April 9, 2015

നസീബ്

ഇന്നലെ ഉച്ചക്ക് വയറു നിറച്ചും ചോറു തിന്നു കഴിഞ്ഞപ്പഴാണു വെറുതെ ഒരു ശപഥം എടുക്കാന്‍ തോന്നിയത്. എന്തൊക്കെ സംഭവിച്ചാലും ശെരി, ഇല്ലെങ്കിലും ശെരി, ഇന്നു രാത്രി നോ ഫുഡ്.. ഓഫീസെല്ലാം കഴിഞ്ഞ് പതുക്കെ റൂമിലെത്തി ടിവി ഓണ്‍‍ ചെയ്തു.. ഏകദേശം ഒരു എട്ടു മണിയായി തുടങ്ങിയപ്പോള്‍ വയറ്റില്‍ വിശപ്പിന്റെ സൈറണ്‍ വിളിക്കാന്‍ തുടങ്ങി. രണ്ട് ഗ്ലാസ് വെള്ളമെടുത്ത് ബിസ്മിയും ചൊല്ലി അങ്ങു കുടിച്ചു ചാനലുകള്‍ മാറ്റാന്‍ തുടങ്ങി.. പത്തു മണിയായപ്പോ ഏതൊ ചാനലില്‍ ഒരു ദുഷ്ടന്‍ യാതൊരു ഉളുപ്പുമില്ലാതെ മട്ടണ്‍ ബിരിയാണി ഉണ്ടാക്കി തിന്നുന്നു.. എത്ത്നിക് പാകിസ്ഥാനി മട്ടണ്‍ ബിരിയാണത്രെ..
ഓഹ്.. ബിരിയാണീ.. ഇതൊക്കെ നമ്മളെത്ര കണ്ടിരിക്കുന്നു..!! എന്റെ ശപഥം തെറ്റിക്കാന്‍ ഞാന്‍ ഒരു പാകിസ്ഥാനി ബിരിയാണിയെയും സമ്മതിക്കില്ല.. അപ്പൊ തന്നെ ടിവി ഓഫാക്കി കണ്ണടച്ച് കമിഴ്ന്നു കിടന്നു.. പിന്നെ ചാടിയെഴുന്നേറ്റ് രണ്ടു കയ്യും ചുരുട്ടി നെഞത്തടിച്ച് ഉച്ചക്കലത്തെ ശപഥം ഒന്നു മോഡിഫൈ ചെയ്തു.. ഇപ്രാവശ്യം എന്തൊക്കെ സംഭവിച്ചാലും നോ മോര്‍ മോഡിഫിക്കേഷന്‍സ് ഇന്‍ ദിസ് സബ്ജെക്റ്റ് എന്നു ഒരു അഡീഷണല്‍ ശപഥം കൂടെ അങ്ങട്ടലക്കി.. ഹും.. നമ്മളോടല്ലേ കളി..
ഫ്ലാറ്റിന്റെ താഴെ ഒരഞ്ച് മിനിറ്റ് നടന്നാല്‍ ഹിന്ദിക്കാരുടെ റെസ്റ്റോറന്റ് ഉണ്ട്.. പക്ഷേ അവരു പാകിസ്ഥാനികളാണോ എന്നറിയില്ല.. അതു കൊണ്ട് ചുമ്മാ ഒന്നു പോയി നോക്കാം പാകിസ്ഥാനി ആണെങ്കില്‍ മാത്രം.., പാകിസ്ഥാനി ബിരിയാണി ഉണ്ടെങ്കില്‍ മാത്രം ഒന്നു ട്രൈ ചെയ്തു നോക്കാം. അതിലിപ്പോ തെറ്റൊന്നുമില്ലല്ലോ.. അപ്പോ തന്നെ പാന്റു വലിച്ചു കയറ്റി സഫറോ കി സിന്ദഗീ ജോ കഭീ ഖത്തം ആക്കി ആഞ്ഞു നടന്നു.
ചെന്നു കേറിയ പാടെ നാഷ്ണാലിറ്റി ചോദിച്ചാല്‍ അവരു പിടിച്ച് അടിച്ചാലോ എന്നു കരുതി ആദ്യം കുറച്ച് നേരം അവിടെ ചുറ്റി പറ്റി നിന്നു.. അവരുടെ ഭാഷ കേട്ടാല്‍ മനസ്സിലാകുമല്ലോ ഏതു നാടാണെന്നു.. അവരു പരസ്പരം പറയുന്നത് കേട്ടപ്പോള്‍ ഹിന്ദിയാണെന്നുറപ്പിച്ചു.. പക്ഷേ അവരുടെ നാട്ടിലേ ഏതോ കോഴിക്കോടന്‍ സ്ലാങിലാണു പറയുന്നത്.. അവിടെ കോഴിക്കോടുണ്ടോ എന്നൊന്നു ചോദിച്ചാലോ..? വേണ്ട.. ആദ്യം ബിരിയാണി ഉണ്ടോന്നു ചോദിക്കാം.. ഇനി നടക്കുന്ന സംഭാഷണം മുഴുവനും ഹിന്ദിയിലാണു കേട്ടോ.. ഞാന്‍ ഒടുക്കത്തെ ഹിന്ദിയാ.. പറയുന്നത് അവര്‍ക്കു മനസ്സിലായാല്‍ ഭാഗ്യം..
"ചേട്ടാ.. ബിരിയാണി ഉണ്ടോ..?" ചോദ്യം കേട്ടപാടെ കടക്കാരന്‍, ഇവനെവിടുത്തു കാരനാണ്ടാ ഉവ്വേ എന്ന മട്ടില്‍ ഒരു നോട്ടം.. ഞാന്‍ മൈന്റാക്കിയില്ല..
"ക്യാ..??"
ഈ തെണ്ടിക്ക് എന്റെ ചോദ്യം മനസ്സിലായില്ലാന്നു തോന്നുന്നു..
"അരേ ഭായി.. മട്ടന്‍ ബിരിയാണി ഉണ്ടോന്നു.. പാകിസ്ഥാനി മട്ടന്‍ ബിരിയാണി.."
മൂപ്പരു കസേരയില്‍ നിന്നെണീറ്റ് മേശയില്‍ രണ്ടു കയ്യും കുത്തി കണ്ണുരുട്ടി മുന്നോട്ടാഞ്ഞ് പറഞ്ഞു..
"ഹം ബംഗ്ലാദേസീ ഹേ.. ബംഗാളി ബിരിയാണി തരാം.."
ഹും.. എന്റെ പട്ടി തിന്നും ലവന്റെ ബിരിയാണി.. വെശന്നാലും വേണ്ടൂല.. ശപഥത്തിനൊരു കുഴപ്പവും പറ്റൂലല്ലോ എന്നു സമാധാനിച്ച് പുറത്തേക്ക് നടന്നു. പുറത്തേക്ക് ഓരൊ സ്റ്റെപ്പ് വെക്കുമ്പോഴും വയറ്റിലെ സൈറണ്ടേ നിലവിളി കൂറ്റുന്നു.. അതു കൊണ്ട് തിരിച്ചു പോകുന്നേനും മുന്നു ചുമ്മാ ഒരു ക്യൂരിയോസിറ്റി തീര്‍ക്കാന്‍ അങ്ങേരോടു ചോദിക്കാന്‍ തീരുമാനിച്ചു....
"അതേ ചേട്ടാ ഈ ബംഗാളി ബിരിയാണിയും പാകിസ്ഥാനി ബിരിയാണിയും തമ്മില്‍ വല്ല അവിഹിത ബന്ധവും ഉണ്ടോ..? ഐ മീന്‍ എനി ഡിഫെറെന്‍സ്..??"
"ബന്ധമുണ്ട്.. ലേകിന്‍ അതു മാത്രമല്ല, ഉസ്മേ കോയീ ഡിഫെറെന്‍സ് നഹീ ഹേ.."
പടച്ചോനേ.. ചോദിച്ചത് പണിയായോ.. ഇവനെന്തൊക്കെയ ഈ പറയുന്നത്..
"ഏഹ്..??"
"അരേ ബായി.. രണ്ടിന്റേം പേരു ബിരിയാണി തന്നെയാണു.. ഇടുന്നതു മട്ടന്‍ തന്നെ.. പക്ഷേ സിര്‍ഫ് നാം അലഗ് രഖാ ഹേ.."
ആഹാ.. എന്നാലൊന്നു കണ്ടിട്ട് തന്നെ കാര്യം.. പക്ഷേ ശപഥം അതല്ലല്ലോ.. പാകിസ്ഥാനി ബിരിയാണീ.. അതും പാകിസ്ഥാനി ഹോട്ടെലീന്നു തന്നെയേ കഴിക്കൂ എന്നല്ലേ..? എന്നാലും ഇയാളിതിത്രയുമുറപ്പിച്ചു പറയുന്ന സ്ഥിതിക്കൊന്നു മുട്ടി നോക്കണോ..?
താടിയും ചൊറിഞ്ഞ് കണ്‍ഫ്യൂഷെനില്‍ നിക്കുമ്പോ വയറു തെറി വിളിക്കാന്‍ തുടങ്ങി.. ആലോചിച്ച് നിക്കാണ്ട് എന്തെങ്കിലും വാങ്ങിച്ചിങ്ങോട്ടിടെടാ പട്ടീ... ഇല്ലേല്‍ ഞാന്‍ നിന്റെ കൊടലു അരച്ച് ദഹിപ്പിക്കും..
"എന്നാലും ചേട്ടാ.. ഈ ബംഗാളീ ബിരിയാണീന്നൊക്കെ പറയുമ്പോ..." ഞാന്‍ വീണ്ടും തല ചൊറിഞ്ഞു..
'വേണോങ്കി ഇരുന്നു തിന്നേച്ചും പോടേയ്' എന്ന മട്ടില്‍ ഒരു നോട്ടവും ആക്കുന്ന ടോണില്‍ അങ്ങേരൊരു ചോദ്യവും.. " വേണോ.. വേണ്ടേ...? ഇല്ലേലെനിക്കു വേറേ പണീയുണ്ട്.. പോയി അവിടെ ഇരുന്നിട്ട് ആലോചിക്ക്.." എന്നും പറഞ്ഞ് ഒരു കസേരയിലേക്ക് വിരല്‍ ചൂണ്ടി...
ഏഹ്.. കസ്റ്റമര്‍ ഈസ് ദി കിങ്ങ് എന്ന ആപ്ത വാക്യം അറിയാതെ ഹോട്ടെലും തുറന്നു വെച്ചിരിക്കുന്ന പന്ന മൊതലാളീ.. എന്നോട് ഇരിക്കാന്‍ പറയുന്നോ..? ദേഷ്യം വന്ന ഞാന്‍ അതേ പോലെ തന്നെ തിരിച്ചു മറുപടി കൊടുത്തു..
"ഹും.. ഇരിക്കാന്‍ എനിക്കും സമയമില്ല.. എനിക്കു പാര്‍സല്‍ മതി..!!" ഞാന്‍ ഇവിടെ ഇരുന്നു ഇവന്റെ സല്‍ക്കാരം സ്വീകരിക്കാന്‍ വന്നതല്ലെന്നു ഇവനറിയട്ടെ...
മൂപ്പരപ്പോ തന്നെ പോത്തു കരയുന്ന രീതിയില്‍ അകത്തെക്ക് നോക്കി വിളിച്ചു പറഞ്ഞു.. "അരേ ടിക്കാറാം.. ഈ ചങ്ങായിക്ക് ഒരു മട്ടന്‍ ബിരിയാണി പാര്‍സല്‍ ദേദോ..."
എന്നിട്ട് എങ്ങനുണ്ട് എന്ന രീതിയില്‍ എന്നെ നോക്കി രണ്ടു പ്രാവശ്യം പുരികമൊന്നു വെട്ടിച്ചു.. ഞാന്‍ എന്റെ ഷോള്‍ഡര്‍ രണും രണ്ടു പ്രാവശ്യം മുകളിലേക്കും താഴോട്ടും ആക്കി കണ്ണുമടച്ച് ഒന്നുമില്ലാന്നു കാണിച്ചു.. എന്തായാലും ശപഥം കമ്പ്ലീറ്റ് പൊളിഞ്ഞ് പാളീസായി ഇനിയീ കളിക്ക് ഞാനില്ലാന്നും പറഞ്ഞ് പിണങ്ങി ഒരു ഓട്ടോ പിടിച്ച് വീട്ടിലേക്ക് പോയി. ഞാനൊറ്റക്കായി.. അങ്ങേരു പുരികം പൊക്കി ചോദിച്ച സ്ഥിതിക്ക് ഒരു കൈ നോക്കാന്‍ തന്നെ തീരുമാനിച്ചു....
"അതേ അവനോട് പറ, നല്ല വലിയ പീസു നോക്കി ഇട്ടോളാന്‍.. ഇറച്ചി കുറച്ച് കൂടീന്നു വെച്ച് എനിക്കൊരു കുഴപ്പവും ഇല്ല.."
"ഹും മലബാരി ആണല്ലേ..?" ചുറ്റുപാടും ഒന്നു നോക്കി.. തൊട്ടടുത്ത് വല്ല മലയാളിയും ആ സമയത്തുണ്ടായിരുന്നെങ്കില്‍മലയാളികളേ പറയിപ്പിക്കുന്നോടാ എന്നും ചോദിച്ച് എന്റെ ചെപ്പക്കുറ്റി അടിച്ചു മൂളിച്ചേനേ... എന്നാലും അഭിമാനം വിട്ടു കളിക്കാന്‍ നമ്മളു തയ്യാറായില്ല.. കേരളമെന്നു കേട്ടാല്‍ തിളക്കണം ചോര ഞെരമ്പുകളില്‍ എന്നാണു പഴമൊഴി.. പോരാത്തതിനു ഇപ്പോ വയറും തിളച്ചു തുടങ്ങീട്ടുണ്ട്...
"അതെ.. എന്നാലും എന്റെ പീസിന്റെ കാര്യം.." ഞാന്‍ തല ചൊറിഞ്ഞു. മുഖത്തു നിറയെ എന്തോ ഒരു ഭാവം കോരി നിറച്ച് അങ്ങേരൊരു ഫിലോസഫി അങ്ങു കാച്ചി..
"വോ നഹീ ഹോഗാ ഭായി. അയാം ദി സോറി..."
എന്റെ സകലമാന പ്ര്തീക്ഷകളും അസ്തമിച്ചു...
"ക്യൂം നഹീ ഹോഗാ...?" നിരാശ..
"ക്യൂം കി.., ഖുദാ നേ ആപ്കേ നസീബ് മേ ജോ ലിഖാ ഹേ.. ആപ്കോ സിര്‍ഫ് വോഹീ മിലേഖാ..."
ആഹാ.. ഈ ഹോട്ടലുകാര്‍ക്കെല്ലാം ഫൊലോസഫി പറയലാണോ പണി..? പണ്ടു ഉസ്താതു ഹോട്ടലിലും തിലകന്‍ പറയുന്ന കേട്ടു.. കിസ്മതെന്നോ കട്ടന്‍ കാപ്പിയെന്നോ മറ്റോ.. ഞാനും ഫിലോസഫിയില്‍ ഒട്ടും മോശമല്ല.. മാത്രമല്ല എന്റെ തീരുമാനങ്ങളാണു എന്റെ വിധി എന്ന് രണ്ടൂസം മുന്നു എഫ് ബിയില്‍ ഞാന്‍ ഷെയര്‍ ചെയ്തതുമാണു.. വിട്ടു കൊടുക്കാന്‍ പാടില്ല.."
"അങ്ങനെ ആണെങ്കില്‍ നിന്റെ നസീബില്‍ എന്റെ കച്ചോടം എഴുതീട്ടില്ല മന്‍ഷ്യാ.. ചിലപ്പോള്‍ അപ്പര്‍ത്തെ ഹോട്ടെലുകാരന്റെ നസീബിലായിരിക്കും..!! മനുഷ്യനായാല്‍ കുറച്ചെങ്കിലും കിസ്മത് വേണമെടോ.. കിസ്മത്.. അല്ല പിന്നെ.."
എനിക്കറിയാവുന്ന ഹിന്ദിയില്‍ വെച്ചു കാച്ചി, ബിര്യാണീം വേണ്ട ഒരു കോപ്പും വേണ്ടാ എന്ന് തീരുമാനിച്ച്, എന്നെ ചീത്ത വിളിച്ച് ഓട്ടോ പിടിച്ച് വീട്ടിലോട്ട് പോയ ശപഥത്തേയും തിരിച്ച് വിളിച്ച് ഞാന്‍ തിരിച്ച് നടന്നു..
പക്ഷേ കടക്കാരന്റെ അടുത്ത ഫിലോസഫി എന്നെ ഞെട്ടിച്ചു കളഞ്ഞു..
"അരേ ടിക്കാറാം.. സാബ് കോ ഒരു ഇസ്പെഷ്യല്‍ ബിരിയാണീ വെല്യേ പീസിട്ടു കൊടുക്കെടാ.. !!"
എന്തായാലും ഡയറ്റിങ്ങിന്റെ കാര്യത്തിനൊരു തീരുമാനമായി. കവറില്‍ കെട്ടിയ ബിരിയാണി ഒരു കയ്യില്‍ തൂക്കി പിടിച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു.. ' വായീ കെടക്കണ നാക്കിനു അത്യവശ്യം ഉളുപ്പില്ലായ്മ കൂട്ടിനുണ്ടെങ്കില്‍ നമ്മുടെ നസീബ് നമുക്ക് തന്നെ തീരുമാനിക്കാവുന്നതേ ഒള്ളൂ...'

നിരപരാധി

അങ്ങാടിയില്‍ പൊരിഞ്ഞ അടി.. നാട്ടില്‍ പുതിയതായി ഉദയം കൊണ്ട ഗുണ്ടകളായത് കൊണ്ട് ആര്‍ക്കും അടുക്കാന്‍ ധൈര്യമില്ല.. അടിപിടി പൊടിപൂരമായിക്കൊണ്ടിരിക്കുന്ന സമയത്താണു നാട്ടിലെ റിട്ടയേര്‍ഡ് ഗുണ്ട വന്നത്.. എല്ലാ നാട്ടിലെയും റിട്ടയേര്‍ഡ് ഗുണ്ടകളെ പോലെ തന്നെ പേര്‍ ഹൈദ്രോസ്, ജോലി ഇറച്ചിവെട്ട്, പ്ലസ് വയറു നിറച്ച് വിവരമില്ലായ്മയും.
പാവപ്പെട്ട രണ്ടുഗുണ്ടകള്‍ റോഡില്‍ കിടന്ന് അടി കൂടുന്നതും പോട്ടെ അതു നാട്ടാരു കണ്ട് രസിക്കുന്നു.. ചില മൂരാച്ചികള്‍ അതു മൊബൈലില്‍ വീഡിയോ എടുക്കുന്നു.. വെറ്തെ ഗുണ്ടേള്‍ടെ പേരു കളയാനായിട്ട്.. ഹൈദ്രോസ് നോക്കി നിന്നില്ല.. രണ്ടാളെയും പിടിച്ചു മാറ്റി കോമ്പ്രമൈസ് ചര്‍ച്ചകള്‍ ആരംഭിച്ചു..
ആ സമയത്ത് തന്നെ പോലീസ് ജീപ്പ് പാഞ്ഞ് വന്നു, ജീപ്പ്‌ നിർത്തുന്നതിനു മുന്നേ‍ ചാടിയിറങ്ങിയ എസ്സൈ ഹൈദ്രോസ് ഗുണ്ടയുടെ ചെപ്പക്കുറ്റിക്ക് ഒരു വീക്ക്.. കൂട്ടിനു നാലു പച്ചത്തെറിയും.. ഇത് കണ്ട നാട്ടുകാരിലൊരാള്‍ക്ക് സഹിച്ചില്ല.. പാവപ്പെട്ട ഗുണ്ടയേ ഒരു കാര്യവുമില്ലാതെ പോലീസുകാര്‍ തലുകയോ.. അവനിലെ പൗരബോധമുണര്‍ന്നു.. ഗുണ്ടയേ ചൂണ്ടി അവന്‍ ഉറക്കെ വിളിച്ചു പറഞ്ഞു..
"സാറെ.. അങ്ങേരു നിരപരാധിയാണു..."
പോലീസിന്റെ അടി കൊണ്ടതിന്റെ ബാക്കി പത്രമായി കിട്ടിയ നക്ഷത്രങ്ങളെല്ലാം എണ്ണി തീര്‍ന്നിട്ടും അടിയുടെ വേദന മാറാതെ മുഖം തടവി കൊണ്ടിരുന്ന ഹൈദ്രോസ്.. തന്റെ നേരെ വിരല്‍ ചൂണ്ടി ആക്രോശിക്കുന്ന നാട്ടുകാരനെ കണ്ടതോടെ അവന്റെ കോളറു പിടിച്ച് വലിച്ച് തലങ്ങു വിലങ്ങു എടുത്തിട്ട് പൂശി.. പോലീസുകാരും നാട്ടുകാരും ഇയാളെന്തിനാണീ പാവത്തിന്റെ നെഞ്ചത്ത് പൊങ്കാലയിടുന്നതെന്ന് ആലോചിച്ച് താടിയും ചൊറിഞ്ഞ് നില്‍ക്കുകയാണ്..
താഴെ വീണു കിടക്കുന്നവന്റെ നെഞ്ചില്‍ തന്റെ വലത്തേ കാലു ലാന്റു ചെയ്ത് ഹൈദ്രോസും അലറി..
"ഒരു പ്രശ്നത്തിനുമില്ലാതെ, പിടിച്ച് മാറ്റാന്‍ വന്ന ഞാനെങ്ങനെയാടാ നായിന്റെ മോനേ ഈ കേസില്‍ നിരപരാധിയാകുന്നത്..?"

September 30, 2014

ഓരോരോ ഗര്‍ഭപ്പൂതികളേ..

ജബ്ബാറിന്നു ഭയങ്കര സന്തോഷത്തിലാണു.. ഓഫീസിലെ എല്ലാവർക്കും ജിലേബി കൊടുക്കുന്നു.. മിഠായി കൊടുക്കുന്നു.. എന്തിനു പറയുന്നു വല്ലപ്പോഴുമൊക്കെ തോന്നുമ്പോ തോന്നുമ്പോ പൊട്ടിച്ചു കളിക്കാൻ സൂക്ഷിച്ചു വെച്ചിരുന്ന ലഡ്ഡു വരെ എടുത്ത് കൊടുത്തു.. എന്താന്നു ചോദിച്ചപ്പോള് ജബ്ബാറിന്റ മുഖത്ത് വാക പൂത്ത പോലെ വല്ലാത്ത നാണം പൂത്ത് വിടര്ന്നു.. എപ്പോ നോക്കിയാലും ഇപ്പോ കുത്തും എന്ന മട്ടില് നില്ക്കുന്ന മീശയെല്ലാം കൂടെ വിനയ കുനിയാന്വിതനായി താഴോട്ടിരുന്നു.. കയ്യിലിരുന്ന പലഹാര പാത്രം മേശപ്പുറത്ത് വെച്ച്, തല കുനിച്ച്, കയ്യിലെ നഖം കടിച്ച് തുപ്പി രണ്ട് സൈഡിലേക്കും ആടി ഷൂസു കൊണ്ട് താഴെ ടൈല്സില് പടം വരക്കാന് തുടങ്ങി.. എന്നിട്ട് മുഖം തിരിച്ച് ഓഫീസ് സ്റ്റാഫിനെ നോക്കി കണ്ണിറുക്കി കാണിച്ച് പറഞ്ഞു..
"വിശേഷായീട്ടാ..."
"ഏഹ്.. എന്തു വിശേഷം...??"
"ഓഹ്.. ഇയ്യൊന്നു പോയെ ഒന്നും അറിയാത്ത പൊലെ.. ന്റെ സൂറാക്ക് വിശേഷായീന്ന്.."

സൂറാക്ക് വിശേഷമായി എന്നു പറഞ്ഞാൽ അതു ഒരു വിശേഷ വാർത്ത തന്നെയാണു. കാരണം കല്യാണം കഴിഞ്ഞ് വർഷങ്ങളായി ശ്രമിച്ചിട്ടും നടക്കാതെ പല പല ട്രീറ്റ്മെന്റുകളുമെല്ലാം കഴിഞ്ഞപ്പഴാണു ഈ അത്ഭുതം സംഭവിച്ചിരിക്കുന്നത്. നേരാത്ത നേർച്ചകളുമില്ല.. അവസാനം വന്നപ്പോൾ വല്ല പത്താം നിലയുടെ മുകളിൽ നിന്നും തല കുത്തി ചാടിയാൽ കുട്ടിയുണ്ടാകും എന്നു ആരെങ്കിലും പറഞ്ഞാൽ അതു ചെയ്യാനും തയ്യാറായിട്ടായിരുന്നു ജബ്ബാറീന്റെയും സൂറാന്റെയും നടപ്പ്.

സൂറായാണെങ്കിൽ ഈയിടെയായിട്ട് വല്ലാത്ത വിഷമത്തിലായിരുന്നു. ഒരു കല്യാണത്തിനോ മരിച്ച വീട്ടിലോ ഒന്നും പോകാൻ കഴിയാത്ത അവസ്ഥ. കുട്ടികളില്ലാത്ത വേദന മറക്കാൻ ശ്രമിച്ചാലും നാട്ടുകാരും ബന്ധൂക്കാരും അതു സമ്മതിക്കില്ല. ഇവരുടെയെല്ലാം ആകാംഷ കാണുമ്പോൾ തോന്നും സൂറാ പെറ്റിട്ടു വേണം അവരുടെ സ്വത്തു വകകളൊക്കെ ആ കുട്ടിക്ക് എഴുതി കൊടുക്കാൻ എന്നു. എന്തായാലും ഇപ്പോ സൂറായും ജബ്ബാറും ഹാപ്പിയാണു.. വെറും ഹാപ്പിയല്ല.. ഒടുക്കത്തെ ഹാപ്പി..
സൂറാക്ക് വിശേഷമായതോടേ ജബ്ബാർ വീടിന്റെ പരിസരത്തുള്ള എല്ലാ വീടുകളിലും പറമ്പുകളിലും ഉള്ള പുളിമരം, മാവ്, പ്ലാവ്, പതിനെട്ടാം പട്ട തെങ്ങ്, ലൂവിക്ക എന്നു വേണ്ട സകലമാന മരങ്ങളുടെയും ലിസ്റ്റ് എടുത്ത് വെച്ചു. ഈ മരങ്ങൾ നിൽക്കുന്ന പറമ്പിന്റെയെല്ലാം ഉടമസ്ഥന്മാരെ കണ്ട് ഏതു നിമിഷം വേണമെങ്കിലും ഈ മരങ്ങളിലെല്ലാം കയറാനും ആവശ്യത്തിനുള്ളത് പറിക്കാനുമുള്ള ഒരു ഉടമ്പടിയുണ്ടാക്കി അതിലൊപ്പു വെച്ച് കാത്തിരിപ്പ് തുടങ്ങി. ഒരു 3 കിലോമീറ്റർ ചുറ്റളവിലുള്ള ഹോട്ടലുകളിലെല്ലാം പോയി അവിടുത്തെ മെനു കാർഡും സംഘടിപ്പിച്ച് അതിൽ അവരെപ്പൊ തുറക്കും എപ്പോ അടക്കും എന്നെല്ലാം എഴുതി വെച്ചു. കാരണം, വിശേഷമായത് കൊണ്ട് തന്നെ നാട്ടു നടപ്പനുസരിച്ച് ഒരു സാധാരണ പെണ്ണീനുണ്ടാകാവുന്ന ഗർഭപ്പൂതി സൂറാക്കും ഉണ്ടാകും. അങ്ങനെ ഉണ്ടായാൽ അപ്പോ തന്നെ അതു സാധിപ്പിച്ചു കൊടുക്കണം. കൂട്ടുകാരും ബന്ധൂക്കാരുമെല്ലാം അവരുടെ ഭാര്യമാരുടെ പൂതിയും അതെല്ലാം സംഘടിപ്പിച്ചു കൊടുക്കാൻ അവർ പെട്ട പാടുകളുമെല്ലാം വിവരിച്ച് അങ്കം ജയിച്ച ചേകവരെ പോലെ നെഞ്ചും വിരിച്ച് നിൽക്കുമ്പോൾ ഇതൊക്കെയെന്ത് എന്ന ഭാവത്തിൽ അവരെയെല്ലാം ആക്കി ചിരിക്കുമ്പോഴും തനിക്കിതിനൊന്നുമുള്ള ഭാഗ്യം പടച്ചവൻ തരുന്നില്ലല്ലോ എന്ന വേദന ജബ്ബാറിന്റെ മനസ്സിലുണ്ടായിരുന്നു

എല്ലാ ദിവസവും സൂറാനെ കാണുമ്പോൾ ജബ്ബാർ കൊതിയോടെ നോക്കും.. എന്തെങ്കിലും പറയാൻ സൂറ വാ തുറക്കുമ്പ്ഴേക്കും ജബ്ബാർ ഓടി വല്ല മരത്തിലും കയറാൻ തയ്യാറായി സ്റ്റാർട്ടിങ്ങ് പോയിന്റിൽ വെടിയൊച്ചക്കു വേണ്ടി കാത്തു നിൽക്കുന്ന ഓട്ടക്കാരെ പോലെ സ്റ്റെപ്പെടുക്കും. പക്ഷേ ജബ്ബാറിന്റെ നിരാശനാക്കി സൂറ പറയുന്നത് അന്നത്തെ കറിക്കെന്തുണ്ടാക്കണം കറന്റു ബില്ലടച്ചില്ല, പാൽ കാരനു കാശു കൊടുത്തില്ല തുടന്ങി ജബ്ബാർ വർഷങ്ങളായി കേട്ടു കേട്ടു വെറുത്ത കാര്യങ്ങളായിരിക്കും.
അഞ്ചാം മാസമായിട്ടു സൂറാക്കു ഗർഭപൂതി വരുന്നില്ല.. ഒരു ഭാഗത്ത് നിന്നും തന്റെ പ്രതീക്ഷകളെല്ലാം പൊട്ടിപ്പൊളിഞ്ഞ് പാളീസായ നിരാശ ജബ്ബാറിനെ കാർന്നു തിന്നുമ്പോൾ സൂറാക്കെന്താ പൂതിയൊന്നും വരാത്തത്, ഇനിയിപ്പോ വയറ്റിൽ കിടക്കുന്ന കുട്ടിക്കെന്തെങ്കിലും പ്രശ്നമുണ്ടോ എന്ന ആധി വേറൊരു വശത്തു നിന്നും ആക്രമിക്കാൻ തുടങ്ങി. അങ്ങനെ ജബ്ബാറിന്റെ പതിവു ജീവിത ശൈലിയിൽ വനിത, മലയാള മനോരമ, മംഗളം, മനോരാജ്യം എന്തിനു ബാലരമയിലും പൂമ്പാറ്റയിലും വരെ ഡോക്ടറോടു ചോദിക്കുക എന്ന പംക്തിയുണ്ടോ എന്നു പരിശോധിക്കലും കൂടെ സ്ഥാനം പിടിച്ചു. ദിവസവും ഇന്നത്തെ പ്രോഗ്രാം ചെക്ക് ചെയ്തു ചാനലുകളായ ചാനലുകളിലെല്ലാം വരുന്ന ആരോഗ്യ പരിപാടികൾ മുടങ്ങാതെ കാണാൻ തുടങ്ങി. പക്ഷേ ഒരിക്കൽ പോലും സൂറാനോട് അനക്ക് പൂതിയൊന്നും ഇല്ലേടീ എന്നു ചോദിക്കാനുള്ള മനസ്സു ജബ്ബാറിനുണ്ടായില്ല. കാരണം അങ്ങനെ ചോദിച്ച് പറയുന്ന പൂതിക്കൊരു ത്രില്ലുണ്ടാകില്ല എന്നായിരുന്നു ജബ്ബാറിന്റെ പക്ഷം.

ഇടക്കൊരിക്കൽ സൂറാക്കെന്തോ ബുദ്ധിമുട്ടു തോന്നിയപ്പോൾ ഡോക്ടറേ കാണിക്കാൻ പോയപ്പോൾ അതി രഹസ്യമായി ഡോകടറോട് ഈ കാര്യം സൂചിപ്പിച്ചപ്പൊൾ ഡോക്ടർ ജബ്ബാറിന്റെ കളിയാക്കി..
"ഒന്നു പോ ജബ്ബാറെ.. അതൊക്കെ ഇത്ര കാര്യമാക്കാനൊന്നും ഇല്ല.. ഇപ്പഴത്തെ കാലം മാറിയില്ലെ.. ഈ ഗർഭപൂതിയെല്ലാം പണ്ടത്തെ പെണ്ണുങ്ങൾക്കാ.. ആ പിന്നെ കുട്ടിയുടെ പൊസിഷനിൽ ചില പ്രശ്നങ്ങൾ കാണുന്നുണ്ട്. അതു കൊണ്ട് ഒന്നു ശ്രദ്ധിച്ചേക്കണേ.. സൂറാനോട് പറഞ്ഞ് ഓളേ ടെൻഷനാക്കെണ്ട.."
അന്നു രാത്രി എന്തൊക്കെയോ സ്വപ്നങ്ങൾ കണ്ട് പേടിച്ച് വിജ്രംഭിച്ച് വിയർത്ത് കുളിച്ച് കിടക്കുമ്പഴാണു ജബ്ബാറിന്റെ തലയിൽ സൂറ മാന്തുന്നത്. കയ് തട്ടിക്കളഞ്ഞ് തിരിഞ്ഞു കിടന്നപ്പോൾ ചെവിയിൽ പിടിച്ചു വലിക്കാനും വയറ്റത്ത് ഇക്കിളിയിടാനും തുടങ്ങി.. അവസാനം സൂറ ജബ്ബാറീന്റെ മുഖം പിടിച്ച് തിരിച്ച് മൂക്കു പൊത്തിപ്പിടിച്ചതോടേ ശ്വാസം മുട്ടി ജബ്ബാർ ചാടിയെഴുന്നേറ്റു. സൈഡിലെ ബെഡ്ലാമ്പിന്റെ വെളിച്ചത്തിൽ കണ്ടു കട്ടിലിന്റെ ഹെഡ് റെസ്റ്റിൽ തലയിണ ചാരി കാലു നീട്ടി വെച്ച് ചാരിയിരുന്ന് ഒരു കൈ കൊണ്ട് വയറു തടവി മറ്റേ കൈ കൊണ്ടാണു ഈ വക വേലത്തരങ്ങളെല്ലാം ഒപ്പിച്ചത്. ആ ഇരിപ്പും നോട്ടവുമെല്ലാം കണ്ടപ്പോൾ ജബ്ബാറിനു ആധി കയറി..
"ന്തു പറ്റി മുത്തേ.. അനക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടാ.. ഡോക്ടറെ വിളിക്കണോ..?"
"ഏയ്.. ഇക്കൊന്നും ഇല്ലിക്കാ.. ഉറക്കം വരുന്നില്ല.. ഇക്ക കെടന്നൊറങ്ങുന്നത് കണ്ടിട്ട് ഇക്ക് സഹിക്കാനും പറ്റണില്ല.."
" ന്റെ സൂറാ.. അനക്ക് ഗർഭായത് അന്റെ ഭാഗ്യ.. ഇല്ലെങ്കിൽ ഇന്റെ കയ്യിപ്പോ അന്റെ തലമണ്ടേലിരുന്നേനെ.." പലുകടിച്ച് ദേഷ്യം കണ്ട്രോൾ ചെയ്ത് ജബ്ബാർ തുടർന്നു..
" സൂറാ.. ഡീ പോത്തേ.. പടച്ചോനെ ഓർത്ത് ഇയ്യൊന്നു കെടന്നൊറങ്ങ്.. ഈ സമയത്ത് ഇങ്ങനെ ഉറക്കം കളയാൻ പാടില്ല.."
"അതല്ലിക്കാ.. ഇക്കൊറക്കം വരാത്തേനു വേറൊരു കാരണംണ്ട്.. ഇന്നലെ ആ സീരിയൽ കണ്ടപ്പം മുതൽ ഇക്ക് വല്ലാത്തൊരാഗ്രഹം.."

ഇത് കേട്ടതോടേ ജബ്ബാറിന്റെ ഉറക്കമെല്ലാം പമ്പ കടന്നു.. അടിച്ചു മോനേ.. അടിച്ചു.. അവസാനം ആറ്റു നോറ്റിരുന്ന് സൂറാക്ക് ഗർഭപ്പൂതി വന്നു.. ബെഡിൽ നിന്നും ചാടിയെഴുന്നേറ്റ ജബ്ബാർ തന്റെ പൈജാമയുടെ വള്ളിയെല്ലാം ഒന്നൂടെ അഴിച്ചു മുറുക്കി കെട്ടി സ്റ്റാന്റിൽ തൂക്കിയിട്ടിരുന്ന ടീ ഷർട്ട് എടുത്തിട്ടു.. എന്നിട്ട് അലമാരിയ്ൽ ഭദ്രമായി സൂക്ഷിച്ചിരുന്ന കയറിന്റെ കഷണമെടുത്ത് വട്ടം ചുറ്റി മരത്തേൽ കയറുമ്പോൾ കാലിലിടാനുള്ള തളപ്പുണ്ടാക്കാൻ തുടങ്ങി.. അതു വട്ടത്തിലാക്കി ഒരു തലേക്കെട്ടു പോലെ തലയില്ലിട്ടു തന്റെ ഉണ്ടക്കണ്ണുരുട്ടി മീശ വിറപ്പിച്ച് സൂറാന്റെ അടുത്ത് ചെന്നു.. മുന്നോട്ടൊന്നു കുനിഞ്ഞ് തന്റെ രണ്ടു കൈപത്തിയും സൂറാന്റെ രണ്ടു കവിളിലും സ്നേഹത്തോടേ പിടിച്ച് കണ്ണുകളിലേക്കുറ്റു നോക്കി പരുക്കൻ ശബ്ദം പരമാവധി റൊമാന്റിക് ടോണിലാക്കി പതിഞ്ഞ ശബ്ദത്തിൽ ജബ്ബാർ ചോദിച്ചു..
"ന്റെ മുത്തിനെന്താണ്ടീ വേണ്ടത്.. അനക്ക് ലൂവിക്ക വേണോ..? ചാമ്പക്കാ വേണോ..? പുളി വേണോ..? മാങ്ങ വേണോ..? കരിക്കു വേണോ.. ഇയ്യ് പറയെന്റെ മുത്തേ ഏഴു കടലും നീന്തിക്കടന്ന് അതിന്റപ്പുറത്തെ മലേന്റെ മോളിലെ ഏറ്റവും വലിയ മരത്തുമ്മേ കേറി അനക്കു ഞാൻ ഒതളങ്ങ വരെ പറിച്ചന്റെ കയ്യിലോട്ടിട്ടു തരും അന്റെ ജബ്ബാറിക്ക.."

ജബ്ബാറിന്റെ ഈ ഭാവ വ്യത്യാസവും ഉത്സാഹവും കാട്ടിക്കൂട്ടലും വെപ്രാളവും ഡയലോഗുമെല്ലാം കണ്ട് പേടിച്ച സൂറാ തന്റെ കവിളത്ത് നിന്നും ജബ്ബാറിന്റെ രണ്ട് കൈകളും പറിച്ചെടുത്ത് വലിച്ചെറിഞ്ഞ് മീശയിൽ പിടിച്ചൊരു വലി വലിച്ചു..
"ന്റെ മൻഷ്യാ.. ഇങ്ങക്കെന്തിന്റെ കേടാ.. ഒറക്കം മൂത്ത് പ്രാന്തായാ.. ഇങ്ങളെന്തൂട്ടാ ഈ കാട്ടണതും പറയണതും..? പോയി മുഖം കഴുകീട്ടു വാ ന്റെ മൻഷ്യാ.. നട്ടപ്പാതിരാക്കാ ഇങ്ങടെ ഒരു കുട്ടിക്കളി..."
ഇതോടെ ജബ്ബാറിന്റെ പാതി ഗ്യാസ് പോയി.. എന്നാലും പ്രതീക്ഷ അസ്തമിച്ചില്ല.. പാതിരാക്ക് ഉറക്കം പോലും വരാതെ എന്തെങ്കിലും ആഗ്രഹിച്ചിരിക്കുന്നുണ്ടെങ്കിൽ 100 ശതമാനവും അതു ഗർഭപ്പൂതി തന്നെയാ.. നോ ഡൗട്ട് ഇൻ ദാറ്റ്..
"അല്ല സൂറാ അനക്കെന്തോ ആഗ്രഹം ഇണ്ടെന്ന് പറഞ്ഞു.. എന്താ അന്റെ പൂതി..?"
" ആഹ് അങ്ങനെ മര്യാദക്ക് ചോദിക്ക്.. ഞാൻ പറയട്ടെ..??"
ജബ്ബാറിന്റെ കണ്ണുകൾ വിടർന്നു.. മുഖം തുടുത്തു...
"ഇയ്യെന്താണെങ്കിലും പറ ന്റെ സൂറാ.. ഞാൻ ശെര്യാക്കി തരാം.."
"അതേ,, ഇനിക്കേ... "
"ഉം അനക്ക്..."
"ഇനിക്കേ..."
"ഉം ഇയ്യ് പറയെടീ പോത്തേ. അനക്ക് എന്തൂട്ട് ഒലക്കയാ വേണ്ടത്.." ജബ്ബാറിന്റെ ക്ഷമ നശിക്കാൻ തുടങ്ങി..
"ന്റെ മനുഷ്യാ.. ഇനിക്ക് സ്കൂട്ടി ഓടിക്കാൻ പഠിക്കണം... ഇന്നെന്നെ പഠിക്കണം.. ആ സീരിയലിൽ ആ പെണ്ണെന്തു രസായിട്ടാ സ്കൂട്ടി ഓടിക്കുന്നത്.. അതു കണ്ടപ്പ തൊട്ട് ഇക്ക് പൂതി കേറീതാ..
ജനിച്ചിട്ടിന്ന് വരെ ഒരു മൂന്നു ചക്രം സൈക്കിൾ പോലും ഓടിച്ചിട്ടില്ലാത്ത സൂറാടെ ഗർഭപ്പൂതി കേട്ട് സ്വന്തം തല എവിടെ കൊണ്ട് പോയി തല്ലി പൊട്ടിക്കണം എന്നാലോചിച്ച് ഒന്നും മിണ്ടാതെ ലൈറ്റും ഓഫാക്കി കിടന്ന് തല വഴി പുതപ്പിട്ട് മൂടി. അപ്പോഴും എന്താണു സംഭവിച്ചതെന്നു മനസ്സിലാവാതെ, ഇങ്ങേർക്കിതെന്തിന്റെ കേടാണെന്നോർത്ത് മേപ്പട്ടും നോക്കി സ്കൂട്ടിയോടിക്കുന്നത് സ്വപ്നം കണ്ട് ഇരിക്കുകയായിരുന്നു സൂറ...

June 13, 2014

റേഷന്‍ കാര്‍ഡ്

"ന്റെ സൂറാ... ബലാലേ.. അന്നോട് ഞാൻ പറഞ്ഞതല്ലെ ഞായറാഴ്ച കൊണ്ടോവാന്നു..?"
ജബ്ബാറു ദേഷ്യം കൊണ്ട് വിറച്ചു..

വിറയലിന്റെ എഫെക്റ്റ് കൂട്ടാനായിട്ടാണോ എന്തോ, ജബ്ബാറീന്റെ കട്ടി മീശയെല്ലാം കൂടെ കാർട്ടൂണിൽ കാണുന്ന പെരുച്ചാഴിക്കു ഷോക്കടിച്ച പോലെ നിൽക്കുന്നു... കണ്ണുരുട്ടി മീശ കൈപത്തികൊണ്ട് താഴ്ത്താൻ ശ്രമിക്കുന്ന ജബ്ബാറിനെ ഇടങ്കണ്ണിട്ട് നോക്കി സൂറ പിറുപിറുത്തു...

"ഉം... ഞായറാഴ്ച്ച ഇങ്ങടെ രണ്ടാം കെട്ടിലെ അമ്മോശൻ തൊറന്നു വെച്ചേക്കല്ലെ സൂപ്പെര്‍ മാര്‍കറ്റ്.. "
"ന്താടീ.. ഇയ്യ് വായിലിട്ട് ചവച്ചെറെക്കാതെ പറയാനുള്ളതിങ്ങട്ടെന്റെ ചെവീലോട്ട് തുപ്പിക്കോ..."

വേണമെങ്കില്‍ ഒന്നങ്ങു തരും എന്നുള്ള രീതിയില്‍ ജബ്ബാര്‍ നാക്കു കടിച്ച് ഒന്നുകൂടെ കണ്ണുരുട്ടി കാണിച്ചു.. ഇത്രയും ആയപ്പോഴേക്കും കടിച്ചു പിടിച്ചു കണ്ട്രോളു ചെയ്തു വെച്ചിരുന്ന സൂറാന്റെ സങ്കടമെല്ലാം മഴക്കാലത്തു ഡാമിന്റെ ഷട്ടറു തുറന്ന കണക്കെ കണ്ണിലൂടേ കുതിച്ചു ചാടി.. ആ കുത്തൊഴുക്കില്‍ ജബ്ബാറിന്റെ ദേഷ്യവും ഒലിച്ചു പണ്ടാരമടങ്ങി പോയി.. മുകളിലോട്ടിരുന്ന മീശയൊന്നാകെ തോഴോട്ടീരുന്ന് ജബ്ബാറിന്റെ മേൽ ചുണ്ടിനെ മൂടി..

"ന്റെ സൂറാ.. ഇയ്യെന്താണ്ടീ പോത്തേ ഇങ്ങനെ..? ഇക്കു സമയല്ലാണ്ടല്ലേ.. അന്നേം കൊണ്ട് കടേ സാധനം വാങ്ങാന്‍ പോയാ പിന്നെ അന്നത്തെ ദിവസം പോയി കിട്ടൂലേ..? ഇയ്യ് കരയല്ലേ.. ഇന്ന് ഇക്കൊരു മീറ്റിങ്ങുള്ളതാ... അന്നെ ഞാൻ നാളെ കൊണ്ടോവാം.. പടച്ച റബ്ബാണേ സത്യം.."

സമാധാനിപ്പിക്കാൻ വന്ന ജബ്ബാറിന്റെ കൈ തട്ടി മാറ്റി  സൂറ അപ്പുറത്തേക്ക് മുഖം വെട്ടിച്ച് ചുണ്ട് കോട്ടി..
"അല്ലെങ്കിലും ഇങ്ങക്കിന്നോട് തീരേം ഇഷ്ടല്യാ...ഇക്കറ്യാം.. ..  ഇങ്ങനെ കഷ്ടപ്പെട്ത്താനല്ലേ ഇങ്ങളെന്നെ കെട്ടികൊണ്ടന്നേ..?"
"ഇയ്യിങ്ങനെചങ്കീ കൊള്ളണ വർത്താനം പറയല്ലെന്റെ സൂറാ.. "

"ന്നാ ഇങ്ങക്കെന്നെ ഒറ്റക്കു വിട്ടാലെന്താ പ്രശ്നം.. ഇക്കെന്താ എയ്താനും ബായിക്കാനൊക്കെ അറിയൂലേ.. ന്നെ ആരും പിടിച്ചോണ്ടൊന്നും പോകൂല.."

"അള്ളാ.. ആരെങ്കിലും പിടിച്ചോണ്ടു പോകാണെങ്കില്‍ അന്നെ ഞാൻ പത്തു പ്രാവശ്യം ഒറ്റക്കു വിട്ടേനേ.. അല്ല പിന്നെ..  ന്റെ ബലാലേ ഇയ്യൊറ്റക്കു പോയാ പോണോടത്ത് എന്തൊക്കെയാ ഒപ്പിക്കാന്ന് വല്ലോം പറയാൻ അറ്റ്വോ..? അല്ലാണ്ട് അന്നെ വിശ്വാസില്ലാഞ്ഞിട്ടല്ല..."

"എന്തായാലും ശെരി.. ഇക്കിന്നു തന്നെ ഷോപ്പിങ്ങിന്റങ്ങട്ടു പോണം... ഇങ്ങളു കൊണ്ടോയില്ലെങ്കി ഞാനൊറ്റക്ക് പോകും.."
"ന്റെ സൂറാ.. നാളെ കൊണ്ടോവാന്നു പറഞ്ഞില്ലേ,.,, ഇക്കിന്നൊരു മീറ്റിങ്ങുണ്ടെന്നു പറഞ്ഞില്ലേ..?"

"പറ്റില്ല.. ഇക്കിന്നു തന്നെ പോണം.."
അതു പറഞ്ഞപ്പോ സൂറാന്റെ നോട്ടവും ഭാവവും കണ്ട ജബ്ബാറൊന്നു ഞെട്ടി.. മണിചിത്രത്താഴില്‍ സുരേഷ് ഗോപി ഗംഗേ.. എന്നു വിളിച്ച പോലെ സൂറാന്നെങ്ങാനും വിളിക്കെണ്ടി വന്നാ പിന്നെ പറഞ്ഞിട്ടൊരു കാര്യവും ഇല്ല.. ഇപ്പൊ തന്നെ ഇവളെ പിടിച്ചാ കിട്ടുന്നില്ല.. എന്തായാലും അല്ലിക്കാഭരണമെടുക്കാനൊന്നുമല്ലല്ലോ പോണത്.. അതു കൊണ്ട് തല്‍കാലം തോറ്റു കൊടുക്കുന്നതാണു ബുദ്ധിയെന്നു കണ്ട് തല്‍കാലം പിന്‍‌വലിഞ്ഞു.

"ന്നാ ഇയ്യെന്തു പണ്ടാറാന്നു വെച്ചാ ചെയ്യ്.. ഇക്കൊന്നും പറയാനില്ല.."
"ഹും.. ഇക്കറ്യാം ന്താ ചെയ്യെണ്ടേന്നു.. എക്കൗണ്ടീ കായീണ്ടല്ലോ ല്ലേ..? ബെർതെ മൻഷ്യൻ നാണം കെട്വോ പടച്ചോനേ.."

"ഡീ പിശാശേ.  കച്ചോടത്തിൽ അന്റെ പേരും കൂട്ടീന്നു വെച്ച് ഇയ്യധികം തലേകേറല്ലേട്ടാ... ഇന്തെങ്കിലും പ്രശ്നം ഇണ്ടായാ പടച്ചോനാണേ.. ഇയ്യെന്നെ വിളിക്കാൻ നിക്കെണ്ട.."

ഇവളിന്നു മിക്കവാറൂം തന്റെ കണ്ട്രോളു വള്ളി പൊട്ടിക്കും എന്നുറപ്പായതോടെ ജബ്ബാര്‍ പെട്ടെന്നു തന്നെ സ്കൂട്ടാകാന്‍ തീരുമാനിച്ചു.. എന്നാലും പറയാണ്ടിരിക്കാന്‍ പറ്റ്വോ.. കെട്ട്യോളായി പോയില്ലെ..

"അന്റെ പോക്കും വരവുമൊക്കെ കൊള്ളാം മക്കളു സ്കൂളും റ്റ്യൂഷനും കഴിഞ്ഞു വരുമ്പഴത്തേക്കും ഇയ്യിങ്ങോട്ടെത്തിക്കോണം..  ആ പിന്നെ അന്റെ ആ തിരിച്ചറിയല്‍ കാർഡും വേറെന്തൊക്കെയാന്നു വെച്ചാല്‍ അതൊക്കെ എടുത്ത് ബാഗിലു വെച്ചോ.. സദാചാര പോലീസുകാരു നാടു ഭരിക്കുന്ന കാലമാ.."

"ഇങ്ങളെന്താ മനുഷ്യാ ആദ്യായിട്ടു ഉസ്കൂളീ പോണാ കുട്ട്യോളോടു പറയണാ പോലെ ഇന്നോട്..?? ഇക്കറ്യാട്ടാ എന്ത്ക്കെ എടുക്കണംന്നു.. ന്നെ പഠിപ്പിക്കാന്‍ നോക്കെണ്ട.. ഒരു ഉസ്കൂളുമാഷു വന്നേക്കുന്നു...." ഇതും പറഞ്ഞ് സൂറ ചവിട്ടിക്കുലുക്കി ബെഡ് റൂമില്‍ കടന്ന് വാതിലടച്ചു.."

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു കാണും.. ക്ലയന്റ് മീറ്റിങ്ങിനിടയില്‍ സൈലന്റില്‍ വെച്ചിരുന്ന ജബ്ബാറിന്റെ ഫോണ്‍ വെറച്ചു വെറച്ചു മേശയില്‍ കിടന്നു ഇഴയാന്‍ തുടങ്ങി.. വിളിക്കുന്നതാരാണെന്നു പോലും നോക്കാതെ ജബ്ബാര്‍ ഫോണ്‍ കട്ട് ചെയ്തു. കട്ട് ചെയ്ത വിരലെടുക്കുന്നതിനു മുന്നു തന്നെ ഫോണ്‍ പിന്നേം വെറയലു തുടങ്ങി.. ആര്‍ക്കാണാവോ ഈ സമയത്ത് എളകിയിരിക്കുന്നത് എന്നും മനസ്സിലോര്‍ത്ത് ഫോണെടുത്ത ജബ്ബാര്‍ അറിയാണ്ട് പല്ലു കടിച്ചു പോയി. സൂറായാണു വിളിക്കുന്നത്.. "ഹും.. വല്ല പാകറ്റിന്റെയും പേരു വായിക്കാനറിയാതെ എന്താന്നറിയാൻ വിളിക്കുന്നതാകും..ഹും.. എന്റെ പട്ടി അറ്റെന്റ് ചെയ്യും" വീണ്ടു ഫോൺ കട്ട് ചെയ്തു.. പിന്നേം പിന്നേം ഇതു തുടർന്നപ്പോൾ ക്ലയന്റിനു ഒരു എക്സ്ക്യൂസ്മീ കൊടുത്ത് ദിപ്പോ വരാന്നു ചെറുവെരലു പൊക്കികാണിച്ച് പുറത്ത് കടന്ന് ഫോണ്‍ അറ്റെന്റ് ചെയ്തു..

വെറുതെ ചൂടായി ഇന്നത്തെ മീറ്റിങ്ങ് കൊളമാക്കെണ്ടെന്നു തീരുമാനിച്ച് വളരെ മയത്തില്‍ തന്നെയാണ് ജബ്ബാര്‍ സംസാരിച്ചത്.
"ന്റെ സൂറാ.. അന്നോട് ഞാമ്പറഞ്ഞതല്ലെ ഇക്കൊരു മീറ്റിന്ങുണ്ടെന്നു.. അനക്ക് വല്ല സംശയോണ്ടെങ്കിൽ അന്റെ ബാപ്പാനെ വിളിച്ചൂട്രീ.. മൂപ്പരവിടെ വെർതേ ഇരിപ്പല്ലേ.. ഇയ്യെന്തിനാ ചക്കരെ ഇന്നെ എടങ്ങേറാക്കാന്‍ നിക്കുന്നേ..??"

"ഇന്റിക്കാ ഇങ്ങളിങ്ങട്ട് വേഗം വരീൻ.. ഇക്ക് പേട്യായിട്ട് വയ്യ.. " പിന്നെ കേട്ടത് സൂറാന്റെ പൊട്ടിക്കരച്ചിലായിരുന്നു...
"ന്റള്ളാ.. ന്താ സൂറാ.. അനക്കെന്താ പറ്റ്യേ.. ഇയ്യിപ്പെവ്ടാ ഉള്ളേ..? ഇയ്യ് കരയാണ്ട് കാര്യം പറയെന്റെ മുത്തേ.."

ജബ്ബാറിനാകെപ്പാടെ എടങ്ങേറിലായി.. ചെറുവിരലില്‍ നിര്‍ത്തിയ ക്ലയനിന്റെ പോലും നോക്കാതെ ഫോണ്‍ കട്ട് ചെയ്യാതെ തന്നെ ഓടി കാറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്തു..  ഫോണില്‍ ചെവിയോര്‍ത്തു നോക്കി.. അപ്പുറത്ത് നിന്നും പിന്നേം കരച്ചിൽ മാത്രം..

'മോളാ ഫോണിങ്ങു താ' എന്നു മറ്റാരോ പറയുന്നതു കേട്ടു.. പിന്നെ ആ ശബ്ദം തന്നെ ഫോണിൽ സംസാരിച്ചു..
"ഹെലോ...  ആരാത്.. എന്താ പറ്റീത്..??"
"ആഹ്.. മോനീ കുട്ടീടെ ആരാ..?"
"ഞാനോള്‍ടെ കെട്ട്യോനാ..ഇങ്ങളാരാ.. ഓള്‍ക്കെന്താ പറ്റ്യേ..?"

"എന്താന്നൊന്നും അറിയൂല മോനേ.. ഈ കുട്ടിയിവ്ടെ കൊറേ നേരായി നിക്കുന്നു.. ഫോൺ ചെയ്യുന്നും കണ്ടു കരയുന്നതും കണ്ടു.. "
"അതുശെരി.. നിങ്ങളിപ്പം എവിടാന്നു പറഞ്ഞാ മതി ഓള്‍ക്കു അപകടമൊന്നും ഇല്ലല്ലോ അല്ലേ..?? "
"ഇല്ലല്ല.. കൊഴപ്പൊന്നും കാണണില്ല.. ഇവിടെ മേനകാ ബസ്റ്റോപ്പിലാ മോനേ.."
"ശെരി ചേട്ടാ.. ഞാനിപ്പം തന്നെ അങ്ങോട്ടെത്തും.. ഓളെ ഒന്നു നോക്കിക്കോണേ.."

ട്രാഫിക്കും സിഗ്നലുമൊന്നും നോക്കാതെ ജബ്ബാർ വണ്ടി ചവിട്ടി വിട്ടു.. ചെന്ന പാടെ കണ്ടു.. ബസ്റ്റോപ്പിൽ നിന്ന് ഏങ്ങി കരയുന്ന സൂറാ.. അതും നോക്കി കാര്യമറിയാതെ പൊട്ടന്‍ കൊട്ടുകാണുന്ന പോലെ ചുറ്റിനു കൂടി നിൽക്കുന്ന ആളുകൾ.. തൊട്ടടുത്ത് തന്നെ സൂറാനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന രണ്ടു മൂന്നു പെണ്ണുങ്ങളും.. കരയുന്നതൊരു പെണ്ണായതു കൊണ്ട് എടപെടണോ വേണ്ടേ എന്ന അങ്കലാപ്പോടെ അടുത്തൊരു ട്രാഫിക് പോലീസുകാരന്‍ നിന്നു വയര്‍ലെസ്സില്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്....

വണ്ടി പാര്‍ക്ക് ചെയ്തു വരുന്ന വരവിലതാ ഒരു ന്യൂ ജെനറേഷന്‍ നിന്നു മൊബൈലില്‍ സൂറ കരയുന്ന വീഡിയോ പിടിക്കുന്നു.. നേരെ ചെന്ന് അവന്റെ ചെകിള നോക്കി തന്റെ മന്തന്‍ കൈകൊണ്ടൊന്നു പൊട്ടിച്ചു.. അടികൊണ്ട  ചെക്കന്‍ രണ്ടു വട്ടം കറങ്ങുന്ന സമയത്തിനുള്ളില്‍ തന്നെ അവന്റെ മൊബൈല്‍ തട്ടിപ്പറിച്ച് താഴെയിട്ട് ചവിട്ടി ഞെരിച്ചു അതിന്റെ പരിപ്പു പുറത്തു ചാടിച്ചു.. ചെവിയെ മൂളിച്ചു കൊണ്ട് തന്റെ കണ്ണിനു മുന്നില്‍ ഡാന്‍സ് ചെയ്യുന്ന പൊന്നീച്ചകളെ എന്തു ചെയ്യണാമെന്നറിയാതെ ചെവിയും പൊത്തി കണ്‍ഫ്യൂഷനില്‍ നില്‍ക്കുന്ന ന്യൂ ജെനറേഷനെ അങ്ങനെ തന്നെ വിട്ട് ഓടി വന്ന ജബ്ബാറീനെ കണ്ട പാടെ സൂറാന്റെ ഏങ്ങലും കരച്ചിലും മൂർച്ചിച്ചു..

"എന്താന്റെ സൂറാ അനക്കു പറ്റീത്.. ഇയ്യ് കാര്യം പറ.."
ചുറ്റിലും ഉള്ള ആൾകാരെ ഒന്നും മൈന്റാക്കാതെ സൂറ ഓടി വന്നു ജബ്ബാറിനെ കെട്ടിപ്പിടിച്ചു ഏങ്ങലടിച്ചു..അല്ലെങ്കിൽ അടുത്താരെങ്കിലും ഉണ്ടെങ്കിൽ ഒരടി ദൂരെ മാറി നടക്കുന്ന പെണ്ണാ.. ജബ്ബാറെന്തായാലും ഒന്നും മിണ്ടാതെ കുറച്ചു നേരം സൂറാനെ കരയാൻ വിട്ട് പുറത്ത് മെല്ലെ തലോടി..

"ഇയ്യ് കാര്യം പറ മോളേ.. ആളോളൊക്കെ നോക്കണ കണ്ടില്ലേ.. അനക്കെന്താ പറ്റ്യേ.. ഇയ്യിന്നോട് പറ.. അന്നെ ആരെങ്കിലും ഉപദ്രവിച്ചാ.. ന്നാലവന്റെ പണ്ടം ഞാനിന്നു കലക്കും.. ഇയ്യ് വെഷമിക്കാണ്ടിരിക്ക്.."

"എന്റിക്കാ.. ഇങ്ങളിത് കണ്ടാ..ഏതോ ഹറാമ്പെറപ്പ് ചെയ്ത പണി കണ്ടാ.. ഞാനിനിനീപ്പോ എന്താ ചെയ്യാ..?? " എന്നും പറഞ്ഞ് സൂറാ തനെ ഹാന്റ്ബാഗ്  തുറന്നു കാണിച്ചു.. ബാഗ് തുറന്ന പാടെ ചുറ്റിലും കൂടി നിന്നിരുന്നവരെല്ലാം കൂടെ ബാഗിന്റുള്ളിലേക്ക് തലയിട്ടു.. ആ തലകളൊക്കെ വകഞ്ഞു മാറ്റി ആ ഗ്യാപിലൂടെ ജബ്ബാറീന്റെ തലയും ചെന്നു..  ബാഗിന്റെ സൈഡീന്നു താഴോട്ട് അടിഭാഗം പകുതി വരെ ആരോ ബ്ലെയിഡ് വെച്ചിരിക്കുന്നു..

"ന്റെ സൂറാ.. ഇതിനാണാ നീയിത്ര ബേജാറാക്കിയേ..?? അനക്കപ്പോ തന്നെ ആ പോലീസുകാരനോട് പറഞ്ഞാ മത്യാരുന്നില്ലെ..? "
"കൊറേ നേരം കാത്ത് നിന്നിട്ടും ഓട്രഷ കിട്ടാതെ വന്ന ബസ്സീ കേറി വന്നതാ.. ഇവിടെറങ്ങി കൊടയെടുക്കാൻ ബാഗീ കയ്യിട്ടതാ.. പുട്ട് കുറ്റീ കയ്യിട്ട പോലെ മോളീകൂടെ ഇട്ട കൈ അതേ കൂട്ട് തന്നെ താഴേക്ക് വന്നു.. അപ്പഴാ ഞാനറിഞ്ഞേ.. പിന്നെ ഇക്കെന്തു ചെയ്യണോന്നറിഞ്ഞില്ല.. അപ്പ്ഴാ ഇങ്ങളെ വിളിച്ചേ.."

അപോഴാണെന്നു തോന്നുന്നു പോലീസുകാരന്റെ കര്‍ത്തവ്യ ബോധമുണാര്‍ന്നത്.. മെല്ലെ അടുത്തേക്ക് വന്നു.. കാര്യം തിരക്കി..
"ബാഗീന്നെന്തൊക്കെ പോയി പെന്ങളേ...? ആ ബസ്സിന്റെ പേരോർമയുണ്ടാ..??"
സൂറ മിണ്ടുന്നില്ല..
"ന്റെ സൂറാ.. ഇയ്യിന്ങനെ പന്തം കണ്ട പെരുച്ചാഴീനെ പോലെ നിക്കാണ്ട് കാര്യം പറ.. അന്റെ ബാഗിലെന്തൊക്കെ ണ്ടാർന്നു..?"
"ന്റെ കൊടേം.. ടവ്വലും പിന്നെ ന്റെ കുഞ്ഞ്യേ പേഴ്സും..."

"കാശോ സ്വർണ്ണോ വല്ലോം ഉണ്ടായിരുന്നോ..?" പോലീസുകാരന്റെ ചോദ്യം  അതിനുള്ള മറുപടി സൂറ തന്നെ പറഞ്ഞു..
"ഉം.. സ്വര്‍ണ്ണമൊന്നും ഇല്ല.. പക്ഷേങ്കിലു കാശുണ്ടാരുന്നു.. "
"എത്ര..??"
എല്ലാം കൂടെ ഒരു മൊന്നൂറ്റയ്മ്പത് ഉർപ്യേണ്ടാകും.."

അതു കേട്ടതോടെ പോലീസുകാരന്റെ സ്വഭാവം മാറി..
"മുന്നൂറ്റയ്മ്പതു ഉര്‍പ്യാത്രെ.. ഇതിനാണോ ഇവിടെ ഇത്രേം വെല്യ സീനുണ്ടാക്കിയത്" എന്നും മുറുമുറുത്ത് മൂപ്പരു പിന്നെ കൂടി നിക്കുന്ന ആളുകളുട്ര് അടുത്തേക്കായി.. "നീയൊക്കെ എന്തു കാണാന്‍ നിക്കുവാടാ.. പോകിനെടാ എല്ലാം.." എന്നും പറഞ്ഞ് ലാത്തി വീശി.. ആളുകളൊക്കെ ഒഴിഞ്ഞപ്പോള്‍ മൂപ്പരു പിന്നേം അടുത്തേക്ക് വന്നു..

"ഇനിയെന്താക്കാനാ നിങ്ങടെ ഉദ്ദേശം.. കേസാക്കാനാണെങ്കില്‍ സ്റ്റേഷനീ പോണം.. ഇല്ലെങ്കില്‍ പിന്നെ ഞാനങ്ങു പോകുവാ.."

"ഇല്ല സാറെ.. നിക്ക്.." എന്നിട്ട് ജബ്ബാറപ്പഴേക്കും സ്ഥലകാല ബോധത്തിലെത്തിയ സൂറാനെ നോക്കി.. "ആകെ മുന്നൂറ്റയ്മ്പത് രൂപേം കൊണ്ടാണോ ന്റെ സൂറാ ഇയ്യ്  ഷോപ്പിങ്ങിനു വന്നേ..?"

"ന്റെ മന്‍ഷ്യാ.. ഇങ്ങടെ ക്രെഡിറ്റ് കാര്‍ഡും ന്റെ ക്രെഡിറ്റ് കാര്‍ടും പിന്നെ ഏടീയെം കാര്‍ഡും ന്റെ കയ്യിലുണ്ടാരുന്നില്ലേ.. പിന്നെന്തിനാ കാശെടുകുന്നത്..??"
"എന്നിട്ടതെവിടെ..?"

"അതു ന്റെ ചെറ്യേ പേഴ്സിലല്ലേ മനുഷ്യാ.. അതു കള്ളന്‍ കൊണ്ടു പോയില്ലേ..?"
"ഇയ്യാകെ ഹലാക്കിലാക്കിയല്ലോ ന്റെ സൂറാ... സാറെ പോകല്ലേട്ടാ.. ഇതു കേസാക്കണം.. കാശു മാത്രമല്ല പിന്നേം പലതും പോയിട്ടുണ്ട്.."

പിന്നേം സൂറാനെ നോക്കി...
"നീയാ കാര്‍ഡിന്റെ മുകളില്‍ തന്നെ മറന്നു പോകുംന്നു പറഞ്ഞു പിന്‍ നമ്പരെഴുതി വെച്ചിരുന്നില്ലേ.. അതൊക്കെ ഇപ്പഴും അതിമ്മെ തന്നെ ഉണ്ടോ..??"
"ഇല്ല മന്‍ഷ്യാ.. അത് ഇങ്ങളന്നു ന്നെ ചീത്ത പറഞ്ഞപ്പോ തന്നെ മായ്ച്ച് കളഞ്ഞ്ക്കിണു.. "

"ഹാവൂ ഭാഗ്യം.." ജബ്ബാറൊന്നാശ്വസിച്ചു.. പക്ഷേ അപ്പോഴേക്കും സൂറാന്റെ ബാക്കി ഡയലോഗ് വന്നു..
"എന്നിട്ട് ഞാനാ നമ്പരൊക്കെ ഒരു കടലാസിലെഴുതി കാര്‍ഡിന്റെ ഒപ്പരം തന്നെ വെച്ചു.. എങ്ങാനും നമ്പരു മറന്നു പോയാ പിന്നെ ഇങ്ങളേ ഫോണ്‍ ബിളിക്കണ്ടല്ലാ.."
"ന്റെ പഹച്ചീ.. അനക്കെവ്ട്ന്നാണ്ടീ ഇത്രേം വെല്യ ബുദ്ധി വന്നത്..??"

ഒന്നും മനസ്സിലാകതെ കണ്ണും മിഴിച്ച് നില്‍കുന്ന സൂറാനെ കണ്ടപ്പോ ജബ്ബാറിനധികമൊന്നും പറയാനും തോന്നിയില്ല.. പോരാത്തതിനു നടു റോഡും തൊട്ടടുത്ത് പോലീസുകാരനും...

"ഹും.. അതു പോട്ടേ വേറെ വല്ലോമുണ്ടായിരുന്നോ...?"
"ഉം.. ഉണ്ടായിരുന്നു..!!"
"ന്റെ റബ്ബേ... ഇനിയെന്താണ്ടീ....??"
"അലമാരീ നമ്മടെ എല്ലാരടേം തിരിച്ചറിയല്‍ കാര്‍ഡും, ആധാര്‍ കാര്‍ഡും, ഇങ്ങടെ പാന്‍ കാര്‍ഡും.. പിന്നെ നമ്മടേ എല്ലാര്‍ടേം പാസ്പോര്‍ട്ടും വെച്ചിരുന്ന ആ കുഞ്ഞേ ബാഗും ണ്ടാര്‍ന്നു.. അതും ഞാനെന്റെ പേഴ്സില്‍ വെച്ചിരുന്നു.."
"അപ്പോ അതും പോയല്ലോ പടച്ചോനേ..."

വിയര്‍ത്ത തലയില്‍ കൈ വെച്ചു എന്തു ചെയ്യണമെന്നറിയാതെ ആ ബസ്റ്റോപ്പി കുത്തിയിരുന്നു ജബ്ബാര്‍... ഇവരുടെ സംസാരം കേട്ട് കോഴി കഞ്ചാവടിച്ച പോലായി നമ്മുടെ പോലീസുകാരന്‍.. അങ്ങേരു ജബ്ബാറിന്റെ അവസ്ഥയും താനെന്തു കുറ്റം ചെയ്തിട്ടാ കെട്ട്യോനിങ്ങനെ ചെയ്യുന്നേന്നും ആലോചിച്ച് നിക്കുന്ന സൂറാനേം നോക്കി..

"പെങ്ങളേ... ഒരു കാര്യം ചോദിക്കട്ടെ..?"
ഇത്രയായപ്പോഴേക്കും പോലീസുകാരോടുള്ള പേടിയൊക്കെ മാറി നല്ല ബോള്‍ഡ് സെറ്റപ്പിലേക്കെത്തിയിരുന്നു സൂറ.. അതേ ആറ്റിറ്റ്യൂഡില്‍ തനെ എന്താന്നുള്ള ഭാവത്തില്‍ സൂറ പോലീസുകാരനെ നോക്കി..

"അല്ല പെങ്ങളേ.. എന്തായാലും എല്ലാ കാര്‍ഡും, കുടുമ്പകാരുടെ എല്ലാവരുടെയും പാസ്പോര്‍ട്ടും വരെ എടുത്ത് ബാഗില്‍ വെച്ചതല്ലെ..?? എന്നാ പിന്നെ ആ റേഷന്‍ കാര്‍ഡും കൂടെ എടുത്ത് വെക്കായിരുന്നില്ലേ..??"

ഉടന്‍ വളരെ നിഷ്കളങ്കമായി സൂറാന്റെ മറുപടി വന്നു..
"അത് ഞാനെങ്ങനെ എടുക്കാനാ..? എളേ കുട്ടീടെ പേരു ചേര്‍ക്കണോന്നും പറഞ്ഞ് ഈ മന്‍ഷ്യന്‍ റേഷന്‍ കാര്‍ഡ് കൊണ്ടു പോയി ആപ്പീസീ വെച്ചേക്കുവല്ലേ..??"

ഇപ്രാവശ്യം തലയില്‍ കൈ വെച്ചു തറയിലേക്കിരുന്നത് പാവം പോലീസുകാരനായിരുന്നു..!!

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com