May 22, 2013

തട്ടിയും മുട്ടിയും


ഒരു ദിവസം ലുലുവില്‍ പോയപ്പോള്‍ പര്‍ദ്ദയിട്ട ഒരുത്തി ഒരു ചെക്കന്റെ കോളറിനു പിടിച്ച് എടുത്തിട്ട് അലക്കുന്നു. സെക്യൂരിറ്റി വന്നിട്ടും പെണ്ണൊരു തരത്തിലും വിട്ടു കൊടുക്കുന്നില്ല. കനേഡിയന്‍ പൗരയായ പെണ്ണുമ്പിള്ള കലി തീരാഞ്ഞിട്ട് ലവന്റെ ചെകിളക്കൊരു അടിയും കൊടുത്ത് സെക്യൂരിറ്റിക്കു കൈ മാറി.. തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയ അവര്‍ പിന്നേം തിരിഞ്ഞ് ലവന്റെ അണ്ടകടാഹം നോക്കി ഒരു ചവിട്ടും കൂടെ കൊടുത്ത് കേട്ടാല്‍ തെറിയെന്നു തോന്നിക്കുന്ന എന്തൊക്കെയോ ഇംഗ്ളീഷില്‍ വിളിച്ചു പറഞ്ഞു കൊണ്ട് നടന്നകന്നു. സത്യായിട്ടും എന്താ പറഞ്ഞേന്നു മന്‍സിലായില്ല.  ലവന്റെ രണ്ടു ഞരമ്പു വലിഞ്ഞു ഡിങ്കോള്‍ഫിയായി പോയതിന്റെ പരിണിത ഫലമായിരുന്നു മേല്‍ പറഞ്ഞ സംഭവം.

ബസ്സിലെ ഞരമ്പുകളെ കുറിച്ച് ഇഷ്ടം പോലെ കേട്ടിട്ടുണ്ട്, കണ്ടിട്ടുണ്ട്, പലരും പോസ്റ്റിയിട്ടുമുണ്ട്. പക്ഷെ ഇപ്പോള്‍ ബസ്സിനേക്കാള്‍ കൂടുതലായിട്ട് വിവിധ തരത്തില്‍ പെട്ട ഞരമ്പുകളുടെ വിളയാട്ട കേന്ദ്രമാണ് തിരക്കുള്ള ഷോപ്പിങ്ങ് മാളുകള്‍. എവിടെ നോക്കിയാലും ആകെ മൊത്തം ടോട്ടല്‍ ഞരമ്പന്മാരുടെ ഒരു സെന്‍സസ് എടുത്താല്‍ അതില്‍ എണ്‍പത് ശതമാനവും നമ്മളു മലയാളികളായിരിക്കും.

ഇന്നിപ്പൊ ഇതെഴുതാന്‍ കാരണം, ഖത്തറില്‍ തന്നെയുള്ള എന്റെ ഒരു സുഹൃത്ത് ഇന്നലെ രാത്രി വിളിച്ചു കഴിഞ്ഞാഴ്ച്ച അവനുണ്ടായ ഒരു അനുഭവം പറഞ്ഞു.
"ഡാ, ഞാനൊരു സംഭവം പറയാം.. നീ അതൊന്നു നിന്റെ എഫ് ബിയില്‍ പോസ്റ്റണം. ഞാനെങ്ങാനും അതെഴുതിയാല്‍ ആളുകളു വിചാരിക്കും അതു വല്ല തെറിയുമാണെന്നു.. നീയാണെങ്കില്‍ പ്രശ്നമില്ലല്ലോ..!"
" ഏഹ് അതെന്താടാ #$%&$* മോനേ..? എനിക്കെന്താ നാണവും മാനവും ഇല്ലേ..?? "
"കോപ്പ്.. അതല്ല ഞാന്‍ പറഞ്ഞത്.. സംഭവം ഇച്ചിരി 'ഏ' ആണെങ്കിലും അതു വായിക്കുന്നവര്‍ക്കു ബുദ്ധിമുട്ട് തോന്നാത്ത രീതിയില്‍ എഴുതാന്‍ നിന്നെ കൊണ്ട് പറ്റും.. അതാ.. മാത്രമല്ല ആരെങ്കിലും വായിച്ചാല്‍ അവരെങ്കിലും മേലില്‍ ശ്രദ്ധിക്കുമല്ലോ.."
ശ്ശോ.. മറ്റുള്ളവരിങ്ങനെ സുഖിപ്പിക്കുമ്പോ ഇച്ചിരി രോമാഞ്ചം ആര്‍ക്കായാലും വരും.. പക്ഷെ എനിക്കിച്ചിരി അല്ല.. ദേഹമാസകലം രോമാഞ്ചകഞ്ചുകമായിപ്പോയി..
അപ്പൊ തന്നെ ഫോണെടുത്ത് ഞാന്‍ എനിക്കു പരിചയമുള്ള ഫാമിലികളെയെല്ലാം വിളിച്ചു ഇതു പോലെ എന്തെങ്കിലും അനുഭവമുണ്ടായിട്ടുണ്ടോ എന്നൊരു ചെറിയ അന്വേഷണം നടത്തി..
"ഉവ്വ.. ഉണ്ടോന്നോ.. എന്നാ ഇല്ലാതിരുന്നത് എന്നു ചോദിച്ചാ മതി" എന്ന രീതിയിലായിരുന്നു എല്ലാവരുടെയും മറുപടി.

ഖത്തറില്‍ എയര്‍പോര്‍ട്ടിനടുത്തുള്ള ഫാമിലി ഫുഡ്‌ സെന്റർ ആണു ലൊക്കേഷന്‍. താരതമ്യേന നല്ല പച്ചക്കറികളും മീനും ഇറച്ചിയുമെല്ലാം  അവിടെ ലഭിക്കും എന്നാണ് പൊതുവെയുള്ള ഒരു സംസാരം. അതു കൊണ്ട് തന്നെ ഒരുവിധം ഇന്ത്യൻ, പാക്കി, ബംഗാളി സമൂഹങ്ങളെല്ലാം അവിടെയാണു വീക്കെന്‍ഡ് ഷോപ്പിങ്ങിനു പോകാറുള്ളത്. പതിവു പോലെയുള്ള ഷോപ്പിങ്ങില്‍ പച്ചക്കറി സെക്ഷനില്‍ പെണ്ണുങ്ങളുടേ അങ്കം വെട്ട് , ഇടക്കും തലക്കും മൂന്നു നാലു ബാച്ചിലേര്‍സും ഉണ്ട്. പെണ്ണ് പച്ചക്കറി സ്കെഷനിലേക്കും ലവൻ മറ്റു സാധങ്ങള്‍ ഉള്ളിടത്തേക്കും തിരിഞ്ഞു. ലവന്റെ പരിപാടികളെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയിട്ടും പെണ്ണുമ്പിള്ളയുടെ പച്ചക്കറി പര്‍ച്ചേസ് തീര്‍ന്നിട്ടില്ല. അങ്ങനെ ഒരു മൂലയിലേക്കൊതുങ്ങി നിന്ന് അവിടുത്തെ കളക്ഷനെടുത്തു കൊണ്ടിരിക്കുമ്പോഴാണ് വളരെ മാന്യമായി വസ്ത്രം ധരിച്ച ഒരു മധ്യവയസ്കന്‍, വസ്ത്രത്തില്‍ മാത്രമല്ല കണ്ടാലും ആളൊരു മാന്യന്‍ തന്നെ.
ശ്ശെടാ. ഇങ്ങേരിപ്പഴും പച്ചക്കറി വാങ്ങി തീര്‍ന്നില്ലേ.. ഞങ്ങളു വന്നപ്പഴും ആളിവിടെ തന്നെ ഉണ്ടായിരുന്നല്ലോ എന്നാലോചിച്ച് മൂപ്പരെ ശ്രദ്ധിച്ചപ്പോഴാണ് കാര്യം വളരെ ഇന്റ്രസ്റ്റിംഗ്‌ ആയി തോന്നിയത്.
എവിടെയൊക്കെ പച്ചക്കറിയെടുക്കാന്‍ പെണ്ണുങ്ങള്‍ കുനിയുന്നുണ്ടോ അതിന്റെ തൊട്ടു മുന്നിലെ പച്ചക്കറികള്‍ മാത്രമേ മൂപ്പരെടുക്കുന്നൊള്ളു.. അതു മാത്രമല്ല ഒരു ഐറ്റം തന്നെ നാലും അഞ്ചും പ്രാവശ്യം എടുക്കുന്നു. പക്ഷെ നോട്ടം അങ്ങേരെടുക്കുന്ന പച്ചക്കറിയിലോട്ടല്ലെന്നു മാത്രം. അതു കഴിഞ്ഞാല്‍ മൂപ്പരു പെണ്ണുങ്ങളുടേ ഇടയിലൂടെ ഒരു നടപ്പാണ്. ആ നടപ്പില്‍ മൂപ്പരുടെ കയ്യും ഷോള്‍ഡറുമെല്ലാം എവിടെയൊക്കെ മുട്ടുമോ, അവിടെയെല്ലാം എർത്ത്‌ കൊടുത്തിട്ടാണ്‌ മൂപ്പരുടെ നടപ്പ്. പാവം പെണ്ണുങ്ങളോ, ഇങ്ങേരു വന്നു മുട്ടുന്നത് മനപൂർവ്‌വമാണെന്ന് അറിയുന്നില്ല.
ഇതിനുമപ്പുറം തങ്ങള്‍ കുനിയുമ്പോഴും നില്‍ക്കുമ്പോഴും അറിയാതെ വസ്ത്രം സ്ഥാനം തെറ്റുമ്പോഴുമെല്ലാം വെളിവാക്കപ്പെടുന്ന തങ്ങളുടെ മുഴുപ്പും മിനുപ്പുമെല്ലാം നോക്കിയും തക്കം കിട്ടിയാല്‍ എര്‍ത്ത് കൊടുത്തും സംതൃപ്തിയടയുന്നവരുണ്ടെന്നുള്ള യാതാര്‍ഥ്യം മനസ്സിലാക്കാതെ തിരക്കിനിടയില്‍ അബദ്ധത്തില്‍ സംഭവിക്കുന്നതാണെന്നു കരുതി പാവങ്ങള്‍ അതൊട്ടും കാര്യമാക്കാതെ മറ്റുള്ളവരെടുക്കുന്നതിനു മുന്ന് ചീയാത്തതും കേടാകാത്തതുമായ പച്ചക്കറികള്‍ തങ്ങളുടേ കവറുകളിലേക്കിടുന്നതില്‍ ശ്രദ്ധിക്കും.

ഏകദേശം അരമണികൂറോളം ഈ തമാശ കണ്ടാസ്വദിച്ച്‌ നിന്ന നായകന്‍ പെട്ടെന്നായിരുന്നു അപകടം മണത്തത്. മാന്യന്‍ ലവന്റെ ഭാര്യക്കും എര്‍ത്ത് കൊടുക്കാന്‍ ശ്രമിക്കുന്നു. ഈ തെരക്കിന്റെടേല്‍ പെണ്ണിന്റടുത്തെത്തുമ്പോഴേക്കും മാന്യന്‍ എര്‍ത്ത് മാത്രമല്ല ചിലപ്പോള്‍ നൂറ്റിപത്ത് കെവി ഷോക്കും കൊടുത്ത് അടുത്ത സ്ഥാനത്തേക്ക് മാറിയിട്ടുണ്ടാകും. അപ്പൊ തന്നെ ഫോണെടുത്ത് പെണ്ണിനെ വിളിച്ചു. ആരുടെയോ കുരുത്തത്തിന് ആറാമത്തെ പ്രാവശ്യവും ട്രൈ ചെയ്തപ്പോള്‍ പിശാശു ഫോണെടുത്തു. അധികം വിശദീകരിക്കാൻ നില്‍ക്കാതെ ഇപ്പൊ തന്നെ ഇങ്ങോട്ട് വാ എന്നും പറഞ്ഞ് ഫോണ്‍ വെച്ചു. എന്താ കാര്യമെന്നറിയാനുള്ള ആകാംഷയില്‍ എടുത്ത തക്കാളി തിരിച്ച് പെട്ടിയില്‍ തന്നെയിട്ട് ഭാര്യ വന്നപ്പോ ഭാര്യയോട് മാന്യനെ ശ്രദ്ധിക്കാന്‍ പറഞ്ഞു. ഇനിയിപ്പൊ ഇതു കണ്ടീട്ട് തനിക്ക് വെറുതെ തോന്നിയതാണെങ്കിലൊ..?

അഞ്ച് മിനിട്ട് തികഞ്ഞില്ല അതിനു മുന്നേ തന്നെ ഭാര്യയുടെ തൊണ്ടയിലെ വെള്ളം വറ്റി, ട്റോളിയില്‍ നിന്നും കയ്യെടുത്ത് ലവന്റെ കയ്യില്‍ മുറുകെ പിടിച്ചു..
"എന്റെ ചേട്ടാ.. അയാളെന്താ ഈ കാണിക്കുന്നത്..? അപ്പൊ ഈ പെണ്ണുങ്ങളൊന്നും ഇതറിയുന്നില്ലെ..?? കണ്ടിട്ടെനിക്കു കയ്യും കാലും വിറക്കുന്നു..!"
"ആഹ്,,, അത് തന്നെയാണ് എനിക്കു ചോദിക്കാനുള്ളത്.. അങ്ങേരു അഞ്ചു പത്ത് മിനിട്ട് നിന്റടുത്ത നിന്നിട്ടും നിനക്കൊന്നും തോന്നിയില്ലേ..??"
"ഏഹ്.. അയാളെന്റടുത്തും വന്നോ..??"
"അതിനെങ്ങനാ.. നിന്നെ സൂപ്പർമാർക്കറ്റിന്റുള്ളിലേക്ക്‌ കയറ്റി പിട്ടാല്‍ പിന്നെ നിനക്കു ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റില്ലല്ലോ...? ഇപ്പൊ മനസ്സിലായോ തെരക്കുള്ള ടൈമില്‍ ഷോപ്പിങ്ങിനു പോണ്ടാന്നു ഞാന്‍ പറയുന്നതിന്റെ കാര്യം..??"
"ന്റീശ്വരാ.. മതിയായി.. ഞാനിനി അതിന്റുള്ളിലേക്കില്ല.. ഒരു കാര്യം ചെയ്യ്.. ഞാനിവിടെ നിക്കാം ചേട്ടന്‍ പോയി പച്ചക്കറി എടുത്തിട്ട് വാ.. പിന്നേ.. നല്ലത് നോക്കിയെടുത്തില്ലെങ്കില്‍ എന്റെ സ്വഭാവം മാറും കേട്ടാ..."
"ശെരി ശെരി..."
കിട്ടിയ ചാന്‍സില്‍ പച്ചക്കറികൂട്ടത്തിനിടക്ക് നില്‍ക്കുന്ന പെണ്ണുങ്ങളുടെ ഇടയിലേക്ക് ഊളിയിടാന്‍ നോക്കിയ നായകന്റെ കയ്യില്‍ ചാടി പിടിച്ച്ച് ഭാര്യം പറഞ്ഞു...
"അയ്യട പറഞ്ഞപ്പോഴേക്കും പോണ പോക്കു കണ്ട..?? ഇനീ ചേട്ടനും ഇങ്ങനൊക്കെ ചെയ്യില്ലാന്നാരു കണ്ടു...?? അങ്ങനിപ്പൊ സുഖിക്കെണ്ടാട്ടാ.. നമുക്ക് വീട്ടീ പോകാം.. എന്നിട്ട് തിരക്കില്ലാത്ത ദിവസം വല്ലപ്പോഴും വരാം.. ഇല്ലെങ്കില്‍ കാശല്പം കൂടിയാലും വേണ്ടില്ല.. അടുത്തുള്ള ഗ്രോസറീന്നു വാങ്ങിക്കാം.. "
കെട്ട്യോന്റെ കയ്യും പിടിച്ച് വലിച്ച് തിരക്കിട്ട് പുറത്തേക്ക് നടക്കുന്നതിനിടയില്‍ ഭാര്യം പറയുന്നത് ലവന്‍ കേട്ടൂത്രേ..
"ഇനിയിപ്പൊ തിരക്കുള്ള ദിവസങ്ങളാണെങ്കിലും ചേട്ടന്‍ ഒറ്റക്കു പോലും ഒരു സൂപ്പര്‍ മാര്‍ക്കറ്റിലേക്കും പോണ്ട.. വീട്ടിലിരുന്നാ മതി.. ഈ ആണുങ്ങളൊന്നും ശെരിയല്ല !"

കാദര്‍ക്കാ ദി ഗ്രേറ്റ്

പതിവു പോലെ ഇന്നാര്‍ക്കിട്ട് പണി കൊടുക്കണമെന്ന ചിന്തയുമായി കവലയിലെത്തിയ കാദര്‍ക്ക ദേവസ്യേട്ടന്റെ തെറുപ്പ് മേശയില്‍ നിന്നും ചൂണ്ടിയ ബീഡിയും പുകച്ച് ബസ് സ്റ്റോപ്പിലെ സ്ഥിരം ബെഞ്ചിലിരിന്നു. 
'എസ്സെന്‍' ബസ്സിറങ്ങി വന്ന മാന്യ വസ്ത്രധാരിയിലേക്ക് ഫുള്‍ കോണ്‍സണ്ട്റേഷന്‍ അര്‍പ്പിച്ച് കാദര്‍ക്ക അവിടെ തന്നെ പ്രാഞ്ചി പ്രാഞ്ചി നിന്നു. വന്നിറങ്ങിയ മാന്യന്‍ നേരെ ദേവസ്യേട്ടന്റെ കടയിലേക്ക് കയറിയതോടെ കാദര്‍ക്കാടെ ഇരിപ്പുറക്കാതെ ബെഞ്ചില്‍ രണ്ടു കയ്യും കുത്തി ചന്തി രണ്ടു ഭാഗവും പൊക്കിയും താഴ്ത്തിയും കാലുകള്‍ വിറപ്പിച്ചു.

അവസാനം രണ്ടും കല്പിച്ചെഴുന്നേറ്റ കാദര്‍ക്ക കടയിലേക്ക് നല്ല വ്യൂ കിട്ടുന്ന സഥലം നോക്കി കണ്ണട തുടച്ച് മുഖത്ത് ഫിറ്റ് ചെയ്ത് പതുക്കെ കടയുടെ അടുത്തേക്ക് നീങ്ങി. എന്തായാലും ഇവിടുത്തു കാരനല്ല. കടയിലേക്ക് കയറിയ ആളാണെങ്കില്‍ ഒരു സിഗരറ്റ് പോലും വാങ്ങാതെ ദേവസ്യേട്ടനോട് സംസാരിക്കുന്നു. ദേവസ്യേട്ടന്‍ അയാള്‍ പറയുന്നതിനെല്ലാം തലയാട്ടി എന്തോ പറഞ്ഞു കൊണ്ട് വലത്തോട്ടും ഇടത്തോട്ടുമെല്ലാം കൈ ചൂണ്ടുന്നുമുണ്ട്. ലക്ഷണം വെച്ചു ചിന്തിച്ചിട്ട് എന്തോ കല്യാണാലോചന സംബന്ധമാകാനെ സാധ്യതയൊള്ളു... ഹാ.. അങ്ങനെയെങ്ങാനുമാണെങ്കില്‍.. ഞാനിന്നിതൊരു കലക്കു കലക്കും.

ഇനിയും ക്ഷമിച്ച് നിന്നാല്‍ ശെരിയാകില്ല എന്നായപ്പോള്‍ കാദര്‍ക്ക നേരെ കടയിലേക്ക് കയറിച്ചെന്നു.
"ഹാ.. ദോണ്ടെ വന്നല്ലോ..!! ഇതാണ് ഞാനിപ്പൊ തന്നെ പറഞ്ഞ കാദര്‍ക്ക. ഇങ്ങേരോട് ചോദിച്ചാല്‍ സകല വിവരവും കിട്ടും.."
മാന്യന്‍ പ്രതീക്ഷയോടെ കാദര്‍ക്കാനെ നോക്കി ഒരു നെടുവീര്‍പ്പിട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ കല്യാണം മുടക്കലിന്റെ നൂതന സാങ്കേതിക വിദ്യകളിലേക്ക് കാദര്‍ക്കാടെ ചിന്തകളൂളിയിട്ടു. തലച്ചോറിനുള്ളില്‍ ഒരു പാടു നാളായിട്ടു തുറക്കാതെ പൂട്ടിയിട്ടിരുന്ന പല അറകളും തുറക്കപ്പെട്ടു കഴിഞ്ഞു.
"കാദറേ.. നിന്റെ പെങ്ങളുടേ മോന്‍ റസാഖിന്റെ കാര്യത്തിനാ.. നല്ല രീതിയിലെത്തിച്ചാല്‍ ആ ചെക്കന്‍ രക്ഷപ്പെടുംട്ടാ.." എന്നിട്ട് ദേവസ്യേട്ടന്‍ കാദര്‍ക്കാനെ അര്‍ത്ഥം വെച്ചൊരു നോട്ടവും നോക്കി. "ന്റെ പൊന്നു കാദറെ, സ്വന്തം പെങ്ങളുടെ മോനാണ്. അവന്റെ കട കരളുന്ന തൊരപ്പനാകല്ലേട്ടാ നീ.." നോട്ടത്തിന്റെ അര്‍ഥം വായിക്കാന്‍ കാദറിനൊരു ബുദ്ധിമുട്ടും ഉണ്ടായില്ല...

ഇതോടെ കാദറിന്റെ സകല വള്ളിയും പൊട്ടി.. തലയിലെ തുറന്ന അറകളെല്ലാം പട പടേന്നായി അടഞ്ഞു. കാരണം, കഴിഞ്ഞാഴ്ച്ച പെണ്ണന്വേഷണം തുടങ്ങുന്നതിന്റെ തലേന്നു തന്നെ പെങ്ങളും റസാഖും വീട്ടില്‍ വന്നു അവനെ പെണ്ണു കെട്ടിക്കുന്നതിന്റെ സകല ഉത്തരാദിത്ത്വവും മാമാടെ വെടക്ക് തലേല്‍ വെച്ചിട്ടാണ് അന്വേഷണമാരംഭിച്ചത്. കാദറിന്റെ കുടുംബ സ്നേഹവും മാമ എന്ന നിലയിലുള്ള ഉത്തരവാദിത്ത്വവും സട കുടഞ്ഞെഴുന്നേറ്റു. തലച്ചോറില്‍ നിന്നും പാഞ്ഞു വന്ന ഓരോ കൊണഷ്ട് ചിന്തകളെയും സട കുടഞ്ഞ സിംഹം കടിച്ചു കുടഞ്ഞു പെടലി കണ്ടിച്ചൊരു മൂലയിലേക്കെറിഞ്ഞു.

"എന്തായി മോനെ.. റസാഖിന്റെ മാമയാ ഞാന്‍.. ഓന്റെ ബാപ്പ നാടു വിട്ടതിനു ശേഷം ഞാനായിരുന്നു അവന്റെ പഠിപ്പിച്ചതും വളര്‍ത്തിയതും താലകാലികമാങ്കിലും ഒരു ജോലി തരപ്പെടുത്തി കൊടുത്തതും.."
"ഓഹ്.. അല്ല കാദര്‍ക്കാ.. എനിക്കീ റസാഖിന്റെ വീടൊന്നു കാണണം., പിന്നെ പോണ വഴിക്ക് എനിക്കയാളെ പറ്റി വിശദമായിട്ടൊന്നറിയുകയും വേണം.."
"അയ്നെന്താ മോനേ.. ബാ.. നമ്മക്കിപ്പൊ തന്നെ പോകാം. ഓന്‍ പണി കഴിഞ്ഞ് വരുമ്പഴേക്കും ഇരുട്ടും.."
"അതു സാരമില്ല.. ആളെ കാണേണ്ട ആവശ്യമൊന്നുമില്ല.. പിന്നെ ആളെങ്ങനെ? സ്വഭാവം മറ്റുകാര്യങ്ങളും.. അല്ലാ.. കുടുമ്പക്കാരോട് ഈ വക കാര്യങ്ങളോന്നും ചോദിച്ചിട്ട് കാര്യമൊന്നുമില്ലെന്നെനിക്കറിയാം.. ന്നാലും..!!"
"ഹെന്റെ റബ്ബില്‍ ആലിമീനായ തമ്പുരാനെ..കാദര്‍ക്കാനെ മോനു വിശ്വസിക്കാം.. ഇക്കാ ആരെ പറ്റിയാണെങ്കിലും സത്യമേ പറയൂ.. ഈടാരോടു ചോദിച്ചാലും മോനതു മന്‍സിലാവും..."
"അല്ലിക്കാ.. ഞാനതല്ല...!!"
"വേണ്ട വേണ്ട മോനൊന്നും പറയെണ്ട.. ഇക്ക ഇതെത്ര കണ്ടിരിക്കുന്നു.. ഈ നാട്ടിലെ എത്ര കല്യാണങ്ങള്‍ ഈ കാദര്‍ക്ക മുന്നില്‍ നിന്നു നടത്തി കൊടുത്തിരിക്കുന്നു.." ഈ കല്ലു വെച്ച നുണാ സഹിക്കാന്‍ പറ്റാതെ കാദര്‍ക്കാടെ മൂലക്കുരു പോലും ഒന്നനങ്ങി.. അതു കാരണമായിരിക്കാം കാദര്‍ക്ക മുന്നോട്ടൊന്നു വേച്ചു പോയതും. മറ്റേ പാര്‍ട്ടി ചാടിക്കേറി പിടിച്ചതു കൊണ്ട് അതു വീണു പൊട്ടാതെ രക്ഷപ്പെട്ടു.

"അപ്പോ റസാഖിന്റെ സ്വഭാവം.. സത്യം പറഞ്ഞാലെന്റെ മോന്‍ ഷുക്കൂറിനേക്കാള്‍ എനിക്കിഷ്ടം റസാഖിനേയാ.. ഇന്റെ മോന്‍ ഷുക്കൂറ് കാരണമാണെന്റെ ടെന്‍ഷന്‍ മുഴ്വോനും. ഇത്രേം ഹറാമ്പെറപ്പുള്ള ഒരുത്തന്‍ എന്റെ മോനായല്ലോന്നുള്ള വെഷമമേ എനിക്കൊള്ളു മോനേ..!" ഇതു കേട്ടപ്പോള്‍ പെടലിയൊടിഞ്ഞ കൊണഷ്റ്റുകളെല്ലാം കൂടെ കാദര്‍ക്കാടെ തലയില്‍ കോറസ് പാടി കരഞ്ഞു. ഒരൊറ്റ ഗര്‍ജനത്തോടെ സിംഹമാ കോറസു നിര്‍ത്തിച്ചു.
"അല്ല മോനേ.. മോന്റെ പെങ്ങക്കാണോ ആലോചന..?"
ആലോചനയോ.. എന്താലോചന..??"
"ഹമ്പടാ ഇതു കൊള്ളാം.. കല്യാണാലോചനയുടെ അന്വേഷണത്തിനു വന്നതല്ലെ..??"
"അല്ലിക്കാ.. റസാഖ് എസ് ഐ ടെസ്റ്റ് എഴുതിയിരുന്നല്ലോ.. അതിനോടനുബന്ധിച്ചുള്ള വെരിഫിക്കേഷനു ഡിപ്പാര്‍ട്ട് മെന്റീന്നു വന്നതാ.."
കാദര്‍ക്കാടെ ശരീരത്തിലോടിയിരുന്ന രക്തമെല്ലാം ഒരു നിമിഷത്തേക്ക് സ്റ്റക്കായി. ഒന്നൂടെ പിന്നോട്ടാഞ്ഞ് എല്ലാം കൂടെ കാദര്‍ക്കാടെ തലയിലേക്കടിച്ചു കയറി. കണ്ണുകളിലാകമാനം ഇരുട്ട് പടര്‍ന്നു.
റസാഖിനു പറഞ്ഞുറപ്പിച്ചിരുന്ന ഇളയ മോളേ ഒരു ഗള്‍ഫുകരനു കെട്ടിച്ചു കൊടുത്തയന്നു റസാഖിന്റെ കണ്ണുകളിലെരിഞ്ഞ കനലുകളാളിപ്പടര്‍ന്നു തന്നെ പൊതിയാന്‍ വരുന്നത് കാദര്‍ക്ക കണ്ടു. സ്വന്തം പെങ്ങളുടെ വേലി മാന്തി സ്വന്തമാക്കിയ ആറു സെന്റിന്റെ വേലിപ്പത്തലുകളെല്ലാം കൂടെ ചാടി മറിഞ്ഞ് നെഞ്ചിന്‍ കൂടു തുളക്കാന്‍ വരുന്നത് കണ്ട കാദര്‍ക്കാടെ ഹൃദയം കൂടു പൊട്ടിച്ച് പുറത്തേക്ക് ചാടാന്‍ വെമ്പല്‍ കൊണ്ടു. ഇതിലെല്ലാമുപരി തലച്ചോറിന്റെ എട്ടാം നിലവറയുടെയും പൂട്ടു പൊട്ടിച്ച് ചാടിയ കൊണഷ്ടൂകളെല്ലാം കൂടെ മാമ യെന്ന സിംഹത്തെ കീഴ്പ്പെടുത്തി. കാദര്‍ക്കാക്കു പിന്നീടൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല.

"എന്റെ പൊന്നു സാറെ. ഓനേ പോലീസിലേക്കോ പട്ടാളത്തിലേക്കോ എങ്ങോട്ടു വേണമെങ്കിലും കൊണ്ടു പൊയ്ക്കോ. പിന്നെ തിരിച്ചു വിടരുത്. എന്റെ മോന്‍ ഷുക്കൂറിനെയും ബാക്കി ചെക്കന്മാരെയും കൊണ്ടു നടന്നു ചീത്തയാക്കുന്നതും അവനാ. ഈ നാടും നാട്ടാരും പ്രത്യേകിച്ച് നാട്ടിലെ പ്രായം തികഞ്ഞ പെണ്ണുങ്ങളും രക്ഷപ്പെടും, ഒരു നാടിന്റെ പ്രാര്‍ത്ഥന മുഴുവനും സാറിന്റെ കൂടെയുണ്ടാകും.."

May 7, 2013

മീനച്ചൂട്

അവള്‍ക്കെന്നും പരാതിയായിരുന്നു.. 
"ഇങ്ങനെ കഥകളെല്ലാം എഴുതി ആളുകളെ കൊണ്ട് വായിപ്പിച്ച് ലൈക്കുകളും കമന്റുകളും ആസ്വദിച്ച് ഇരുന്നോ മനുഷ്യാ.. ഇത്രേം നാളായിട്ടും എനിക്ക് വേണ്ടി നാലു വരി എഴുതാന്‍ തോന്നിയോ..??"
തികച്ചും ന്യായമായ ചോദ്യമായിരുന്നു.. പറഞ്ഞിട്ടെന്താ.. ഈ നുണകളൊക്കെ എഴുതുന്ന പോലെ കവിത എഴുതാന്‍ പറ്റില്ലല്ലോ.. അതറിഞ്ഞിട്ടും എന്നോട് പരിഭവം. 
ഇന്നു ഞാന്‍ രണ്ടും കല്പിച്ചിരുന്നു കഷ്ടപ്പെട്ട് ഒരു കവിതയെഴുതിയുണ്ടാക്കി ഭാര്യക്കയച്ചു കൊടുത്തു. 

"മീന ചൂടിനെ ജയിച്ച്
വിയര്‍പ്പിറ്റി വരണ്ട ചാലുകളിലമര്‍ന്ന
നിന്‍ നനുത്ത ചുണ്ടിന്‍ കുളിര്‍മ-
യിലലിഞ്ഞ് മിഴി പൂട്ടി ഞാന്‍."

പതിവിലും വൈകി വെശന്നു പൊരിഞ്ഞ് വീട്ടിലെത്തി ഡോറില്‍ മുട്ടി. രണ്ടു ദിവസം മുന്നു ഖത്തറില്‍ മഴ പെയ്തു തീര്‍ന്നു മാനം തെളിഞ്ഞിട്ടും ഭാര്യയുടെ മുഖത്തിപ്പഴും കാര്‍മേഘം ബാക്കി. എന്താടീ കാര്യമെന്നു ചോദിച്ചപ്പോള്‍ മുഖം കനപ്പിച്ചവളകത്തേക്ക് പോയി. പിന്നാലെ പോകാതെ രക്ഷയില്ലല്ലോ.. വീണ്ടും ചോദിച്ച എന്നോടവളൊരു മറു ചോദ്യം ചോദിച്ചു..

"സത്യം പറ... ആരാ ഈ മീന...??"
ചുരുക്കം പറഞ്ഞാല്‍ വെറും ഒരു സ്പേസ്ഇട്ട് പോയതിനു ഉച്ചക്ക് ഞാന്‍ പട്ടിണിയായി..!!

May 6, 2013

കരിങ്കണ്ണന്‍ ഹൈദ്രോസ്


കണ്ടം പൂട്ടാനാളെ കിട്ടാനില്ല, വിതക്കാനാളില്ല, കൊയ്യാനാളില്ല അങ്ങനെ പലരും പലതും  പറഞ്ഞിട്ടും സുലൈമാനിക്ക തീരുമാനത്തില്‍ തന്നെ. ഞാനീ കണ്ടത്തില്‍ വിത്ത് വിതക്കും നൂറു മേനി കൊയ്യുകയും ചെയ്യും എന്ന പിടിച്ച പിടിയില്‍ നിന്നു. പത്തു മുപ്പത് കൊല്ലാം ഗള്‍ഫിലെ ചൂടില്പണിയെടുത്തുണ്ടാക്കിതിന്റെ സമ്പാദ്യം എന്നു പറയാനുള്ളത് രണ്ട് പെണ്മക്കളെ കെട്ടിച്ചയച്ചതും, സാമാന്യം തരക്കേടില്ലാത്ത ഒരു വീടൂം പിന്നെ ഈ പാടവുമാണ്. ആ പാടത്ത് വിത്തിട്ട് കൊയ്തെടുത്ത് തിന്നുന്നതിന്റെ രുചി പീട്യേന്നരി വാങ്ങി തിന്നാല്‍ കിട്ടില്ലെന്നു തന്നെയാണ് സുലൈമാനിക്കയുടെ പക്ഷം. തീരുമാനമെടുത്താല്‍ പിന്നെ റിക്ടെര്‍ സ്കെയില്‍ പത്തില്‍ കൂടുതല്‍ കാണിച്ചാലും സുലൈമാനിക്ക ഇളകില്ല. അതാണ് പ്രകൃതം.

ഇളം പച്ച നിറത്തില്‍ സൂര്യപ്രഭയേറ്റ് തിളങ്ങി  തഴച്ച് വളര്‍ന്നു പൊങ്ങിയ ഞാറു കണ്ടപ്പോള്‍ സുലൈമാനിക്ക മനസ്സും തളരിതമായി. ദിവസവും രണ്ടു നേരം തന്റെ വാക്കിങ്ങ് സ്റ്റിക്കും വീശി പാടത്തെത്തും. കണ്ടത്തിനരികിലുള്ള തെങ്ങിന്റെ മണ്ടയില്‍ ഒണക്ക തേങ്ങയോ പട്ടയോ ഇല്ലെന്നുറപ്പു വരുത്തി  മണിക്കൂറുകളോളം തെങ്ങിന്‍ ചുവട്ടില്‍ ആ പാടത്തേക്ക് കണ്ണും നട്ടിരുന്ന് സ്വപ്നം കാണും. പെണ്ണുമ്പിള്ള മൂത്ത മോളേ പള്ളേല്‍ ചുമന്ന സമയത്തു ഗള്‍ഫിലിരുന്ന് സ്വപ്നം കണ്ടതിന്റത്രയും സുഖം കിട്ടിയില്ലെങ്കിലും ഏകദേശം അതിനോടൊപ്പം നില്‍ക്കുന്ന ഒരു സുഖം. സന്തോഷം.. 

അങ്ങനെയിരിക്കെയാണ് അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ കെട്ട്യോനോടൊപ്പം താമസിക്കുന്ന രണ്ടാമത്തെ മോള്‍ പാത്തുവിന് ആദ്യമായി പള്ളേലായത്. അപ്രതീക്ഷിതമായി കുളി തെറ്റിയപ്പോള്‍ മുതല്‍ ആകെ എക്സൈറ്റഡായ മോളും മരുമോനും എന്തു ചെയ്യണമെന്നറിയാതെ മേലോട്ടും നോക്കി നിന്നു. മോള്‍ക്കാണെങ്കില്‍ എന്തു കാര്യത്തിനും സംശയങ്ങള്‍. എന്താ ഗര്‍ഭപ്പൂതി വരാത്തെ, ച്ചര്‍ദി വരുന്നില്ല, മനം പിരട്ടലില്ല.. ഇടക്കൊന്നുരണ്ടു പ്രാവശ്യം അണ്ണാക്കില്‍ കയ്യിട്ട് ഓക്കാനിച്ചു സമാധാനിക്കേണ്ടി വന്നത് മാത്രം മിച്ചം. 
ആറ്റു നോറ്റിരുന്ന പൂതിയും ചര്‍ദിയും തുടങ്ങിയതോടെ രണ്ടു പേരുടേം ആപ്പീസു പൂട്ടി. പൂതി മൂത്ത് എന്തെങ്കിലും തിന്നാല്‍ അപ്പൊ തുടങ്ങും മനം പിരട്ടലും ചര്‍ദ്ദിയും. അതും ഒരൊന്നൊന്നര ചര്‍ദ്ദി. വന്നു വന്നു ഭക്ഷണം കഴിക്കണമെന്നില്ല, ടിവിയില്‍ എന്തെങ്കിലും പരസ്യം കണ്ടാലും അപ്പുറത്തെ വീട്ടിലെ ഫുഡിന്റെ മണമടിച്ചാലും വയറ്റിലൊന്നുമില്ലെങ്കിലും ഗ്യാസെങ്കിലും ചര്‍ദിച്ചു വിട്ടില്ലെങ്കില്‍ പെണ്ണിനൊരു സമാധാനവുമില്ലാന്നായി. ചെക്കന്‍ ആപ്പീസിലെ പണിയൊക്കെ നിര്‍ത്തി ലീവെടുത്ത് പെണ്ണിന്റെ പുറം തടവലും മേലു കഴുകാന്‍ വെള്ളം ചൂടാക്കലും നടുവിനും ഡീപ് ഹീറ്റിട്ട് തിരുമ്മി ചൂടു പിടിക്കലുമൊക്കെയായി. 
മരുമോന്റെ ബാപ്പാക്ക് രണ്ടാമത്തെ അറ്റാക്കും വന്ന് ഷുഗറിന്റെ സ്കെയില്‍ ഇനിയും എത്ര വരെ മുകളിലേക്കുയര്‍ത്താം എന്ന യച്ഞത്തിലാണ്, എന്തു വന്നാല്ലും ആ പദ്ധതി ഞാന്‍ പൊളിച്ചറുക്കും എന്നു ദൃഡ പ്രതിച്ഞയെടുത്ത് ഉമ്മ ബാപ്പാക്ക് കാവലിരിക്കുന്ന്. ഈ പ്രത്യേക സാഹചര്യവും, പിന്നെ ഗര്‍ഭിണിയായ എന്നെ നോക്കാന്‍ എനിക്കെന്റെ ഉമ്മ തന്നെ വേണം എന്ന പാത്തുവിന്റെ വയറു തടവിയുള്ള ഇമോഷണല്‍ ബ്ലാക് മെയിലില്‍ങ്ങിന്റെയും പരിണിത ഫലമായി  സുലൈമാനിക്കാക്കും ഭാര്യക്കും നറുക്ക് വീണു. അമേരിക്കയിലേക്ക് ഫാമിലി വിസിറ്റ് എന്ന പേരില്‍ മകളെ പരിചരിക്കാനൊരു വിസ.

വിസ വന്നതോടേ സുലൈമാനിക്കാന്റെ ഉറക്കം കല്ലത്തായി. മോള്‍ വേണോ ഞാറു വേണോ.? മരുമകന്റെ ചെലവില്‍ അമേരിക്ക കാണണോ അതോ ഈ തെങ്ങിന്റടിയില്‍ ഒണക്ക തേങ്ങയും പട്ടയും പേടിച്ചിരുന്ന് പാടം കാണണോ..?? അവസാനം സുലൈമാനിക്കയും പാടവും തോറ്റു. അമേരിക്ക ജെയിച്ചു. പാത്തുവിന്റെ പ്രസവവും നാല്പതു കുളിയുമെല്ലാം വിജയകരമായി നടത്തി നാട്ടില്‍ തിരിച്ചെത്തി. 
പിറ്റേ ദിവസം അതിരാവിലെ പാടത്തെത്തിയ സുലൈമാനിക്കയുടെ ഇടനെഞ്ച് തകര്‍ന്നു പോയി. ഞാറു വളര്‍ന്നു കതിരിട്ടു. പക്ഷെ വിതച്ച ഞാറിനേക്കാള്‍ കൂടൂതല്‍ കളകള്‍. ഇങ്ങനെ നിന്നാല്‍ സ്വന്തമായി അരിയുണ്ടാക്കി തിന്നുന്ന സ്വപ്നം ഈ വര്‍ഷം നടക്കില്ല. കള പറിക്കാന്‍ പാടത്തേക്കിറങ്ങിയാല്‍ ഞാറിന്റെ തണ്ടൊടിയും, കതിരു വീഴും, പിന്നെ ഉള്ളതും കൂടി പോകും.

പാടത്ത് പോയ കെട്ട്യോന്‍ വിഷമത്തോടെ വന്നു ചാരു കസേരയിലേക്ക് വീഴുന്നത് കണ്ട ഭാര്യ വിവരമറിഞ്ഞ് താടിക്കു കയ്യും കൊടുത്ത് മുഖത്താകെ സങ്കടം വാരി പൂശി കട്ടിലപ്പടിയില്‍ ചാരി നിന്ന് കെട്ട്യോനു കമ്പനി കൊടുത്തു കണ്ണും കണ്ണും നോക്കി നിന്നു. അല്പം കഴിഞ്ഞപ്പോള്‍ ഭാര്യക്കു പെട്ടെന്നൊരുന്മാദം, ആഹ്ലാദം...
"അല്ല മന്‍ഷ്യേനെ.. നമ്മക്കാ ഹൈദ്രോസിക്കാനെ കൊണ്ടു പോയി ആ പാടമൊന്നു കാണിച്ചാലോ..?"
"ഏഹ്.. നിനക്കെന്താടീ പോത്തേ പ്രാന്തായൊ.. ഹൈദ്രോസിപ്പോ വയസ്സായി പണിക്കൊന്നും പോകാറില്ലെന്ന് നിനക്കറിയില്ലെ..?? പോരാത്തതിന് മക്കളൊക്കെ ഗള്‍ഫിലും. അഥവാ പണിക്ക് വന്നാലും പാടത്തെറങ്ങിയാല്‍ എല്ലാം കൂടെ ചവിട്ടി മെതിച്ച് ഉള്ളതും കൂടെ പോകും.."
"അതല്ല മനുഷ്യാ... ഇതാ പറയണത് ആവശ്യം നേരത്ത് നല്ല ബുദ്ധി പറഞ്ഞ് തരാന്‍ വീട്ടില്‍ പെണ്ണുങ്ങളു തന്നെ വേണമെന്ന്"
ഒന്നും മനസ്സിലാകാതെ സുലൈമാനിക്ക ഭാര്യയുടെ മുഖത്തേക്ക് നോക്കി.
"ന്റെ മനുഷ്യാ.. അങ്ങേരുടെ കരിനാക്കു വെച്ചെന്തെങ്കിലും പറഞ്ഞ് കിട്ടിയാല്‍ നമ്മളു രക്ഷപെട്ടില്ലെ..?? ഇന്നേ വരെ ഹൈദ്രോസിക്കാടെ കരിങ്കണ്ണ് തട്ടിയതൊന്നും തന്നെ നേരെ നിന്നിട്ടില്ല. ഇപ്പഴാണേങ്കില്‍ പാടത്ത് നേരെ ചൊവ്വേ സൂക്ഷിച്ചു നോക്കിയില്ലെങ്കില്‍ ഞാറു പോലും കാണാന്‍ പറ്റൂലാന്നല്ലെ നിങ്ങളു പറഞ്ഞത്..??"
"അതേ.. അതിന്..??"
"ഈ കരിങ്കണ്ണന്മാര്‍ക്ക് എന്തായാലും കൂടുതലുള്ളതല്ലെ കണ്ണില്‍ പെടൂ.. ഹൈദ്രോസിക്ക പാടത്തെത്തി കളകള്‍ കണ്ടാലുറപ്പാ.. എന്തെങ്കിലും പറയും. പിന്നെ ആ കളകളൊക്കെ ചീഞ്ഞ് പൊയ്ക്കോളും.പിന്നെ ഈ വിവരം പറയാതെ ഹൈദ്രോസ്ക്കാനെ പാടത്തെത്തിക്കുന്നത് നിങ്ങളുടെ മിടുക്ക്..."
"ഹോ.. നിന്നെ സമ്മതിച്ചു ന്റെ പഹച്ചീ.. ഇത്രേമധികം കുരുട്ടു ബുദ്ധി വിളയിക്കാന്‍ നീയെന്തു വളമാണ്ടീ ബലാലെ തലേലിടുന്നത്.. ??"
സുലൈമാനിക്കാനെ നോക്കി ഒരു കള്ളച്ചിരിയും ചിരിച്ച് തലയിലെ തട്ടം നേരെയാക്കി കെട്ട്യോളു നേരെ അകത്തേക്ക് നടന്നു.
പിറ്റേ ദിവസം പതിവിലും നേരത്തേ തന്നെ സുലൈമാനിക്ക എഴുന്നേറ്റ് അടുത്തുള്ള രാമേട്ടന്റെ ചായക്കടയില്‍ പോയി ഒരു കാലിച്ചായയും പറഞ്ഞ് ഹൈദ്രോസിക്കാടെ പതിവു ചായക്കുള്ള വരവും കാത്തിരുന്നു. ഹൈദ്രോസിക്ക വന്നപ്പോ ബെഞ്ചിന്റെ ഓരത്ത് നിന്നും നീങ്ങി ഇരിക്കാന്‍ സഥലം കൊടുത്തു ഒരു ചായയും പറഞ്ഞു. രാവിലെ തന്നെ ഒരു ഫ്രീ ചായ കിട്ടിയപ്പോള്‍ ഹൈദ്രോസിക്ക ഹാപ്പി. ചൂണ്ടയില്‍ കൊത്തു കിട്ടിയ മുക്കുവന്റെ സന്തോഷം സുലൈമാനിക്കാടെ മുഖത്ത് അലയടിച്ചു. 

ചായ കുടിയും പത്രം വായനയും കഴിഞ്ഞ ഹൈദ്രോസിക്കായുടെ ഒപ്പം സുലമാനിക്കയും എഴുന്നേറ്റു. പതുക്കെ കൂടെ നടന്ന് അമേരിക്കന്‍ വിശേഷങ്ങള്‍ എടുത്തിട്ടങ്ങലക്കി. അതോടെ ഹൈദ്രോസിക്ക കോടീശ്വരനില്‍ ചോദ്യം ചോദിക്കുന്ന സുരേഷ് ഗോപിയുടെ വീറും വാശിയോടും കൂടെ ചോദ്യങ്ങള്‍ ഓപഷനോടു കൂടിയും ഇല്ലാതെയും വീശി തുടങ്ങി. മണിച്ചിത്രത്താഴില്‍ നാഗവല്ലിയെ ഡാന്‍സ് ചെയ്ത് കൊണ്ടു പോകുന്നത് പോലെ ചോദ്യങ്ങള്‍ക്കുത്തരങ്ങളും കൊടുത്ത് കഥകളും പറഞ്ഞ് സുലൈമാനിക്ക മിഷന്‍ സക്സസ് ആക്കി. പാടവരമ്പിലെത്തി പാടമെല്ലാം കണ്ടിട്ടും ഹൈദ്രോസിക്കാന്റെ കരിനാക്കില്‍ നിന്നൊന്നും വരുന്നില്ല. അവസാനം സുലൈമാനിക്ക തന്നെ വിഷയം എടുത്തിട്ടു.
"അമേരിക്കയില്‍ പോയത് കൊണ്ട് പാടമൊന്നും ശെരിക്കും നോക്കാന്‍ പറ്റിയില്ലെന്റെ ഹൈദ്രോസേ.. മുഴ്വോനും കള നിറഞ്ഞു..."
"ഉം ശെരിയാ.. കള നിറഞ്ഞിട്ടുണ്ട്..."
ആഹ് കൊത്തി.. കൊത്തി.. ചൂണ്ടയില്‍ കൊത്തീട്ടുണ്ട്.. ഒന്നാഞ്ഞു വലിച്ചാ മീനെ പിടിച്ചു കരക്കിടാം എന്നായി.. സുലൈമാനിക്ക മുഖത്ത് മാക്സിമം ദയനീയത വരുത്തി...  " എന്റെ ഹൈദ്രോസേ.. ഈ നിലക്ക് കളനിന്നാല്‍ ഇക്കൊല്ലത്തെ വെളവിന്റെ കാര്യം..." എന്നും പറഞ്ഞ് ഹൈദ്രോസിക്കാന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി.. 
ഇതും കേട്ട് ഹൈദ്രോസിക്ക പാടത്തേക്കും കളകളിലേക്കും നോക്കി.. പാടത്തേക്കിറങ്ങി ഞാറും കതിരുമെല്ലാം പരിശോധിച്ചു.. സുലൈമാനിക്കയാണേങ്കില്‍ പഞ്ച് ഡയലോഗിപ്പം വരും എന്നും പ്രതീക്ഷിച്ച് കാതു കൂര്‍പ്പിച്ച് നിന്നു.. പാടത്തു നിന്നും കയറി വന്ന ഹൈദ്രോസിക്ക സുലൈമാനിക്കായുടെ മുഖത്തേക്ക് നോക്കി ആശ്വസിപ്പിച്ചു.
" ന്റെ സുലൈമാനേ.. നീ പേടിക്കെണ്ടെടാ.. കാര്യം ഇത്രയധികം കളകളെല്ലാം നിറഞ്ഞിട്ടും ഇടക്ക് നില്‍ക്കുന്ന കതിരുകളുണ്ടല്ലോ.. ഹോ.. എന്താ അതിന്റെയെല്ലാം ഒരു മുഴുപ്പും മിനുപ്പും.. എന്തായാലും നീ പ്രതീക്ഷിച്ചതിലും പത്തു പറ നെല്ലു കൂടുതലു കിട്ടിയില്ലെങ്കിലേയൊള്ളു..!!"

അന്നായിരുന്നു സുലൈമാനിക്കാന്റെ ആദ്യത്തെ ഹാര്‍ട്ട് അറ്റാക്ക്...!!

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com