April 13, 2013

നിതാഖാത്തും ഷുക്കൂറും ഒരു ജനലും


സൗദിയില്‍ നല്ല രീതിയില്‍ ഒരു കാര്‍പെന്ററി വര്‍ക്ക്ഷോപ്പ് നടത്തി കയ്യാലപ്പുറത്തെ തേങ്ങ പോലെ, ജീവിതം അങ്ങോട്ടോ ഇങ്ങോട്ടോ എന്ന ക്രൂഷ്യല്‍ പോയിന്റില്‍ നില്ക്കുമ്പോഴാണ് ഇടിത്തീ കണക്കെ ഈ സാധനം വന്നു പതിച്ചത്. 'നിതാഖാത്ത്'. ടീവിയിലും പത്രങ്ങളിലും നിതാക്കാത്ത് വരുന്നു വരുന്നു എന്നു കേട്ടപ്പോഴെല്ലാം ഹിതൊക്കെ നമ്മളെത്ര കണ്ടിരിക്കുന്നു എന്നും പറഞ്ഞ് നെഞ്ചും വിരിച്ച് നടന്നിരുന്ന ഷുക്കൂറിന്ന് രാവിലത്തെ പത്രം കണ്ടപ്പോ മുതല്‍ ജഗ്ഗുവിനെ കണ്ട സീമയെ പോലെ ഒരു മൂലക്ക് ഭയന്ന് വിറച്ച് ഇരിക്കുകയാണ്. നിതാഖാത്ത് നടപ്പില്‍ വരുത്താന്‍ തീരുമാനിച്ചത്രെ. പത്തില്‍ താഴെ ജോലിക്കാരുള്ള കമ്പനികള്‍ടെ നെഞ്ചത്തേക്കാണ് ഈ കുണ്ടാമണ്ടി ചാടിമറിയാന്‍ നില്‍ക്കുന്നത് എന്നുകൂടി വായിച്ചപ്പോ പൂര്‍ത്തിയായി.
കമ്പനിയിലെ മൂത്താശാരിയുമായി കൂലങ്കുഷമായ ഒരു ചര്‍ച്ച നടത്തിയപ്പോളൊരു മാര്‍ഗ്ഗം ഉരുത്തിരിഞ്ഞു വന്നു. മാസാ മാസം കഫീലിന്റെ അണ്ണാക്കിലേക്ക് സ്പോന്‍സര്‍ഷിപ് ഫീ തള്ളിക്കൊടുക്കുന്നത് പോലെ പേരിനൊരു അറബിയെ ജോലിക്കെടുത്ത്  ഒരു ശമ്പളം ലവന്റെ വീട്ടില്‍ കൊണ്ട് ചെന്ന് കൊടുക്കുക. എല്ലാം കൂടെ കൂട്ടിക്കിഴിച്ചു നോക്കുമ്പോ ശമ്പളവും വാടകയും അക്കോമഡേഷനും ബാങ്ക് ലോണും കഫാലാത്തും വാട്ടര്‍ ഇലക്ട്രിസിറ്റി ബില്ലും എല്ലാം കൂടെ അടച്ചു വരുമ്പോഴേക്കും പിന്നെ വയറ്റിലേക്ക് വല്ലതും ചെല്ലണമെങ്കില്‍ ഷുക്കൂറ് വേറെ പണിക്ക് പോകെണ്ടി വരും എന്ന സ്ഥിതിയിലാകും. അതൊരു തരത്തിലും വര്‍ക്കൗട്ടാകില്ല.. അറ്റകൈക്കൊരു തീരുമാനമെടുത്തു. തൊട്ടതിനും പിടിച്ചതിനുമെല്ലാം വെറുതെ തന്നെയിട്ട് എടങ്ങേറാക്കുന്ന മൂത്താശാരിക്ക് തന്നെ കമ്പനി വിറ്റു. അവനനുഭവിച്ച് പണ്ടാരമടങ്ങട്ടെ. ബാങ്കിലെ പേഴ്സണല്‍ ലോണും ക്ലോസ് ചെയ്തു വന്നപ്പോഴേക്കും ടികറ്റ് കാശും കഴിച്ച് കയ്യില്‍ നക്കാപിച്ച ബാക്കിയായി.
നാട്ടിലെത്തിയ ഷുക്കൂര്‍ അത്യാവശ്യം വീട്ടിലെ മെയിന്റനന്‍സെല്ലാം ചെയ്യാന്‍ തീരുമാനിച്ചു. കാരണം ഗള്‍ഫ് റിട്ടേണായ ഒരാളു വന്ന് നാട്ടുകാരെ ബോധിപ്പിക്കാനെങ്കിലും എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പിന്നെ ഒരു തെണ്ടിയും തിരിഞ്ഞു നോക്കില്ല. കയ്യിലാണെങ്കില്‍ പൈസയും കുറവ്. ഒരു കൊഴിക്കൂടെങ്കിലും പണിതില്ലെങ്കില്‍ പിന്നെ നാട്ടുകാരു പോട്ടെ സ്വന്തക്കാരു പോലും തിരിഞ്ഞു നോക്കില്ല. അങ്ങനെ കോഴിക്കൂട് പണിയാനുള്ള ബഡ്ജറ്റ് പാസ്സാക്കി ആശാരിയെ തെരഞ്ഞ് നടപ്പായി. ഒരൊറ്റയൊരുത്തനെയും കിട്ടാനില്ല. അവസാനം തപ്പി പിടിച്ചൊരുത്തനെ കിട്ടിയപ്പോഴോ..??  ഭയങ്കര തെരക്കാ എന്നെങ്കിലും ഫ്രീയാകുമ്പോള്‍ ഫോണ്‍ ചെയ്യാമെന്ന്. കൂലിയാണെങ്കില്‍ ഒരു തച്ചിന് എണ്ണൂറും ആയിരത്തി മുന്നൂറുമൊക്കെയാണ് ചോദിക്കുന്നത്. കൂലി കേട്ടപ്പോള്‍ ജബ്ബാറിന്റെ തല കറങ്ങി.. സൗദിയില്‍ മുതലാളിയായിരുന്ന സമയം ആ തെണ്ടി മൂത്താശാരിയുടെ കൂടെ നിന്ന് എന്തെങ്കിലും പഠിച്ചിരുന്നെങ്കില്‍ ഇവിടെ ഇതെങ്കിലും ചെയ്യാമായിരുന്നു. ആ ഇനി പറഞ്ഞിട്ടൊരു കാര്യവുമില്ല.
വീട്ടില്‍ സ്വന്തക്കാരുടെ ബഹളം.. പുര താമസം, മകള്‍ടെ കല്യാണം, അമ്മായീടെ മോള്‍ടെ മോന്റെ സുന്നത്ത് കല്യാണം ഇതും പോരാഞ്ഞിട്ട് ഭാര്യയുടെ നാത്തൂന്റെ മൂത്ത ജേഷ്ടത്തിയുടെ മോളുടെ വയസ്സറിയിച്ചൂത്രെ. ഇത്രയൊക്കെ വിവരിക്കാന്‍ ഭാര്യക്കെന്താ ഉത്സാഹം.. ഇതിനൊക്കെ പോവുകേം വേണം എന്തെങ്കിലുമൊക്കെ കാര്യമായിട്ട് കൊടുക്കുകേം വേണം. ഓരോരുത്തര്‍ക്കും ആയിരുര്‍പ്യേങ്കിലും കൊടുത്തില്ലെങ്കില്‍ പിന്നെ നാണക്കേടാകുമെന്ന്.
"എന്റെ പടച്ചോനേ.. ഇവരൊക്കെ മക്കളെ ഒണ്ടാക്കിയതും പൊര വെച്ചതുമെല്ലാം എന്നെ കണ്ടിട്ടാണോടീ..??"
"ഓ.. ഈ മനുഷ്യന്റെ ഒരു തമാശ.. ഒന്നു മിണ്ടാതിരി മനുഷ്യാ..!!"
ഭാര്യ നേരെ അടുക്കളയിലേക്ക് പോയി.. ഇതെങ്ങനാ ഈ പെണ്ണുങ്ങളെല്ലാം കല്യാണം കഴിഞ്ഞാ പിന്നെ ഇത്രേം തലതിരിഞ്ഞു പോകുന്നത് പടച്ചോനേ.. ആലൊചിച്ചിട്ടൊരെത്തും പിടിയും കിട്ടുന്നില്ല.
നാട്ടിലെത്തി രണ്ടാഴ്ചയായിട്ടും ഇനിയെന്ത് എന്ന ചോദ്യത്തിനു മത്രം ഷുക്കൂറിനുത്തരം കിട്ടുന്നില്ല. ബിരിയാണി വെക്കാനും മീന്‍ വാങ്ങിക്കാനും പോത്തിറച്ചി വാങ്ങിക്കാനും ഫ്രൂട്ട്സ് വാങ്ങിക്കാനും എന്തിനു പറയുന്നു ഇത്യാതി എല്ലാ കാര്യങ്ങളും ഉഷാറയി നടക്കുന്നുണ്ട്.
"അല്ല മനുഷ്യാ.. നിങ്ങള്‍ടെ കോഴിക്കൂട് പണിയെന്തായി.. ആശാരി വര്വോ..??"
"ഉവ്വ.. ആശാരിയും കൂശാരിയും.. ഇനി ഞാന്‍ തന്നെ പണിയേണ്ടി വരും.."
"അതിന്റേം കൂടെ ഒരു കുറവേയുള്ളു.. ഗള്‍ഫിലെ ആശാരി മുതലാളി വന്ന് ആശാരിപ്പണി ചെയ്യേ..? നാണം കെടാന്‍ വേറെ വല്ലതും വേണൊ മനുഷ്യാ..??"

ഡിം... കിട്ടി... കിട്ടീ.. യൂറേക്കാ...
ഉടുത്ത ലുങ്കിയാലെ തന്നെ ബെഡില്‍ നിന്നും ചാടീയെഴുന്നേറ്റ് ഷുക്കൂര്‍ തുള്ളിക്കളിച്ചു. പിറ്റേ ദിവസം രാവിലെ തന്നെ കുളിച്ചു റെഡിയായി വീട്ടീന്നെറങ്ങി. ജംഗ്ഷനിലെത്തിയപ്പോള്‍ വിചാരിച്ചത് പോലെ തന്നെ..  നിലാവത്തഴിച്ചു വിട്ട കോഴികളെ പ്പോലെ അങ്ങിങ്ങു കൂട്ടം കൂടിയിരിക്കുന്ന ബംഗാളികളും ബീഹാറികളും. നേരെ പോയി കുറച്ചെണ്ണത്തിനെ പിടിച്ചിരുത്തി ഇന്റര്‍‌വ്യൂ നടത്തി. കൂട്ടത്തില്‍ രണ്ടു പേര്‍ക്ക് ആശാരിപ്പണിയറിയാം.. മതി ഇത്രേം മതി.. ഇതു കൊണ്ട് പ്ലാന്‍ വര്‍ക്കൗട്ട് ആകും. ചോദിച്ച കൂലി അഡ്വാന്‍സായി കൊടുത്ത് വീട്ടില്‍ കൊണ്ട് വന്ന് കോഴിക്കൂട് പണിയലും തുടങ്ങി. രണ്‍റ്റു ദിവസം കൊണ്ട് സംഭവം റെഡിയായി. അവരുമായിട്ടുള്ള വിശദമായ ചര്‍ച്ചയില്‍ മറ്റു കാര്യങ്ങളിലും ഒരു തീരുമാനമായി.
കോഴിക്കൂട് പണിഞ്ഞതിന്റെ നാലാം നാള്‍ തൊട്ടടുത്ത ജംഗ്ഷനിലെ ഒറ്റഷട്ടറില്‍ ഒരു ബോര്‍ഡ് തൂങ്ങി. 'ഗള്‍ഫ് കാര്‍പെന്ററി വര്‍ക്ക് ഷോപ്, പ്രോ : ഷുക്കൂര്‍' പള്ളീലെ മുസ്ല്യാരു വന്ന് ഉഷാറായിട്ടൊരു ദുആയിരക്കലും ശേഷം ഭേഷായിട്ട് നെയ്ച്ചോറും പോത്തിറച്ചിയും. എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ ഷുക്കൂറും ബംഗാളികളും മാത്രം ബാക്കിയായി. ഒരു പണിയും നടന്നില്ല. വൈകുന്നേരമായപ്പൊള്‍ പണിക്കാരു വന്നു ശമ്പളം ചോദിച്ചപ്പോഴാണ് ഷുക്കൂര്‍ പോകറ്റില്‍ ബാക്കിയൊന്നുമില്ലെന്നുള്ള ആ നഗ്ന സത്യം മനസ്സിലാക്കിയത്. ഒരു പ്രൊപ്രൈറ്റര്‍ അല്ലേ.. ധൈര്യം കൈ വെടിയാന്‍ പാടില്ലല്ലൊ.. പണിക്കാരെന്തു കരുതും? ഗമയൊട്ടും വിടാതെ തന്നെ ഷുക്കൂര്‍ പറഞ്ഞു..
"ആജ് ജാവോ.. കല്‍ ആവോ.. ശമ്പളം മാസാവസാനം തരാ ഹൈ.. ഏക് കമ്പനീ മേം പണിയെടുക്കുമ്പോള്‍ ശമ്പളം മഹീനേ മേ ഹൈ.."
പണിക്കാരു മുഖത്തോടു മുഖം നോക്കി ഹിങിയില്‍ എന്തൊക്കെയോ പിറുപിറുത്തു തലയും ചൊറിഞ്ഞ് പോയി. ഷട്ടറിടുമ്പോഴാണ് ഹൈദ്രോസിക്ക വന്നത്.
"ഷുക്കൂറെ, വീട്ടിലെ ബെഡ്റൂമിന്റെ ജനലാകെ ചെതലരിച്ചു തൂങ്ങികെടപ്പാ.. നാളെ അതൊന്ന് ശെര്യാക്കണമല്ലോ...  രാവിലെ നടക്കുമോ..?"
ഷുക്കൂറിന്റെ മനസ്സില്‍ ആഹ്ലാദം തിരതല്ലി.. എന്റെ ചിതലു ദൈവങ്ങളേ.. നിങ്ങളാണെന്റെ എല്ലാം. നാട്ടിലെ എല്ലാ വീട്ടിലും പോയി വാതിലും ജനലും മേശയും കസേരയുമെല്ലാം തിന്നു തീര്‍ക്കെന്റെ മക്കളേ.. "ഹാ അതെന്താ ഹൈദ്രോസിക്കാ.. നാളെ തന്നെ പണിക്കാരു വന്നോളും.. സംഭവം റെഡി മണി മുണ്ടക്കയമാക്കി ത്തരാം..."
"ഉം.. ശെരി.. പണ്ടത്തെ പോലെ വല്ല ഉഡായിപ്പ് പണിയും കൊണ്ട് വന്നാല്‍.. എന്നെ നിനക്കറിയാലോ..??"
"എന്തൂട്ട് വര്‍ത്താനാണിതെന്റെയിക്കാ.. ഇത് പണ്ടത്തെ ഷുക്കൂറല്ല.. ഞാന്‍ നന്നായി ഹൈദ്രോസിക്കാ.."
നീട്ടിയൊന്നു മൂളി ഹൈദ്രോസിക്ക യാത്രയായി. ഹൈദ്രോസ്ക്കാടെ ആക്ടീവ അങ്ങു ദൂരെ ചക്രവാളത്തില്‍ ഒരു ചിതലിനോളം വലുപ്പത്തില്‍ ചെറുതായി മറയുന്നതു വരെ ഷുക്കൂര്‍ റ്റാ റ്റാ കാണിച്ചു കൊണ്ടിരുന്നു.
പിറ്റേന്നു രാവിലെ തന്നെ ഷുക്കൂറ് വര്‍ക്ക്ഷോപ്പ് തുറന്നു. ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന മക്കാ മദീനാ ഫോട്ടത്തിനു താഴെ ഒരു കൂടി ചന്ദനത്തിരി കത്തിച്ച് വെച്ചു.  ആദ്യത്തെ പണിയാ.. ഐശ്വര്യത്തോടെ തുടങ്ങണം.. ഇതില്‍ പിടിച്ചാല്‍ പിന്നെ ഉഷാറായിക്കോളും.. പിന്നെ വച്ചടി വച്ചടി.. ശ്ശോ.. ആലോചിച്ചിട്ട് തന്നെ ഷുക്കൂറിനാകെ രോമാഞ്ചമായി.
എട്ടുമണിയും കഴിഞ്ഞു.. ഒന്‍പതും കഴിഞ്ഞു പത്തായിട്ടും പണിക്കാരെ കാണുന്നില്ല. കള്ള ബംഗാളികള്‍ ഇന്നലെ ശമ്പളം കൊടുക്കാഞ്ഞിട്ട് നൈസായിട്ട് പണി തന്നതാണെന്ന് മനസ്സിലാക്കാനുള്ളത്രയും ബുദ്ധിയില്ലാഞ്ഞിട്ടോ അതോ വെറുതെ അങ്ങനെ കരുതി ടെന്‍ഷനടിക്കണ്ടെന്ന് കരുതീട്ടോ എന്തോ... ഷുക്കൂറ് പിന്നേം അക്ഷമനായി പണിക്കാരേം നോക്കി നിപ്പായി.
അങ്ങനെ നിക്കുമ്പോ കണ്ടു.. ദൂരെ നിന്നും സ്പീഡില്‍ഹോണ്ട ആക്ടീവയും പായിച്ചു വരുന്ന ഹൈദ്രോസ്ക്കാ. പണ്ടാരം.. ആദ്യമായി കിട്ടിയ പണിയാ.. ഇതു കളയാന്‍ പറ്റില്ല. രണ്ടും കല്പിച്ച് ഷുക്കൂര്‍ ടൂള്‍ കിറ്റുമെടുത്ത് കടയുടെ ഷട്ടറിട്ടു.. തിരിഞ്ഞ് നോക്കിയപ്പോള്‍ തൊട്ടു മുന്നില്‍ ആക്ടീവയില്‍ നിന്നിറങ്ങാതെ തന്നെ ഹൈദ്രോസ്ക്ക.
"ഇന്നലെ നിന്നെ പണിയേല്പിച്ചപ്പോ തന്നെ എനിക്കുറപ്പായിരുന്നു നീയിന്നും പണ്ടത്തെ സ്വഭാവം എടുക്കുമെന്ന്.. നിനക്കൊന്നു നന്നായിക്കൂടേടാ ഹമുക്കേ.."
"അല്ല ഹൈദ്രോസിക്കാ.. പണിക്കാരു ചെക്കന്മാരു കാലത്തെ തന്നെ വേറൊരു പണിക്കു പോയതാ. ഒരു മണിക്കൂറത്തെ പണിയൊള്ളൂന്നും പറഞ്ഞ് പോയിട്ടിതു വരെ വന്നില്ല.."
"ന്നാ പിന്നെ നിനക്കതൊന്നു വിളിച്ച് പറഞ്ഞൂടെ..?? ഞാന്‍ വേറെ വല്ല പണിക്കാരെം വിളിക്കൂലേ ഹിമാറെ..? "
"ഇക്ക പേടിക്കേണ്ട, വണ്ടിയെടുക്ക്..ഇതെനിക്ക് ചെയ്യാവുന്നതെയൊള്ളു.. ഇക്ക ആദ്യായിട്ട് ഏല്പിച്ച പണിയല്ലെ.. ഞാന്‍ തന്നെ ചെയ്തു തരാം.. "  ഷുക്കൂര്‍ നേരെ വണ്ടിയിലേക്ക് ചാടിക്കയറി.
"അതാണെനിക്കു പേടി.. നീ വന്നിട്ടെന്തു കാട്ടാനാണ്ടാ..??"
"എന്റിക്കാ.. ഞാനവിടെ കാര്‍പെന്ററി നടത്തുവായിരുന്നില്ലേ..?? ഇതിലെന്നെ വെട്ടാന്‍ ആര്‍ക്കും പറ്റൂല്ലാ.. ഇക്ക വണ്ടിയെടുക്ക്.. ഞാന്‍ ശെര്യാക്കി തരാം.. "
എന്നിട്ടും വുശ്വാസം വരാതെ മനസ്സില്ലാ മനസ്സോടേ ഹൈദ്രോസ്ക്ക വണ്ടിയെടുത്തു.

ജനലിന്നടുത്തെത്തിയ ഷുക്കൂറ് ജനലൊക്കെ ഇളക്കി പിടിച്ച് നോക്കി.. എവിടുന്ന് എങ്ങനെ തുടങ്ങണമെന്നൊരു എത്തും പിടിയും കിട്ടുന്നില്ല. പടച്ചോനെ പണി പാളിയോ.? സൗദിയില്‍ കാര്‍പെന്ററി വര്‍ക്ക് ഷോപ്പ് നടത്തീന്നല്ലാണ്ട് ഒരു പണിയും ചെയ്യാനറിയില്ല. അവിടെ പിന്നെ പണിക്കാരു  ഇതു പോലെ പറ്റിച്ചു പോകുന്ന ഏര്‍പ്പാടില്ലാത്തത് കൊണ്ട് ഒരു വിധം പിടിച്ചു നിന്നു.. ഇവിടെ ഇതു പോലൊരു പണി കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലല്ലോ.. ലക്ഷണം കണ്ടിട്ട് ജനലു മൊത്തം മാറ്റേണ്ടി വരും.. ഫ്രെയിമില്‍ നിന്നും വിജാഗിരി ഇളകിത്തെറിച്ചു നില്‍ക്കുന്നു.. ഉള്ളു മുഴുവനും ചെതലു തിന്നു പൊള്ളയായിരിക്കുന്നു. ഇതെത്തൂട്ട് പണ്ടാറാ ചെയ്യാ..??
കുറെ നേരം ഉളിയും കൊട്ടുവടിയും സ്ക്രൂഡ്രൈവറുമെല്ലാം പിടിച്ച് പണിത്ത് ഒരു വിധം ജനലു രണ്ടൂം ഊരിയെടുത്തു. ഭാഗ്യത്തിന്‍ ജനല്പാളിയില്‍ പിടിപ്പിച്ചിരിക്കുന്ന വിജാഗിരിക്കൊരു കുഴപ്പവുമില്ല. ഫ്രെയിമിനാണ് പ്രശ്നം. അവസാനം ഒരു വിധം വിജാഗിരി ഉറപ്പിക്കേണ്ട ഭാഗത്ത് ഉളിയെല്ലാം വെച്ച് ചുരണ്ടിയെടുത്ത് അവിടെ സ്യൂട്ടാകുന്ന രീതിയില്‍ രണ്ട് മരക്കുറ്റി ചെത്തിയെടുത്ത് ആ ഗ്യാപ്പില്‍ വെച്ച് ആണിയടിച്ചുറപ്പിച്ച് ജനലും ഫിറ്റ് ചെയ്തു..!!
സക്സസ്.. മിഷന്‍ അക്കമ്പ്ലിഷ്ഡ്..!! അങ്ങനെ ആദ്യമായി ഒരു പണി ചെയ്തിരിക്കുന്നു.. ഇത്രേയൊള്ളു കാര്യം.. ഇതിനെന്തിനാ ബംഗാളി..?? ഞാന്‍ തന്നെ ധാരാളം. പട ജയിച്ച സുല്‍ത്താന്റെ ഗമയില്‍ നെഞ്ചും വിരിച്ച് നേരെ ചാരുകസേരയില്‍ പത്രം വായിച്ച് കിടന്നിരുന്ന ഹൈദ്രോസ്ക്കാനടുത്തേക്ക് ചെന്നു..
"ഇക്കാ.. അതു കഴിഞ്ഞൂട്ടാ.. "
"ആഹ്.. ശെരിക്കും ചെയ്തോടാ..??"
"അതെന്തു ചോദ്യമാണെന്റെയിക്കാ.. ഈ ഷുക്കൂറൊരു പണിയേറ്റാല്‍ പിന്നെ ഏറ്റതാന്നിക്കാക്കറിയില്ലേ..?"
പണ്ടും നീ പണിയേല്‍ക്കലു മാത്രല്ലേ ഉണ്ടായിരുന്നൊള്ളു.. ചെയ്യാറില്ലായിരുന്നല്ലഓ.. ന്തായാലും നീ പൊയ്ക്കോ..ഞാനിതൊന്നു തീര്‍ക്കട്ടെ.. ആമിനാന്റടുത്തുന്ന് കാശു മേടിച്ചോ.. "
ഹൈദ്രോസ്ക്ക പത്രത്തിലേക്ക് മുഖം പൂഴ്ത്തി..
ആമിനാത്താന്റെ കയ്യില്‍ നിന്ന് ആദ്യ കൂലിയും വാങ്ങി സന്തോഷത്തോടെ ഷുക്കൂര്‍ വീട്ടിലേക്ക് നടന്നു. ഉച്ചക്ക് ഭേഷായിട്ടുള്ള തീറ്റയും കഴിഞ്ഞ് റൂമിലെത്തിയപ്പോഴാണ് ഹൈദ്രോസ്ക്കാക്ക് ജനലു നോക്കാനുള്ള സമയം കിട്ടിയത്. ഒറ്റ നോട്ടത്തില്‍ കുഴപ്പമൊന്നും കാണാനില്ല. കനലു രണ്ടു മൂന്നു പ്രാവശ്യം തുറന്നടച്ചു.. കുഴപ്പമില്ല.. ചെറിയൊരു ഇളക്കം പോലെ തോന്നുന്നുണ്ടോ..?? ഇപ്രാവശ്യം കുറച്ച് സ്ട്രോങ്ങായിട്ടു തന്നെ ഹൈദ്രോസ്ക്കാ ജനല്‍ വലിച്ചടച്ചു. ഇത്രയും ആയപ്പോഴേക്കും ജനലിന്റെ ഫ്രെയിമും എല്ലാം കൂടെ പറിഞ്ഞ് ദാ കിടക്കുന്നു താഴെ.
ഹദ്രോസ്ക്കാ ദേഷ്യം കൊണ്ട് വിറച്ചു.. അപ്പൊ തന്നെ ഫോണെടുത്ത് ഷുക്കൂറിനെ വിളിച്ചു.. "ഡാ ഹിമാറെ.. നീയിപ്പൊ തന്നെ ഇങ്ങ് ബാ.. നിന്റെയൊരു ജനലു പണിയല്‍.."
എന്തോ പ്രശ്നമുണ്ടെന്ന് ഷുക്കൂറിനു മനസിലായി.. പക്ഷെ അതിത്രയും കടുത്ത പ്രശനമാണെന്ന് അവിടെത്തുന്ന വരെ ഷുക്കൂറ് പ്രതീക്ഷിച്ചിരുന്നില്ല.
"ഇതെന്താണ്ടാ പന്നീ നീ കാണിച്ചു വെച്ചേക്കുന്നത്..??"
ഷുക്കൂറിനൊരെത്തും പിടിയും കിട്ടിയില്ല.. ന്നാ പിന്നെ കിടന്നുരുളാന്‍ തന്നെ തീരുമാനിച്ചു..
" എന്റിക്കാ. ഇതു ഞാന്‍ ശെരിക്കും ശെരിയാക്കിയതായിരുന്നലോ.. പിന്നെങ്ങനെ.."
തക്കാളി പഴുത്ത് നില്‍ക്കുന്നത് പോലെയുള്ള ഹൈദ്രോസ്ക്കാടെ മുഖം കണ്ടത്തോടെ പിന്നൊന്നും പറയാതെ താഴെ കുത്തിയിരുന്ന് വീണു കിടക്കുന്ന ജനലും ഫ്രെയിമുമെല്ലാം ഇളക്കിയും വലിച്ചും നോക്കാന്‍ തുടങ്ങി. എന്തെങ്കിലും പറഞ്ഞ് തല്‍ക്കാലം രക്ഷപ്പെട്ടാലെ മതിയാകൂ.. രക്ഷപ്പെടാന്‍ തക്ക വണ്ണം ശക്തമായ കാരണങ്ങളൊല്ലും നോക്കീട്ട് കാണുന്നുമില്ല. അവസാനം, വരുന്നത് വരട്ടെ എന്നു തീരുമാനിച്ച് നേരെ ഹോദ്രോസ്ക്കാന്റെ മുന്നിലേക്ക് നടന്നു..
"ഉം.. എന്താണ്ടാ..?"
"ഇക്കാ.. ഇതിനൊരു പ്രശ്നവും കാണുന്നില്ലല്ലോ.."
"പിന്നെങ്ങനാടാ നായെ അതു പറിഞ്ഞ് താഴെ പോയത്.." ഹോദ്രോസിക്കാടെ ടെമ്പര്‍ വലിഞ്ഞ് ഇപ്പൊ പൊട്ടും എന്ന നിലയിലായി..
"അതു പിന്നെ ഇക്കാ.. ഒന്നുകില്‍ ഇക്ക ഈ ജനലടച്ചിട്ടുണ്ട്.. അല്ലെങ്കില്‍ തുറന്നിട്ടുണ്ട്.. അല്ലാതെ ഇതിങ്ങനെ സംഭവിക്കില്ല..."
ട്ടേ...!!
അപ്പുറത്ത് കിണറ്റില്‍ നിന്നും വെള്ളം കോറ്യി കൊണ്ടിരുന്ന ആമിനാത്താനെ കയ്യില്‍ നിന്നും പിടിവിട്ട് ബ്ലൂം ശബ്ദത്തോടെ ബകറ്റ് കിണറ്റില്‍ വീണു..
വീടിന്റെ മച്ചില്‍ കൂടു കൂട്ടിയിരുന്ന പ്രാവുകള്‍ ചിറകിട്ടടിച്ച് ആകാശത്തേക്ക് പറന്നുയര്‍ന്നു സ്റ്റില്ലായി നിന്നു..
രണ്ടു വട്ടം കറങ്ങി താഴെ വീണ ഷുക്കൂറിന്റെ കണ്ണിലേക്ക് ആകാശത്ത് അങ്ങിങ്ങായി ചിതറിക്കിടന്നിരുന്ന നക്ഷത്രങ്ങളോക്കെയും കൂട്ടത്തോടെ വിരുന്നു വന്നു.. തലയിലെ പെരുപ്പും ചെവിയിലെ ബീപ്പുമെല്ലാം നിന്നു കഴിഞ്ഞിട്ടും ഹൈദ്രോസിക്കാന്റെ അടിയുടെ ചൂടില്‍ നിന്നും റിലേ കിട്ടുന്നില്ല..
കവിളു തടവി അതവിടെ തന്നെയുണ്ടെന്നുറപ്പു വരുത്തി ഇതെന്തു പണിയാണിക്കാ എന്ന ഭാവത്തില്‍ മുഖത്ത് മാക്സിമം ദയനീയത് വിളിച്ചു വരുത്തി നോക്കി..
" നീ നോക്കെണ്ട ഷുക്കൂറെ. ഒന്നുകില്‍ ഞാന്‍ നിന്നെ അടിച്ചിട്ടുണ്ട്.. അല്ലെങ്കില്‍ നീ അടി കൊണ്ടിട്ടുണ്ട്.. ഇല്ലെങ്കില്‍ നീയിങ്ങനെ താഴെ വീഴില്ല... പിന്നെ എണീച്ചു പോകുമ്പോള്‍ എന്റേന്നു വാങ്ങിയ കാശാ തിണ്ണയില്‍ വെച്ചിട്ട് നീ പോയാ മതി.."
ഹൈദ്രോസ്ക്കാ അകത്തേക്ക് നടന്നു..
അന്ധാളിച്ച് നിന്ന ഷുക്കൂറിന്റെ മനസ്സില്‍ വേറൊന്നുമുണ്ടായിരുന്നില്ല.. "സൗദീന്റുമ്മാടെ ഒരു നിതാഖാത്ത്... #%#%^$^&* "

February 26, 2013

ഇങ്ങക്കിന്നോട് തീരെ ഇഷ്ടല്യ


ആദ്യായിട്ട് സൂറ ജബ്ബാറിനോടീ കാര്യം പറയുന്നത് അവരുടെ അദ്യ ഗള്‍ഫ് യാത്രയിലായിരുന്നു. തെരക്കു പിടിച്ച് കഷ്ടപ്പെട്ട് ഓടി ട്രാഫിക് ബ്ലോക്കും ഗട്ടറും കുഴിയുമെല്ലാം കടന്ന് എയര്‍പോര്‍ട്ടിലെത്തുമ്പോഴേക്കും സൂറാന്റേം ജബ്ബാറിന്റേം പേരുകള്‍ അവ്ട്ത്തെ പെണ്ണുങ്ങള്‍ മൈക്കിലിങ്ങനെ ഒറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. സൂറാക്ക് രേയൊരു അസുഖമേ ഒള്ളു.. വെശപ്പ് സഹിക്കാന്‍ പറ്റൂല.. വീട്ടിന്നെറങ്ങി വഴിയില്‍ ഓരോ ഹോട്ടലു കാണുമ്പഴും  "ഇനിക്ക് പള്ള പയ്ക്കിണിക്കാ.." ന്നും പറഞ്ഞോണ്ടിരുന്നു. നല്ലൊരു ദിവസമായിട്ട് ഒന്നും മിണ്ടെണ്ടാന്നു കരുതി റൂട്ട് കനാലു ചെയ്ത പല്ലു ഞെരിച്ച് സ്ട്രെസ്സ് കൊടുത്ത് ജബ്ബാര്‍ മുന്നിലെ സീറ്റിന്റെ പിന്നിലുള്ള ചെറിയ സ്ക്രീനില്‍ ചാനലു മാറ്റാന്‍ ശ്രമിച്ചു. സൂറാക്കറിയില്ലല്ലോ വൈകിയാല്‍ പിന്നെ ഫ്ലൈറ്റ് പോകുംന്നും പിന്നേം ഫ്ലൈറ്റ് സംഘടിപ്പിച്ച് അവിടെ എത്തുമ്പോഴേക്കും സീറ്റില്‍ വേറാരെയെങ്കിലും കാണേണ്ടിവരുമെന്നും. 

എയര്‍പോര്‍ട്ടീന്ന് ഫ്ലൈറ്റില്‍ കയറുനതിനിടക്ക് മൂന്നു പ്രാവശ്യം കൂടി സൂറാടെ പള്ള പയ്ച്ചു..
"ന്റെ സൂറാ.. മുത്തേ.. കൊര്‍ച്ച് നേരം കൂടെ ഒന്നടങ്ങിരിക്കീന്‍.... ബീമാനത്തീ കേറ്യാ അതിന്റുള്ളീന്നു കിട്ടും തോനെ കയ്ക്കാന്‍..,.."
അതോടെ സൂറാ അടങ്ങി.. 
ബഡ്ജറ്റ് ഫ്ലൈറ്റ് ആങ്ങി തൂങ്ങി നാട്ടുകാരെ മുഴുവനും വെറപ്പിച്ചും വെറുപ്പിച്ചും മെല്ലെ യാത്ര തുടങ്ങി.. കുറച്ചു കഴിഞ്ഞപ്പോള്‍ ട്രോളിയും തള്ളി ജനിച്ചിട്ടിന്നു വരെ ഭക്ഷണം കാണാത്ത കോലത്തിലുള്ള ഒരു സീറോ ഫിഗര്‍ ആദ്യ സീറ്റിനടുത്തെത്തി..
രണ്ടു സീറ്റ് പിന്നിലായിരുന്ന സൂറാ ആ ട്രോളിയിലും പെണ്ണിന്റെ കയ്യിലെ ട്രേയിലുമെന്താണെന്നറിയാന്‍ ഏന്തി വലിഞ്ഞു നോക്കാന്‍ ശ്രമിച്ചു. പെണ്ണെന്താ പറയുന്നതെന്നറിയാന്‍ സൂറാ ചെവി കൂര്‍പ്പിച്ചു.. 
"യൂ വാണ്ട് പായസം..??"
ന്റുമ്മാ.. ബീമാനത്തില്‍ കേറുമ്പോഴേക്കും പായസം കിട്ടുമല്ലോ..സൂറ സന്തോഷത്തില്‍ സീറ്റിലൊന്നെളകിയിരുന്നു.. സൂറാന്റെ മുഖത്ത് പതിന്നാലാം രാവുദിച്ചു.. രണ്ടാമത്തെ സീറ്റിനടുത്തും വന്നു ആ പെണ്ണ് ചോദിക്കുന്നത് സൂറ കേട്ടു.. 
"യൂ വാണ്ട് പായസം..??"
അടുത്തത് ഇങ്ങോട്ടാണല്ലോന്നു കണ്ട സൂറ ജബ്ബാറിനെ തോണ്ടി വിളിച്ചു.. 
ഇക്കാ.. ഇങ്ങളൊറങ്ങല്ലെ.. ആ മൊഞ്ചത്തിങ്ങട്ടെത്തി.."
വായില്‍ വന്ന തെറി പുറത്തേക്ക് തെറിക്കുമ്പോഴേക്കും സീറോ ഫിഗര്‍ ജബ്ബാറിന്റടുത്തെത്തി.. വശ്യമായ ചിരിയോടെ അവള്‍ ജബ്ബാറിനോട് ചോദിക്കുന്നത് സൂറ കേട്ടു..
"യൂ വാണ്ട് പായസം..??"
യേസ് പറയാന്‍ ചാടിയ സൂറാന്റെ കയ്യില്‍ പിടിച്ച് അമര്‍ത്തി ജബ്ബാര്‍ തിരിച്ചടിച്ചു.. "നോ"..!!
ഇതു കേട്ട് സൂറാന്റെ ഇടനെഞ്ച് പിടച്ചു.. 

അന്നാദ്യായിട്ട് ആ ഫ്ലൈറ്റിലിരുന്ന് സൂറാ ചങ്ക് പൊട്ടി ജബ്ബാറിനോട് പറഞ്ഞു.. 
"ങ്ങക്ക്ന്നോട് തീരെ ഇഷ്ട്ല്യ.."
അതോടെ ജബ്ബാറിന്റെ സകല വിധ ഞരമ്പും വലിഞ്ഞു മുറുകി പൊട്ടി.. 
സൂറാടെ കൈ പിടിച്ച് ഞെരിച്ച്  പല്ലു കടിച്ച് അടുത്തിരിക്കുന്നവരൊന്നും കേള്‍ക്കാതെ, എന്നാല്‍ വന്ന കലിപ്പ് മുഴുവനും പ്രകടമാക്കി സൂറാനോട് ചോദിച്ചു..
"ന്താടീ പോത്തേ.. അന്ക്കെന്തിന്റെ കേടാ..?"
സൂറാടെ ഉണ്ടകണ്ണുകള്‍ രണ്ടും മഴപെയ്ത് തുളുമ്പി പൊട്ടാന്‍ നില്‍ക്കുന്ന ഡാം പോലെയായി..എന്നാലും വിടാതെ സൂറ പറഞ്ഞു.. 
" ഇതെന്ന്യാ ഞാമ്പറഞ്ഞേ.. ന്തായിരുന്നു ഇങ്ങടെ ബര്‍ത്താനം.. ബീമാനത്തീ കേറ്യാ അവരു തോനേ കയ്ക്കാന്‍ തരുംന്നൊക്കെ പറഞ്ഞതല്ലേ..? ഇങ്ങടെ വാക്കും ഇന്ത്യക്കാരു ബിടണ റോകറ്റും ഒരുപോലാ.. രണ്ടും ബിശ്വസിക്കാന്‍ പറ്റൂല..!" 
"അയ്നിപ്പിവ്ടെന്താണ്ടീ ണ്ടായേ..ബലാലെ..??"
ആ പെണ്ണ് പായസം തന്നപ്പോ ഇങ്ങളെന്താ ബേ?ണ്ടാന്നു പറഞ്ഞേ..?? ഇങ്ങളെ പോലെ പഠിപ്പു പത്രാസോന്നും ല്യാങ്കിലും 'നോ' ന്നു കേട്ടാലൊക്കെ ഇനിക്ക് മന്‍സിലാവുംട്ടാ...!"
"ഡീ പോത്തേ... അയ്നവളു പായസം വേണോന്നല്ല ചോദിച്ചത്.. 'യൂ വാണ്ട് ടു ബയ് സം' ന്നാ ചോയ്ച്ചേ.. നു വെച്ചാ എന്തെങ്കിലും വേണോങ്കില്‍ കാശു കൊടുക്കണംന്ന്.. മന്‍സിലായാ..?? കൊര്‍ച്ചു കഴിഞ്ഞാ ഫ്രീ സാന്‍ഡ്‌വിച്ച് കിട്ടും.. അതു വരെ ഇയ്യൊന്ന് സബൂറാക്ക്ന്റെ സൂറാ..." കാട്ടു കോഴിക്കെന്തു സംക്രാന്തി എന്നു പറയും പോലെ സൂറാ വരാന്‍ പോകുന്ന സാന്‍ഡ്‌വിച്ച് സ്വപ്നം കാണാന്‍ തുടങ്ങി..

ഈ സംഭവത്തിനു ശേഷം ജബ്ബാറിന്നാണ് സൂറാന്റെ സെയിം ഡയലോഗ് കേട്ടത്.. 
"ങ്ങക്ക്ന്നോട് തീരെ ഇഷ്ട്ല്യ.."
"അതെന്താ ഇന്റെ സൂറാ ഇജ്ജങ്ങനെ പര്‍ഞ്ഞേ..?? ഇന്റെ മുത്തല്ലെ ബലാലേ ഇയ്യ്..?? "
"ങ്ങളെ ഏനാന്തോം കൊണ്ട്ങ്ങോട്ട് വെരണ്ട... ഇതൊക്കെ ബെറും വര്‍ത്താനം മാത്രോള്ളൂന്നിനിക്കറ്യാം.."

കാര്യങ്ങളിന്ന് ഒരു പാകറ്റ് സിഗരറ്റിലൊതുങ്ങുന്ന ഒരു ലക്ഷണവും കാണുന്നില്ലല്ലോ പടച്ചോനെ.. ഈ പാതിരാക്കിനി അബ്ദൂന്റെ ഗ്രോസറീ പോയാ ഒരു ബീഡി പോലും കിട്ടൂന്ന് തോന്നണില്ല.. ഇനിയും എന്തേലും മിണ്ടി വെറുതെ അബ്ദൂന്റെ തെറി കേള്‍ക്കെണ്‍റ്റാന്നു തീരുമാനിച്ച് വേഗം തന്നെ കട്ടിലിന്നടിയില്‍ കിടന്നിരുന്ന വനിതയെടുത്ത് നിവര്‍ത്തി 
"അല്ലെങ്കിലും ഇങ്ങളീയിട്യായിട്ടിങ്ങനാ.. ഞമ്മളെന്തേലും പറഞ്ഞാ അപ്പൊ ങ്ങളൊടുക്കത്തെ ബുക്ക് വായന.. വെല്യ മയിസ്ട്റേറ്റാകാമ്പോവല്ലെ..??"
ഇത്രയുമായപ്പോഴേക്കും ജബ്ബാര്‍ കട്ടിലിന്റെ മോളീന്ന് ക്ലച്ച് പൊട്ടിയ ബജാജ് സ്കൂട്ടര്‍ കണക്കെ ചാടിയെണീറ്റു.. വനിതയിലെ മുഖചിത്രത്തില്‍ പല്ലുമുഴുവനും കാട്ടി ചിരിച്ച് താടിക്ക് കയ്യും കൊടുത്തിരുന്നിരുന്ന ഭാവന ജബ്ബാറിന്റെ ഇടം കയ്യിനുള്ളില്‍ ഞെരിഞ്ഞമര്‍ന്നു.. 
"ന്താ ങ്ങക്കൊരു ചാട്ടം.. ഏഹ്..? ന്നെ അടിക്യാനാ..?? ഈടെ ചോയ്ക്ക്യാനും പറയാനും ആരൂല്യാന്നുള്ള ധൈര്യല്ലെ..??"
അണപ്പല്ലിലെ റൂട്ട് കനാല് ചെയ്ത വെള്ളിക്കഷണം പല്ലിനുള്ളിലേക്കമര്‍ന്ന് പല്ലിന്റെ  എടപാടു തീരുംന്നായപ്പൊ ജബാറൊന്നടങ്ങി.. 
"ന്റെ സൂറാ.. ജ്ജ് കാര്യന്താന്ന് വെച്ചാ ഒന്നു പണ്ടാറടക്ക്.. ഇക്ക് രാവിലെ ജോലിക്ക് പൂവ്വാനുള്ളതല്ലെ.."??
"കാര്യൊന്നൂല്ല്യാ.. ങ്ങക്ക് ന്നോട് തീരെ ഇഷ്ടല്യാ.. അതെന്നെ..!!"

ഡിം.. ദാ പിന്നേം...!!

"ന്താന്റെ സൂറാ ഇയ്യിങ്ങനെ..? ജോലി കഴിഞ്ഞ് വന്നാ കൊര്‍ച്ച് നേരം മനസ്സമാധാനം തന്നൂടേ..? അനക്കിവ്ടെന്തിന്റെ കൊറവാ..?? തിന്ന് തിന്ന്  ശീമ പോര്‍ക്കു പോലായില്ലെ ഇയ്യ്..?? ഇഷ്ടള്ള ഉടുപ്പും ബാക്കിയെല്ലാം ഇയ്യ് ചോയ്ക്കുമ്പോ ചോയ്ക്കുമ്പോ കൊണ്ടന്ന് തരണില്ലേ..??"
"ഇതാപ്പോ വെല്യ കാര്യം.. ഇതെല്ലാ പുത്യാപ്ലമാരും ഓരെ പെണ്ണുങ്ങള്‍ക്ക് കൊട്ക്ക്ണതല്ലെ..?? ഇയ്‌ലെന്താപ്പോ ഇത്ര പുതുമ..??"

"രാവിലെണീച്ചാ രാത്രി വരെ അനക്കു ടി വി കാണലു മാത്രല്ലേ ഒള്ളു.. അടിക്കാനും തൊടക്കാനും ബെയ്ക്കാനുമെല്ലാം ആ ശ്രീലങ്കക്കാരി പെണ്ണില്ലെ..?? പോരാത്തതിനിയ്യിപ്പോ തമിഴും നല്ലാ പേശുന്നില്ലേ..??"
"ഇതാപ്പോ വെല്യ കാര്യായേ.. തമിയ് പഠിച്ചൂന്നറിഞ്ഞ് ഇന്നെ ഫാസിലു ബിളിച്ചേക്ക്ണ്.. മൂപ്പര്‍ടെ മണിച്ചിത്രതായിന്റെ രണ്ടാമത്തേലഭിനൈക്കാന്‍..,.. ശോഭനക്ക് ബയ്സ്സായീത്രെ.. ങ്ങളിന്നെ കൊണ്ടൊന്നു പറയിപ്പിക്കല്ലെ മന്‍ഷ്യാ.. "
"ന്റെ സൂറാ പടച്ചോനോര്‍ത്ത് ഇയ്യാ കോമഡി ഫെസ്റ്റിവല്‍ കാണലൊന്ന് നിര്‍ത്ത്.. അന്റെ ബര്‍ത്താനം കേട്ടിട്ട് സഹിക്കാമ്പറ്റണില്ല.. ആ പണ്ടാരം ടി വി ഞാന്‍ തല്ലിപ്പൊട്ടിച്ച് കളയുംട്ടാ.."

"ഇങ്ങളൊന്നും പറയെണ്ട.. ങ്ങക്ക്ന്നോട് തീരെ ഇഷ്ട്ല്യ.. അത്രന്നെ..!"
"ഇയ്യ് കളിക്കാണ്ട് കാര്യം പറയെന്റെ സൂറാ.. ഞാനിനി അനക്കെന്താ ബാങ്ങിച്ച് തരേണ്ടേ..??"
"അങ്ങനിപ്പോ ഞാമ്പറഞ്ഞിട്ട് ഇങ്ങളൊന്നും ബാങ്ങിച്ച് തരണ്ട.. ന്റെ മനസ്സിലുള്ളത് മന്‍സിലാക്കീട്ട് ന്നോട് ചോയ്ക്കാതെ ഓരോന്നും ബാങ്ങിച്ച് തരണം..അതാണ് ശെരിക്കിനുള്ള സ്നേഹം.. ശെരിക്കും സ്നേഹോണ്ടെങ്കില്‍ നമ്മളു പറയാതെ തന്നെ പുയ്യാപ്ലക്ക് എല്ലാം മന്‍സിലാകുന്നാ ഇന്നലെ ടീവീല്‍ വനിതാ വേദീലെ ഡോക്ടറ് പറഞ്ഞേ...!!"

ഇതില്‍ കൂടുതല്‍ സഹിക്കാന്‍ പറ്റാതെ, അപ്പോഴും പാടി കൊണ്ടിരിക്കുന്ന പുതിയ എല്‍ ഇ ഡി ടീവി അപ്പാടെ വലിച്ചെടുത്ത് ജബ്ബാര്‍ ചുവരിലേക്കെറിഞ്ഞു.. ഫോണെടുത്ത് കമ്പനിയിലെ എച്ച് ആറിലേക്ക് വിളിച്ചു.. 
"ടാ ജോസപ്പേ.. ഇക്ക് എത്രേം പെട്ടെന്ന് നാട്ടീക്കൊരു ഖുറൂജും(എക്സിറ്റ് പെര്‍മിറ്റ്) ടിക്കെറ്റും വേണം.. ഇന്നാണെങ്കില്‍ ഇന്നു തന്നെ.. ന്റെ പേരീ മതി..  ഞാന്‍ മാത്രേ പോണൊള്ളു.. ആ പിന്നെ. നാട്ടിലുള്ള എല്ലാ ജോല്‍സ്യന്മാരുടേം, പണിക്കന്മരുടേം, തങ്ങള്‍ മാരുടേം അഡ്രസ്സും ഫോണ്‍ നമ്പരും ഞാന്‍ നാട്ടിലെത്തുമ്പോഴേക്ക് കിട്ടണം..!"
"ന്തൂട്ടാ ജബ്ബാര്‍ക്കാ.. ന്താ പ്രശ്നം..?? ന്തായാലും മ്മക്ക് റെഡ്യാക്കാന്നേ.."
"ഇല്ല ജോസപ്പേ.. ഇപ്പഴ്ത്തെ കാലത്ത് സമാധാനത്തോടെ കുടുംബം നടത്തണമെങ്കില്‍ മാജിക്കും പ്രശ്നം വെപ്പും പിഞ്ഞാണമെഴുത്തും മഷിനോട്ടവുമെല്ലാം പഠിക്കണം..! ആ പിന്നെ പെറ്റീ ക്യാഷീന്നു കാശെടുത്ത് നമ്മളു കഴിഞ്ഞാഴ്ച്ച വാങ്ങിയ അതേ ടീവി ഒന്നൂടെ വാങ്ങി വീട്ടിലേക്ക് കൊടുത്തയച്ചേക്ക്..!!"

ഫോണ്‍ വെച്ച് സോഫയിലിരുന്ന ജബ്ബാര്‍ 'ന്നാലും ന്റെ സൂറാ..  ഇജ്ജിന്യൊന്നും മിണ്ടല്ലേന്നുള്ള ഭാവത്തില്‍ അതി ദയനീയമായി സൂറാനെ നോക്കി.. ഇനി ടീവിയല്ലാ എന്തു തല്ലിപൊട്ടിച്ചാലും തനിക്കൊരു പ്രശ്നവുമില്ലെന്ന രീതിയില്‍ ചുമരും ചാരി നിന്ന് നഖം കടിച്ച് തുപ്പുന്ന സൂറാടെ മുഖത്തെ ഉണ്ടക്കണ്ണുകളിലൊളിഞ്ഞിരിക്കുന്ന പരിഭവം ജബ്ബാറ് വായിച്ചു..

"ങ്ങക്ക്ന്നോട് തീരെ ഇഷ്ട്ല്യ.."


January 24, 2013

കോയിബിര്യാണി


"നാളെ ഞാറാഴ്ചയല്ലെ..?"
പടച്ചോനേ... തിന്നാനിരിക്കുമ്പോ എന്തു പുലിവാലാണാവോ എഴുന്നള്ളിച്ചോണ്ട് വരുന്നത്.. ഉരുട്ടിയ ഉരുള വായിലോട്ടിട്ട് ചവച്ചരച്ച് ഞാന്‍ സൂറാടെ തിളങ്ങുന്ന മുഖത്തേക്ക് നോക്കി.. "ന്ത്യേ സൂറാ..?? അനക്കെന്തേലും വെണാ..?"
''ഇക്കൊന്നും വേണ്ട.. ഇങ്ങള് ചോറുരിട്ടി മിണ്ങ്ങണ കാണാനെന്തു ശേലാ.."
ഇതെനിക്കുള്ള പണി തന്നെ.. അറുക്കുന്നതിനു മുന്നുള്ള വെള്ളം തരലാണിതെന്നെന്റെ മനസ്സെന്നെ ഉദ്ബോധിപ്പിച്ചു ..
"അതെന്താ സൂറാ.. ഇന്നലേം മിനിഞ്ഞാന്നും ഇക്കണ്ട കാലമത്രയും ഞാന്‍ ഉരുട്ടി മിണുങ്ങുമ്പോ നീ അട്ടത്തോട്ട് നോക്കിയിരിപ്പായിരുന്നോ...?"
അടുത്ത ഉരുള ഉരുട്ടാതെ തന്നെ വായിലോട്ടാക്കി.. വീണ്ടും ഉരുട്ടി മിണുങ്ങണത് കണ്ടാലവളുദ്ധേശിച്ച കാര്യം പറഞ്ഞാലോന്നായിരുന്നു പേടി.. എന്തും സഹിക്കാം.. ഇമ്മാതിരി സമയത്ത് അഗ്നി പര്‍‌വ്വതം പൊട്ടുന്ന ചൂടോടെയായിരികും സൂറാടെ ഓരോ പൂതി പൊട്ടുന്നത്..
"എത്ര കണ്ടാലും ശേല് ശേലല്ലാണ്ടാവോ മന്‍ഷ്യാ..??" ഇവളിന്ന് രണ്ടും കല്പിച്ചിട്ടു തന്നെ.. ഇനി രക്ഷയില്ല.. തുരുപ്പെറക്കി കളിക്കാം...!
"സൂറാ.. ജ്ജ് നാളെ ഭക്ഷണണ്ടാക്കണ്ടട്ടാ.. ബദറൂന്റെ മോന്റെ ബര്‍ത്ത്ഡേ പാര്‍ട്ടിക്ക് വിളിച്ചിട്ടുണ്ട് .. നല്ല ബിര്യാണീണ്ടാവും.."
"എന്നിട്ട് ഇങ്ങള് അങ്ങട്ട് പൂവ്വാന്‍ നിക്കാ..??"
ഇജ്ജു ഇല്ലാണ്ട് ഞമ്മള് എങ്ങോട്ടെങ്കിലും പോയിട്ടുണ്ടോ...?
''പോയിട്ടില്ലാ ..ല്ലേ ..'' സൂറാടെ നിഷ്കളങ്കമായ ഇമ്മാതിരി ചോദ്യം കേട്ടാലരിച്ചു കേറാറുള്ളതാ.. ഇന്നത് സുഖത്തോടെ കേട്ടു.. നേരത്തെ പൊട്ടിക്കാന്‍ വെച്ച ബോംമ്പിന്റെ കാര്യം ബലാല് മറന്നൂന്നു തോന്നുന്നു.. രക്ഷപെട്ടു..!! ആ സമാധാനത്തോടെ അടുത്ത ഉരുള ഉരുട്ടി..
"ആ. ഇങ്ങളുരുട്ടുന്ന കണ്ടപ്പഴാ ഓര്‍ത്തത്.. ന്നാലും പാര്‍ട്ടിക്ക് പോണ്ട..!! "
ബോംമ്പിന്റെ പിന്നൂരുന്നതിനു മുന്നെ ഞാനിടയില്‍ ചാടി വീണു.. " ഇയ്യൊന്നു മുണ്ടാണ്ടിരിക്കിണ്‍‌ണ്ടാ സൂറാ..? ഇജ്ജോന്നു അപ്പ്രത്തെക്ക് പോയെ.."
''ഇന്നാ ഇഞ്ഞി ഞമ്മള് മുണ്ടണില്ല ." സൂറ പെണങ്ങി മുഖം വീര്‍പ്പിച്ചു.. വായടച്ചു.. ആ സമാധാനത്തില്‍ അടുത്ത ഉരുള ഉരുട്ടി.. അപ്പോഴേക്കും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു അവള്‍ വാ തുറന്നു .
"പിന്നെ മനുഷ്യാ.. ഇങ്ങളിങ്ങനെ നടന്നാട്ടാ.. ഇത്ര നാളിങ്ങനെ ഉരുട്ടി മിണ്‌ങ്ങാന്നാ വിചാരം?? " വെശപ്പ് മാറ്റാന്‍ ഞാനുരുട്ടുന്ന ഓരോ ഉണ്ടയും എനിക്കു നേരെ വരുന്ന ബോമ്പുകളാവുകയാണല്ലോ പടച്ചോനെ.. വെശന്നെടങ്ങേറായത് കൊണ്ട് ചോറ് തീറ്റ നിര്‍ത്താനും തോന്നുന്നില്ല..
"അതിനിപ്പോ ഇവടെ എന്താ ഉണ്ടായേ. ..??".ഞാന്‍ കൈചുരുട്ടി അവളുടെ നെഞ്ചിന്റെ നൂറ്റിപത്താം നിലയിലേക്ക് ഇടിച്ചിറക്കന്‍ തയ്യാറായി പിന്നിലേക്ക്‌ ചുവടുവെച്ച് ഞെരിഞ്ഞമര്‍ന്നു ..
"ഇങ്ങളെന്തോര്‍ത്തിട്ടാ നാളെ പാര്‍ട്ടിക്കു പോണത്..??
"പാര്‍ട്ടിക്ക് പോകുമ്പോ ബദറൂന്റെ മോനു പ്രസെന്റേഷന്‍ കൊടുക്കണ്ടെ.. ഇങ്ങള് എവടെ നിന്നെടുത്തു കൊടുക്കും ..?? . ബിസിനസ്സ് ബിസിനസ്സ് എന്നും പറഞ്ഞ് നടക്കലല്ലേ ഒള്ളു..വല്ല വരുമാനം ഉണ്ടാ കയ്യില് ." പൊട്ടാന്‍ പോണ ബോംമ്പിന്റെ ഏകദേശ ശക്തി മനസ്സിലായി.. ഞാന്‍ ധൈര്യത്തോടെ നെഞ്ചും വിരിച്ച് ചോറുരുട്ടി വിഴുങ്ങി..
"ഇന്റെ സൂറാ.. ഇയ്യെന്താ പറയണെ..? ബാക്ക്യുള്ളോരും ബിസിനസ്സ് നടത്തണില്ലെ..?? അവര്‍ക്കൊക്കെ കിട്ടുന്നില്ലെ..?? ഇയ്യിങ്ങനെ വളര്‍ന്നു വരുന്ന ഒരു ബിസിനസ്സ് കാരനെ തളര്‍ത്തെല്ലെന്റെ പൊന്നേ..." ഇത്രയും പറഞ്ഞ് ദയനീയമായി ഞാന്‍ സൂറാടെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കി..
"പിന്നേ.. എട്ടു കൊല്ലായിട്ടും ങ്ങള് ബളര്‍ന്നിട്ടില്ല..പിന്നേം പുളൂസിന്റെ വര്‍ത്താനത്തിനും ഒരു കുറവുമില്ല .! ന്തായാലും പാര്‍ട്ടിക്ക് കയ്യും ബീശി പോകാനെന്നെ കിട്ടൂല.. ബദറൂന്റെ കൂട്ടാരന്‍ ചന്ദ്രന്റെ പെണ്ണ് ശശി.. ന്റെ കൂടെ പഠിച്ചതാ.."
"ഏഹ്.. ചന്ദ്രന്റെ ഭാര്യ ശശിയോ.. അതെന്റെ തെറ്റാണോ സൂറാ.. "?
"ന്റെ റബ്ബേ.. ശശികല..!! ഓളെന്തായാലും ഒരയ്യായിരം രുപ്പ്യെന്റെ പ്രെസെന്റേഷനും കൊണ്ടേ പോകൂ.. ഇക്ക് വയ്യ ബെര്‍തെഡേക്ക് പോയി ഓള്‍ടെ ലിഫ്റ്റിക് തേച്ച ചുണ്ട്മ്മലത്തെ പുഛം കാണാന്‍..''
ന്റെ റബ്ബുല്‍ ആലിമീനായ തമ്പുരാനെ.. ഇന്റെ സൂറ തന്നെയാണോ ഈ പറയുന്നത്..?? എവിടേങ്കിലും കല്യാണമോ പാര്‍ട്ടിയോ ണ്ടെങ്കി വീട്ടുകാര്‍ക്കു മുന്നെ അവ്ടെ പോയി പെറ്റു കെടക്കണ സാധനമാണ്... ഇവള് മേത്തു വെള്ള ജിന്ന് കേറിയോ..
"സൂറാ.. ഇന്നല്‍ത്തെ ബണ്ടി കച്ചോടത്തിന്റെ കമ്മീഷന്‍ അയ്യായൊരുറ്പ്യ കിട്ടീട്ട്ണ്ട്.. പ്രെസെന്റേഷനില്ലാതെ പാര്‍ട്ടിക്ക് പോണ വെഷമം വേണ്ട.." ഇതു പറയുന്നതിനിടക്ക് ഞാന്‍ അവളറിയാതെ, കൊതിയോടെ സൂറാടെ കയ്യീ കെടന്നു പൊള പൊളാ പൊളക്കുന്ന വളയില്‍ നോക്കി വെള്ള മിറക്കി.. ഈ ഗ്യാപ്പില്‍ അടുത്താഴ്ച പണയം വെക്കാന്‍ ചോദിക്കാനുള്ളതാ...
"ന്റെ മന്‍ഷ്യാ.. ഇങ്ങളിങ്ങനെ പാര്‍ട്ടിക്കും കല്യാണത്തിനുമൊക്കെ പോയി ബെര്‍തെ കാശു ചെലവാക്കെണ്ട.. ഇപ്പഴ്ത്തെ കാലത്ത് വീട്ടിലെ പെണ്ണുങ്ങളും കൂടെ ശ്രദ്ധിച്ചാലെ ഒരു കുടുമ്പം നല്ലക്കം പോലെ നടത്താന്‍ പറ്റൂന്ന് ഇന്നലേം കൂടെ ജയന്തി പറഞ്ഞതാ..!"
"ജയന്തിയോ.. അതേതാ ആ പിശാശ്.. ഞാനറിയാത്ത ഒരു ജയന്തി??"
ഇന്റള്ളാ ഇങ്ങക്ക് മ്മടെ കുങ്കുമപ്പൂവ് സീരിയലിലെ പ്രൊഫസര്‍ ജയന്തീനെ അറിഞ്ഞൂടെ..??
"ഇന്റെ സൂറാ.....!!"
"ഇങ്ങള് കേക്ക് മന്‍ഷ്യാ.. നമ്മക്ക് ഒരു നല്ല സ്ഥലമൊക്കെ വാങ്ങിച്ച് നല്ല ഒരു പെരേം കുടീമൊക്കെ വേണ്ടേ..?? എന്നും ഇങ്ങനെ ഈ ചെറ്യേ പൊരേല് കെട്ന്നാ മത്യാ..?? പാര്‍ട്ടിക്ക് പോണ്ട..."
"ശെരി. ഇയ്യിപ്പൊ മ്മടെ നാഗവല്ലീന്റെ കൂട്ട് രണ്ടു മൂന്ന പ്രാവശം പോണ്ടാന്ന് പറഞ്ഞാ ഇക്കെങ്ങനെ പൂവ്വാന്‍ പറ്റും..? നല്ലോരു ബിരിയാണി കയ്ക്കാന്‍ കൊതിച്ചതായിരുന്നു.. ന്നാ ശെരി.. അന്ക്ക് വേണ്ടി ബിരിയാണിപ്പൂതി ഞാന്‍ വേണ്ടാന്ന് വെച്ചു.." വെണ്ണയില്‍ നെയ്യു പൊരട്ടിയ ചേലില്‍ ഞാന്‍ ഒരു ഇരയിട്ട് കൊടുത്തു...
"മന്‍ഷ്യാ.. ന്നാലും ഇങ്ങള്‍ടെ ബിര്യാണിപ്പൂതി ഇല്ലാണ്ടാക്കണ്ട.. ഇക്കത് സഹിക്കാന്‍ കയ്യൂല.." പടച്ചോനേ.. ഇത്രേം സ്നേഹോള്ള എന്റെ പാവം സൂറാനെയല്ലെ ഞാന്‍ തരം കിട്ടുമ്പോഴെല്ലാം ഹിമാറേന്നും ബലാലേന്നും പോത്തെന്നും ഒക്കെ വിളിക്കണത് .. ആത്മ നൊമ്പരം താങ്ങാന്‍ വയ്യാതെ ഞാന്‍ മേസപ്പുറത്തിരുന്ന ജഗ്ഗിലെ വെള്ളം മുഴുവനും ഒറ്റയടിക്ക് കുടിച്ച് തീര്‍ത്തു. സൂറ തുടര്‍ന്നു....
"ടൗണിലെ സല്‍ക്കാരേല് നല്ലസ്സല് ബിരിയാണി കിട്ടും.. മ്മക്ക് രണ്ടാക്കും തിങ്ക്ലാഴ്ച അവ്ടെ പോയി ബിര്യാണി തിന്നാം.. എങ്ങനെ വന്നാലും നൂറ്റ്യമ്പതുര്‍പ്യേ കൂടൂല.. ഇങ്ങക്ക് പ്രെസെന്റേഷന്‍ വാങ്ങുന്ന അയ്യായിരുര്‍പ്യേം ലാഭിക്കാം, ബിരിയാണീം തിന്നാം..."
കുടിച്ച വെള്ളം മുഴുവനും അപ്പൊ തന്നെ കണ്ണീക്കൂടെ ചാടുംന്നായപ്പോള്‍ "ന്റെ പുന്നാര പഹച്ചീ" ന്നും പറഞ്ഞ് കെട്ടിപ്പിടിക്കാന്‍ വെമ്പിയതാ.. അപ്പഴേക്കും സൂറാ ശ്വാസമെടുത്ത് പറഞ്ഞു നിര്‍ത്തീതിന്റെ ബാക്കി തുടങ്ങി.. ഞാനൊന്നടങ്ങി..
"സല്‍ക്കാരേന്റടുത്തുള്ള തുണിക്കടയില്‍ പുത്യേ മോഡലു സാരി വന്നൂത്രെ.. ഇന്നലെ അമ്മായി വന്നപ്പോ പറഞ്ഞതാ.. അതിന്റെ കൂടെ അതിന്റെ മാച്ച് ബ്ലൗസിന്റെ തുണീം കിട്ടും.. ആകെ നാലായിഇരുന്നൂറുര്‍പ്യേ ആവൂത്രെ.. ഇക്ക് ആ സാരി വാങ്ങി തന്നാ മതി.."
തീര്‍ന്നില്ല... ദാ വരുന്നു സൂറാടെ ക്ലൈമാക്സ് പഞ്ച്... "ഇങ്ങളെന്നെ നോക്ക്വോന്നും വേണ്ട.. എങ്ങനെ പോയാലും ഇങ്ങക്ക് പത്തഞ്ഞൂറുപ്യാ ലാഭം...!!"
ഹാവൂ.. പറമ്പ് വാങ്ങാനും വീട് വെക്കാനുമുള്ള സമ്പാദ്യത്തിന്റെ ആദ്യ പടി.. ജഗ്ഗിലെ വെള്ളം മുഴുവനും നേരത്തെ കുടിച്ച് തീര്‍ത്തതു കൊണ്ട് തല്‍ക്കാലം ഉമിനീരിറക്കി സമധാനിക്കേണ്ടി വന്നു... ന്നാലും ഇന്റെ പഹച്ചീ.. ഏതു ഹിമാറാണ്ടീ പറഞ്ഞേ അനക്ക് ........

*മ്മടെ നായിക സൂറാ എന്ന കഥപാത്രത്തിന്റെ കോപ്പിറൈറ്റ് ശ്രീമാന്‍ ഗുണ്ട എന്ന പേരില്‍ അറിയപ്പെടുന്ന ഷാഹുക്കാക്ക് മാത്ര്ംഅവകാശപ്പെട്ടതാണ്. ഈ പോസ്റ്റ് വായിച്ച് വേണ്ട തിരുത്തലുകള്‍ ചെയ്ത് തന്ന ഗുണ്ടക്ക് ഒരുപാട് നന്ദി..

December 2, 2012

വള്ളിച്ചൂരല്‍



"മര്യാദക്കു കുടിച്ചോ.. ഇല്ലെങ്കില്‍ നിന്റെ ചന്തിയിലെ തൊലി ഞാനെടുക്കും... ചര്‍ദ്ധിച്ചാ അതു കോരിയെടുത്ത് കുടിപ്പിച്ച് അടിച്ചു നിന്റെ പുറം പൂരപറമ്പാക്കും.. ബാക്കിയുള്ളവരു പകലന്തിയോളം കഷ്ടപ്പെട്ടു തിന്നാനും കുടിക്കാനും തന്നാലും നിനക്കൊന്നും വേണ്ടല്ലെ..??"
വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു രാത്രി.. സഥലം എന്റെ വീട്ടിലെ അടുക്കള.. കയ്യില്‍ ഒരു വലിയ സ്റ്റീല്‍ ഗ്ലാസില്‍ നിറയെ വൈകീട്ട് പഞ്ചസാരയിടാതെ തിളപ്പിച്ചു വെച്ച തണുത്ത് പാട കെട്ടിയ പാല്‍, മറു കയ്യില്‍ വള്ളിച്ചൂരലുമായി ഉറഞ്ഞ് തുള്ളുന്ന ഉമ്മ.. അടി പേടിച്ച് കണ്ണീന്നും മൂക്കീന്നും ഒലിപ്പിച്ച് ശ്വാസം മുട്ടി ലോകത്തൊരു മാര്‍ഷ്യല്‍ ആര്‍ട്ട്സിലും ഇല്ലാത്ത തരത്തിലൊരു പോസില്‍ രണ്ടു കൈ കൊണ്ടും അടി ബ്ലോക്ക് ചെയ്യാന്‍ പാകത്തിനു നിന്ന് "എനിക്കു പാലു വേണ്ടാ..." എന്നും പറഞ്ഞ് കരയുന്ന ഞാന്‍....!!
"എന്റ പടച്ചോനേ.. ഇവനെ ഒന്നു മനുഷ്യ കോലത്തില്‍ കാണാന്‍ എന്താ ചെയ്യാ..?"
എന്നെ നല്ല കോലത്തില്‍ കാണാന്‍ പടച്ചോനെ വിളിക്കുന്നതെന്തിനാ.. വല്ല കണ്ണു ഡോക്ടറേം പോയി കണ്ടൂടേന്നു ചോദിക്കാന്‍ നാക്കു തരിച്ചതാ.. കയ്യിലെ ചൂരലും പൊക്കിപ്പിടിച്ച് ഗബ്ബര്‍ സിങ്ങിനെ പോലെ കണ്ണുമുരുട്ടി നിക്കുന്ന ഉമ്മാനെ കണ്ടപ്പോ ഞാനങ്ങു ക്ഷമിച്ചു.
ഇതിനൊന്നും ഉമ്മാനെ പറഞ്ഞിട്ടു കാര്യമില്ല.. ഏതോ ഒരു ഡോക്ടറ് വനിതയില്‍ കുട്ടികളുടെ ആരോഗ്യം എന്നോ എന്തോ ഉമ്മ വായിച്ചതിനു ശേഷം തുടങ്ങിയതാ എന്റെ കഷ്ടകാലം.. കുട്ടികള്‍ക്കു തടിയും തൂക്കവും തൊലിമിനുപ്പും ഉണ്ടാകാന്‍ തിളപ്പിച്ചാറ്റിയ പാല്‍ പാട കെട്ടിയതിനു ശേഷം പഞ്ചരായിടാതെ കൊടുത്താല്‍ മതിയത്രെ..
ഇശാ ബാങ്കു കേള്‍ക്കുമ്പോള്‍ തന്നെ പേടിച്ച് വിറച്ച് പിടക്കുന്ന നെഞ്ചുമായി ഇരുന്നിരുന്ന കാലമായിരുന്ന് അത്. നമസ്കാരം കഴിഞ്ഞാല്‍ ഉമ്മ അത്താഴം വിളമ്പും. അതു കഴിഞ്ഞാണ് മേല്‍ പറഞ്ഞ സംഭവ പരമ്പര അരങ്ങേറാറുള്ളത്. വല്ലപ്പോഴുമല്ല, ദിവസോം ഇതന്നെ പരിപാടി. ഈയുമ്മാക്ക് ബോറഡിക്കൂലെ..??
രാത്രിയിലത്തെ കാര്യം ഇങ്ങനെയാണെങ്കില്‍ രാവിലെ വേറൊരു അങ്കം വെട്ടുണ്ട്. സുബ്ഹി കഴിഞ്ഞാല്‍ രണ്ടു വിളി. "ടാ എണീച്ചേ.. നേരം വെളുത്തു.."
ഹ്മ്മ്... പിന്നേ.. എന്റ പട്ടി എണീക്കും എന്ന ഭാവത്തില്‍ പുതപ്പ് ഒന്നു കൂടി വലിച്ചു തല വഴി മൂടി കാലിന്റെടേല്‍ കൈ രണ്ടും തിരുകി കയറ്റി സര്‍ക്ക്സ്സുകാരെ പോലും വെല്ലുന്ന മെയ്‌വഴക്കത്തോടെ ചുരുണ്ട് കൂടും..
കുറച്ച് കഴിയുമ്പോള്‍ രാത്രി മുതല്‍ രാവിലെ വരെ താരാട്ടു പാട്ടു പോലെയുണ്ടായിരുന്ന സീലിങ്ങ് ഫാനിന്റെ ' കര കര കര' ശബ്ധവും ഇടക്കിടക്കുള്ള പൊട്ടലും ചീറ്റലും നിലക്കും.. ഫാന്‍ ഓട്ടോമാറ്റിക് ആയതോണ്ടല്ല.., ഉമ്മ വന്നു നിര്‍ത്തുന്നതാ. രണ്ടാമത്തെ വാര്‍ണിങ്ങ്..!!
പിന്നെ അപ്പുറത്തെ കട്ടിലില്‍ കിടന്നുറങ്ങുന്ന വെല്ല്യുമ്മാടെ സംഗീതാത്മകമായ കൂര്‍ക്കം വലി മാത്രം റൂമില്‍ ബാക്കിയാകും.
ഉമ്മ ഫാന്‍ ഓഫാക്കി പോകുമോഴാണു വെല്ലിമ്മാക്കു വാശി കൂടുന്നത്.. 'ആഹാ അവളത്രക്കായോ..' എന്ന കണക്കിന് പാവം വെല്ല്യുമ്മ ഉള്ള ആരോഗ്യം വെച്ച് കഴിയുന്ന രീതിയിലൊക്കെ ഉച്ചത്തില്‍ കൂര്‍ക്കം വലിച്ച് എന്റെ ഉറക്കത്തിനു ആക്കം കൂട്ടും..
രണ്ടാമത്തെ ബെല്ലടിച്ചതിനു ശേഷം മൂന്നാമത്തെ ബെല്ലടിക്കുന്നതായിരിക്കും എന്നു പറഞ്ഞ പോലെ പരിപാടി ഒന്നു ഇല്ല.. മൂന്നാമത്തെ വാണിന്ന്റ്റ് എന്നു പറഞ്ഞാല്‍ നല്ലസ്സലു അടി..!! ഒന്നൊന്നര അടി.. പെട്ടെന്ന് പുതച്ചിരുന്ന പുതപ്പ് ശൂം.. എന്ന ശബ്റ്റത്തോടെ വായുവില്‍ പറക്കും.. പിന്നെ പട പടെന്ന് പുറത്തും ചന്തിയിലുമെല്ലാം ചൂരലു കൊണ്ടുള്ള അടി വരും.
അടി തുടങ്ങിയാല്‍ പിന്നെ ഉറക്കത്തില്‍ അഴിഞ്ഞു പോയ കള്ളിമുണ്ട്‌ എടുക്കാനുള്ള ടൈം പോലും കിട്ടൂല.. ഷഡ്ഡിയിട്ടുണ്ടെങ്കില്‍ ഭാഗ്യം.. ഇല്ലെങ്കിലും നോട്ടമൊന്നുമില്ല. എണീറ്റൊരോട്ടന്മായിരിക്കും..
വീടിനു ചുറ്റും രണ്ട് റൗണ്ട്..
അതാണ് എന്റേയും ഉമ്മാടെയും വാം അപ്പ്.. അതു കഴിഞ്ഞു അടുക്കളപ്പടിയില്‍ ഇരുന്ന് സമാധനത്തോടെ കിതപ്പകറ്റാനുള്ള സമയം പോലും കിട്ടൂല. അതിനു മുന്നേ തന്നെ കയ്യില്‍ ചൂലും പിടിച്ച് ഉമ്മാടെ ഒരു വരവുണ്ട്..
"പോയി മുറ്റമടിക്കെടാ.." അടുത്ത കല്പന..!! അതും വളര്‍ന്നു താടീം മീശേം വന്ന എന്നോട്..!! എന്റെ പെങ്ങളെന്നു പറയുന്ന പത്തു പതിനഞ്ചു വയസ്സായ ഒരുത്തി അകത്ത് മൂടി പുതച്ച് കിടന്നുറങ്ങുമ്പോഴാണീ പറയുന്നതെന്നോര്‍ക്കണം .?? ഹൃദയം തകരാന്‍ വേറേ വല്ലതും വേണോ..?? ഇങ്ങനെ കല്പ്പിക്കാന്‍ ഉമ്മാക്ക് ലജ്ജയില്ലെ..?? ഏതു നേരത്താണാവോ എനിക്കു കടിഞ്ഞൂല്‍ പുത്രനായിട്ടു ജനിക്കാന്‍ തോന്നിയത്.. !
എന്റെ ഓട്ടം കണ്ട് പല്ലിളിച്ച് കാണിച്ച്, നിനക്കങ്ങനെ തന്നെ വേണമെടാന്ന് മുഖത്ത് ലേബലൊട്ടിച്ച പോലെ ഒരു വളിച്ച ചിരിയും ചിരിച്ച് ഒരു ദുഷ്ടന്‍ പടിഞ്ഞാപ്പുറത്തിരുന്ന് ആടിനെ കറക്കുന്നുണ്ടാകും.. വേറാരുമല്ല.. എന്റെ അനിയന്‍..,.. കുനിഞ്ഞു നിന്ന് കഷ്ടപ്പെട്ട് മുറ്റമടിക്കുന്ന എന്നെ കാണുമ്പോള്‍ അവന്റെ ഒരു ഊഞ്ഞാല നോട്ടം. എങ്ങാനും ഞാനവനെ ഒന്നു നോക്കിയാല്‍ അവന്‍ അകിടിന്മേലുള്ള പിടിയും വലിയും കൂട്ടും..
"ചൊരത്താടെ.." എന്നും പറഞ്ഞ് കൈ ചുരുട്ടി ആടിന്റെ അകിടില്‍ മുകളിലേക്ക് രണ്ട്മൂന്നിടിയൊക്കെ ഇടിച്ച്, സ്റ്റീലിന്റെ കൈപാത്രത്തില്‍ ശ്‌ര്‍‌ര്‍‌ര്‍‌ര്‍...,.. ശ്‌‌ര്‍‌ര്‍‌ര്‍‌ര്‍.. ശബ്ദത്തോടെ കൂടി ചൂടു പാല്‍ നിറക്കും. വഷളന്‍....,..!! എന്റേം അവന്റേം ഈ ഡ്യൂട്ടികള്‍ ഒന്നു സ്വാപ് ചെയ്യാന്‍ ഞാന്‍ ഞാന്‍ പല കളികളും കളിച്ചു നോക്കിയതാ. പക്ഷെ ഒന്നും നടക്കാതെ ഉമ്മാടെ തല്ലു കൊണ്ടും മുറ്റമടിച്ചു ജീവിതം തള്ളിനീക്കി. അവസാനം ഒരു പനിയുടെ രൂപത്തില്‍ രക്ഷകനെത്തി..
അനിയനു നല്ല പനി.. അന്നുമ്മ പുതിയ ഉത്തരവിറക്കി. നാളെ നീ മുറ്റമടിക്കെണ്ട.. ആടിനെ കറന്നാല്‍ മതി.. ഇതു കേട്ട് ആനന്ദ പുളകിതനായി.. ഹോ നാളെ രാവിലെ മുറ്റമടിച്ച് കഷ്ടപ്പെടെണ്ട.. ചുമ്മാ കുന്തുകാലേല്‍ ഇരുന്നു ആടിന്റെ അകിടില്‍ പിടിച്ച് വലിച്ച് പാലു കറന്നു പാത്രത്തിലേക്കൊഴ്ച്ചാല്‍ മതിയല്ലോ.. നാളേ ഞാനൊരു കലക്കു കലക്കും.. ബൂഹഹ്ഹഹാ...
പക്ഷേ കഷ്ടകാലം ആടിന്റെ രൂപത്തിലും വരും എന്നു പിറ്റേന്ന് തന്നെ മനസ്സിലായി.. കൈപാത്രത്തില്‍ വെള്ളവുമെടുത്ത്, ആടിനെ തെങ്ങിനോട് ഒന്നു കൂടെ ചേര്‍ത്ത് കെട്ടി ഞാന്‍ മുട്ടു മടക്കി ഇരുന്നു.. കൈവെള്ളയില്‍ വെള്ളമൊഴിച്ച് ശക്തിയില്‍ അകിടിലേക്കെറീഞ്ഞു.. അതിരാവിലെ നല്ല തണുത്ത വെള്ളം അകിടിലേക്ക് വീണപ്പോ, രോമാഞ്ചം വന്നിട്ടാണെന്നു തോന്നുന്നു.. ആടിനു ആകെപ്പാടെ ഒരു വെറയലും കൊടച്ചിലും. എങ്കില്‍ പിന്നെ കൊറാച്ചൂടെ അങ്ങട്ട് സന്തൊഷമായിക്കോട്ടെ എന്നു കരുതി പിന്നേം ഞാന്‍ രണ്ട് മൂന്നു പ്രാവശ്യം വെള്ളമൊഴിച്ചു ആടിനെ രോമാഞ്ച കഞ്ചുകമണിയിച്ചു....
ആടു വിറച്ചതും ചാടിയതും സുഖിച്ചിട്ടല്ലെന്നു അടുത്ത നിമിഷം തന്നെ എനിക്ക് മനസ്സിലായി.. വെള്ളമൊഴിക്കല്‍ കഴിഞ്ഞ് കറക്കാനായി അകിടില്‍ കേറി പിടിച്ചതും, ആട് ചാടി ചരിഞ്ഞ്, ഇതു വരെ കേട്ടിട്ടില്ലാത്ത വികൃതമായ ശബ്ദത്തില്‍ കരഞ്ഞു കൊണ്ട് പിന്‍‌കാലുകള്‍ രണ്ടൂം പൊക്കി നൂറെ നൂറ് സ്പീഡില്‍ ഒരൊറ്റ ചവിട്ട്.. എന്റുമ്മാ.. പുറവും കുത്തി പിന്നോട്ട് വീണ വീഴ്ചയില്‍ ഈരേഴു പതിനാലു സ്വര്‍ഗ്ഗവും കണ്ടു..
"കള്ള പന്നി ആടെ.. നിനക്കവന്‍ പിടിച്ചാല്‍ കുഴപ്പമില്ല.. ഞാനൊന്നു നിന്റെ അവ്ടെ തൊട്ടപ്പോഴേക്കും നിനക്കു എന്നെ ചവിട്ടണം അല്ലേടീ" എന്നു പറഞ്ഞ് പല്ല് ഞെരിച്ച് ദേഷ്യത്തോടെ വീണിടത്തു തന്നെ കിടന്നു കൊണ്ട് തിരിച്ചു ചവിട്ടാന്‍ കാലു പൊക്കിയത് മാത്രമേ ഓര്‍മയുള്ളു.. അപ്പോഴേക്കും അടി പൊടി പൂരം ആരംഭിച്ചു.. എന്റെ കഷ്ടകാലത്തിനു ഈ പിടിവലിയില്‍ ആടിനെ കെട്ടിയ കയറഴിഞ്ഞു..
ആടിന്റെ ദേഷ്യം തീരാഞ്ഞിട്ടായിരിക്കും.. "അതെന്റെ അകിടല്ല ആടേ.." എന്നു കരഞ്ഞു പറഞ്ഞതു പോലും മൈന്‍ഡ് ചെയ്യാതെ അവ്ടെ തന്നെ പിന്നേം പിന്നേം ചവിട്ടി..!! ആ വേദന മാറുന്നതിനു മുന്നേ തന്നെ ഉമ്മ ചൂലെടുത്ത് പിന്നേം കയ്യില്‍ തന്നു. ചങ്കരന്‍ പിന്നേം തെങ്ങുമ്മെ തന്നെ എന്നു പറഞ്ഞ പോലെ ആടു ചവിട്ടിപഞ്ചറാക്കിയ വേദനയും കടിച്ച് പിടിച്ച് നുമ്മ മുറ്റമടി തുടങ്ങി..
എന്നിട്ടു തീരൂല കലുപ്പുകള്.. ഈ ആടു തന്നെയാണു എനിക്കു രാവിലെ തന്നെ കിട്ടുന്ന രാവിലത്തെ രണ്ടാം സ്റ്റെപ്പ് അടിയുടെ ആണി.. ആട്ടില്‍ പാലൊഴിച്ച ചായയുടെ രൂപത്തില്‍..,.. അതിന്റെ മണമടിച്ചാല്‍ പിന്നെ എന്റുമ്മാ... കഷ്ടപ്പെട്ട് ഒറ്റ വലിക്കു കുടിച്ച് വടക്കേ പുറത്തെ തെങ്ങിന്‍ ചുവട്ട്ലേക്കോടും.. പിന്നെ ശര്‍ദ്ധിയുടെ പൂരമായിരിക്കും..
വീട്ടില്‍ ദിവസവും പാലു വാങ്ങിക്കാന്‍ വരുന്ന വല്യമ്മായി ഒരു ദിവസം എന്നോട് ചോദിക്കുവാ.. "നിനക്കെന്താടാ ഗര്‍ഭമുണ്ടോ..?? എല്ലാ ദെവസോ ശര്‍ദ്ധിയും ഓക്കാനവും ആണല്ലൊ..." എന്ന്. അമ്മായി ആയതു ഭാഗ്യം.. വേറെ വല്ലവരുമായിരുന്നെങ്കില്‍ ഞാനവരെ കുനിച്ചു നിര്‍ത്തി അവരുടെ തലേല്‍ ചര്‍ദ്ധിച്ചേനെ..
ഈ പരിപാടി ദിവസങ്ങളല്ല.. വര്‍ഷങ്ങളോളം തുടര്‍ന്നു.. പാടത്ത് പോയി പശുവിനെ തീറ്റിയും, ആടിനു പുല്ലു പറിച്ചും, മുറ്റമടിച്ചും, പാലു കുടിച്ചും, ചര്‍ദ്ധിച്ചും, തല്ലു കൊണ്ടും അങ്ങനെയിരിക്കെ ഒരു ദിവസം ആ സന്തോഷ വര്‍ത്ത എന്നെ തേടിയെത്തി. വീട്ടിലെ ആടിനെ വിറ്റു..!! എനിക്കാണെങ്കില്‍ പരീക്ഷയുടെ തലേന്ന് ക്വെസ്റ്റ്യന്‍ പേപ്പെര്‍ കയ്യില്‍ കിട്ടിയതിനേക്കാള്‍ സന്തോഷം.. സമാധാനം.. ആഹഹാ..
പക്ഷെ ആ സന്തോഷത്തിനു ഇരുപത്തിനാലു മണിക്കൂറിന്റെ ആയുസ്സു പോലും ഉണ്ടായില്ല.. അന്നു രാത്രി പടക്കേലെ പശു പെറ്റു...!! പിറ്റേ ദിവസം മുതൽ ഉമ്മ അവിടുന്നു പാലേർപ്പാടാക്കി.. ആടായാലും പശുവായാലും പാല് പാലു തന്നെയല്ലെ.. എന്തിനു പറയുന്നു.. അങ്ങനെ അങ്ങനെ പിന്നെ പാലെന്നു കേള്‍ക്കുമ്പോള്‍ തന്നെ എനിക്കു മനംപിരട്ടലായി തുറങ്ങി.. പാലും പാലുല്പന്നങ്ങളും, അവയെ പറ്റി കേള്‍ക്കുന്നത് പോലും എന്റെ പ്രഷറു കൂട്ടിതുടങ്ങി.. അവസാനം ഇതൊന്നവസാനിച്ചു കിട്ടിയത് ആലുവയില്‍ ഡിഗ്രിക്കു ജോയിന്‍ ചെയ്തപ്പൊഴായിരുന്നു.. എല്ല ദിവസവും രാത്രി ഉമ്മാക്കു ഹോസ്റ്റലിലേക്ക് പാലും കൊണ്ട് വരാന്‍ പറ്റില്ലല്ലോ..!
ഇപ്പൊഴും ഞാന്‍ പാലു കുറിക്കാറില്ല.. പാലൊഴിച്ച ചായ വേറെ നിവൃത്തിയില്ലെങ്കില്‍ മാത്രം.. അന്നത്തെ ആ വള്ളി ചൂരല്‍ ഇന്നും എന്നെ കാത്ത് വീട്ടിലെ അടുക്കളയിലെ സ്ലാബിന്റെ മുകളില്‍ കിടക്കുന്നു.. ഇന്നും ലീവിനു നാട്ടിലെത്തിയാല്‍ ആ ചൂരലു കൊണ്ട് ഒരു പ്രാവശ്യമെങ്കിലും തല്ലു വാങ്ങിച്ചില്ലെങ്കില്‍ എനിക്കും തല്ലിയില്ലെങ്കില്‍ ഉമ്മാക്കും ഒരു സമാധാനവും ഉണ്ടാകില്ല.. അന്നു തല്ലാനോടിക്കുമ്പോള്‍ വീടിനു ചുറ്റുമുള്ള ഓട്ടം മാത്രം ഇപ്പഴില്ല.. ഓടാനുള്ള മൂഡ് എനിക്കില്ല.. പണ്ടത്തെ പോലെ ഓടിക്കാനുള്ള ആരോഗ്യം ഉമ്മാക്കും..
©Phayas Abdulrahiman

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com