസ് എന്റ്രന്‍സ് എഴുതി.. അതു ഓരോ ചോദ്യ നമ്പറുകളുടെയും താഴെ എ ബി സി ഡി ഇ എന്നുള്ള അഞ്ച് ഓപ്ഷനില്‍ ഒരെണ്ണം
ചുമ്മാ ഒരു പെന്‍സില്‍ വെച്ചു കറുപ്പിച്ചു വെച്ചാല്‍ മാത്രം മതി.. എസ്സേ എഴുതെണ്ട.. ഷോര്‍ട്ട് ആന്‍സര്‍ ക്വെസ്റ്റ്യന്‍സ് ഇല്ല.. ഒറ്റ വാക്കില്‍ ഉത്തരം എഴുതേണ്ട.. എന്നിട്ടും ഇത്രേം ഈസിയായിട്ടുള്ളാ ഈ പരിപാടി ചെയ്യാന്‍ ബാക്കിയുള്ളവര്‍ ഇത്ര മാത്രം പേടിക്കുന്നതെന്തിനാണെന്നും, ഒന്നും രണ്ടും കൊല്ലം കോച്ചിങ്ങിനു പോയി കഷ്ടപ്പെടുന്നതെന്തിനാണെന്നും ആയിരുന്നു എന്റ്രന്‍സ് ഈ ഷീറ്റ് കിട്ടിയപ്പോള്‍ ഞാന്‍ ആദ്യം ചിന്തിച്ചത്.. ശാസ്ത്രം ജെയിച്ചു മനുഷ്യന്‍ തോറ്റു എന്നു പറഞ്ഞ പോലെ ഞാനും എന്റ്രന്‍സ് ജെയിച്ചു പക്ഷേ പ്രീഡിഗ്രീ തോറ്റു..
അങ്ങനെ ഓരോ സംഭവങ്ങളും സ്വപ്നത്തില്‍ മിന്നി മറഞ്ഞു.. രാവിലെ ഉറക്കത്തില്‍ നിന്നെഴുന്നേറ്റത് വളരെ സന്തോഷത്തോടെയായിരൂന്നു.. കണ്ട സ്വപ്നം വ്യക്തമായി ഓര്‍ക്കുന്നു.. കൂടെയുണ്ടായിരുന്ന ഓരോരുത്തരേയും പേരു വിളിച്ച് സംസാരിച്ചത് ഓര്‍മയുണ്ട്.. മറവിയുടെ ഇരുള്‍ മൂടി കിടന്നിരുന്ന പല മുഖങ്ങളും സ്വപ്നത്തില്‍ തെളിഞ്ഞു വന്നു.. അവരിട്ടിരുന്ന ഉടുപ്പും ഷാളും കമ്മലും പാന്റും ഷൂസും എല്ലാം ഇപ്പഴും ഓര്‍മ്മയില്‍ നില്‍ക്കുന്നു.. മുഖങ്ങളെല്ലാം വ്യക്തമായി മനസ്സില്‍ ഉണ്ടെങ്കിലും പേരുകള്‍ മാത്രം കിട്ടുന്നില്ല.. കുറച്ച് പേരുടെ ഒഴിച്ച്...
എന്റെ വിഷമം അതൊന്നും അല്ല.. frown emoticon ആണ്‍ പിള്ളേരു പോട്ടേ.. ആ പെണ്‍ പിള്ളേരുടെയെങ്കിലും പേരുകള്‍ കിട്ടിയിരുന്നെങ്കില്‍...!!

ഇതു മാത്രമാണ് പ്രണയം..

ആദ്യ പ്രണയം..
അതിനെ പറ്റി ഓര്‍ക്കാന്‍ തന്നെ ഒരു സുഖമാ.. പൊട്ടി പൊളിഞ്ഞു പാളീസായി ആവണക്കെണ്ണയില്‍ വീണ പഴന്തുണി പോലെ കൊയകൊയാന്നായ പ്രണയത്തിനെ പറ്റിയാണെങ്കില്‍ പറയേം വേണ്ട.. ഉസ്കൂളീ പഠിക്കുന്ന സമയത്താണു ഇളംകാറ്റില്‍ പറന്ന് വന്ന അപ്പൂപ്പന്‍ താടി പോലെ, എന്റെ ഇച്ചിരിക്കൊളം പോന്ന കുഞ്ഞു ഹൃദയത്തില്‍ ആ പ്രണയം വന്നു വീണത്.. ചുടെണ്ണയില്‍ വീണ കടുകിനെ പോലെ അതിങ്ങനെ മനസ്സില്‍ തുള്ളിച്ചാടാന്‍ തുടങ്ങി.
സ്വപ്നങ്ങള്‍ കൊണ്ട് വെള്ളം കോരിയും.. കിനാവുകള്‍ വളമാക്കിയും ഒരു പട്ടിക്കും പൂച്ചക്കും ആടിനും പശൂനും കൊടുക്കാതെ അതിനെ വളര്‍ത്തി വലുതാക്കി.. ആരോടും പറയാതെ, എന്റെ മാത്രം സ്വകാര്യമാക്കി ഞാനത് മനസ്സില്‍ കൊണ്ട് നടന്നു. ആ നാളുകളില്‍ എന്റെ സകലമാന ചിന്തകളും സ്വപ്നങ്ങളൂം ആഗ്രഹങ്ങളും എന്നു വേണ്ട എന്റ ഉറക്കം വരെ എന്റെ പ്രണയിനി കട്ടെടുത്തു. അവള്‍ക്കു വേണ്ടി ആപത്തിലെ മിത്രമാകാനും ശക്തരില്‍ ശക്തരാകാനും കൊതിച്ചു.. ഒരു ശീമക്കൊന്നരയുടെ വടി വെട്ടി അതിന്റെ തുമ്പത്ത് നിറയെ ആണിയടിച്ച് കയറ്റിയ മച്ചിങ്ങ കുത്തി വെച്ച് ഓഹ്രീം കുട്ടിച്ചാത്തനായി.. കോസ്റ്റ്യൂംസിന്റെ കൊറവു മാത്രമേ ഉണ്ടായിരുന്നൊള്ളു.
കോസ്റ്റ്യൂംസിന്റെ കാര്യത്തിനൊരു തീരുമാനമുണ്ടാക്കിക്കൊണ്ട് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഞാന്‍ ഒരു വമ്പന്‍ സാക്രിഫൈസ് നടത്തി. ആ വര്‍ഷത്തെ പെരുന്നാളിനു ഷര്‍ട്ടും പാന്റും എടുക്കാന്‍ തന്ന കാശിനു ഞാന്‍ വാങ്ങിച്ചത് നെഞ്ചത്ത് ചുവന്ന നക്ഷത്രമുള്ള മഞ്ഞ ബനിയനും ചുവന്ന ഷഡ്ഡിയും.. അതോടെ ഷര്‍ട്ടിന്റെ ബഡ്ജറ്റ് സ്വാഹ.. സൂപ്പര്‍ ഹീറോകള്‍ക്കെല്ലാം പാന്റ്സിട്ടാ ചൊറിച്ചില്‍ വരും എന്ന നഗ്ന സത്യം മനസ്സിലാക്കിയ ഞാന്‍ പാന്റു വാങ്ങാന്‍ മാറ്റി വെച്ച കാശെടുത്ത് മറിച്ച് ഡിങ്കന്റെ കോസ്റ്റ്യൂമിനു കാശു തികയാതെ ഒഴിവാക്കിയ ചുവന്ന ഷാളും, മായാവിയാകാനുള്ള കറുത്ത ഷഡ്ഡി രണ്ടെണ്ണവും വാങ്ങി.
ഞാനെന്റെ ഹൃദയത്തോപ്പില്‍ നട്ടു വളര്‍ത്തിയ പ്രണയമങ്ങനെ വളര്‍ന്നു വളര്‍ന്നു ചെടിയായി. മരമായി അവസാനം അണ്ണാക്കു വരെ എത്തി ശ്വാസം പോലും വിടാന്‍ പറ്റാത്ത അവസ്ഥയിലായപ്പോള്‍ ആരോടെങ്കിലും ഒന്നു പറയാന്‍ തീരുമാനിച്ചു. ഏറ്റവും അടുത്ത കൂട്ടുകാരന്‍ അതായത് എന്റെ ബെഞ്ചില്‍ എന്റെ തൊട്ടറുത്തിരുന്നിരുന്ന തെണ്ടിയോടത് പറഞ്ഞു "ഡേയ്, നമ്മളെക്കാള്‍ പ്രായം കൂടിയവരേ പ്രേമിക്കുകയോ..." പുച്ഛത്തോടേ അവന്‍ ഫൗള്‍ വിളിച്ചു..
മനസ്സില്‍ കുളിര്‍മഴ പെയ്യിച്ച്കൊണ്ടവളെന്നും എന്റെ ക്ലാസില്‍ വന്നും പോയുമിരുന്നു.. ഒരു ദിവസം, അവളേന്നോടൊരു ചോദ്യം ചോദിച്ചു.. അപ്രതീക്ഷിത ആക്രമണമായിരുന്നത് കൊണ്ട് തന്നെ മറുപടി പറയാന്‍ സാധിച്ചില്ല. ചോദ്യത്തിന്റെ ഉത്തരം കിട്ടാതായപ്പോള്‍, ക്ലാസിലെ മറ്റു പിള്ളേരുടെ മുന്നില്‍ വെച്ച് എന്നെ ചീത്ത വിളിച്ചു.. "നീയൊക്കെ എന്തിനാണ്ടാ കെട്ടും കെട്ടി ഇങ്ങോട്ട് വരുന്നത് എന്നു ചോദിച്ചതും പോരാതെ ഇമ്പോസിഷന്‍ തന്ന് എന്നെ നാറ്റിക്കുകയും ചെയ്തു.. അന്നു ഞാനെന്റെ മഞ്ഞ ബനിയനും ചുവന്ന ഷഡ്ഡിയും വലിച്ചു കീറി കാട്ടിലെറിഞ്ഞു.. കറുത്ത ഷഡ്ഡിയൂരി അടുപ്പിലിട്ടു. എന്നിട്ട് ഞാനെന്റെ മനസ്സിലെ പ്രണയക്കൂടാരത്തില്‍ നിന്നും ആ പിശാശിനെ പടിയടച്ച് പിണ്ടം വെച്ചു.. അല്ലെങ്കിലും ഈ റ്റ്യൂഷന്‍ ടീച്ചര്‍ മാരെയൊന്നും പ്രേമിക്കാന്‍ കൊള്ളൂല...
കൊറേ വര്‍ഷങ്ങള്‍ക്കു ശേഷം കോളേജീ വെച്ച് വേറൊരു പ്രണയം തലക്കു കേറി പിടിച്ചു.. അന്നു ഞാന്‍ ഏറ്റവും കൂടുതല്‍ ആലോച്ചിച്ച് തല പുണ്ണാക്കിയിരുന്നത് ഉസ്കൂളീ വെച്ച് തോന്നീത് എന്തായിരുന്നു എന്നു മനസ്സിലാകാതെ ആയിരുന്നു.. പിന്നെ മാലപ്പടക്കത്തിനു തീ കൊടുത്ത പോലെ ഓരോന്നോരോന്നായി തലേ കുടുങ്ങുമ്പോ വിചാരിക്കും മുന്നതെന്തൂട്ട് കുന്താണാവോ ഉണ്ടായിരുന്നത്.. അപ്പോഴെല്ലാം ഞാന്‍ തീരുമാനിക്കും, മുന്നുണ്ടായിരുന്നതൊന്നും ഒന്നുമല്ല.. ഇതാണു യഥാര്‍ത്ഥ പ്രണയം.. അതെ ഇതു മാത്രമാണ് പ്രണയം.. ഇതു തന്നെയാണു പ്രണയം..!!

നസീബ്

ഇന്നലെ ഉച്ചക്ക് വയറു നിറച്ചും ചോറു തിന്നു കഴിഞ്ഞപ്പഴാണു വെറുതെ ഒരു ശപഥം എടുക്കാന്‍ തോന്നിയത്. എന്തൊക്കെ സംഭവിച്ചാലും ശെരി, ഇല്ലെങ്കിലും ശെരി, ഇന്നു രാത്രി നോ ഫുഡ്.. ഓഫീസെല്ലാം കഴിഞ്ഞ് പതുക്കെ റൂമിലെത്തി ടിവി ഓണ്‍‍ ചെയ്തു.. ഏകദേശം ഒരു എട്ടു മണിയായി തുടങ്ങിയപ്പോള്‍ വയറ്റില്‍ വിശപ്പിന്റെ സൈറണ്‍ വിളിക്കാന്‍ തുടങ്ങി. രണ്ട് ഗ്ലാസ് വെള്ളമെടുത്ത് ബിസ്മിയും ചൊല്ലി അങ്ങു കുടിച്ചു ചാനലുകള്‍ മാറ്റാന്‍ തുടങ്ങി.. പത്തു മണിയായപ്പോ ഏതൊ ചാനലില്‍ ഒരു ദുഷ്ടന്‍ യാതൊരു ഉളുപ്പുമില്ലാതെ മട്ടണ്‍ ബിരിയാണി ഉണ്ടാക്കി തിന്നുന്നു.. എത്ത്നിക് പാകിസ്ഥാനി മട്ടണ്‍ ബിരിയാണത്രെ..
ഓഹ്.. ബിരിയാണീ.. ഇതൊക്കെ നമ്മളെത്ര കണ്ടിരിക്കുന്നു..!! എന്റെ ശപഥം തെറ്റിക്കാന്‍ ഞാന്‍ ഒരു പാകിസ്ഥാനി ബിരിയാണിയെയും സമ്മതിക്കില്ല.. അപ്പൊ തന്നെ ടിവി ഓഫാക്കി കണ്ണടച്ച് കമിഴ്ന്നു കിടന്നു.. പിന്നെ ചാടിയെഴുന്നേറ്റ് രണ്ടു കയ്യും ചുരുട്ടി നെഞത്തടിച്ച് ഉച്ചക്കലത്തെ ശപഥം ഒന്നു മോഡിഫൈ ചെയ്തു.. ഇപ്രാവശ്യം എന്തൊക്കെ സംഭവിച്ചാലും നോ മോര്‍ മോഡിഫിക്കേഷന്‍സ് ഇന്‍ ദിസ് സബ്ജെക്റ്റ് എന്നു ഒരു അഡീഷണല്‍ ശപഥം കൂടെ അങ്ങട്ടലക്കി.. ഹും.. നമ്മളോടല്ലേ കളി..
ഫ്ലാറ്റിന്റെ താഴെ ഒരഞ്ച് മിനിറ്റ് നടന്നാല്‍ ഹിന്ദിക്കാരുടെ റെസ്റ്റോറന്റ് ഉണ്ട്.. പക്ഷേ അവരു പാകിസ്ഥാനികളാണോ എന്നറിയില്ല.. അതു കൊണ്ട് ചുമ്മാ ഒന്നു പോയി നോക്കാം പാകിസ്ഥാനി ആണെങ്കില്‍ മാത്രം.., പാകിസ്ഥാനി ബിരിയാണി ഉണ്ടെങ്കില്‍ മാത്രം ഒന്നു ട്രൈ ചെയ്തു നോക്കാം. അതിലിപ്പോ തെറ്റൊന്നുമില്ലല്ലോ.. അപ്പോ തന്നെ പാന്റു വലിച്ചു കയറ്റി സഫറോ കി സിന്ദഗീ ജോ കഭീ ഖത്തം ആക്കി ആഞ്ഞു നടന്നു.
ചെന്നു കേറിയ പാടെ നാഷ്ണാലിറ്റി ചോദിച്ചാല്‍ അവരു പിടിച്ച് അടിച്ചാലോ എന്നു കരുതി ആദ്യം കുറച്ച് നേരം അവിടെ ചുറ്റി പറ്റി നിന്നു.. അവരുടെ ഭാഷ കേട്ടാല്‍ മനസ്സിലാകുമല്ലോ ഏതു നാടാണെന്നു.. അവരു പരസ്പരം പറയുന്നത് കേട്ടപ്പോള്‍ ഹിന്ദിയാണെന്നുറപ്പിച്ചു.. പക്ഷേ അവരുടെ നാട്ടിലേ ഏതോ കോഴിക്കോടന്‍ സ്ലാങിലാണു പറയുന്നത്.. അവിടെ കോഴിക്കോടുണ്ടോ എന്നൊന്നു ചോദിച്ചാലോ..? വേണ്ട.. ആദ്യം ബിരിയാണി ഉണ്ടോന്നു ചോദിക്കാം.. ഇനി നടക്കുന്ന സംഭാഷണം മുഴുവനും ഹിന്ദിയിലാണു കേട്ടോ.. ഞാന്‍ ഒടുക്കത്തെ ഹിന്ദിയാ.. പറയുന്നത് അവര്‍ക്കു മനസ്സിലായാല്‍ ഭാഗ്യം..
"ചേട്ടാ.. ബിരിയാണി ഉണ്ടോ..?" ചോദ്യം കേട്ടപാടെ കടക്കാരന്‍, ഇവനെവിടുത്തു കാരനാണ്ടാ ഉവ്വേ എന്ന മട്ടില്‍ ഒരു നോട്ടം.. ഞാന്‍ മൈന്റാക്കിയില്ല..
"ക്യാ..??"
ഈ തെണ്ടിക്ക് എന്റെ ചോദ്യം മനസ്സിലായില്ലാന്നു തോന്നുന്നു..
"അരേ ഭായി.. മട്ടന്‍ ബിരിയാണി ഉണ്ടോന്നു.. പാകിസ്ഥാനി മട്ടന്‍ ബിരിയാണി.."
മൂപ്പരു കസേരയില്‍ നിന്നെണീറ്റ് മേശയില്‍ രണ്ടു കയ്യും കുത്തി കണ്ണുരുട്ടി മുന്നോട്ടാഞ്ഞ് പറഞ്ഞു..
"ഹം ബംഗ്ലാദേസീ ഹേ.. ബംഗാളി ബിരിയാണി തരാം.."
ഹും.. എന്റെ പട്ടി തിന്നും ലവന്റെ ബിരിയാണി.. വെശന്നാലും വേണ്ടൂല.. ശപഥത്തിനൊരു കുഴപ്പവും പറ്റൂലല്ലോ എന്നു സമാധാനിച്ച് പുറത്തേക്ക് നടന്നു. പുറത്തേക്ക് ഓരൊ സ്റ്റെപ്പ് വെക്കുമ്പോഴും വയറ്റിലെ സൈറണ്ടേ നിലവിളി കൂറ്റുന്നു.. അതു കൊണ്ട് തിരിച്ചു പോകുന്നേനും മുന്നു ചുമ്മാ ഒരു ക്യൂരിയോസിറ്റി തീര്‍ക്കാന്‍ അങ്ങേരോടു ചോദിക്കാന്‍ തീരുമാനിച്ചു....
"അതേ ചേട്ടാ ഈ ബംഗാളി ബിരിയാണിയും പാകിസ്ഥാനി ബിരിയാണിയും തമ്മില്‍ വല്ല അവിഹിത ബന്ധവും ഉണ്ടോ..? ഐ മീന്‍ എനി ഡിഫെറെന്‍സ്..??"
"ബന്ധമുണ്ട്.. ലേകിന്‍ അതു മാത്രമല്ല, ഉസ്മേ കോയീ ഡിഫെറെന്‍സ് നഹീ ഹേ.."
പടച്ചോനേ.. ചോദിച്ചത് പണിയായോ.. ഇവനെന്തൊക്കെയ ഈ പറയുന്നത്..
"ഏഹ്..??"
"അരേ ബായി.. രണ്ടിന്റേം പേരു ബിരിയാണി തന്നെയാണു.. ഇടുന്നതു മട്ടന്‍ തന്നെ.. പക്ഷേ സിര്‍ഫ് നാം അലഗ് രഖാ ഹേ.."
ആഹാ.. എന്നാലൊന്നു കണ്ടിട്ട് തന്നെ കാര്യം.. പക്ഷേ ശപഥം അതല്ലല്ലോ.. പാകിസ്ഥാനി ബിരിയാണീ.. അതും പാകിസ്ഥാനി ഹോട്ടെലീന്നു തന്നെയേ കഴിക്കൂ എന്നല്ലേ..? എന്നാലും ഇയാളിതിത്രയുമുറപ്പിച്ചു പറയുന്ന സ്ഥിതിക്കൊന്നു മുട്ടി നോക്കണോ..?
താടിയും ചൊറിഞ്ഞ് കണ്‍ഫ്യൂഷെനില്‍ നിക്കുമ്പോ വയറു തെറി വിളിക്കാന്‍ തുടങ്ങി.. ആലോചിച്ച് നിക്കാണ്ട് എന്തെങ്കിലും വാങ്ങിച്ചിങ്ങോട്ടിടെടാ പട്ടീ... ഇല്ലേല്‍ ഞാന്‍ നിന്റെ കൊടലു അരച്ച് ദഹിപ്പിക്കും..
"എന്നാലും ചേട്ടാ.. ഈ ബംഗാളീ ബിരിയാണീന്നൊക്കെ പറയുമ്പോ..." ഞാന്‍ വീണ്ടും തല ചൊറിഞ്ഞു..
'വേണോങ്കി ഇരുന്നു തിന്നേച്ചും പോടേയ്' എന്ന മട്ടില്‍ ഒരു നോട്ടവും ആക്കുന്ന ടോണില്‍ അങ്ങേരൊരു ചോദ്യവും.. " വേണോ.. വേണ്ടേ...? ഇല്ലേലെനിക്കു വേറേ പണീയുണ്ട്.. പോയി അവിടെ ഇരുന്നിട്ട് ആലോചിക്ക്.." എന്നും പറഞ്ഞ് ഒരു കസേരയിലേക്ക് വിരല്‍ ചൂണ്ടി...
ഏഹ്.. കസ്റ്റമര്‍ ഈസ് ദി കിങ്ങ് എന്ന ആപ്ത വാക്യം അറിയാതെ ഹോട്ടെലും തുറന്നു വെച്ചിരിക്കുന്ന പന്ന മൊതലാളീ.. എന്നോട് ഇരിക്കാന്‍ പറയുന്നോ..? ദേഷ്യം വന്ന ഞാന്‍ അതേ പോലെ തന്നെ തിരിച്ചു മറുപടി കൊടുത്തു..
"ഹും.. ഇരിക്കാന്‍ എനിക്കും സമയമില്ല.. എനിക്കു പാര്‍സല്‍ മതി..!!" ഞാന്‍ ഇവിടെ ഇരുന്നു ഇവന്റെ സല്‍ക്കാരം സ്വീകരിക്കാന്‍ വന്നതല്ലെന്നു ഇവനറിയട്ടെ...
മൂപ്പരപ്പോ തന്നെ പോത്തു കരയുന്ന രീതിയില്‍ അകത്തെക്ക് നോക്കി വിളിച്ചു പറഞ്ഞു.. "അരേ ടിക്കാറാം.. ഈ ചങ്ങായിക്ക് ഒരു മട്ടന്‍ ബിരിയാണി പാര്‍സല്‍ ദേദോ..."
എന്നിട്ട് എങ്ങനുണ്ട് എന്ന രീതിയില്‍ എന്നെ നോക്കി രണ്ടു പ്രാവശ്യം പുരികമൊന്നു വെട്ടിച്ചു.. ഞാന്‍ എന്റെ ഷോള്‍ഡര്‍ രണും രണ്ടു പ്രാവശ്യം മുകളിലേക്കും താഴോട്ടും ആക്കി കണ്ണുമടച്ച് ഒന്നുമില്ലാന്നു കാണിച്ചു.. എന്തായാലും ശപഥം കമ്പ്ലീറ്റ് പൊളിഞ്ഞ് പാളീസായി ഇനിയീ കളിക്ക് ഞാനില്ലാന്നും പറഞ്ഞ് പിണങ്ങി ഒരു ഓട്ടോ പിടിച്ച് വീട്ടിലേക്ക് പോയി. ഞാനൊറ്റക്കായി.. അങ്ങേരു പുരികം പൊക്കി ചോദിച്ച സ്ഥിതിക്ക് ഒരു കൈ നോക്കാന്‍ തന്നെ തീരുമാനിച്ചു....
"അതേ അവനോട് പറ, നല്ല വലിയ പീസു നോക്കി ഇട്ടോളാന്‍.. ഇറച്ചി കുറച്ച് കൂടീന്നു വെച്ച് എനിക്കൊരു കുഴപ്പവും ഇല്ല.."
"ഹും മലബാരി ആണല്ലേ..?" ചുറ്റുപാടും ഒന്നു നോക്കി.. തൊട്ടടുത്ത് വല്ല മലയാളിയും ആ സമയത്തുണ്ടായിരുന്നെങ്കില്‍മലയാളികളേ പറയിപ്പിക്കുന്നോടാ എന്നും ചോദിച്ച് എന്റെ ചെപ്പക്കുറ്റി അടിച്ചു മൂളിച്ചേനേ... എന്നാലും അഭിമാനം വിട്ടു കളിക്കാന്‍ നമ്മളു തയ്യാറായില്ല.. കേരളമെന്നു കേട്ടാല്‍ തിളക്കണം ചോര ഞെരമ്പുകളില്‍ എന്നാണു പഴമൊഴി.. പോരാത്തതിനു ഇപ്പോ വയറും തിളച്ചു തുടങ്ങീട്ടുണ്ട്...
"അതെ.. എന്നാലും എന്റെ പീസിന്റെ കാര്യം.." ഞാന്‍ തല ചൊറിഞ്ഞു. മുഖത്തു നിറയെ എന്തോ ഒരു ഭാവം കോരി നിറച്ച് അങ്ങേരൊരു ഫിലോസഫി അങ്ങു കാച്ചി..
"വോ നഹീ ഹോഗാ ഭായി. അയാം ദി സോറി..."
എന്റെ സകലമാന പ്ര്തീക്ഷകളും അസ്തമിച്ചു...
"ക്യൂം നഹീ ഹോഗാ...?" നിരാശ..
"ക്യൂം കി.., ഖുദാ നേ ആപ്കേ നസീബ് മേ ജോ ലിഖാ ഹേ.. ആപ്കോ സിര്‍ഫ് വോഹീ മിലേഖാ..."
ആഹാ.. ഈ ഹോട്ടലുകാര്‍ക്കെല്ലാം ഫൊലോസഫി പറയലാണോ പണി..? പണ്ടു ഉസ്താതു ഹോട്ടലിലും തിലകന്‍ പറയുന്ന കേട്ടു.. കിസ്മതെന്നോ കട്ടന്‍ കാപ്പിയെന്നോ മറ്റോ.. ഞാനും ഫിലോസഫിയില്‍ ഒട്ടും മോശമല്ല.. മാത്രമല്ല എന്റെ തീരുമാനങ്ങളാണു എന്റെ വിധി എന്ന് രണ്ടൂസം മുന്നു എഫ് ബിയില്‍ ഞാന്‍ ഷെയര്‍ ചെയ്തതുമാണു.. വിട്ടു കൊടുക്കാന്‍ പാടില്ല.."
"അങ്ങനെ ആണെങ്കില്‍ നിന്റെ നസീബില്‍ എന്റെ കച്ചോടം എഴുതീട്ടില്ല മന്‍ഷ്യാ.. ചിലപ്പോള്‍ അപ്പര്‍ത്തെ ഹോട്ടെലുകാരന്റെ നസീബിലായിരിക്കും..!! മനുഷ്യനായാല്‍ കുറച്ചെങ്കിലും കിസ്മത് വേണമെടോ.. കിസ്മത്.. അല്ല പിന്നെ.."
എനിക്കറിയാവുന്ന ഹിന്ദിയില്‍ വെച്ചു കാച്ചി, ബിര്യാണീം വേണ്ട ഒരു കോപ്പും വേണ്ടാ എന്ന് തീരുമാനിച്ച്, എന്നെ ചീത്ത വിളിച്ച് ഓട്ടോ പിടിച്ച് വീട്ടിലോട്ട് പോയ ശപഥത്തേയും തിരിച്ച് വിളിച്ച് ഞാന്‍ തിരിച്ച് നടന്നു..
പക്ഷേ കടക്കാരന്റെ അടുത്ത ഫിലോസഫി എന്നെ ഞെട്ടിച്ചു കളഞ്ഞു..
"അരേ ടിക്കാറാം.. സാബ് കോ ഒരു ഇസ്പെഷ്യല്‍ ബിരിയാണീ വെല്യേ പീസിട്ടു കൊടുക്കെടാ.. !!"
എന്തായാലും ഡയറ്റിങ്ങിന്റെ കാര്യത്തിനൊരു തീരുമാനമായി. കവറില്‍ കെട്ടിയ ബിരിയാണി ഒരു കയ്യില്‍ തൂക്കി പിടിച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു.. ' വായീ കെടക്കണ നാക്കിനു അത്യവശ്യം ഉളുപ്പില്ലായ്മ കൂട്ടിനുണ്ടെങ്കില്‍ നമ്മുടെ നസീബ് നമുക്ക് തന്നെ തീരുമാനിക്കാവുന്നതേ ഒള്ളൂ...'

നിരപരാധി

അങ്ങാടിയില്‍ പൊരിഞ്ഞ അടി.. നാട്ടില്‍ പുതിയതായി ഉദയം കൊണ്ട ഗുണ്ടകളായത് കൊണ്ട് ആര്‍ക്കും അടുക്കാന്‍ ധൈര്യമില്ല.. അടിപിടി പൊടിപൂരമായിക്കൊണ്ടിരിക്കുന്ന സമയത്താണു നാട്ടിലെ റിട്ടയേര്‍ഡ് ഗുണ്ട വന്നത്.. എല്ലാ നാട്ടിലെയും റിട്ടയേര്‍ഡ് ഗുണ്ടകളെ പോലെ തന്നെ പേര്‍ ഹൈദ്രോസ്, ജോലി ഇറച്ചിവെട്ട്, പ്ലസ് വയറു നിറച്ച് വിവരമില്ലായ്മയും.
പാവപ്പെട്ട രണ്ടുഗുണ്ടകള്‍ റോഡില്‍ കിടന്ന് അടി കൂടുന്നതും പോട്ടെ അതു നാട്ടാരു കണ്ട് രസിക്കുന്നു.. ചില മൂരാച്ചികള്‍ അതു മൊബൈലില്‍ വീഡിയോ എടുക്കുന്നു.. വെറ്തെ ഗുണ്ടേള്‍ടെ പേരു കളയാനായിട്ട്.. ഹൈദ്രോസ് നോക്കി നിന്നില്ല.. രണ്ടാളെയും പിടിച്ചു മാറ്റി കോമ്പ്രമൈസ് ചര്‍ച്ചകള്‍ ആരംഭിച്ചു..
ആ സമയത്ത് തന്നെ പോലീസ് ജീപ്പ് പാഞ്ഞ് വന്നു, ജീപ്പ്‌ നിർത്തുന്നതിനു മുന്നേ‍ ചാടിയിറങ്ങിയ എസ്സൈ ഹൈദ്രോസ് ഗുണ്ടയുടെ ചെപ്പക്കുറ്റിക്ക് ഒരു വീക്ക്.. കൂട്ടിനു നാലു പച്ചത്തെറിയും.. ഇത് കണ്ട നാട്ടുകാരിലൊരാള്‍ക്ക് സഹിച്ചില്ല.. പാവപ്പെട്ട ഗുണ്ടയേ ഒരു കാര്യവുമില്ലാതെ പോലീസുകാര്‍ തലുകയോ.. അവനിലെ പൗരബോധമുണര്‍ന്നു.. ഗുണ്ടയേ ചൂണ്ടി അവന്‍ ഉറക്കെ വിളിച്ചു പറഞ്ഞു..
"സാറെ.. അങ്ങേരു നിരപരാധിയാണു..."
പോലീസിന്റെ അടി കൊണ്ടതിന്റെ ബാക്കി പത്രമായി കിട്ടിയ നക്ഷത്രങ്ങളെല്ലാം എണ്ണി തീര്‍ന്നിട്ടും അടിയുടെ വേദന മാറാതെ മുഖം തടവി കൊണ്ടിരുന്ന ഹൈദ്രോസ്.. തന്റെ നേരെ വിരല്‍ ചൂണ്ടി ആക്രോശിക്കുന്ന നാട്ടുകാരനെ കണ്ടതോടെ അവന്റെ കോളറു പിടിച്ച് വലിച്ച് തലങ്ങു വിലങ്ങു എടുത്തിട്ട് പൂശി.. പോലീസുകാരും നാട്ടുകാരും ഇയാളെന്തിനാണീ പാവത്തിന്റെ നെഞ്ചത്ത് പൊങ്കാലയിടുന്നതെന്ന് ആലോചിച്ച് താടിയും ചൊറിഞ്ഞ് നില്‍ക്കുകയാണ്..
താഴെ വീണു കിടക്കുന്നവന്റെ നെഞ്ചില്‍ തന്റെ വലത്തേ കാലു ലാന്റു ചെയ്ത് ഹൈദ്രോസും അലറി..
"ഒരു പ്രശ്നത്തിനുമില്ലാതെ, പിടിച്ച് മാറ്റാന്‍ വന്ന ഞാനെങ്ങനെയാടാ നായിന്റെ മോനേ ഈ കേസില്‍ നിരപരാധിയാകുന്നത്..?"

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com